Pages

Thursday, May 21, 2026

തെരുവുനായ്‌ക്കളുടെ ദയാവധം

 

തെരുവുനായ്ക്കളുടെ ദയാവധം

 

മനുഷ്യജീവനു ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ  അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകി സുപ്രീം കോടതി. തെരുവുനായ്ക്കളെ റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീംകോടതി വിസമ്മതിച്ചു. വന്ധ്യംകരണത്തിനു ശേഷം നായ്ക്കളെ വീണ്ടും പഴയ സ്ഥലങ്ങളിൽത്തന്നെ തുറന്നുവിടരുതെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളി. നായ്ക്കളെ പുതിയ സ്ഥലങ്ങളിലേക്കു മാറ്റുന്നത് അവരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് ആക്രമണങ്ങൾ വർധിപ്പിക്കുമെന്നുമായിരുന്നു മൃഗസംരക്ഷണ പ്രവർത്തകരുടെ വാദം. എന്നാൽ, ജസ്റ്റിസുമാരായ

വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വാദത്തോട് വിയോജിച്ചു.അഭിരാമിയുടെ അമ്മ നടത്തിയ പോരാട്ടത്തിന്റെ കൂടി ഫലമാണ് തെരുവുനായ്ക്കൾക്ക് ദയാവധമാകാം എന്ന സുപ്രീംകോടതിയുടെ വിധി. നാലുവർഷം മുൻപ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പന്ത്രണ്ട് വയസുള്ള മകളെ നഷ്ടപ്പെട്ട അഭിരാമിയുടെ അമ്മ രജനിയും സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേർന്നിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന പൊതുതാത്പര്യം ഉയർത്തിപ്പിടിക്കുന്ന ഉന്നത കോടതിയുടെ വിധി രജനിയെപ്പോലെ, അപകടകാരികളായ നായ്ക്കളുടെ കടിയേറ്റ നിരവധി കുട്ടികളുടെ അമ്മമാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. അപകടകാരികളായ തെരുവുനായ്ക്കളെ പിടികൂടി .ബി.സി ഷെൽട്ടറിൽ അടയ്ക്കണമെന്നും ഓരോ ജില്ലയിലും ഇത്തരത്തിലുള്ള ഒരു കേന്ദ്രമെങ്കിലും വേണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി.അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.പൊതുസ്ഥലങ്ങളിലെ തെരുവുനായ സാന്നിധ്യം ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണമുണ്ടാകുന്ന സംഭവങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രോട്ടോക്കോളുകളിൽ ഇടപെടാൻ തക്ക കാരണങ്ങളൊന്നും ഹർജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. തെരുവുനായ്ക്കളുടെ പെരുപ്പത്തിന് അനുസരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി കോടതി വിമർശിച്ചു. ആസൂത്രണമില്ലാതെയാണ് വന്ധ്യംകരണവും വാക്സിനേഷനും നടപ്പാക്കിയത്. കൃത്യമായ ദീർഘവീക്ഷണത്തോടെ സംസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്രയും വഷളാകില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

 

കഴിഞ്ഞ വർഷം നവംബർ 7നാണ് റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, പാർക്കുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടത്. വന്ധ്യംകരണത്തിനു ശേഷം ഇവയെ പഴയ സ്ഥലങ്ങളിൽ തിരികെ വിടരുതെന്നും, നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഇടങ്ങളിലല്ലാതെ പൊതുസ്ഥലങ്ങളിൽ നായ്ക്കൾക്ക് തീറ്റ നൽകുന്നത് നിരോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനുപുറമെ, ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ പാർപ്പിട മേഖലകളിൽ നിന്ന് ഷെൽട്ടറുകളിലേക്ക് മാറ്റാൻ കഴിഞ്ഞ ജൂലൈയിൽ കോടതി ഉത്തരവിട്ടിരുന്നു. പ്രഫഷനൽ ജീവനക്കാരുള്ള ഇത്തരം ഷെൽട്ടറുകളിൽ നായ്ക്കൾക്ക് വന്ധ്യംകരണവും വാക്സിനേഷനും പരിചരണവും ഉറപ്പാക്കണം. അധികൃതർ തെരുവുനായ്ക്കളെ പിടികൂടുന്നത് തടയുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്ന നിയമം കാരണം മുൻപ് നായ്ക്കളെ പിടികൂടി മരുന്ന് കുത്തിവച്ച് കൊല്ലുമായിരുന്ന തദ്ദേശ സ്ഥാപനങ്ങൾ ഒന്നും ചെയ്യാതെ മാറിനിന്നു. നായ്ക്കളുടെ കടിമൂലം പൊറുതിമുട്ടുന്ന നാട്ടുകാരെങ്കിലും നായ്ക്കളെ കൊന്നാൽ അവരെ പിടിച്ച് ജയിലിലിടുകയും ചെയ്തിരുന്നതിനാൽ അക്രമകാരികളായ നായ്ക്കളുടെ ശല്യം പതിന്മടങ്ങ് വർദ്ധിക്കുകയാണ് ഉണ്ടായത്. ദയാവധത്തിനടക്കം പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരെ ഇനിമുതൽ എഫ്..ആറോ ക്രിമിനൽ നടപടികളോ പാടില്ല. പൊതുയിടങ്ങളിൽ നിന്ന് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കണം. അതേസ്ഥലത്ത് അവയെ തിരിച്ചുവിടാൻ പാടില്ല. ഉത്തരവ് പിൻവലിക്കണമെന്ന നായ് പ്രേമികളുടെയും മൃഗാവകാശ സംഘടനകളുടെയും ഹർജികൾ സുപ്രീംകോടതി തള്ളുകയും ചെയ്തു. രാജ്യത്തെ പിഞ്ചുകുഞ്ഞുങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പുറമെ വിദേശികൾക്കു പോലും നായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. യാഥാർത്ഥ്യം അവഗണിക്കാനാവില്ല.ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടാമെന്ന സാഹചര്യം അനുവദിച്ചുകൊണ്ട് ഭരണകൂടത്തിന് മൂകസാക്ഷിയായി തുടരാനാകില്ലെന്ന കോടതിയുടെ പരാമർശം ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം കൂടിയാണ്. .ബി.സി ചട്ടം തുടക്കത്തിലേ സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്ന കോടതിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയേണ്ടത് അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ പാടില്ല എന്ന നിയമത്തിലൂടെയല്ല. ഇന്ത്യയെ പോലെ വന വൈവിദ്ധ്യവും ജനസംഖ്യയും ഉള്ള ഒരു രാജ്യത്ത് അത് പ്രായോഗികവുമല്ല. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നത് പരാജയപ്പെട്ട ഒരു പദ്ധതിയായി മാറുകയും ചെയ്തിരുന്നു. ഇനി ഏതെങ്കിലും നായ്ക്കളെ കൊല്ലാൻ പാടില്ലെന്നുണ്ടെങ്കിൽ മൃഗസ്നേഹികൾ അവയെ ദത്തെടുത്ത് അവരുടെ ചെലവിൽ പാർപ്പിക്കാൻ തയ്യാറാകണം. അതിന് അവർ തയ്യാറുമല്ല. സർക്കാരിന്റെ ചെലവിൽ മൃഗസ്നേഹം ഉറപ്പാക്കുന്ന നിലപാടാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ തദ്ദേശസ്ഥാപനങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിച്ചാൽ തെരുവുനായ്ക്കളുടെ ഭീഷണി പ്രശ്നത്തിൽ നിന്ന് നാടിന് രക്ഷപ്പെടാം.2012ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,54,120 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് തദ്ദേശ വകുപ്പിന്റെ കണക്ക്. അത് ഇപ്പോൾ അഞ്ച് ലക്ഷത്തിൽ കൂടുതലാകുമെന്നാണ് ഉൗഹിക്കുന്നത്. കഴിഞ്ഞവർഷം മാത്രം മൂന്നര ലക്ഷത്തിലേറെപ്പേർക്ക് നായ്ക്കളുടെ കടിയേൽക്കുകയുണ്ടായി. 33 പേർ പേവിഷബാധയേറ്റ് മരണമടയുകയും ചെയ്തു. വർഷം ഇതിനകംതന്നെ 9 പേർ പേവിഷബാധയേറ്റ് മരണമടഞ്ഞു. കേരളത്തിൽ മാത്രം തെരുവുനായ്ക്കളുടെ പ്രശ്നം എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. കേരളത്തിൽ മാത്രമല്ല രാജ്യമെങ്ങും സമാനമാണ് സ്ഥിതി. ഡൽഹിയിലെ തെരുവുനായ ശല്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജൂലായിൽ സ്വമേധയാ എടുത്ത കേസിലാണ് അക്രമി നായ്ക്കളെ കൊല്ലാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നായ്ക്കളുടെ കടിയേൽക്കുമെന്ന് ഭയക്കാതെ സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിൽപ്പെടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

പ്രൊഫ്. ജോൺ കുരാക്കാർ