Pages

Friday, June 17, 2016

കൊടുംകുറ്റവാളിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം

കൊടുംകുറ്റവാളിക്ക് കടുത്ത
ശിക്ഷ തന്നെ ലഭിക്കണം
കേരളത്തെ നടുക്കിയ  പെരുമ്പാവൂരിലെ ജിഷ കൊലക്കേസിലെ പ്രതിയെന്നു കരുതുന്ന അമീറുല്‍ ഇസ്്‌ലാമിനെ പൊലീസ് പിടികൂടിയിരിക്കുകയാണ്. ഏറെ പ്രമാദമായ കേസിലെ കൊടുംകൊലയാളിയെ കൃത്യം നടത്തി അമ്പത് ദിവസത്തിനകം പിടികൂടാനായത് പൊതുസമൂഹത്തിന് ആശ്വാസം പകരുന്നതാണ്. പൊലീസ് രേഖപ്പെടുത്തിയ മൊഴിപ്രകാരം മുന്‍വൈരാഗ്യം മനസില്‍വച്ച് മദ്യലഹരിയില്‍ പ്രതി ജിഷയെ കൊലപ്പെടുത്തിയ രീതി പിശാചിനെ പോലും നാണിപ്പിക്കുന്നതും പൊറുക്കപ്പെടാനാവാത്ത മഹാപാതകവുമാണ്. ഏപ്രില്‍ 28ന് വൈകുന്നേരം നടന്ന ഈ ക്രൂരകൃത്യം സംസ്ഥാനത്തെ സ്ത്രീ സുരക്ഷക്കു മാത്രമല്ല, കുറ്റാന്വേഷണ സംവിധാനത്തിനും  കളങ്കം ചാര്‍ത്തിയത് നിസാരമായി കണ്ടുകൂടാ. കുളിക്കടവില്‍ ശല്യംചെയ്യാനെത്തിയതിന് കൂടെയുണ്ടായിരുന്ന സ്ത്രീ മുഖത്തടിച്ചപ്പോള്‍ കണ്ടുനിന്ന ജിഷ ചിരിച്ചതാണ് ഇയാളെ ഇവ്വിധം പ്രകോപിപ്പിച്ചതെങ്കില്‍  ഇത് സമൂഹം ഗൗരവമായി കാണണം .
നാല്‍പ്പത്തിയൊമ്പത് ദിവസം മുമ്പാണ് പെരുമ്പാവൂരിലെ കൊച്ചുകുടിലില്‍ ജിഷ എന്ന നിയമ വിദ്യാര്‍ഥിനി ദാരുണമായി കൊല്ലപ്പെടുന്നത്. ക്രൂരമായ പീഡന ശ്രമത്തിനു ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് പുറംലോകം അറിയുന്നത് പിന്നെയും ഒരാഴ്ച കഴിഞ്ഞിട്ടായിരുന്നു. ദുരൂഹ മരണം ലോക്കല്‍ പൊലീസ് മറച്ചുവച്ചുവെന്നും കൊല്ലപ്പെട്ട ജിഷക്കും കുടുംബത്തിനും സ്ഥലം എം.എല്‍.എ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്നുമുള്ള വിവാദങ്ങളാണ് കേരളമാകെ സംഭവം ചര്‍ച്ചയാക്കിയത്.അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും കേസിനെ വഴിതിരിച്ചുവിടാനുള്ള കുത്സിത നീക്കങ്ങള്‍ വേറെയും നടന്നു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയതും രേഖാമൂലം പിണറായി വിജയന് പരാതി നല്‍കിയതും ഇതിന്റെ ഭാഗമാണ്. ജോമോന്‍ ഇത്തരം പരാതി നൽകാനുള്ള കാരണത്തെ കുറിച്ചും അന്വഷിക്കണം .. ജിഷയുടെ മാതാവ് വിലപിച്ചതു കേള്‍ക്കാന്‍ നീതിപീഠം മനസുവക്കണം. 'തന്റെ കൊച്ച് എത്ര വേദന തിന്നു, അതെല്ലാം അനുഭവിച്ചിട്ടേ അവനെ തൂക്കിക്കൊല്ലാവൂ... അവള്‍ സഹിച്ച വേദന ഭൂമിയില്‍ ഇനി മറ്റൊരാളും അനുഭവിക്കരുത്.'


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: