ജലസാക്ഷരത.
ഡോ. എസ്. മുരളീധരൻ നായർ.
കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി ലഭിച്ചതിന് ഇവിടത്തെ ശുദ്ധജലലഭ്യതയുടെ സമൃദ്ധിയും കാരണമായിരുന്നു. പ്രകൃതിയൊരുക്കിയ ജലസംഭരണികളായ വയലുകൾ, തോടുകൾ, കുളങ്ങൾ, കായലുകൾ, കിണറുകൾ, 44 നദികൾ. അരനൂറ്റാണ്ടു മുൻപു വരെ ഇവയൊക്കെയും അച്ഛസ്ഫടികസങ്കാശമായ പയസ്വിനികൾ. യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. തോടുകളിലെയും വയലുകളിലെയും വെള്ളം കൈകുമ്പിളിലെടുത്തു കുടിക്കുമായിരുന്നു. നിറയെ മത്സ്യങ്ങൾ, തവളകൾ, ആമകൾ, ഞണ്ടുകൾ, നീർക്കോലികൾ. പിന്നെ എത്രയെത്ര പേരറിയാ ചെറുജീവികൾ. കാലം തെറ്റാതെ പെയ്യുന്ന ഇടവപ്പാതിയും തുലാവർഷവും. മഴയുടെ വരവറിയിച്ച് തവളകളുടെ നീണ്ട കരച്ചിൽ. രാത്രികാലങ്ങളിൽ തവളപിടുത്തക്കാരുടെ പെട്രോമാക്സ് വെളിച്ചം നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. അന്ന് കൃഷിയുടെ നാടായിരുന്നു കേരളം. വൈവിധ്യമാർന്ന കൃഷികൾ. ചാണകവും ചാരവും പച്ചിലവളവും എല്ലുപൊടിയുമായിരുന്നു വളങ്ങൾ. പിന്നെപ്പിന്നെ എല്ലാം മാറി, താളം തെറ്റി. രാസവളവും കീടനാശിനിയും വ്യാപകമായി. ജലാശയങ്ങൾ മാലിന്യസംഭരണികളായി, വെള്ളം വിഷമയമായി. ജലജീവികൾ അപ്രത്യക്ഷമായി. നെൽകൃഷിഇല്ലാതായി. പാടം നികന്നു. ജലാശയങ്ങൾ മാളുകളും മണിമാളികകളുമായി. കാലം തെറ്റിയ മഴ, വെള്ളപ്പൊക്കം. ശുദ്ധജലം കിട്ടാക്കനിയായി. വലിയ വിലകൊടുത്ത് കുപ്പിവെള്ളം വാങ്ങികുടിച്ച് ദാഹം ശമിക്കാതെ കഴിയേണ്ട അവസ്ഥ. കേരളം എല്ലാ രോഗങ്ങളുടെയും പറുദീസയായി. കേരളവികസനത്തെയും കേരളാമോഡലിനെയും പറ്റി ഊറ്റംകൊള്ളുമ്പോൾ ഈ യാഥാർഥ്യം കണ്ണു തുറന്നു കാണേണ്ടതാണ്.
കേരളത്തിന്റെ സാമൂഹിക ജീവിതത്തെ നേരിട്ടു ബാധിക്കുന്ന നമ്മുടെ ജലാശയങ്ങളിന്ന് ഉൾകാഴ്ചയില്ലാത്ത വികസനനയം മൂലം ശ്വാസം മുട്ടുകയാണ്. മിക്ക ജലാശയങ്ങളും തിരിച്ചു പിടിക്കാനാവാത്ത വിധം മലിനമായി കഴിഞ്ഞു. കേരളത്തിന്റെ ജലസമൃ ദ്ധമായ ഭൂപ്രകൃതി ലോകജലദിനചിന്തകൾക്ക് ചില കൂട്ടിചേർക്കലുകൾ ആവശ്യപ്പെടുന്നുണ്ട്.
വികസനവും പരിസ്ഥിതിയും ശരിയായ രീതിയിൽ പൊരുത്തപ്പെടുത്തികൊണ്ടുപോകാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുപോലും ഭൂമിശാസ്ത്രപരമായ പരിമിതികൾ നമുക്കുണ്ട്. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയെ അപേക്ഷിച്ച് രണ്ടര ഇരട്ടിയോളമാണ് കേരളത്തിന്റെ ജനസാന്ദ്രത. ഇതുമൂലമുണ്ടാകുന്ന സ്ഥലദൗർലഭ്യം, വാഹനബാഹുല്യം, റോഡ്ഡുവികസനത്തിലെ അപര്യാപ്തത എന്നിവ കൂടി പരിഗണിക്കുമ്പോൾ കേരളം വർഷങ്ങൾക്കു മുൻപേ ജലപാതകളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് ബോധ്യമാകും .എന്നിട്ടും നമ്മുടെ വികസനനയങ്ങളിൽനിന്നെല്ലാം ജലാശയങ്ങളും ജലപാതകളും ഉപേക്ഷിക്കപ്പെട്ടു. ജലമാർഗ്ഗങ്ങൾ മിക്കതും റോഡുകളാക്കി മാറ്റി.
റോഡ്, റെയിൽ മാർഗങ്ങളിലൂടെയുള്ള ചരക്കു നീക്കത്തെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞതാണ് ജലമാർഗത്തിലൂടെയുള്ള ചരക്കുനീക്കം. കാര്യമായ മലിനീകരണമില്ലെന്ന ഗുണം വേറെയും. തിങ്ങി നിറഞ്ഞ റോഡുകൾ, പൊറുതിമുട്ടിക്കുന്ന ഗതാഗതക്കുരുക്ക്, പുക തുപ്പുന്ന വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം, കുറയുന്ന പൊതുജനാരോഗ്യം ഉയരുന്ന രോഗങ്ങളുടെ തോത് ഇവയൊക്കെ പരിഗണിച്ചാണെങ്കിലും നമ്മൾ ഗതാഗതത്തിനായി ജല പാതകളെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. കാലങ്ങളായി നാം നടപ്പാക്കുന്ന വികസനനയത്തിന്റെ ഉൾകാഴ്ചയില്ലായ്മയാണ് ഇവിടെ വെളിപ്പെടുന്നത്. ഉൾനാടൻജലഗതാഗതത്തിന്റെ ഏറ്റവും മികച്ച മാതൃകകൾ നിലനിന്ന കേരളത്തിലാണ് ഈ പിന്നോട്ടുപോക്കു സംഭവിച്ചത്. കായലുകളും തോടുകളുമടക്കം രണ്ടായിരം കിലോമീറ്ററോളം വരുന്ന ജലഗതാഗതമാർഗ്ഗങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. ഇവയൊക്കെയും ആവശ്യമെങ്കിൽ ഗതാഗതത്തിനായി ഉപയോഗപ്പെടുത്താവുന്നവയുമാണ്. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തെയും ഇടനാട്ടിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കാനും കഴിയും.
ഇതിനേക്കാൾ ഗുരുതരമാണ് ജലാശയങ്ങളെ ശ്വാസം മുട്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ. നമ്മുടെ ജലാശയങ്ങളും പുഴകളുമെല്ലാം മാരകമാം വിധം വിഷലിപ്തമായി കഴിഞ്ഞു. പ്ലാസ്റ്റിക്, കീടനാശിനി, രാസവളം, അറവു മാലിന്യം, ആശു പത്രി മാലിന്യം, ഇലക്ട്രോണിക്ക് മാലിന്യം, മറ്റു രാസവസ്തുക്കൾ, മനുഷ്യ വിസർജ്യം തുടങ്ങി ജലാസങ്ങളെ മലിനമാക്കുന്നവയുടെ പട്ടിക എത്ര വേണമെങ്കിലും നീട്ടാം
ജലാശയമലിനീകരണത്തിന്റെ ആഴങ്ങളിലേക്കുള്ള അന്വേഷണം ഇങ്ങു തെക്ക് അഷ്ടമുടിക്കായലിൽ നിന്നു തന്നെ തുടങ്ങണം. തൊണ്ട് അഴുക്കൽ, കയർ വ്യവസായത്തിന്റെ മറ്റു മാലിന്യങ്ങൾ, ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ, വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങൾ എല്ലാം ചേർന്ന് ജലസസ്യങ്ങളുടെയും ജലജീവികളുടെയും നിലനിൽപ്പു തന്നെ അപകടത്തിലായിരിക്കുന്നു. വികസനത്തിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിലാണ് കേരളം. പക്ഷേ, മലം വെള്ളത്തിലേക്കു നേരിട്ടു പതിക്കുന്ന വിധത്തിൽ കെട്ടിയുണ്ടാക്കിയ കക്കൂസുകൾ ജലാശയങ്ങൾക്കരികിൽ ധാരാളം. ഇത്തരം മാലിന്യങ്ങൾ മത്സ്യങ്ങൾതീറ്റയാക്കുന്നു. സെപ്റ്റിക് ടാങ്കുകളിൽ നിന്നു നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഇരുട്ടിന്റെ മറവിൽ ജലാശയങ്ങളിൽ തള്ളുന്നു. കേരളത്തിലെ ഒട്ടു മിക്ക ജലാശയങ്ങളും അപകടകാരികളായ ബാക്റ്റീരിയകളുടെ പിടിയിലാണ്. ജലാശയമെന്നാൽ മാലിന്യമിടാനുള്ള സ്ഥലമാണെന്ന മനോഭാവം ഇവിടെ പ്രബലമാണ്. എന്തും വലിച്ചെറിയാൻ പാകത്തിലുള്ള കുപ്പത്തൊട്ടികളാണ് ജലാശയങ്ങൾ എന്ന തെറ്റായ ചിന്ത കുറേക്കാലം കൊണ്ട് കേരളീയർ രൂപപ്പെടുത്തിയെടുത്തു. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയും അല്ലാതെയുമൊക്കെ ജലാശയങ്ങളിലേക്ക് അളവില്ലാത്ത വിധം മാലിന്യങ്ങൾ എത്തുന്നു. അവ പല രോഗങ്ങളായി രൂപം മാറി പലതവണ മടങ്ങിയെത്തിയിട്ടും നമ്മൾ ഒന്നും പഠിച്ചില്ല.
കേരളത്തിന്റെ നെല്ലറ എന്നു ഖ്യാതി നേടിയ കുട്ടനാടിന് കൃഷിയുടെ മേനിയെല്ലാം എന്നേ നഷ്ടമായി. ശുദ്ധജലവുമെങ്ങുമില്ല. കായലുകളിലും തോടുകളിലുമുള്ളതാകട്ടെ, കീടനാശിനികളും രാസവളങ്ങളും ചേർന്ന് അപകടകാരിയായി മാറിയ രാസസങ്കരം. കാർഷിക വൃത്തിക്കു പകരം കടന്നു വന്ന കായൽ ടൂറിസമാകട്ടെ നൂറു കണക്കിന് ഹൗസ് ബോട്ടുകളിൽ നിന്നടക്കമുള്ള വിവിധയിനം മാലിന്യങ്ങളുടെ നിക്ഷേപസ്ഥലമായി കുട്ടനാടിനെ മാറ്റി. തണ്ണീർമുക്കം ബണ്ടും തൊട്ടപ്പള്ളി സ്പിൽവേയും കടൽവെള്ളത്തിന്റെ വരവ് നിയന്ത്രിച്ചതോടെ കുട്ടനാട്ടിലെ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു. കൃഷിക്കായി വ്യാപകമായി ഉപയോഗിച്ച രസവളങ്ങളും കീടനാശിനികളും വെള്ളത്തിൽ അടിഞ്ഞു കൂടി. മത്സ്യങ്ങൾ മുട്ടയിടാൻ താവളമാക്കിയിരുന്ന പലതരം ജലസസ്യങ്ങളും ഇപ്പോഴില്ല. നീർപക്ഷികളുടെ എണ്ണവും ഇനവും കുറഞ്ഞു. ജലജന്യരോഗങ്ങൾ പെരുകി. പക്ഷികൾ പകർച്ചാവ്യാധിമൂലം ചത്തൊടുങ്ങുന്നത് നിത്യസംഭവമായി.
വ്യവസായ മാലിന്യം, നഗര മാലിന്യം, യന്ത്രവത്കൃതബോട്ടുകളിൽ നിന്ന് ജലപ്പരപ്പിൽ കലരുന്ന എണ്ണകൾ, ആശുപത്രി മാലിന്യങ്ങൾ, തെർമ്മോകോൾ, ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ, കേടായ സി. എഫ്. ലൈറ്റുകൾ എല്ലാം ചേർന്ന് രോഗാതുരമായ ജലാശ യങ്ങൾ. ശുദ്ധജലലഭ്യതയിൽ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി കഴിഞ്ഞു.
ജലോപയോഗത്തിൽ നാം വളരെ ധൂർത്തരാണ്. എത്ര വെള്ളമാണ് ദിവസവും നാം അനാവശ്യമായി ഉപയോഗശൂന്യമാക്കുന്നത്. ഒരു ബക്കറ്റ് വെള്ളത്തിന്റെ സ്ഥാനത്ത് ഒരു വീപ്പ വെള്ളംകുളിമുറി, കക്കൂസ്, അലക്ക്, നനയ്ക്കൽ, കഴുകൽ തുടങ്ങി ജലോപയോഗത്തിൽ ശരിയായ സാക്ഷരതയും മാനേജ്മെന്റും വളരെ അത്യാവശ്യമായിരിക്കുന്നു. അതിന്റെ പാഠങ്ങൾ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.
ഡോ. എസ്. മുരളീധരൻ നായർ.
ബോധി,
കിഴക്കേക്കര,
കൊട്ടാരക്കര.