ജല ശ്രോതസുകൾ മലീനമാക്കുന്ന ഇന്നത്തെ സ്ഥിതി മാറണം
കേരളത്തിലെ ജലസ്രോതസ്സുകളില്‍ 67 ശതമാനത്തിലും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും നശിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 14 ജില്ലകളിലെ 2003 വാര്‍ഡുകളിലായി പ്രധാനപ്പെട്ട 3606 ജലശ്രോതസുകളിലാണ് സ്ഥതിവിവരപഠനം നടത്തിയത്. ഇതില്‍ 2642 ജലശ്രോതസുകളും മലിനമാണെന്നാണ് കണ്ടെത്തല്‍. പഠനം നടത്തിയ ജലശ്രോതസുകളൊക്കെയും കുടിവെള്ളത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഏറെ പ്രാധാനം. പഠനവിധേയമായ ജലശ്രോതസുകളില്‍ 46.10ശതമാനം ഭാഗികമായി മലിനമായപ്പോള്‍, 26.90ശതമാനം പൂര്‍ണ്ണമായും മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പൂര്‍ണ്ണമായും മലിനമായ ജലശ്രോതസുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്.തൊട്ടുപിന്നാലെ കണ്ണൂരും. ഏറ്റവും കുറവ് മലിനമായ ജലശ്രോതസുകള്‍ തിരുവനന്തപുരം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ജലസ്രോതസുകള്‍ മലിനമാക്കുന്നതില്‍ പ്രധാനം ഹോട്ടല്‍ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മറ്റ് ചവറുകളുമടങ്ങുന്ന ഖരമാലിന്യം മൂലമെന്നാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. ഇതില്‍ മുന്നിലുള്ളത് മലപ്പുറമാണ്. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളും ഖരമാലിന്യം നിക്ഷേപിച്ച് ജലസ്രോതസുകള്‍ മലിമാക്കുന്നതില് മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജലസ്രോതസുകളില്‍ കണ്ടിരുന്ന ജൈവവൈവിധ്യത്തിലും മത്സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായതായും ഒപ്പം അമിതമായ വളപ്രയോഗം ജലസ്രോതസുകളെ കൂടുതല്‍ മലിമാക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നു.
സ്ഥിതി ഗുരുതരമായതുകൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ സര്‍ക്കാരോ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. അതല്ലെങ്കില്‍ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന ഈരടികള്‍ അന്വര്‍ഥമാകാന്‍ അധികം താമസമുണ്ടാകില്ല.അൻപത് കൊല്ലം മുന്‍പ്, കുളിക്കാനും അലക്കാനും മുതിർന്നവരും കുട്ടികളുമൊക്കെ അടുത്തുള്ള പുഴകളിലേക്കും തോടുകളിലേക്കും നടക്കുന്ന കാഴ്ച പതിവായിരുന്നു. നീന്തലും പന്തുകളിയും മുങ്ങാംകുഴിയിടൽ മത്സരങ്ങളും നീന്തൽ പഠനവുമൊക്കെ നടന്നിരുന്ന ജലമൈതാനങ്ങൾ! ചിലർ മീൻ പിടിക്കാൻ കൈയിലൊരു ചൂണ്ടയോ വലയോപോലും കരുതും. 25 വർഷം മുന്‍പ്, ഈ കാഴ്ചകൾ മങ്ങിത്തുടങ്ങി. ഇപ്പോൾ അത്തരം കാഴ്കൾ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായി. പലതിലും ആളുകൾ മുഖം പോയിട്ട്, കാലൊന്നു കഴുകാൻ പോലും ഇറങ്ങില്ല. എല്ലാം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവാഹികളായി. ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളിൽ ഇന്ത്യയിലെ ഗംഗയും യമുനയുമുണ്ട്. രണ്ടും നമ്മുടെ പുണ്യനദികളാണ്. ഗംഗയുടെ ശുദ്ധീകരണത്തിനായി ഇതിനോടകം കോടിക്കണക്കിനു രൂപ കേന്ദ്രം ചെലവഴിച്ചു. പ്രത്യേക സൈനികവിഭാഗത്തെ രൂപീകരിച്ചു. കാര്യമായ ഫലമുണ്ടായില്ല. കുംഭമേളയ്ക്കിടെ നദി വീണ്ടും മലിനമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗംഗ മലിനമാക്കിയതെന്നുമായിരുന്നു യുപി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണകർത്താക്കൾ ഇതേ വിവരക്കേട് പറയുന്നില്ലെങ്കിലും പ്രവൃത്തി ഒന്നുതന്നെയാണ്. എല്ലാ ജലാശയങ്ങളും മലിനമായി.
കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമായി. സംസ്ഥാനത്തെ 44 നദികളും കായലുകളും തോടുകളും കുളങ്ങളും കിണറുകളും, ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ വഹിക്കുന്നു. പാടത്തെയും പറന്പിലെയും രാസവളാവശിഷ്ടങ്ങളും ഒഴുകിയിറങ്ങുന്നത് ജലാശയങ്ങളിലാണ്. മാലിന്യ സംസ്കരണത്തിന്റെ പരാജയമാണ് ജലാശയങ്ങളുടെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം. കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യംപോലും തള്ളുന്നവരുണ്ട്. നമ്മൾ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബുകൾ പൊട്ടിത്തെറിക്കുംമുന്പ് നിർവീര്യമാക്കേണ്ടതുണ്ട്.
‘ഇവിടെ മാലിന്യം തള്ളരുത്’ എന്നു ബോർഡ് വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളൊന്നും എവിടെ തള്ളണണമെന്നു പറയുന്നില്ല. ഹരിതകർമ സേനാംഗങ്ങൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ ഒതുങ്ങി മാലിന്യസംഭരണം. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്ന് ഉപദേശിച്ചാൽ പോരാ, അതു നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സർക്കാർ ശേഖരിക്കാത്ത ജൈവമാലിന്യങ്ങളിലേറെയും നമ്മുടെ ജലാശയങ്ങളിൽ തള്ളപ്പെടുന്നുണ്ട്. ആദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ്.
അപ്രായോഗികമായ വിലക്കുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ‘ഇവിടെ മാലിന്യം ശേഖരിക്കപ്പെടും’ എന്ന ബോർഡുകളും ഇനി ഉണ്ടാകണം. ഷിഗെല്ല, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി, നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗങ്ങളിലേറെയും മലിനജലത്തിൽനിന്നാണ്. വരും വർഷങ്ങളിൽ ഇതു കൂടുതൽ വെല്ലുവിളി ഉയർത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഉറവിടങ്ങളെ ഇല്ലാതാക്കൽ. ജലാശയങ്ങളെ ശുദ്ധീകരിച്ചേ തീരൂ. മഴക്കാലത്തിനു രണ്ടാഴ്ച മുന്‍പ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ശാശ്വത പരിഹാരത്തിനുള്ള പദ്ധതികളുണ്ടാകണം.
നമ്മുടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ ചെലവഴിക്കുന്ന തുക നഷ്ടമാണെന്നു കരുതരുത്. ജലസേചനം, ഗാർഹികോപയോഗം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ നവീകരണത്തിന് അതിടയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ, ജനങ്ങളുടെ സഹകരണം എന്നിവ ഉറപ്പാക്കണം. മാധ്യമങ്ങൾ ബോധവത്കരണത്തിനിറങ്ങണം. വീട്ടിലെ മാലിന്യമത്രയും പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലോ ആളില്ലാ പാതയോരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കുകയും പിഴയിടുകയും ചെയ്താൽ സാമൂഹിക വിരുദ്ധർക്കു പാഠമാകും.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദിയാണ് മേഘാലയയിലെ ഉംഗോട്ട്. അതിലൂടെ വള്ളങ്ങൾ പോകുന്നതു കണ്ടാൽ വായുവിലൂടെ ഒഴുകുന്നതായി തോന്നും. അത്ര കണ്ണാടിസമാനമാണ് ജലം. ഉറവിടങ്ങളിൽ മനുഷ്യരില്ലാത്തതും അതൊഴുകുന്ന ഗ്രാമങ്ങളിലെ മനുഷ്യർ അതിലൊരു തരി അഴുക്കുപോലും വീഴാൻ സമ്മതിക്കാത്തതുമാണ് ആ ശുദ്ധിയുടെ രഹസ്യം. ലോകമെങ്ങുംനിന്ന് അവിടേക്ക് സന്ദർശകരെത്തുന്നു. മേഘാലയയുടെ സാന്പത്തികാഭിവൃദ്ധിയുടെ കാരണങ്ങളിലൊന്നായി അതു മാറി. നമ്മുടെ ഭാരതപ്പുഴ, പന്പ, പെരിയാർ, കുട്ടനാടൻ ജലാശയങ്ങൾ തുടങ്ങിയവ ശുദ്ധമാക്കിയാൽ നമ്മുടെ നാട് രക്ഷപ്പെടും .നാട്ടിലേക്ക് വിദേശ ടുറിസ്റ്റുകൾ ഒഴുകിയെത്തും .നാടും നാട്ടുകാരും രക്ഷപെടും
പ്രൊഫ്, ജോൺ കുരാക്കാർ