പരിസ്‌ഥിതിയെ മറന്നുള്ള വികസനം കേരളത്തിനു ഗുണം ചെയ്യില്ല .
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും സജീവ ചര്ച്ചയാകുകയാണ്. പദ്ധതിക്ക് അനുകൂല നിലപാടുമായി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും മുന്നോട്ടുവന്നതോടെയാണ് ചര്‍ച്ച സജീവമായത് . കേരളം വൈദ്യുതികമ്മി നേരിടുന്ന സംസ്ഥാനമാണ്. കൂടിയ വിലയ്ക്കു പുറമേ നിന്നു വൈദ്യുതി വാങ്ങിയാണ് കേരളത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് .
1979-ലാണു പദ്ധതിയെപ്പറ്റിയുള്ള ആലോചന ആരംഭിച്ചത്. ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ അണക്കെട്ട് നിര്‍മിച്ച് പ്രതിവര്‍ഷം 21.2 കോടി മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിക്കുന്ന പദ്ധതിയായാണ് ഇതു വിഭാവനം ചെയ്തിരുന്നത്. 1,500 കോടിയാണു മുതല്‍മുടക്ക് പ്രതീക്ഷിച്ചത്. 1989-ല്‍ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും പരിസ്ഥിതി പ്രവര്ത്തകരുടെ എതിര്പ്പു മൂലം നടപ്പായില്ല. 1996-ല്‍ പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പദ്ധതിക്കായി വീണ്ടും ശ്രമം നടന്നു. 2007-ല്‍ പാരിസ്ഥിതികാനുമതി ലഭിച്ചെങ്കിലും എതിര്‍പ്പ് രൂക്ഷമായതോടെ അനുമതി പിന്വലിച്ചിരിക്കുകയാണ്.
പദ്ധതി നടപ്പായാല്‍ 200 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാകുമ്പോള്‍ ജൈവവൈവിധ്യം നഷ്ടമാകുമെന്നതില്‍ തര്‍ക്കമില്ല. വാഴച്ചാല്‍, പുകലപ്പാറ കോളനികളിലെ ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നതും എതിര്പ്പിന്റെ ശക്തി കൂട്ടി. ചാലക്കുടിപ്പുഴയില്‍ വെള്ളം വറ്റി അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങള്‍ വിസ്മൃതിയിലാകുമെന്നും പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ചാലക്കുടിപ്പുഴയില്‍ ആറു ഡാമുകളുണ്ട്. കേരളത്തിന്റെ പരിസ്ഥിതിയുടെ ദുര്ബലമായ വശം കാണാതെ പോകുകയുമരുത്. വികസനത്തിന് വൈദ്യുതി അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടുപക്ഷം ഉണ്ടാകില്ല. എന്നാല്‍, കേരളത്തില്‍ ഇനിയൊരു വന്കിട ജലവൈദ്യുതി പദ്ധതിക്കു സാധ്യതയുണ്ടോയെന്നു വിദഗ്ധമായി പഠിക്കേണ്ട വസ്തുതയാണ്.പ്രതീക്ഷിക്കുന്നത്ര വൈദ്യുതി അതിരപ്പിള്ളിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ ആകുമോ എന്നതില്‍ അവ്യക്തതയുണ്ട്. ഊര്ജപ്രതിസന്ധി പരിഹരിക്കാന്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്ക്കുള്ള സാധ്യതകള്‍ ആവോളമുണ്ടുതാനും.സൗരോര്ജം, കാറ്റ്, തിരമാല എന്നീ പാരമ്പര്യേതര സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കേണ്ടതുമാണ്. ഇക്കാര്യങ്ങളില്‍ യുക്തിസഹമായ ചര്ച്ചകളോ ദീര്ഘവീക്ഷണമുള്ള പദ്ധതികളോ ആവിഷ്കരിക്കാതെ വലിയ ജലവൈദ്യുത പദ്ധതികളെപ്പറ്റി വീണ്ടും വീണ്ടും
പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയല്ല .സൗരോര്ജം പരമാവധി ഉപയോഗിച്ചുള്ള പദ്ധതികൾക്ക്
കൂടുതൽ പ്രാധാന്യം നൽകുകയാണ് വേണ്ടത് . പരിസ്ഥിതി പ്രവർത്തകരെ വീണ്ടും
ഒരു സമരത്തിലേക്ക് നയിക്കരുത് .പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള ഒരു പദ്ധതിയും കേരളത്തിനു ഗുണം ചെയ്യില്ല .
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment