WINDOW OF KNOWLEDGE
Thursday, June 25, 2026
"അമ്മ"യിലെ പ്രതിസന്ധി
"അമ്മ"യിലെ പ്രതിസന്ധി
താരസംഘടനയായ 'അമ്മ'യിലെ അടി നിരാശപ്പെടുത്തുന്നതാണ്. റിലീസ് ചെയ്യുന്നതിന്റെ പിന്നാലെ ആളില്ലാതെ തിയേറ്ററുകളിൽ നിന്ന് സിനിമ മാറ്റുന്നതുപോലെ അധികാരമേറ്റ് വളരെ വൈകാതെ പുതിയ ഭരണസമിതി കൂട്ടമായി രാജിവച്ചിരിക്കുകയാണ്.
ഇതൊന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ലെങ്കിലും സമൂഹത്തിലെ സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന ഒട്ടേറെ നടീനടന്മാരെ സഹായിക്കുന്ന വലിയ ഒരു ക്ഷേമസംഘടന കൂടിയായ അമ്മ തല്ലിപ്പിരിയുന്നത് അത്ര സുഖകരമായ ഒന്നല്ല. വലിയ തിരക്കുള്ള നായക നിരകളിൽ നിറഞ്ഞു നിൽക്കുന്നവരായിരുന്നു ഇതിനുമുമ്പ് അമ്മയെ നയിച്ചിരുന്നത്. അന്നും പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. പക്ഷേ അതൊക്കെ അവരുടെ ഇടപെടലുകളിലൂടെയും സഹായങ്ങളിലൂടെയും രമ്യമായി പരിഹരിച്ചിരുന്നു.
അമ്മയിൽ പുരുഷാധിപത്യമാണെന്ന ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് ഒരു സംഘം വനിതാ സിനിമാപ്രവർത്തകർ സംഘടനയിൽനിന്ന് പിരിഞ്ഞുപോയി ഡബ്ളിയു.സി.സി രൂപീകരിക്കുക പോലും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമാണ് അതിനൊക്കെ പശ്ചാത്തലമായത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളെത്തുടർന്ന് മോഹൻലാൽ പ്രസിഡന്റായ കമ്മിറ്റി ഒഴിഞ്ഞപ്പോഴാണ് താക്കോൽ സ്ഥാനത്ത് വനിതകൾക്ക് പ്രാമുഖ്യമുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റത്. മുൻനിര നായക നടന്മാരെ അപേക്ഷിച്ച് താരതമ്യേന തിരക്ക് കുറഞ്ഞവരാകയാൽ ഇവർ 'അമ്മ'യുടെ ഭരണത്തിന് കൂടുതൽ സമയം ചെലവഴിക്കുകയും പുതിയ മാതൃക സൃഷ്ടിച്ച് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് അന്ന് പൊതുവേ ഉയർന്നിരുന്നത്. എന്നാൽ അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ശ്വേതമേനോൻ പ്രസിഡന്റായ ഭരണസമിതി കൂട്ടത്തോടെ ഒഴിയുകയാണുണ്ടായത്.ഏതൊരു രംഗത്തെ ഭരണസമിതിക്കും വെല്ലുവിളികൾ നിറഞ്ഞ പ്രശ്നങ്ങൾ നേരിടേണ്ടിവരും. അപ്പോൾ ഭരണസമിതി രാജിവച്ചൊഴിയുന്നത് ഒരു എളുപ്പമാർഗമാണെങ്കിലും അമ്മ എന്ന സംഘടനയുടെ വിശാലമായ താത്പര്യങ്ങൾ പരിഗണിക്കുമ്പോൾ അത് ഒരു വൈകാരികമായ തീരുമാനമായിപ്പോയോ എന്ന് ചിലരെങ്കിലും സംശയിക്കാതിരിക്കില്ല.
സംഘടനയ്ക്കുള്ളില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ അന്‍സിബ പൊതുവേദിയിലേക്ക് കൊണ്ടുപോയി വഷളാക്കി. അന്‍സിബ സംഘടനയുടെ ആഭ്യന്തര സംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാതെ മാധ്യമങ്ങളിലൂടെ വിഷയങ്ങള്‍ വലുതാക്കിയെന്നും അവര്‍ ആരോപിക്കുന്നു.ശ്വേത മേനോന് വ്യക്തിപരമായ നേട്ടത്തിനല്ല പ്രവര്‍ത്തിച്ചത്. സാമ്പത്തിക കണക്കുകള്‍, ഭരണപരമായ തര്‍ക്കങ്ങള്‍ തുടങ്ങിയ പല പ്രശ്നങ്ങളും മുന്‍ കമ്മിറ്റികളുടെ കാലം മുതല്‍ നിലനിന്നിരുന്നവയാണെന്നും, അവയുടെ മുഴുവന്‍ ഉത്തരവാദിത്തവും ശ്വേതയുടെ നേതൃത്വത്തിന് മേല്‍ ചുമത്തുന്നത് നീതിയല്ലെന്നും ഈ വിഭാഗം പറയുന്നു. എന്നാല്‍
ആത്മാഭിമാനത്തിന് പ്രാധാന്യം നല്കി രാജിയെന്നാണ് ശ്വേത മേനോന്റെ നിലപാട്. 'ആരുടെയും പാവയാകില്ല' എന്നായിരുന്നു ശ്വേത യോഗത്തില്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ നോക്കാനും സോഷ്യൽ മീഡിയയിലെ തുറന്നുപറച്ചിലിന് പരിധികൾ സൂക്ഷിക്കാനും അമ്മയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ചുമതലയുണ്ട്. അമ്മയിൽ തോറ്റതിന് അങ്ങാടിയിലേക്ക് ഇറങ്ങുന്ന പ്രവണത ആത്യന്തികമായി സംഘടനയുടെ നാശത്തിനേ വഴിവയ്ക്കൂ.
പ്രൊഫ്. ജോൺ കുരാക്കാർ























