Pages

Monday, July 24, 2017

പക്വതയുടെയും പ്രായോഗികതയുടെയുംരാഷ്ട്രപതിയായ പ്രണബ്മുഖർജി പടിയിറങ്ങുകയാണ്.

പക്വതയുടെയും പ്രായോഗികതയുടെയും  രാഷ്ട്രപതിയായ പ്രണബ്മുഖർജി  അഞ്ചുവർഷം പൂർത്തിയാക്കി പടിയിറങ്ങുകയാണ്. വിവാദങ്ങൾക്കിടകൊടുക്കാതെ ജനാധിപത്യത്തോടും ഭരണഘടനയോടും കാട്ടിയ ഉത്തരവാദിത്വത്തിന്റെയും വിശ്വസ്തതയുടെയും പേരിലാവും അദ്ദേഹം ഇനിഅറിയപ്പെടുക .ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായകമായ പല തീരുമാനങ്ങളുടെയും ചെയ്തികളുടെയും കാലത്താണ് അദ്ദേഹം രാഷ്ട്രപതിയായിരുന്നത്. സ്വയം ഒരു രാഷ്ട്രീയക്കാരനായിരുന്നിട്ടും രാഷ്ട്രീയമായ പക്ഷപാതിത്വമോ പരിധിവിട്ടുള്ള ഇടപെടലോ ഇല്ലാതെ ഭരണഘടന അനുവദിച്ച അധികാരത്തിനുള്ളിൽനിന്നുകൊണ്ട് അദ്ദേഹം തന്റെ കർത്തവ്യം വളരെ ഭംഗിയായി നിർവഹിച്ചു.
 സർക്കാർ തീരുമാനങ്ങളിൽ െെകയൊപ്പു ചാർത്തുന്ന വെറുമൊരു പദവിമാത്രമായി രാഷ്ട്രപതിസ്ഥാനത്തെ ചുരുക്കാനോ പൊതുജനങ്ങളുമായി അടുത്തിടപെട്ട് അതിജനകീയനാവാനോ അദ്ദേഹം ശ്രമിച്ചില്ല. രാഷ്ട്രീയജീവിതത്തിലും അദ്ദേഹം ആരോപണങ്ങൾക്കതീതനായിരുന്നു.2012 ജൂലായിൽ, യു.പി.എ. സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴാണ് പ്രണബ് മുഖർജി രാഷ്ട്രപതിയായി ചുമതലയേറ്റത്. കറകളഞ്ഞ കോൺഗ്രസുകാരനും അടിമുടി രാഷ്ട്രീയക്കാരനുമായ  പ്രണബിന്റെ രാഷ്ട്രപതി സ്ഥാനാർഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയക്കാരനിൽനിന്ന് രാഷ്ട്രപതിയിലേക്ക് പരിണമിക്കാൻ പ്രണബിന് കാലമേറെ വേണ്ടിവന്നില്ല.
തന്റെ രാഷ്ട്രീയവിശ്വാസം പങ്കുവെക്കുന്ന കക്ഷിയുെട നേതൃത്വത്തിലുള്ള സർക്കാർ ഭരിച്ചപ്പോഴും മറ്റൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ എൻ.ഡി.എ. അധികാരത്തിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്ക് മാറ്റമുണ്ടായില്ല. വിമർശിക്കേണ്ടപ്പോൾ അദ്ദേഹം വിമർശിച്ചു. പിന്തുണയ്ക്കേണ്ടപ്പോൾ അദ്ദേഹം പിന്തുണച്ചു. എൻ.ഡി.എ. സർക്കാർ ഓർഡിനൻസ് രാജിലേക്ക് നീങ്ങിയപ്പോൾ അതിലുള്ള അതൃപ്തിയും ആശങ്കയും അദ്ദേഹം മന്ത്രിമാരെ അറിയിച്ചു. അസഹിഷ്ണുതയ്ക്കും ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കുംനേരേ ശബ്ദിച്ചു. പ്രതിപക്ഷം തുടർച്ചയായി സഭാനടപടികൾ തടസ്സപ്പെടുത്തിയപ്പോൾ അവരെ ശാസിച്ചു.ഇന്ത്യയുടെ ഭാവിയിൽ നിർണായകമായ നോട്ടുനിരോധനത്തെ പിൻതാങ്ങി. ഉത്തരാഖണ്ഡിലും അരുണാചൽപ്രദേശിലും രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള തീരുമാനത്തെ അദ്ദേഹം എതിർത്തില്ല. തന്റെ ഭരണഘടനാപദവിയുടെ പരിമിതികളെക്കുറിച്ച് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു.
പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവില്‍ നിന്നും ഇന്ത്യയുടെ പ്രഥമപൗരനായി മാറിയ പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. 340 മുറികളുള്ള രാഷ്ട്രപതിഭവന്റെഉപയോഗിക്കാത്ത മുറികൾ അദ്ദേഹം സന്ദർശകർക്കായി മാറ്റിവച്ചു . അവിടത്തെ പഴയ കാഴ്ചബംഗ്ലാവുകൾ നവീകരിച്ചു. രാഷ്ട്രപതിഭവൻ വളപ്പിലെ താമസക്കാർക്കായി വായനശാല തുറന്നു. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്ന രാഷ്ട്രപതിയാണ് അദ്ദേഹം.
അദ്ദേഹം  പടിയിറങ്ങുമ്പോൾ മറ്റൊരു വ്യക്തിമുദ്രകൂടി ശേഷിപ്പായുണ്ട്. ഏറ്റവുമധികം ദയാഹർജികൾ തള്ളിയ രാഷ്ട്രപതി എന്ന പേരാണത്. പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിന്റേതും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മൽ കസബിന്റേതുമുൾപ്പെടെ 30 ദയാഹർജികളാണ് അദ്ദേഹം നിരാകരിച്ചത്. നാലെണ്ണം അനുവദിച്ചു. പുതിയരാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഒരു ദയാഹർജിപോലും ബാക്കിവെക്കാതെയാണ് പ്രണബ് വിരമിക്കുന്നത്. രാഷ്ട്രീയ, സാമൂഹിക അസ്വസ്ഥതകളുടെ വർത്തമാനകാലത്ത് കർമോത്സുകതയുടെയും പക്വതയുടെയും പ്രായോഗികതയുടെയും രാഷ്ട്രീയമാണ് രാഷ്ട്രപതിയായ പ്രണബ് അനുവർത്തിച്ചത്. പദവി ഒഴിഞ്ഞാല്‍ താന്‍ ഒരു സാധാരണക്കാരാനായി ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: