കോടതിയുടെ നീതിബോധം
പ്രശംസനീയം
കേരളത്തിൽ സ്വര്ണക്കടത്തു കേസിലെ പ്രതികളുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കാന്‍ കേസില്‍ വാദം കേള്ക്കുന്ന ജഡ്ജിക്ക് 25 ലക്ഷം രുപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വാർത്ത ഞെട്ടിക്കുന്നതു തന്നെയാണ്. അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും സര്വവ്യാപിയായ സാഹചര്യത്തില്‍ അതില്‍ നിന്ന് അകലം പാലിച്ചു കളങ്കരഹിതമായി നിലകൊള്ളുന്ന ന്യായാധിപൻമാരെ കളങ്കിതരാക്കാൻ ശ്രമം നടന്നിരിക്കുന്നു .ജഡ്ജിയുടെ നീതിബോധം കേസിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയമേ ഒഴിഞ്ഞിരിക്കുകയാണ്. വേണമെങ്കില്‍ അദ്ദേഹത്തിന് ഇക്കാര്യം മൂടിവച്ചുകൊണ്ടു മുന്നോട്ടുപോകാമായിരുന്നു. എന്നാല്‍, ഈയൊരു തുറന്നുപറച്ചിലിലൂടെ നീതിപീഠം പോലും ഇവിടെ കള്ളക്കടത്തുകാരുടെയും മാഫിയകളുടെയും കള്ളപ്പണക്കാരുടെയും നേരിട്ടോ പരോക്ഷമായതോ ആയ ഇടപെടലുകള്ക്കു വിധേയമാകുന്നു എന്നകാര്യം പൊതുസമൂഹത്തിന് അറിവുള്ളതാക്കി. . അദ്ദേഹത്തിന്റെ ധാര്മികനീതിബോധത്തെ പ്രശംസിക്കുമ്പോഴും ആരാണ് അദ്ദേഹത്തിനു 25 ലക്ഷം വാഗ്ദാനം നല്കിയതെന്നറിയാനുള്ള കൗതുകം ജനങ്ങള്ക്കുണ്ട് .
എല്ലാ കാര്യത്തിലും വ്യക്തിയും സമൂഹവും അവസാനത്തെ ആശ്രയമായി കാണുന്നത് കോടതികളെയാണ്. സ്വതന്ത്രവും നീതിയുക്തവുമായ കോടതിവിധികള്‍ സമൂഹത്തിനു നല്കുന്ന പ്രതീക്ഷയും പ്രത്യാശയും വളരെ വലുതാണ്. അതുകൊണ്ട് ഏതൊരു കേസിലും പ്രതിക്ക് ന്യായമായ ശിക്ഷ കിട്ടുമെന്നാണ് ജനവിശ്വാസം. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസ് എടുത്തതും അന്വേഷണം നടക്കുന്നതും ഏതാനും പ്രതികള്‍ അഴിക്കുള്ളിലായതും. 2013 മുതല്‍ 2015 വരെ നെടുമ്പാശേരി വിമാനത്താവളം വഴി 2000 കിലോയോളം സ്വര്ണം കടത്തിയെന്ന കേസ് രാജ്യശ്രദ്ധയാകര്ഷിച്ചതാണ്. മാഫീയ സംഘങ്ങളുടെ ബലവും പണക്കൊഴുപ്പും നീതിപീഠത്തെപ്പോലും വെല്ലുവിളിക്കാന്‍ കരുത്താര്‍ജിച്ചു എന്നുവേണം കരുതാൻ .കേരളം കള്ളപ്പണക്കാരുടെയും ഹവാല ഇടപാടുകാരുടെയും സ്വര്ണക്കടത്തുകാരുടെയും ഒക്കെ നാടായി മാറികഴിഞ്ഞു .ഈ മാഫിയാ സംഘങ്ങളെ തളയ്ക്കാൻ കേരള സർക്കാരിന് കഴിയുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment