ഇന്ത്യ കണ്ട ഏറ്റവും വലിയ പകല്ക്കൊള്ള
രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ഇന്ധനവില കൂട്ടിയത് ജനജീവിതത്തിനു കനത്ത പ്രഹരമായിരിക്കുകയാണ് . മേയ് 16 ന് അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പൂര്ത്തിയായതിന്റെ പിറ്റേന്നുതന്നെ ഡീസലിനും പെട്രോളിനും വില വര്ധിപ്പിച്ചിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസവും രണ്ടിനും ലിറ്ററിന് ഏകദേശം രണ്ടര രൂപയോളം കൂട്ടി.സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 21 രൂപയും വിമാന ഇന്ധനവില 9.2 ശതമാനവും വര്ധിപ്പിച്ചു. അസംസ്കൃത എണ്ണവിലയിലെ വര്ധനയും ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ഇന്ധനവില കൂടാന്‍ കാരണമായി സര്ക്കാരും എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടുന്നത്.
2014 ജൂണില്‍ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 115 ഡോളര്‍ ആയിരുന്നു. അന്ന് പെട്രോള്‍ വില 76.11 രൂപ. ഡീസലിന് 60.95. 2016 ജൂണിലെത്തുമ്പോള്‍ കണക്ക് ഇങ്ങനെയാണ്: പെട്രോള്‍ ലിറ്ററിന് 68.56. ഡീസലിന് 57.91. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ജൂണ്‍ ഒന്നിന് 46.38 ഡോളര്‍ മാത്രമായിരുന്നെന്നു കൂടി ഓര്ക്കണം. 2014 ലെ 115 ഡോളറിനെ അപേക്ഷിച്ച് അറുപതു ശതമാനം കുറവ്.
സ്വഭാവികമായി ഇന്ധനവില കുറയേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. അസംസ്കൃത എണ്ണവില ഇത്രയേറെ താഴ്ന്നപ്പോഴും പെട്രോള്‍ വിലയില്‍ വന്ന കുറവ് കേവലം പത്തു ശതമാനം മാത്രം. ഡീസലിനാകട്ടെ അഞ്ചും.
2014 തൊട്ടാണ് അസംസ്കൃത എണ്ണവില കുറഞ്ഞുതുടങ്ങിയത്. ആ ഇറക്കം കഴിഞ്ഞ ജനുവരിയില്‍ വീപ്പയ്ക്ക് 25 ഡോളര്‍ എന്നനിലയില്‍ എത്തിച്ചു. കഴിഞ്ഞ ജനുവരിയോടെയാണ് വില അല്പാല്പം കൂടി ഇപ്പോഴത്തെ 50 ഡോളറിലേക്ക് അടുത്തത്.എണ്ണവില ഇടിവിന്റെ ഗുണം ജനങ്ങള്ക്കു കിട്ടിയില്ലെങ്കിലും രാജ്യാന്തര അസംസ്കൃത എണ്ണ വില അല്പമൊന്നു കൂടിയപ്പോഴേക്കും വില കൂട്ടാന്‍ യാതൊരു മനഃസാക്ഷിക്കുത്തും കേന്ദ്രസര്ക്കാരിനുണ്ടായില്ല. അതുതന്നെയാണ് തുടരെത്തുടരെ വില കൂട്ടുമ്പോള്‍ പ്രതിഷേധത്തിന്റെ ശക്തിയും കൂടാന്‍ കാരണം.
എണ്ണവിലയിടിവിന്റെ ഗുണഫലം എക്സൈസ്, സേവന നികുതികള്‍ കൂട്ടിയാണ് ജനങ്ങളില്‍നിന്ന് തട്ടിപ്പറിച്ചത്. സര്ച്ചാര്ജും ഏര്പ്പെടുത്തി. സേവനനികുതി 14.5 ശതമാനത്തില്നിന്നു പതിനഞ്ചു ശതമാനമാക്കിയുള്ള ഉത്തരവ് ഇക്കഴിഞ്ഞ ദിവസം നടപ്പായതോടെ ആയിനത്തിലും പൊതുജനത്തിന്റെ കീശ ചോരും.
ഇന്ധനവില നിശ്ചയിക്കാന്‍ കമ്പനികള്‍ക്കു സ്വാതന്ത്ര്യം അനുവദിച്ചത് മുന്‍ യു.പി.എ. സര്ക്കാരാണ്. രാജ്യാന്തര വില കൂടുമ്പോള്‍ ഇവിടെയും ആനുപാതികമായി വില കൂട്ടുമെന്നും വില കുറയുമ്പോള്‍ അതിനനുസരിച്ച് കുറയ്ക്കുമെന്നുമായിരുന്നു പ്രഖ്യാപനം. വേണമെങ്കില്‍ ആഭ്യന്തര വില കുറഞ്ഞെന്ന് സര്‍ക്കാരിനു കണക്കുകള്‍ ഉദ്ധരിച്ചു സ്ഥാപിക്കാം. 13 രൂപയോളം പെട്രോളിനും 11 രൂപ ഡീസലിനും കുറഞ്ഞു. പക്ഷേ, അതു നമുക്ക് ന്യായമായും കിട്ടേണ്ട ഇളവിന്റെ പകുതി പോലുമായില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ധന വില കുറയുമ്പോള്‍ പൊതുവിപണിയില്‍ ഒട്ടുമിക്ക ഉപഭോക്തൃസാധനങ്ങള്ക്കും വില കുറയേണ്ടിയിരുന്നെങ്കിലും അതും ഉണ്ടായില്ല. എണ്ണവിലയില്‍ ജനത്തിനു നീതി ലഭിച്ചില്ലെന്നതു മാത്രമല്ല, അവര്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ പകല്ക്കൊള്ള തന്നെയാണിത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment