Pages

Thursday, June 11, 2026

സഹകരണ മേഖല ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം

 

സഹകരണ മേഖല  ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം

മുൻപെങ്ങുമില്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് സഹകരണമേഖല. കരകയറാൻ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം .പുതിയ സർക്കാരിനെ ഏറെ പ്രതീക്ഷകളോടെയാണ് സഹകാരികളും സഹകരണമേഖലയും കാണുന്നത്. ഇരുപതിനായിരത്തോളം സംഘങ്ങളും രണ്ടരലക്ഷം കോടിയുടെ നിക്ഷേപവും 1.80 ലക്ഷം കോടിയുടെ വായ്പയും സഹകരണമേഖലയ്ക്കുണ്ട്. സൂപ്പർമാർക്കറ്റുകൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങി എത്രയോ മേഖലകളിൽ സഹകരണമേഖല സജീവമായി ഇടപെടുന്നു. എന്നാൽ, മുൻപു നേരിടാത്ത പ്രതിസന്ധികളിലൂടെയാണു സഹകരണമേഖല ഇപ്പോൾ കടന്നുപോകുന്നത്.   40% സംഘങ്ങൾ നിക്ഷേപം തിരിച്ചുകൊടുക്കാൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിൽ. 20% സംഘങ്ങൾ അതേ പ്രതിസന്ധിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഏകദേശം 40% സംഘങ്ങൾക്കു മാത്രമാണു പിടിച്ചുനിൽക്കാനാകുന്നത്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രശ്നമല്ല. എല്ലായിടത്തും പ്രതിസന്ധി കാണാം. കേരളത്തിന്റെ സാമ്പത്തിക- സാമൂഹിക വളർച്ചയിൽ നിർണായക പങ്കുള്ള സഹകരണമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സാമ്പത്തികസഹായം മാത്രം മതിയാകില്ല. വിശ്വാസ്യത വീണ്ടെടുക്കൽ, സുതാര്യമായ ഭരണസംവിധാനം, യുവജന പങ്കാളിത്തം, ആധുനിക സാങ്കേതികവിദ്യ, കർശനമായ ഓഡിറ്റ്, പുതിയ വരുമാനമാർഗങ്ങൾ തുടങ്ങി നയപരമായ ഒരുപാടു കാര്യങ്ങൾ നടപ്പാക്കേണ്ടതുണ്ട്.

 

ആദ്യമായി ചെയ്യേണ്ടതു നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കലാണ്. ഭരണസമിതികളുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചകൾക്കു പല കാരണങ്ങളുണ്ടാകാം. നിക്ഷേപകരുടെ പണം സുരക്ഷിതമായി തിരികെ നൽകുക എന്നതാണ് പ്രധാനം. ഏതു സാഹചര്യത്തിലും നിക്ഷേപം സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കണം.  ദേശീയ സഹകരണ വികസന കോർപറേഷൻ (എൻസിഡിസി) മുഖേന കേരള സർക്കാർ ജാമ്യത്തിൽ 10,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സഹകരണമേഖലയ്ക്കു മാത്രമായി അനുവദിക്കണം. പ്രതിസന്ധിയിലുള്ള സംഘങ്ങൾ ഫണ്ട് ഉപയോഗിച്ചു നിക്ഷേപകരുടെ പണം തിരിച്ചുനൽകുകയും സ്ഥാപനങ്ങളെ പുനരുദ്ധരിക്കുകയും വേണം. തിരിച്ചടയ്ക്കാത്ത വായ്പകൾക്കെതിരെ സർഫാസി നിയമം ഉൾപ്പെടെയുള്ള നടപടികൾ ശക്തമായി നടപ്പാക്കണം. സുപ്രീംകോടതി വിധികൾ പൂർണമായി പ്രാവർത്തികമാക്കുന്നുണ്ടെന്നു റജിസ്ട്രാർ ഉറപ്പുവരുത്തണം. 1,000 കോടി രൂപയുടെ നിക്ഷേപ ഗാരന്റി ഫണ്ട് രൂപീകരിക്കണം. പ്രതിസന്ധിയിലായ സംഘങ്ങളുടെ പുനരുദ്ധാരണത്തിനും നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫണ്ട് ഉപയോഗിക്കണം.കേരള ബാങ്കിന്റെ പ്രവർത്തനം സമഗ്രമായി വിലയിരുത്തണം. നിലവിലെ സംവിധാനം തുടരണമോ, മുൻകാല ജില്ലാ സഹകരണ ബാങ്ക് സംവിധാനം പുനഃസ്ഥാപിക്കണമോ എന്നതു വിശദപഠനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കണം. റിസർവ് ബാങ്കിന്റെ കർശനനിയന്ത്രണത്തിലുള്ള കേരള ബാങ്കാണോ അതോ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ ഉൾക്കൊള്ളുന്ന ജില്ലാ ബാങ്കുകളാണോ വേണ്ടത്?

സഹകരണ സ്ഥാപനങ്ങളെ രാഷ്ട്രീയമായി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളുടെയും തിരഞ്ഞെടുപ്പ്  ഏകീകൃത സംവിധാനത്തിൽ, നിശ്ചിത കാലയളവിൽ നടത്തണം. ആധാറുമായി ബന്ധിപ്പിച്ച ആധുനിക അംഗത്വ തിരിച്ചറിയൽ കാർഡുകളിലൂടെ സുതാര്യ തിരഞ്ഞെടുപ്പു സംവിധാനം രൂപപ്പെടുത്തണം.

സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് പൂർണമായും ചാർട്ടേഡ് അക്കൗണ്ടന്റുമാർ മുഖേനയാകണം. സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുകയും ഇൻകം ടാക്സ് ഉൾപ്പെടെയുള്ള നിയമപരമായ ബാധ്യതകൾ സമയബന്ധിതമായി നിർവഹിക്കാൻ സൗകര്യമൊരുക്കുകയും വേണം. നിലവിലുള്ള സഹകരണ വകുപ്പ് ജീവനക്കാരെ പരിശോധന, മേൽനോട്ടം, നിരീക്ഷണം എന്നിവയ്ക്കായി വിനിയോഗിക്കണം. താലൂക്ക് അടിസ്ഥാനത്തിൽ ജോയിന്റ് റജിസ്ട്രാർ, ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസുകൾ ശക്തിപ്പെടുത്തി പരിശോധനാ സംവിധാനം കാര്യക്ഷമമാക്കണം.  സഹകരണനിയമത്തിൽ ഭേദഗതി വരുത്തി ഓരോ ഭരണസമിതിയിലും 40 വയസ്സിൽ താഴെയുള്ള അഞ്ച് അംഗങ്ങളെയെങ്കിലും ഉൾപ്പെടുത്തണം. തലമുറ മാറ്റത്തിനും പുതിയ ആശയങ്ങൾ കടന്നുവരുന്നതിനും ഇത് അനിവാര്യമാണ്. സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർക്കും ഭരണസമിതി അംഗങ്ങൾക്കും യുക്തിസഹമായ ഓണറേറിയവും സിറ്റിങ് ഫീസും നൽകണം. ലാഭകരമല്ലാത്ത സംഘങ്ങൾക്കു പുതിയ ശാഖകൾ അനുവദിക്കരുത്. വാഹന സൗകര്യങ്ങൾ പ്രവർത്തനമൂലധനവും ലാഭക്ഷമതയും അടിസ്ഥാനമാക്കി നിയന്ത്രിക്കണം. പൊതുധനം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന മാനദണ്ഡങ്ങൾ വേണം. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വകുപ്പിനു മാത്രമായി മന്ത്രിയെ നിയമിക്കണം. സർക്കാറിൻറെ   ശ്രദ്ധയും  കരുതലും  സഹകരണ മേഖലക്ക്  അനിവാര്യമാണ് .

 

പ്രൊഫ്. ജോൺ കുരാക്കാർ