Pages

Monday, December 18, 2023

കുഞ്ഞുങ്ങൾക്ക് കേരളത്തിൽ നീതി ലഭിക്കുമോ?

 

കുഞ്ഞുങ്ങൾക്ക്  കേരളത്തിൽ  നീതി ലഭിക്കുമോ?



. ഇടുക്കി വണ്ടിപ്പെരിയാർ എസ്റ്റേറ്റ് ലയത്തിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ ബാലികയ്ക്കു മരണാനന്തരമെങ്കിലും നീതി ലഭിക്കുമെന്ന് കരുതിയവർക്ക്  തെറ്റി . സമൂഹമനസ്സാക്ഷിയുടെ നീതിബോധത്തെ ചോദ്യംചെയ്യുന്നു. കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ, കേസിൽ പ്രതിയെ കട്ടപ്പന അതിവേഗ  സ്പെഷൽ കോടതി വിട്ടയയ്ക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചു കോടതിതന്നെ അക്കമിട്ടുപറയുമ്പോൾ, ക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവന്ന അവളുടെ അശരണമായ കരച്ചിൽകൂടി നാടിന്റെ കാതിൽ മുഴങ്ങുന്നുണ്ട്.

കുട്ടിയുടെ മരണം കൊലപാതകമാണെന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവച്ചെങ്കിലും പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നുമാണു കോടതി കണ്ടെത്തിയത്. സംഭവം നടന്നതിന്റെ അടുത്തദിവസം ഉച്ചയ്ക്കു മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം പരിശോധിക്കാൻ പോയതെന്നും ഇതു തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടാകാൻ കാരണമായെന്നും കോടതി വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ അലസമനോഭാവം കേസിനെ സാരമായി ബാധിച്ചെന്നും സാക്ഷിമൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിച്ചില്ലെന്നുമൊക്കെ കോടതി പറയുമ്പോൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും നീതി ഉറപ്പാക്കാനുമുള്ള ശക്തമായ പോക്സോ നിയമമനുസരിച്ച് റജിസ്റ്റർ ചെയ്ത കേസിലാണ് ഇങ്ങനെ നടന്നതെന്നുകൂടിഞെട്ടലോടെ ഓർമിക്കാം. കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമുണ്ടായിട്ടും, ഇത്തരം സാഹചര്യങ്ങളിൽ പൊലീസിൽനിന്നുണ്ടാവുന്ന നിരുത്തരവാദിത്തവും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും അങ്ങേയറ്റം അപലപനീയമാണ്.

ഏഴു വർഷത്തിനുള്ളിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികളാണെന്ന സങ്കടക്കണക്ക് നെഞ്ചുപിടഞ്ഞേ കേൾക്കാനാകൂ. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്കെതിരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 31,364 ആണ്. ഇക്കാലയളവിൽ 9604 കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടന്നു. കുട്ടികളോടുള്ള ഇത്തരം അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാവുന്നതല്ല. കേസ് റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് പോക്സോ നിയമത്തിൽ പറയുന്നതെങ്കിലും അതല്ല സംഭവിക്കുന്നത്. ആയിരക്കണക്കിനു കേസുകളാണ് സംസ്ഥാനത്തു കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 4586 പോക്സോ കേസുകളിൽ കോടതിവിധി വന്നത് കഴിഞ്ഞ മാർച്ച് വരെ 68 കേസുകളിൽമാത്രം. ഇതിൽ ശിക്ഷ വിധിച്ചത് വെറും 8 കേസുകളിലും.

പോക്സോ കേസുകളുടെ   അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു സുപ്രീം കോടതി ആവർത്തിച്ചു നിർദേശിക്കുന്നതാണ്. ഇത്തരം കേസുകളിലെ അന്വേഷണം കുറ്റമറ്റതാക്കണമെന്ന് കോടതിയടക്കം ഓർമിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ്, വണ്ടിപ്പെരിയാർ കേസിൽ കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ പ്രതിയെ വിട്ടയച്ചതെന്നുകൂടി ഓർമിക്കാം. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തൽ കോടതി ശരിവയ്ക്കുമ്പോൾ അടിസ്ഥാന ചോദ്യം ബാക്കിവരുന്നു: എങ്കിൽ ആരാണു കുറ്റം ചെയ്തത്?

മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിക്കു മാതൃകാപരമായ ശിക്ഷ നൽകി, ബാലികയ്ക്കു നീതി ഉറപ്പാക്കാനും സമൂഹത്തിന്റെ ആശങ്കയകറ്റാനുമുള്ള നടപടിയാണ് അടിയന്തരമായി സർക്കാരിൽ നിന്നുണ്ടാകേണ്ടത്. വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചതു കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമല്ലെന്നും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ പരിശോധിച്ചു നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറയുകയുണ്ടായി.

ചില നിർഭാഗ്യസംഭവങ്ങൾ മറക്കാനുള്ളതല്ല; എന്നും ഓർമിക്കാനുള്ളതാണ്. ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ളതുമാണ്. അതുകെ‍‍ാണ്ടുതന്നെ, നാട്ടിലെ ഓരോ പെൺകുട്ടിയുടെയും മാതാപിതാക്കളുടെ നെഞ്ചിൽനിന്നുയരുന്ന ചോദ്യത്തിനു പൊലീസ് സേനയുടെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയിൽനിന്നു മറുപടി ഉണ്ടാവേണ്ടതുണ്ട്: ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാട്ടിൽ സുരക്ഷ ലഭിക്കുമെന്നതിന് എന്താണ് ഉറപ്പ്?

 

പ്രൊഫ്. ജോൺ കു രാക്കാർ

No comments: