Pages

Sunday, September 4, 2016

നരേന്ദ്രമോഡി സർക്കാരിൻറെ നയവ്യതിയാനംഭാരതത്തിനു ആപത്തായി വരാം

നരേന്ദ്രമോഡി സർക്കാരിൻറെ 
നയവ്യതിയാനംഭാരതത്തിനു  ആപത്തായി വരാം

നരേന്ദ്രമോഡി സർക്കാരിൻറെ  നയവ്യതിയാനം ഭാരതത്തിനു  ആപത്തായി വരാം .രാജ്യത്തിന്റെ നിഷ്പക്ഷ നിലപാടിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്‌. നിലവിലുള്ള നിഷ്പക്ഷ വിദേശ നയങ്ങളെ തിരസ്കരിച്ച്‌ ഏതെങ്കിലും ഒരു പക്ഷത്തുചേരാനും കൂടാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്ട്ര സാമ്പത്തിക കുത്തകകളുമായി കൂട്ടിയോജിപ്പിക്കാനും ഇടയാകും . രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. പ്രതിരോധ മേഖലയിൽ കൊണ്ടുവന്ന തീരുമാനമാണ്‌ ഏറ്റവും ഗുരുതരമായത്‌. രാജ്യത്ത്‌ പ്രവർത്തിക്കുന്ന സ്വകാര്യ ആയുധ കമ്പനികളെ അമേരിക്കൻ ആയുധ നിർമാതാക്കൾക്ക്‌ ഏറ്റെടുക്കാനുള്ള അനുമതിയും നൽകി. ഇത്‌ ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിക്കും.

തന്ത്രപ്രധാനമായ ഒൻപത്‌ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിച്ചപ്പോൾ പ്രതിരോധ മേഖലയിൽ നൽകിയ ഇളവുകളെ രാജ്യത്തുള്ള വിദഗ്ധർ നഖശിഖാന്തം എതിർത്തു. ഔഷധമേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ പറഞ്ഞ്‌ എതിർപ്പുകൾ ഉയർത്തി. രാജ്യത്തെ ജനങ്ങൾക്ക്‌ ഇപ്പോൾ ലഭിക്കുന്ന ആരോഗ്യ സംരക്ഷണം ഇതോടെ ഇല്ലാതാകും. വളരെ വിലകുറച്ച്‌ മരുന്ന്‌ ഉൽപാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ആഭ്യന്തര ഉപയോഗം കഴിഞ്ഞ്‌ മറ്റ്‌ വികസ്വര രാജ്യങ്ങളിലേക്കും ഇവ കയറ്റി അയയ്ക്കുന്നു. കഴിഞ്ഞ കാലത്ത്‌ സോവിയറ്റ്‌ യൂണിയനും മറ്റ്‌ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളും ഔഷധ മേഖലയിലെ വികാസത്തിന്‌ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. പരിഷ്കാരങ്ങളെന്ന പേരിൽ മോഡി നടപ്പാക്കുന്ന ഈ തീരുമാനങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിന്മേലുള്ള ഒരു ബഹമുഖ ആക്രമണമായിരിക്കും സൃഷ്ടിക്കുന്നത്‌.

അമേരിക്കയുമായി സൈനിക കരാർ ഒപ്പിടുന്നതോടെ ഇന്ത്യ അമേരിക്കയുടെ സൈനിക ചേരിയിൽ എത്തി. ഈ കരാർ പ്രകാരം ഇന്ത്യയുടെ നാവിക, വ്യോമ, കര, സൈനിക താവളങ്ങളെ അമേരിക്കയ്ക്ക്‌ സ്വച്ഛന്ദം ഉപയോഗിക്കാൻ കഴിയും. മറ്റ്‌ രാഷ്ട്രങ്ങളിൽ സൈനിക നടപടികൾ നടത്തുമ്പോഴും അമേരിക്കൻ പട്ടാളക്കാർക്ക്‌ ഇന്ധനം നിറയ്ക്കുന്നതിനും മറ്റ്‌ സേവനങ്ങൾക്കുമായി ഇന്ത്യയിലെ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെയും നയതന്ത്രപരമായ സ്വയംഭരണത്തെയുമാണ്‌ അമേരിക്കയ്ക്ക്‌ മുന്നിൽ ഈ കരാറിലൂടെ അടിയറവച്ചത്‌. അമേരിക്കൻ സൈനിക സംവിധാനങ്ങളെ ഇന്ത്യയ്ക്ക്‌ ഉപയോഗിക്കാൻ കഴിയുമെന്നാണ്‌  മറ്റൊരു ന്യായം. എന്നാൽ എന്ത്‌ നയതന്ത്ര താൽപര്യങ്ങൾക്കുവേണ്ടിയാണ്‌ ഇവ ഉപയോഗിക്കുന്നതെന്ന്‌ വ്യക്തമാക്കാൻ  കഴിഞ്ഞില്ല. അമേരിക്കയ്ക്ക്‌ വ്യക്തമായ ഒരു ആഗോള പദ്ധതിയുണ്ട്‌. ഇതിന്‌ ഇന്ത്യയുമായുള്ള സൈനിക സഖ്യം അനിവാര്യവുമാണ്‌.
ഏഷ്യൻ ഭൂഖണ്ഡത്തിൽ മേൽക്കോയ്മ സ്ഥാപിക്കുക എന്നതാണ്‌ ഇതിൽ പ്രധാനം. തെക്ക്‌ കിഴക്കൻ ഏഷ്യയിലും മധ്യേഷ്യയിലും ഇതിനകംതന്നെ അമേരിക്കയ്ക്ക്‌ സൈനിക സാന്നിധ്യമുണ്ട്‌. അതായത്‌ അമേരിക്കയ്ക്ക്‌ ഈ മേഖലയിൽ വ്യക്തമായ ഒരു ശത്രുരാജ്യമുണ്ട്‌. ചൈനയാണ്‌ അമേരിക്കയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട്‌ ദശാബ്ദങ്ങളിലേറെയായി ഇന്ത്യയുമായി നല്ല വ്യാപാരബന്ധമുള്ള ചൈനയ്ക്കെതിരെയുള്ള നീക്കത്തിന്‌ നാം വശം ചേരുകയാണോ? സമീപഭാവിയിൽ ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരും. ചൈനയുമായുള്ള അടുത്ത സൗഹൃദത്തെ നശിപ്പിക്കുകയാണോ? നമ്മുടെ ആവശ്യം. ദേശീയ താൽപര്യത്തെക്കാൾ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുകയാണോ നമ്മുടെ ലക്ഷ്യം?  നമ്മുടെ ചേരിചേരാനയം തകരാനിടയായാൽ രാജ്യത്തിന് അനതിവിദൂര ഭാവിയിൽ വലിയ ദോഷം ചെയ്യും .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: