Pages

Saturday, August 15, 2026

ശരീരം നശിപ്പിക്കുന്ന വ്യാജ സൗന്ദര്യവസ്തുക്കൾ

 

ശരീരം നശിപ്പിക്കുന്ന വ്യാജ സൗന്ദര്യവസ്തുക്കൾ 

വ്യാജ സൗന്ദര്യവസ്തുക്കളിൽ (Counterfeit Cosmetics) ലെഡ്, മെർക്കുറി, ആർസെനിക് തുടങ്ങിയ വിഷാംശങ്ങളും അണുക്കളും അടങ്ങിയിരിക്കുന്നു. ഇവ ഗുരുതരമായ ചർമ്മരോഗങ്ങൾക്കും അലർജികൾക്കും കാരണമാകുന്നു ലോകത്ത് അതിവേഗം വളരുന്ന വിപണികളിലൊന്നാണ് സൗന്ദര്യവർദ്ധക വസ്തുക്കളുടേത്. വർഷങ്ങൾക്കു മുമ്പ് വികസിത രാജ്യങ്ങളിൽ മാത്രമായിരുന്നു ഇതിന്റെ വില്പന നടന്നിരുന്നത്. ഇന്ന് ലോകം മുഴുവൻ ഇത് പടർന്ന് പന്തലിച്ചിരിക്കുന്നു. ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങാൻ മാറ്റിവച്ചിരിക്കുന്നവരുടെ എണ്ണം ആധുനിക സമൂഹത്തിൽ വളരെ കൂടുതലാണ്. കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കേരളത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെയും വിപണി പ്രതിവർഷം 22,000- 24,000 കോടിയായാണ് കരുതപ്പെടുന്നത്. വളരെ ഉയർന്ന വിലയുള്ള മൾട്ടി നാഷണൽ കമ്പനികളുടെ ബ്രാൻഡ് ഐറ്റങ്ങളും വിറ്റുപോകുന്നതിൽ മുൻപന്തിയിലാണ്. ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി കൂടുന്നതല്ലാതെ കുറയാത്തതിനാൽ സൗന്ദര്യവർദ്ധക വസ്തുക്കളെന്ന പേരിൽ വ്യാജ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന സമാന്തര സംവിധാനവും വിപണിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നുണ്ടെന്ന് നേരത്തേ തന്നെ പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണ്. പശ്ചാത്തലത്തിൽ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനകളിൽ 9.64 ലക്ഷം രൂപയുടെ വ്യാജ സാധനങ്ങൾ പിടിച്ചെടുത്തിരിക്കുന്നു. ജൂലായ് അവസാന വാരത്തോടെ 'ഓപ്പറേഷൻ സൗന്ദര്യ' എന്ന് പേരിട്ടിട്ടുള്ള പദ്ധതി നാലു ഘട്ടം പിന്നിട്ടിരിക്കുകയാണെന്നും ഇനിയും പരിശോധനകൾ തുടരുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ നിർമ്മാണ ലൈസൻസില്ലാത്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. അപകടകരമായ മെർക്കുറി സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള പാകിസ്ഥാൻ നിർമ്മിത ബ്യൂട്ടി ക്രീമുകളായ ഫൈസ, ഗോറി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ തുടർ അന്വേഷണങ്ങൾ നടത്താൻ സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പനയുടെ മറവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഫൈസയും ഗോറിയും ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചശേഷം അനധികൃത മാർഗങ്ങളിലൂടെയാണ് കേരളത്തിലേക്ക് കടത്തുന്നത്. അനുവദനീയമായതിന്റെ 20,000 മടങ്ങ് മെർക്കുറിയാണ് ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ളത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അപകടകരമായ ചർമ്മരോഗങ്ങൾ വരെ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മെർക്കുറി ശരീരത്തിനുള്ളിൽ ചെറിയ അളവിൽ എത്തിയാൽ പോലും കരൾ, വൃക്ക തുടങ്ങിയവയ്ക്കും തകരാറുണ്ടാക്കാം. മുഖം മിനുക്കാനും തിളക്കം കൂട്ടാനുമായി ഉപകരിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ 400 മുതൽ 500 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്.ഇത് എങ്ങനെ കേരളത്തിൽ എത്തി, ഇതിന്റെ വിതരണ ശൃംഖല നിയന്ത്രിക്കുന്നത് ആരാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയാലേ വസ്തുതകൾ പുറത്തു വരൂ. പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് പാകിസ്ഥാൻ നിർമ്മിത ക്രീമുകൾ വിപണികളിലെത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയതും കൂടുതൽ സംശയങ്ങൾക്ക് ഇട നൽകിയിരിക്കുകയാണ്. ഫേസ് ക്രീമുകളുടെ അമിത ഉപയോഗം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള സംഘടനകൾ നേരത്തേ തന്നെ മുന്നറിയിപ്പുകൾ നൽകിയിരുന്നതാണ്. അതിനാൽ ഓപ്പറേഷൻ സൗന്ദര്യ എന്ന പരിശോധന ബന്ധപ്പെട്ട വകുപ്പ് കൂടുതൽ ഉൗർജ്ജിതമായും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകേണ്ടത് ആവശ്യമാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

ഭാരതത്തിൽ 20 കോടി ജനങ്ങൾക്ക് സ്വന്തമായി വീടില്ല

 

ഭാരതത്തിൽ 20 കോടി ജനങ്ങൾക്ക് സ്വന്തമായി വീടില്ല

ഭാരതത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തമായി വീടില്ലാത്തതും ഭവനരഹിതരായി കഴിയുന്നതും ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. വിവിധ പഠനങ്ങളും അനൗദ്യോഗിക കണക്കുകളും സൂചിപ്പിക്കുന്നത് കോടിക്കണക്കിന് ആളുകൾക്ക് സ്ഥിരമായ പാർപ്പിടമില്ലെന്നും ചേരികളിലോ തെരുവുകളിലോ വാടകവീടുകളിലോ ആണ് കഴിയുന്നത് എന്നുമാണ്. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) പോലുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖം അതില്ലാത്തവർക്ക് മാത്രമേ അറിയാനാകൂ. അന്നന്നത്തെ അന്നത്തിനുപോലും ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് സ്വന്തം നിലയിൽ ഒരു വീട് നിർമ്മിക്കുക ഏതാണ്ട് അസാദ്ധ്യമാണ്. പ്രത്യേകിച്ചും ഗൃഹനിർമ്മാണം ഏറെ ചെലവേറിയ ഒന്നായി മാറിക്കഴിഞ്ഞ ഇക്കാലത്ത്. ഇവിടെയാണ് സർക്കാരിന്റെ സഹായത്തോടെയുള്ള സാധാരണക്കാരായവർക്കുള്ള വീട് നിർമ്മാണങ്ങളുടെ പ്രസക്തി. കേന്ദ്രവും സംസ്ഥാനങ്ങളും വർഷങ്ങളായി ഇത്തരം ഭവനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയിൽ 20 കോടിയോളം പേർക്ക് സ്വന്തമായി വീടുകളില്ല എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് ഭവനരഹിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ്. 

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പി.എം..വൈ പദ്ധതിയിലൂടെ കോടിക്കണക്കിന് വീടുകൾ ഇന്ത്യയിലെമ്പാടും നിർമ്മിച്ച് നൽകിയിട്ടുണ്ട്. അതുപോലെതന്നെ കേരള സർക്കാർ ഭവനരഹിതർക്കായി നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയിലൂടെയും ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചിട്ടുണ്ട്.പി.എം..വൈ പദ്ധതി പ്രകാരം ഇതിനകം ഇന്ത്യയിൽ 4.12 കോടി വീടുകൾ പൂർത്തിയാക്കി. 2026 ഫെബ്രുവരിയിലെ കണക്കുപ്രകാരം കേരള സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രകാരം 5 ലക്ഷം വീടുകളും പൂർത്തിയാക്കി. പി.എം..വൈ പദ്ധതിയിലെ രണ്ടാംഘട്ടമാണ് ഇനി തുടങ്ങുന്നത്. ഇതിൽ കൊണ്ടുവന്ന ഒരു മാറ്റം നഗരങ്ങളിൽ പദ്ധതി പ്രകാരം വീടുവയ്ക്കുന്ന ഗുണഭോക്താവിന്റെ ഭാരം കൂട്ടുന്നതാണ്. സ്വന്തമായി സ്ഥലമുള്ളവർക്ക് 4 ലക്ഷം രൂപ നഗരങ്ങളിലും നൽകിയിരുന്നത് പുതിയ പദ്ധതി പ്രകാരം 3 ലക്ഷമായി കുറച്ചു. അപ്പോൾ ഗുണഭോക്താവ് ഒരു ലക്ഷം രൂപ പദ്ധതിയുടെ ഭാഗമാകാൻ മുടക്കണം. മൂന്ന് ലക്ഷം രൂപയിൽ ഒന്നര ലക്ഷമാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാർ ഒരുലക്ഷവും നഗരസഭ അരലക്ഷവും നൽകും.നേരത്തെയുള്ള പദ്ധതിയിൽ കേന്ദ്രം ഒന്നര ലക്ഷവും സംസ്ഥാന സർക്കാർ 50,000 രൂപയും നഗരസഭ 2 ലക്ഷവുമാണ് മുടക്കിയിരുന്നത്.

പുതിയ പദ്ധതിയിൽ നഗരസഭ അടയ്ക്കേണ്ടത് 50,000 രൂപയായി കുറയ്ക്കുകയും സംസ്ഥാനത്തിന്റെ വിഹിതം ഒരു ലക്ഷം ആയി ഉയർത്തുകയും കേന്ദ്രത്തിന്റെ വിഹിതം അതേപടി ഒന്നര ലക്ഷമായി നിലനിറുത്തുകയും ചെയ്തു. കേന്ദ്രം 2 ലക്ഷമായി വിഹിതം ഉയർത്തിയിരുന്നെങ്കിൽ ഗുണഭോക്താവിന് അത്രയും ആശ്വാസം ലഭിക്കുമായിരുന്നു. എന്നാൽ അതിന്റെ പേരിൽ പദ്ധതിയിൽ നിന്ന് കേരളം മാറി നിന്നാൽ ഒരു ലക്ഷം അടയ്ക്കാൻ തയ്യാറാകുന്ന ഗുണഭോക്താവിന് പോലും വീട് കിട്ടാത്ത അവസ്ഥയാകും ഉണ്ടാവുക.അതിനാൽ പദ്ധതിയുടെ ഭാഗമാകാൻ കേരള സർക്കാർ തീരുമാനിച്ചത് തെറ്റാണെന്ന് പറയാനാകില്ല. 30,000 വീടുകൾക്കാണ് കേന്ദ്രം പണം അനുവദിക്കുക. പദ്ധതിയിൽ നിന്ന് മാറിനിന്നാൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 450 കോടി നഷ്ടമാകും. ഗുണഭോക്താവിനെ സഹായിക്കാൻ സ്വകാര്യ വ്യക്തികളുടെ ഒരു കോർപ്പസ് ഫണ്ട് സംസ്ഥാന സർക്കാരിന് ഭാവിയിൽ രൂപീകരിക്കാവുന്നതാണ്. വീടുകളിൽ കേന്ദ്ര മുദ്ര പതിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാനും സമ്മതമല്ലെന്ന് പറഞ്ഞ് മുൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ചേർന്നിരുന്നില്ല. പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കേണ്ടതില്ല. പകരം കേന്ദ്ര പദ്ധതി പ്രകാരമുള്ള വീട് എന്ന മുദ്ര പതിപ്പിച്ചാൽ മതി. മുപ്പതിനായിരം പേർക്ക് വീട് കിട്ടുന്ന പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ ഇനി ത്വരിതപ്പെടുത്തേണ്ടത്.

പ്രൊഫ . ജോൺ കുരാക്കാർ