മുള്ളാണി ലാത്തികളും പെല്ലറ്റ്
ഗണ്ണുകളുംഅടിയറവച്ച് ഇന്ത്യൻ
യുവത്വത്തിനുമുന്നിൽ കീഴടങ്ങി
ഗതികെട്ട കേന്ദ്ര സർക്കാർ മുള്ളാണി ലാത്തികളും പെല്ലറ്റ് ഗണ്ണുകളും അടിയറവച്ച് ഇന്ത്യൻ യുവത്വത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. 2026 ജൂലൈ 25, ശനി ഉച്ചകഴിഞ്ഞ് 2.20. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുവർണനിമിഷം. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.ജനങ്ങളോട് ബാധ്യത പുലർത്തുന്നതിൽ മാതൃകയാകേണ്ട ജുഡീഷ്യറി പോലും അതിൽനിന്ന് വ്യതിചലിച്ചതിന്റെ അടയാളങ്ങൾ നമ്മൾ കണ്ടു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകൾ എന്ന് വിളിച്ച അനൗചിത്യത്തിൽനിന്ന് ഉടലെടുത്ത സി.ജെ.പി എന്ന കൂട്ടായ്മ ഉറക്കെ പറയുന്നത്, ജുഡീഷ്യറി അടക്കം എല്ലാവർക്കും ജനങ്ങളോട് ചുമതലയുണ്ട് എന്നാണ്, ജനങ്ങളെ ബഹുമാനിക്കാൻ ബാധ്യതയുണ്ടെന്നും. പക്ഷേ, ഡൽഹി പൊലീസിന്റെ മർദനത്തിനിരയായ സമരക്കാർക്ക് സംരക്ഷണവും നീതിയും തേടി കോടതിയെ പ്രതീക്ഷാപൂർവം സമീപിച്ച അഭിഭാഷകർ മർദനത്തിന്റെ വിഡിയോ തെളിവ് കാണിക്കാമെന്ന് പറഞ്ഞപ്പോൾ അതു കാണാൻ നേരമില്ലെന്നാണ് കോടതി പറഞ്ഞത്.
അധികാരത്തോടല്ല, ഭരണഘടനയോളം ജനങ്ങളോടുമാണ് ഉത്തരവാദിത്വം എന്ന പാഠം ജുഡീഷ്യറിയും പഠിക്കേണ്ടതുണ്ട്. സി.ജെ.പി പ്രക്ഷോഭത്തിന്റെ മറ്റൊരു നേട്ടം, ജനകീയ വിഷയങ്ങളിൽ ഒരുമിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രതിപക്ഷകക്ഷികൾക്ക് ഇപ്പോഴും സാധ്യമാണ് എന്ന് തെളിയിച്ചതാണ്, അതിന്റെ ഒരു പ്രായോഗിക മാതൃക സൃഷ്ടിച്ചതാണ്. പൗരത്വ പ്രക്ഷോഭം, വ്യാപകമായ വോട്ട് നിഷേധം നടന്ന എസ്.ഐ.ആർ തുടങ്ങിയ പൊതുപ്രശ്നങ്ങളിൽ പ്രതിപക്ഷ ഐക്യം ഇനിയും സാധ്യമാകേണ്ടതുണ്ട്. ഭയപ്പെടുത്തി സമരങ്ങളെ അടിച്ചൊതുക്കുന്ന പതിവു മുറക്ക് മാരകമായ ആഘാതമാണ് സി.ജെ.പി പ്രക്ഷോഭം ഏൽപ്പിച്ചിരിക്കുന്നത്. ശബ്ദിക്കാനും വിയോജിക്കാനും തിരുത്തിക്കാനുമുള്ള ജനാധിപത്യത്തിന്റെ ശേഷി അത് ഇന്ത്യൻ ജനതക്കായി വീണ്ടെടുത്തിരിക്കുന്നു. തുടർച്ചകളിലൂടെ ജനങ്ങളുടെ യഥാർഥ ആധിപത്യം സ്ഥാപിക്കാൻ, ഇപ്പോൾ വിജയക്കൊടി നാട്ടിയ സമരം പൗരജനങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും പ്രചോദനമാകണം
ഇന്ത്യൻ യുവാക്കളുടെ രണ്ടരമാസ വിപ്ലവം ബിജെപി സർക്കാരിനു മാത്രമല്ല, അധികാരോന്മത്തരായ രാഷ്ട്രീയക്കാർക്കെല്ലാം മുന്നറിയിപ്പാണ്. മേയ് 16നാണ് സിജെപി സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയത്. അവർ സ്വയം പാറ്റകളെന്നു വിളിച്ചതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസിൽനിന്നുണ്ടായ അത്തരമൊരു പരാമർശത്തെ, തൊഴിൽരഹിതരും വർഗീയവിരുദ്ധരും വിദ്യാഭ്യാസമേഖലയുടെ തകർച്ചയിലും വർഗീയവത്കരണത്തിലും എതിർപ്പുണ്ടായിരുന്ന കൗമാരക്കാരും യുവാക്കളും ബുദ്ധിപരമായി ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഭരണ-പ്രതിപക്ഷങ്ങൾക്കു പുച്ഛമായിരുന്നു. പക്ഷേ, അവർ കേന്ദ്രസർക്കാരിനെ നേരിടാൻ സമൂഹമാധ്യമത്തിൽനിന്നിറങ്ങി തലസ്ഥാനത്തെത്തി.
നിരാഹാര സത്യഗ്രഹം, പ്രസംഗങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ... പ്രകടനങ്ങളിലൊന്നിലേക്ക് പോലീസിനെയും പോലീസ് വേഷം കെട്ടിയ സംഘപരിവാറുകാരെയും അഴിച്ചുവിട്ടു. അവർ മുള്ളാണി തറച്ച ലാത്തികൊണ്ട് കൗമാരക്കാരുടെ തല തല്ലിപ്പൊളിച്ചു, പെല്ലറ്റ് ഗണ്ണുകൾ നിർദയം ഉപയോഗിച്ചു, പെൺകുട്ടികളെ അപമാനിച്ചു, രാജാവിനെക്കാൾ വലിയ രാജഭക്തസംഘങ്ങൾ വിദ്യാർഥികളെ തെരുവിൽ നേരിട്ടു. ഇക്കഴിഞ്ഞ 21ന്, മടിച്ചും സംശയിച്ചും നിന്ന കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്തി. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ പോലീസ് വലിച്ചിഴച്ചു. യുവാക്കൾ ഭീഷണിക്കു വഴങ്ങിയില്ല
സമരം ശക്തമായി. പ്രധാനമന്ത്രി അപകടം മണത്തു. പരന്പരാഗത പ്രതിപക്ഷമല്ല മറുവശത്ത്. അവർക്ക് ഇഡിയെയും ഇസി (ഇലക്ഷൻ കമ്മീഷൻ)യെയും പേടിയില്ല. 23നു രാത്രി 11.52ന് പ്രധാനമന്ത്രി സമരക്കാരെ അഭിസംബോധന ചെയ്തു, ജെൻസി ശൈലിയിൽ ഫ്രണ്ട് വീഡിയോയിൽ ചിത്രീകരിച്ച സെൽഫി വീഡിയോയിൽ ഫ്രണ്ട്സ് എന്നു വിളിച്ച് സംസാരിച്ചു.
ചോദ്യപേപ്പർ ചോർച്ച ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അതു വേദനയുണ്ടാക്കിയെന്നും സങ്കടപ്പെട്ടു. രണ്ടര മാസമായി സർക്കാർ ഒട്ടേറെ നടപടികളെടുത്തെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. പക്ഷേ, സിജെപിയും പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടി. സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾ സമൂഹമാധ്യമത്തിൽ പഴയതുപോലെ ഏശിയില്ല.സർക്കാരിന്റെ കൊട്ടാരം വിദൂഷകരായിരുന്ന ഗോദി മീഡിയയെ യുവാക്കൾ സമരഭൂമിയിൽനിന്ന് ആട്ടിപ്പായിച്ചു. സർക്കാർ ചർച്ചയ്ക്കു തയാറായി. രാജിയൊഴിച്ച് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. യുവാക്കൾ സമ്മതിച്ചില്ല. 24 മണിക്കൂറിനകം മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് തീർത്തു പറഞ്ഞു.
ആ വെല്ലുവിളി സർക്കാരിനു തള്ളിക്കളയാനായില്ല. സംഘപരിവാർ ബുൾഡോസറുകൾ തച്ചുടച്ച ജനാധിപത്യ, മതേതരാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മനുഷ്യപാറ്റകൾ തക്കം പാർത്തിരിക്കുന്നുണ്ടെന്നും അവരുടെ പിന്തുണ സമരത്തിനുണ്ടാകുമെന്നും തോന്നിക്കാണണം. തൊഴിൽരഹിതർ, വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയവർ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, ദളിതർ... പാറ്റകളാകാൻ കാത്തിരിക്കുന്നവർ ഏറെ. പരീക്ഷണം സാധ്യമല്ല. 24 മണിക്കൂർ തികയുംമുന്പ് മന്ത്രി രാജിവച്ചു.
12 വർഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഇത്തരമൊരു കയ്പ് രുചിച്ചിട്ടില്ല. ഇതൊരു മരുന്നാണെന്ന് അവർ തിരിച്ചറിയുമോയെന്ന് അറിയില്ല. പക്ഷേ, രാജ്യം ജനാധിപത്യ ഉണർവിലാണ്. അതിനു യുവരക്തം ലഭിച്ചിരിക്കുന്നു. ഭയപ്പെടുത്തലിന്റെ സംഘക്കോട്ട പാറ്റകൾ കരണ്ടു. അവരിൽ അരാജകവാദികളുണ്ടായിരിക്കാം. പക്ഷേ, അവർ ആദ്യമായി ഈ സർക്കാരിനെ വരച്ചവരയിൽ നിർത്തി. കഴിഞ്ഞ 12 വർഷം ചരിത്രത്തിലെ ഏറ്റവും ജീർണ പ്രതിപക്ഷമായിരുന്ന പാർട്ടികളെപ്പോലും രാഷ്ട്രീയം പഠിപ്പിച്ചു.രാജ്യദ്രോഹികൾ, അരാജകവാദികൾ, വിദേശ ചാരന്മാർ.... കപട ദേശീയവാദികളുടെ ഫാസിസ്റ്റ് അടവുകൾ പഴയതുപോലെ ചെലവാകില്ല. ഇഡിയെ ഭയമില്ലാത്ത യുവാക്കൾ രാജാവ് നഗ്നനാണെന്നു തെളിയിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്റെ വഴിയിലേക്കു മടങ്ങിയില്ലെങ്കിൽ ബിജെപി സർക്കാരിന് അപ്രതീക്ഷിത ചികിത്സകൾക്കു വിധേയമാകേണ്ടിവരും. അലസരായിരുന്നാൽ പ്രതിപക്ഷത്തിന്റെ അവസാന ബസും കടന്നുപോകും.
പ്രൊഫ്. ജോൺ കുരാക്കാർ