Pages

Saturday, November 26, 2016

കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടം: വി.എസ്

കാസ്ട്രോയുടെ വേര്പാട് മനുഷ്യരാശിക്ക് വലിയ നഷ്ടം: വി.എസ്

സാമ്രാജ്യത്വ ശക്തികള്‍ പലരൂപത്തില്‍ തകര്‍ത്താടുന്ന ഈ കാലത്ത് ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് വി.എസ് അച്യുതാനന്ദന്‍. കാസ്‌ട്രോയുടെ വേര്‍പാടോടെ വിപ്ലവ നഭസിലെ ശുഭ്രനക്ഷത്രം അസ്തമിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അര നൂറ്റാണ്ടുകാലം ലോകത്തെ മനുഷ്യ മോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രകാശവും പകര്‍ന്നു. ഇരട്ട സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച കാസ്‌ട്രോയും ചെഗുവേരയും പ്രകാശ ഗോപുരങ്ങളായി നിലകൊണ്ടു. ചെഗുവേര അകാലത്തില്‍ വേര്‍പിരിഞ്ഞുവെങ്കില്‍ കാസ്‌ട്രോ തന്റെ കര്‍മകാണ്ഡം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിടവാങ്ങിയത്.
ആരോഗ്യ സാമൂഹിക രംഗങ്ങളില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയ്ക്ക് കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ കൗശലങ്ങളെ അദ്ദേഹം ചെറുത്ത് തോല്‍പ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്തിന് മുന്നില്‍ അദ്ദേഹം ഒരുകാലത്തും മുട്ടുമടക്കിയില്ലെന്നും വി.എസ് അനുസ്മരിച്ചു.

ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു; സംസ്‌ക്കാരം ഡിസംബര്‍ 4ന്, ക്യൂബയില്‍ ഒന്‍പത് ദിവസത്തെ ദു:ഖാചരണം


ക്യൂബന്‍ വിപ്ളവനായകനും ലോക കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഫിദല്‍ കാസ്ട്രോ അന്തരിച്ചു.90 വയസായിരുന്നു. 1959 മുതല്‍ ആറുതവണ ക്യൂബയുടെ പ്രസിഡന്റായിരുന്നു.  ക്യൂബന്‍ പ്രസിഡന്റും സഹോദരനുമായ റൌള്‍ കാസ്ട്രോയാണ് മരണവിവരം അറിയിച്ചത്.ഏറെ നാളായി ശാരീരിക അവശതകള്‍ മൂലം പൊതു പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നുഫിദല്‍. ഡിസംബര്‍ 4 ന് ആണ് കാസ്ട്രോയുടെ സംസ്ക്കാരം നടക്കുക. സാന്റിയാഗോയിലെ കിഴക്കന്‍ പട്ടണത്തിലാണ് സംസ്ക്കാരം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഹവാനയില്‍ കാസ്ട്രോയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച  വൈകിട്ട് വരെയാണ് പൊതുദര്‍ശന സമയം. 
ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഊര്‍ജ്ജ്വമായിരുന്ന ഫിദല്‍ ക്യൂബന്‍ സമയം രാത്രി 7.30 നാണ് അന്തരിച്ചത്. 1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ ഏകാധിപത്യ ഭരണത്തെ  സായുധ  വിപ്ളവത്തിലുടെ അട്ടിമറിച്ചാണ് ഫിദല്‍ കാസ്ട്രോ ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1961ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് പേരുമാറ്റുകയും ചെയ്തു. ഏറ്റവും അധികകാലം ഒരു രാഷ്ട്രത്തിന്റെ തലവനായിരുന്നതും ഫിദല്‍ കാസ്ട്രോയാണ്. 1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്ട്രോ രാഷ്ട്രത്തലവനായിരുന്നത്.1961 മുതല്‍ 2011 വരെ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഫസ്റ്റ് സെക്രട്ടറിയുമായിരുന്നു.

ക്യൂബയെ പൂര്‍ണമായും സോഷ്യലിസ്റ്റ് രാഷ്ട്രമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തില്‍ രാജ്യം വ്യവസായികവും വാണിജ്യവുമായ പുരോഗതി നേടി. സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചു. അമേരിക്കന്‍ സാമ്രാജത്വത്തിന്റെ കടുത്ത ഉപരോധത്തിന് മുന്നില്‍ ഒരിക്കലും കീഴങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദല്‍ കൈപിടിച്ചുയര്‍ത്തിയത്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്ത്വപോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്. 

1926 ആഗസ്ത് 13നാണ് സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് നേതാവായ ഫിദല്‍ അലക്സാണ്ട്രോ കാസ്ട്രോ റുസ് എന്ന ഫിദല്‍ കാസ്ട്രോയുടെ ജനനം. ബൈറാനിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ച കാസ്ട്രോ ഹവാന സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഇടതുപക്ഷ സാമ്രാജ്യത്വവിരുദ്ധ ആശയങ്ങളോട് അടുക്കുന്നത്. ചെ ഗുവേരയ്ക്കൊപ്പം ഗറില്ല യുദ്ധമുറയിലൂടെ ബാറ്റിസ്റ്റയുടെ വലതുപക്ഷ സര്‍ക്കാരിനെതിരെ കാസ്ട്രോ നടത്തിയ ക്യൂബന്‍ വിപ്ളവം ഇന്നും തിളക്കമേറിയ ചരിത്രം. 1959ല്‍ ബാറ്റിസ്റ്റ സര്‍ക്കാരിനെ തൂത്തെറിഞ്ഞ കാസ്ട്രോ 1959 മുതല്‍ 1976 വരെ ക്യൂബന്‍ റിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രിപദവും 1976 മുതല്‍ 2008 വരെ പ്രസിഡന്റ് പദവും അലങ്കരിച്ചു.  2008ല്‍ അധികാരത്തില്‍നിന്നൊഴിഞ്ഞ ഫിദല്‍  വിശ്രമജീവിതത്തിലായിരുന്നു. 

കാസ്ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ ശ്രമിച്ചിരുന്നു. ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിദലിനെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മിര്‍ത ഡയസ് ബലാര്‍ട്ട്, ഡാലിയ സോര്‍ട്ട് എന്നിവരായിരുന്നു ജീവിത പങ്കാളികള്‍ . ഇരുവരിലുമായി ആറുമക്കളുണ്ട് .ഫിഡെലിറ്റ,അന്റോണിയോ,അലക്സ് സാന്‍ഡ്രോ,അലക്സിസ്,ഏഞ്ജല്‍ , അലക്സ് കാസ്ട്രോ എന്നിവരാണ് മക്കള്‍. 

രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് 2006 ജൂലെ 31 ന് അദ്ദേഹം അധികാരം സഹോദരന്‍ റൌള്‍ കാസ്ട്രോക്ക് കൈമാറി. ലോകത്താകമാനം അമേരിക്കന്‍ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യംവിഭാവനം ചെയ്ത അദ്ദേഹം ബൊളീവിയ, ക്യൂബ, ഡൊമനിക്കന്‍ റിപ്പബ്ളിക്, ഇക്വഡോര്‍ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ ദ അമേരിക്കാസ് എന്നാണ് അറിയപ്പെടുന്നത്.
Prof. John Kurakar


No comments: