Pages

Friday, June 21, 2024

പരിസര ശുചീകരണവും മാലിന്യസംസ്‌കരണവും നടന്നില്ല കേരളത്തിൽ ജലജന്യരോഗങ്ങൾ പെരുകുന്നു പ്രൊഫ്. ജോൺ കുരാക്കാർ

 

പരിസര ശുചീകരണവും മാലിന്യസംസ്കരണവും  നടന്നില്ല

 കേരളത്തിൽ ജലജന്യരോഗങ്ങൾ  പെരുകുന്നു

പ്രൊഫ്. ജോൺ കുരാക്കാർ



മഴയും വെയിലും ഇടവിട്ടു നിൽക്കുന്ന  ഇന്നത്തെ പ്രത്യേക കാലാവസ്ഥയിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

തുടർച്ചയായി പെയ്ത മഴയിൽ കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. കാലാവര്ഷകാലം  പതിവുപോലെ രോഗകാലത്തിനുകൂടി വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. വരുംദിനങ്ങളിൽ കാലവർഷം കനക്കാനാണു സാധ്യതയെന്നിരിക്കേ കടുത്ത വെല്ലുവിളികളായിരിക്കും നമ്മുടെ ആരോഗ്യമേഖല നേരിടേണ്ടിവരിക. പരിസര ശുചീകരണവും മാലിന്യസംസ്കരണവും വേണ്ടരീതിയിൽ നടത്താത്തതിനു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക കേരളത്തിനു മുന്നിലുണ്ട്. മഴക്കാലത്ത് വിവിധ രോഗങ്ങളാൽ കേരളം ഐസിയുവിൽ കയറാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കാനായെന്നു ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് ആത്മവിശ്വാസത്തോടെ പറയാനാവില്ലെന്നതാണു യാഥാർഥ്യം.

കഴിഞ്ഞ പല മഴക്കാലങ്ങളിലും കേരളത്തിലെ പല ജില്ലകളും പകർച്ചപ്പനിയും ചിക്കുൻഗുനിയയും മുതൽ കോളറ വരെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. ഇത്തവണയും മഴക്കാലം എത്തുന്നതിനുമുൻപേ രോഗകാലം തുടങ്ങിക്കഴിഞ്ഞു. സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കിപ്പനിയും ഹെപ്പറ്റൈറ്റിസ് എയും ഹെപ്പറ്റൈറ്റിസ് ബിയും ടൈഫോയ്ഡും വരെ സംസ്ഥാനത്തു പലയിടത്തും പടരുന്നു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലമുള്ള അസുഖങ്ങൾ ഇപ്പോൾ വ്യാപകമാണ്. ടൈഫോയ്ഡ്, വിവിധതരം മഞ്ഞപ്പിത്തങ്ങൾ, എലിപ്പനി തുടങ്ങിയവയെല്ലാം ജലജന്യ രോഗങ്ങളാണ്. നിർമാർജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന രോഗങ്ങളുടെ തിരിച്ചുവരവിനോടൊപ്പം പല പുതിയ രോഗങ്ങളും വരവറിയിച്ചിട്ടുമുണ്ട്. വെസ്റ്റ്നൈൽ പനി, അമീബിക് മസ്തിഷ് ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) തുടങ്ങിയവ വലിയ ആശങ്ക പടർത്തുന്നു.

ജലജന്യരോഗങ്ങൾക്കും കൊതുകുജന്യ രോഗങ്ങൾക്കും പുറമേ, മറ്റു കാരണങ്ങൾ കൊണ്ടുള്ള രോഗങ്ങളും മഴക്കാലത്തു പെരുകുന്നു. രോഗവാഹകരായ കൊതുകു പെരുകുന്നതാണ് ഡെങ്കിപ്പനി അടക്കമുള്ള പല രോഗങ്ങളുടെയും മുഖ്യകാരണം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജലശുദ്ധീകരണത്തിലെ പോരായ്, മാലിന്യനിർമാർജനത്തിലെ പാളിച്ചകൾ തുടങ്ങിയവ കൊതുകു പെരുകാനുള്ള താവളങ്ങൾ ഒരുക്കുന്നു. ചെറിയ സ്ഥലത്തു വെള്ളം കെട്ടിക്കിടന്നാൽ പോലും അതിൽ കൊതുകു മുട്ടയിട്ടു പെരുകും. വിട്ടുവിട്ടു പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുമെന്നതിനാൽ കൊതുകു വളരാനുള്ള സാധ്യത കൂടുതലാണുതാനും. കൊതുകു പെരുകാനുള്ള എല്ലാ സാധ്യതകളും തടയണം. ചിരട്ടകൾ, പൊട്ടിയതും അല്ലാത്തതുമായ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കിയേതീരൂ.

രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗംവരാതെ നോക്കുന്നതാണെന്ന അടിസ്ഥാന വസ്തുത കേരളം ഹൃദിസ്ഥമാക്കേണ്ടതുതന്നെ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളുടെ ആവർത്തന - വ്യാപന സ്വഭാവങ്ങൾ പരിഗണിച്ചു ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധനടപടികൾ ഇനിയെങ്കിലും കേരളം ആസൂത്രണം ചെയ്യണം.

മഴക്കാലജന്യ രോഗങ്ങൾ പടരാതിരിക്കാനും രോഗബാധിതർക്കു ചികിത്സയും മരുന്നും ലഭ്യമാക്കാനും സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഒരുങ്ങേണ്ടതുണ്ട്. സർക്കാർ ആശുപത്രികൾ തന്നെയാണു പനിബാധിതരിൽ നല്ലപങ്കിനും ആശ്രയമെന്ന നിലയ്ക്ക് അവിടെ ഡോക്ടർമാരെയും മറ്റുള്ള ആരോഗ്യപ്രവർത്തകരെയും കൂടുതലായി നിയോഗിക്കണം. മഴക്കാലരോഗങ്ങൾക്കെതിരെ പുലർത്തേണ്ട ജനജാഗ്രതയ്ക്കായി നാടുണർത്തലും വേണം. മലിനീകരണത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാതെ കേരളത്തിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവും ഇതോടൊപ്പം ഉണ്ടാവണം.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: