സാമൂഹിക വിമർശനം നടത്തിയ പ്രതിഭാശാലി ശ്രീനിവാസൻ .
സിനിമകളിലൂടെ സാമൂഹിക വിമർശനം നടത്തിയ പ്രതിഭാശാലി യാണ് ശ്രീനിവാസൻ .അദ്ദേഹം മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി ആയിരുന്നു .സിനിമകളിത്തിയ ശ്രീനിവാസൻ;നർമത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് സിനിമയിലും ജീവിതത്തിലും ചിരിച്ചും ചിരിപ്പിച്ചും കടന്നുപോയ മഹാപ്രതിഭയായിരുന്നു .നർമ്മത്തെ സ്നേഹിച്ച, ആയുധമാക്കിയ കുഞ്ചൻനമ്പ്യാർ, സഞ്ജയൻ, വികെഎൻ- ചെമ്മനം ചാക്കൊ എന്നിവരുടെ പിൻഗാമിയായാണ് ശ്രീനിവാസൻ .സാമൂഹികവിമർശനത്തിന് നർമത്തോളം ഫലപ്രദമായ ആയുധം വേറേയില്ലെന്നു തിരിച്ചറിഞ്ഞ് നടനാണ് അദ്ദേഹം .
കലയും രാഷ്ട്രീയവും ഇണപിരിയാതെ നിലകൊണ്ടിരുന്നു എന്നും, ശ്രീനിവാസന്റെ സർഗാങ്കണങ്ങളിൽ. അദ്ദേഹത്തിന്റെ കലാവൈഭവം ഒട്ടേറെ ആരാധകരെ നേടിയപ്പോഴും നർമത്തിന്റെ ‘അമ്പുകൊണ്ട കുരുക്കൾ’ പലരും ശത്രുക്കളായിമാറി. പക്ഷേ, ഇത്തരം ശത്രുതകൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മുൻപിൽ ചെന്നുചാടുന്നവരെ നിഷ്കളങ്കമായ വ്യക്തിത്വംകൊണ്ട് കീഴടക്കാനുള്ള വൈഭവമായിരുന്നു അതിനുകാരണം. പുരോഗമനപ്രസ്ഥാനങ്ങളോട് നർമത്തിലൂടെ കലഹിക്കുകയും കർമംകൊണ്ട് സഹകരിക്കുകയും മനസ്സാ ചേർന്നുനിൽക്കുകയുംചെയ്തു. ശ്രീനിവാസന്റെ ചിന്തയിലും എഴുത്തിലും കലയിലുമെല്ലാം അടിമുടി രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു.രാഷ്ട്രീയകക്ഷികൾക്കെതിരായ വിമർശനങ്ങളൊന്നും ഉപരിതലത്തിലായിരുന്നില്ല. അവരവരുടെ ആശയങ്ങളും സിദ്ധാന്തങ്ങളും പഠിച്ചും അറിഞ്ഞും പ്രായോഗികതലത്തിൽ സംഭവിക്കുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ശ്രീനിവാസൻ, സിനിമയിലൂടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയചലച്ചിത്രങ്ങളുടെ സന്ദേശങ്ങൾ കാലാനുവർത്തിയാകുന്നത് അതുകൊണ്ടുതന്നെ.രാഷ്ട്രീയത്തിനകത്തുനിന്ന് അതിനെ വിമർശിച്ചതുപോലെ മലയാളിപുരുഷനുനേരേയുള്ള ആത്മച്ഛായയുള്ള പരിഹാസങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് കരുത്തും രസനീയതയുമേകുന്നു. ഉയരം, നിറം തുടങ്ങി ശാരീരികവും മാനസികവുമായ തലങ്ങളിൽ ശരാശരി മലയാളിപുരുഷൻ കൊണ്ടുനടക്കുന്ന അപകർഷതയെ പരിഹസിച്ചുകൊണ്ടിരുന്ന മറ്റേതു സിനിമാക്കാരനുണ്ട് നമുക്ക്? സ്ത്രീക്കുമുൻപിൽ തോറ്റുകൊണ്ടേയിരിക്കുന്നവരാണ് ശ്രീനിവാസന്റെ പുരുഷകഥാപാത്രങ്ങൾ. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുംപോലുള്ള ശ്രീനിവാസൻസൃഷ്ടികൾ ഇത്തരുണത്തിൽ ലോകസിനിമയിലെത്തന്നെ അപൂർവതകളായിമാറുന്നു.
സിനിമയിൽ, സിനിമയ്ക്കകത്തുള്ളവരെയും പരിഹസിക്കാമെന്ന് ആദ്യം കാണിച്ചുതന്നതും ശ്രീനിവാസനായിരിക്കും. സൂപ്പർതാരങ്ങളും കഥയെഴുത്തുകാരുംതൊട്ട് ക്യാമറാമാന്മാരും ലൈറ്റ് ബോയിമാരുംവരെ നർമത്തിന്റെ അമ്പേറ്റു പുളഞ്ഞു. സിനിമയിലും ജീവിതത്തിലുമുള്ള അഴകിയ രാവണന്മാരെ കുത്തിനോവിക്കുമ്പോഴും നർമത്തിന്റെ സൂചി തനിക്കുനേരേക്കൂടി തിരിച്ചുപിടിക്കാൻ മടികാണിച്ചില്ലെന്നത് അദ്ദേഹത്തിന്റെ വലുപ്പംതന്നെയാണ്. ഇങ്ങനെ വിവിധതലങ്ങളിലും കാഴ്ചപ്പാടുകളിലുംനിന്ന് ആത്മാന്വേഷണവും വിമർശനവും നടത്തിയ കലാകാരൻ എന്നനിലയിലും കുഞ്ചൻനമ്പ്യാരുടെ ചാർച്ചക്കാരനാണ് ശ്രീനിവാസൻ.
പ്രശംസകൾക്കും അംഗീകാരങ്ങൾക്കും പുറകെപ്പോകാതെ, അർഹമായ ഇടങ്ങളിലേക്കുപോലും ചുവടുവെക്കാതെ നിറഞ്ഞ ചിരിയോടെ തലയുയർത്തിപ്പിടിച്ച് മലയാളിയുടെ ബോധമണ്ഡലങ്ങളിൽ നിലകൊള്ളുന്ന ഈ എഴുത്തുകാരന്, സിനിമാക്കാരന്, സാമൂഹികവിമർശകന് മരണമില്ല. അക്ഷര, ദൃശ്യ, വാചികതലങ്ങളിൽ മലയാളിയുടെ ഭാവുകത്വം തിരുത്തിയ കലാകാരനെന്നനിലയിൽ മലയാണ്മയുടെ ചരിത്രത്തിൽ അദ്ദേഹം ഇടംപിടിക്കുന്നു.
പ്രൊഫ്. ജോൺ കുരാക്കാർ

