Pages

Thursday, June 23, 2016

കേരളവും അന്യസംസ്ഥാന തൊഴിലാളികളും

കേരളവും അന്യസംസ്ഥാന തൊഴിലാളികളും

കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ പത്ത് ശതമാനം അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന്‌ കേരളത്തിൽ  ഉള്ളതായി  കണക്കാക്കിയിരിക്കുന്നു .ഇത് ദിനംപ്രതി വർദ്ധിക്കാനാണ് സാധ്യത . . കേരളത്തിന്റേതിൽ നിന്നും വ്യത്യസ്തമായ വിദ്യാഭ്യാസം, സംസ്കാരം, ഭാഷ എന്നിവയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ അമിതമായ വർദ്ധനവ്‌ പല  തരത്തിലുള്ള പ്രശ്നങ്ങൾക്ക്‌ കാരണമായിത്തീരും . അന്യസംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കേരളം സജ്ജമായേ മതിയാവൂ.
കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ നാം സംരക്ഷിച്ചെ മതിയാകൂ .അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, അവർക്കിടയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അവരുടെ സാമൂഹികവും വ്യക്തിപരവുമായ ശീലങ്ങളും ദുഃശീലങ്ങളും ഒക്കെത്തന്നെ നിരവധിയായ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്‌. അനാരോഗ്യകരവും വൃത്തിഹീനവുമായ ക്യാമ്പുകൾ പലസ്ഥലത്തും അന്യസംസ്ഥാന തൊഴിലാളികൾക്കുനേരെ വിവേചനത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടവരുത്തുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വൃത്തിഹീനമായ ക്യാമ്പുകൾ പലവിധ പകർച്ചവ്യാധികളുടെയും ഉറവിടങ്ങളായി മാറുന്നതായുള്ള റിപ്പോർട്ടുകൾ അവഗണിക്കരുത് . തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകൾ വൃത്തിയുള്ളതും രോഗവിമുക്തവുമാണെന്ന്‌ ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം ഗവൺമെന്റ്‌ സംവിധാനങ്ങൾക്ക്‌ കഴിയണം
.തൊഴിലാളികളുടെ കൂട്ടത്തിൽ ധാരാളം ക്രിമിനലുകലുണ്ട്  എന്ന കാര്യം പോലീസും നാട്ടുകാരും അറിഞ്ഞിരിക്കണം . അവരുടെ  സ്ഥിതിവിവര കണക്കുകൾ തയാറാക്കി അവർക്ക്‌ ആധികാരികമായ തിരിച്ചറിയൽ കാർഡുകൾ നൽകാൻ സർക്കാർ തയാറാകണം . വിദൂര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെയെത്തി അധ്വാനം വിറ്റ്‌ സ്വന്തം ജീവനും തങ്ങളുടെ കുടുംബവും നിലനിർത്താൻ നിർബന്ധിതരായ തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വവും സാമൂഹ്യസുരക്ഷയും കേരളത്തിന്റെ കൂടി ബാധ്യതയാണെന്ന്‌ നാം തിരിച്ചറിയണം .ലക്ഷക്കണക്കിന്‌ മലയാളികളാണ്‌ അന്യസംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമായി പണിയെടുത്ത്‌ ജീവിതം പുലർത്തുകയും കേരളത്തെ സാമ്പത്തികമായി നിലനിർത്തുകയും ചെയ്തുവരുന്നത്‌. ആ യാഥാർഥ്യം കൂടി നാം തിരിച്ചറിഞ്ഞ്‌ കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സഹജീവികളായി കണ്ട്‌ അവരോട്‌ തുല്യതയോടും ആദരവോടും പെരുമാറാൻ കേരളസമൂഹം തയാറാകണം .

പ്രൊഫ. ജോൺ കുരാക്കാർ

No comments: