നമ്മുടെ ആരോഗ്യ മേഖല
നമ്പർ ഒൺ ആണോ ?
പ്രൊഫ്. ജോൺ കുരാക്കാർ
കേരളത്തിലെ ആരോഗ്യ സംവിധാനം ഉന്നത നിലവാരം ഉള്ളത് തന്നെയാണ്. അതിൽ തർക്കമില്ല. ലോകത്തിലെ ആരോഗ്യമേഖലയിൽ തന്നെ കേരളം മികച്ചതാണ് .ഇവിടുത്തെ ആരോഗ്യമേഖല നമ്പർ ഒൺ
ആണെങ്കിൽ ജനസേവകർ ചികിത്സക്ക് വിദേശരാജ്യങ്ങൾ എന്തിനു തേടണം? സർക്കാർ ആശുപത്രികളിലിലെ
ആരോഗ്യ പ്രവർത്തകരുടെ
അനാസ്ഥ പ്രകടമാകുന്ന
നിരവധി സംഭവങ്ങൾ നിരന്തരം
നിരന്തരം ഉണ്ടായികൊണ്ടിരിക്കുകയാണ് .
ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതുകൊണ്ടു മാത്രം രോഗിക്കു പ്രത്യാഘാതങ്ങളൊന്നുമുണ്ടാകില്ല. 50 കൊല്ലം അതവിടെ ഇരുന്നാലും കുഴപ്പമില്ല.” ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക ഇന്നലെ നിസാരമായി പറഞ്ഞ വാക്കുകളാണ്.
ഏതെങ്കിലും പ്രമുഖരുടെയോ സ്വന്തം കുടുംബാംഗങ്ങളുടെയോ കാര്യത്തിൽ അവർ ഇതുതന്നെ പറയുമോ? പാവപ്പെട്ട രോഗികളോടുള്ള ഈ ഉദാസീനത നമ്മുടെ ആരോഗ്യമേഖലയുടെ മുഖമുദ്രയെന്നു പറയുന്നില്ല. പക്ഷേ, ശസ്ത്രക്രിയാ പിഴവിനെ നിസാരവത്കരിക്കാനുള്ള ആ അഭ്യാസം, ഡോക്ടർമാർ പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ രോഗിക്കു നീതി കിട്ടില്ലെന്ന, കഴന്പുള്ള പൊതുബോധത്തെ ഊട്ടിയുറപ്പിക്കും. ഇപ്പോൾ സമരം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടർമാരോടുള്ള ജനങ്ങളുടെ സമീപനത്തെയും അതു ബാധിക്കും. അവകാശങ്ങൾ രോഗികൾക്കുമുണ്ടെന്ന് മറക്കരുത്.
ഡോക്ടർമാരുടെ സമരവും രോഗികളുടെ യാതനയും മനുഷ്യത്വപരമായി പരിഹരിക്കേണ്ടതാണ്. പക്ഷേ, ഡോക്ടർമാരുടേതു ജീവിതവും രോഗികളുടേതു ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് രോഗികളുടെ യാതനയ്ക്കാണു മുൻഗണന നൽകേണ്ടത്. അതിൽ ഏറ്റവും പുതിയത്, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുന്പ് ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയുടെ വയറ്റിൽ 10 സെന്റിമീറ്റർ വലുപ്പമുള്ള കത്രിക മറന്നുവച്ചതാണ്.
വയറ്റിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് 2021 മേയിൽ ശസ്ത്രക്രിയ നടത്തിയത്. അന്നുമുതൽ വേദന തുടങ്ങിയെങ്കിലും കാരണം കണ്ടുപിടിച്ചില്ല. കഴിഞ്ഞദിവസങ്ങളിൽ മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടുപിടിച്ചത്. ഇതു വാർത്തയായപ്പോഴാണ് ശസ്ത്രക്രിയ നടന്ന സമയത്തെ വകുപ്പു മേധാവിയായിരുന്ന ഡോക്ടർ ഇതത്ര ഗൗരവമുള്ള കാര്യമല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചത്. മാത്രമല്ല, അതിനു മുന്പെന്നോ നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്ന സൂചനയും നൽകി.
പക്ഷേ, ആ വാദം നിലനിൽക്കില്ലെന്നു കണ്ടാണോ എന്നറിയില്ല, മെഡിക്കൽ കോളജ് അധികൃതർതന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ രജിസ്റ്ററിൽനിന്നു കണ്ടെത്തി വാർത്താസമ്മേളനം നടത്തി. ഡോക്ടർമാർക്കു കൈക്കൂലി നൽകിയെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഡോക്ടർമാരിൽ പലരും ശസ്ത്രക്രിയയ്ക്കു മുന്പ് കൈക്കൂലി വാങ്ങുന്നവരാണെന്നത് രഹസ്യമൊന്നുമല്ല.കഴിഞ്ഞദിവസം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ഡോ. ബിന്ദു സുന്ദറിനു സ്ഥലംമാറ്റം നൽകി പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെയാണ് സസ്പെൻഷൻ ഉണ്ടായത്. അവർക്കും കൈക്കൂലി കൊടുത്തെന്നാണ് ആരോപണം. ഇതേ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്തേക്ക് പോകുന്നവിധം ദുരിതത്തിലായ വാർത്ത പുറത്തുവന്നതും ദിവസങ്ങൾക്കു മുന്പാണ്.
തുടർന്നു പല ശസ്ത്രക്രിയകൾക്കു യുവതി വിധേയയായിട്ടും പ്രശ്നം പരിഹരിച്ചില്ല. അന്വേഷണവും റിപ്പോർട്ടുകളും മുറയ്ക്കു നടക്കുമെന്നല്ലാതെ ഡോക്ടർമാർ ശിക്ഷിക്കപ്പെടുന്ന കേസുകൾ രാജ്യത്തുതന്നെ അത്യപൂർവമാണ്. എത്ര വലിയ ചികിത്സാപ്പിഴവുകളുണ്ടായാലും രോഗിയുടെ ജീവൻ നഷ്ടപ്പെട്ടാലും അന്വേഷണം നടത്തുന്ന സമിതി ഡോക്ടർമാരുടേതായിരിക്കും. അവരുടെ വെളുപ്പിക്കൽ റിപ്പോർട്ട് മിക്കവാറും ഡോക്ടർമാർക്ക് അനുകൂലമായിരിക്കുമെന്നതാണ് ചരിത്രം.
നിസ്വാർഥമതികളും കഠിനാധ്വാനികളുമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള കുറെ ജീവനക്കാരുടെ ത്യാഗങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്തെ ശ്രേഷ്ഠമാക്കുന്നുണ്ട്. പക്ഷേ, അവരുടെ പേരിൽ വെളുപ്പിക്കാവുന്ന സ്ഥിതിയിലല്ല ഈ മേഖല. ‘സിസ്റ്റത്തിന്റെ പരാജയ’ത്തെ വ്യക്തികളുടെ വിജയങ്ങൾകൊണ്ടു പരിഹരിക്കാനാകില്ല. രോഗികൾക്കു മുൻഗണന കൊടുക്കുന്നതിന്റെ ഭാഗമാണ്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അമിതജോലി കുറയ്ക്കുകയും സേവന-വേതന വ്യവസ്ഥകൾ പരിഹരിക്കുകയും ചെയ്യേണ്ടത്.
അതും നടക്കുന്നില്ലെന്നതിന്റെ സൂചനയാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇപ്പോൾ നടത്തുന്ന സമരം. ഡോക്ടർമാരുടെ പല ആവശ്യങ്ങളും ന്യായമാണെന്നും ആറാം ദിവസവും രോഗികൾ വലയുകയാണെന്നും സർക്കാർ തിരിച്ചറിയണം. പിജി വിദ്യാർഥികളെയും ഹൗസ് സർജന്മാരെയും വച്ച് ഇതു നീട്ടിക്കൊണ്ടുപോകാനാവില്ല.
ഡയസ്നോൺ പ്രഖ്യാപിക്കുന്നതിനു പകരം, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും ന്യായമല്ലാത്തവയിൽ വിശദീകരണം നടത്തുകയും വേണം. കേന്ദ്രസർക്കാരിനെതിരേ ഹർത്താൽ നടത്തുന്ന ഭരണകക്ഷി, കേന്ദ്രമൊഴിച്ച് മറ്റെല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്നതുപോലെ, തങ്ങളുടെ സമരവും സർക്കാരിനെയല്ല, പാവപ്പെട്ട രോഗികളെയാണു വലയ്ക്കുന്നതെന്ന് ഡോക്ടർമാരും തിരിച്ചറിയണം.
ആരോഗ്യരംഗത്ത് നമ്മുടെ സംസ്ഥാനം ഒന്നാമതെന്നു വീന്പിളക്കാൻ പറ്റുന്നത്, ഇതര സംസ്ഥാനങ്ങളിൽ മിക്കതിന്റെയും സ്ഥിതി പരിതാപകരമായതുകൊണ്ടാണെന്നു തിരിച്ചറയണം. മരുന്നില്ല, ഡോക്ടർമാരില്ല, ശസ്ത്രക്രിയാ ഉപകരണങ്ങളില്ല, ശുചിത്വമില്ല, ശസ്ത്രക്രിയകൾ നീട്ടിവയ്ക്കുന്നു, ഗുരുതരമായ ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്നു, കൈക്കൂലി, അഴിമതി, പിൻവാതിൽ നിയമനങ്ങൾ... തുടങ്ങിയവ ആരോപണങ്ങൾ മാത്രമാണോ? താരതമ്യംകൊണ്ട് ഒന്നാമതാകാം, മികച്ചതാകണമെന്നില്ല
ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച കത്രികയുടെ വേദനയുമായി നടക്കുന്ന രോഗിയും, ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി ഡോക്ടർമാർ നടത്തിക്കൊണ്ടിരിക്കുന്ന സമരവും ഈ മികവില്ലായ്മയുടെ ഈയാഴ്ചയിലെ മാത്രം കാഴ്ചയാണ്. പരസ്യത്തിൽ ഒന്നാമതെന്നു പറയുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. പക്ഷേ, രഹസ്യത്തിൽപോലും മികച്ചതെന്നു പറയുന്നത് നമ്മെ അലസരാക്കുകയും പാവപ്പെട്ട രോഗികളുടെ ആരോഗ്യത്തിനു ഹാനികരമാകുകയും ചെയ്യും.