Pages

Tuesday, October 21, 2014

അവഗണനയുടെ കഥപറയുന്ന കൊട്ടാരക്കരയിലെ കഥകളി മ്യൂസിയം

അവഗണനയുടെ  കഥപറയുന്ന
കൊട്ടാരക്കരയിലെ കഥകളി മ്യൂസിയം

             കഥകളിക്ക് ജന്മംനല്‍കിയ കൊട്ടാരക്കര തമ്പുരാന്റെ പേരിലുള്ള മ്യൂസിയം തമ്പുരാന്റെ കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ആര്‍ക്കൊക്കെയോ അമര്‍ഷം ഉയരുന്നു. മഹാഗണപതിക്ഷേത്രത്തിന് സമീപമുള്ള കൊട്ടാരത്തില്‍നിന്നും അടിയന്തരമായി മ്യൂസിയം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടാരത്തിന്റെ നിലവിലെ ഉടമസ്ഥരായ ദേവസ്വം ബോര്‍ഡ് കത്തുനല്‍കുന്നിടം വരെയെത്തി കാര്യങ്ങള്‍. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട കഥകളി കോപ്പുകള്‍ അവഗണനയില്‍ ചിതലരിക്കുന്നത് കൂടാതെയാണ് മ്യൂസിയം തന്നെ ഇല്ലാതാക്കാന്‍ നീക്കങ്ങള്‍ നടന്നത്. അയിഷാപോറ്റി എം.എല്‍.എ. പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് താത്കാലികമായെങ്കിലും തമ്പുരാന്‍ വിരോധികള്‍ പത്തിമടക്കിയത്.
നാല് വിദേശികള്‍ കൂടുന്നിടത്തൊക്കെ മലയാളി അഭിമാനപൂര്‍വം പറയുന്ന കഥകളിയുടെ ആദ്യരൂപമായ രാമനാട്ടത്തിന് രൂപം നല്‍കിയ കൊട്ടാരക്കര തമ്പുരാനെ സ്മരിക്കാന്‍ മറ്റൊന്നും കേരളത്തിലോ കൊട്ടാരക്കരയിലോ ഇല്ല. 1970കളില്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ച മ്യൂസിയം വര്‍ഷങ്ങളോളം വാടകക്കെട്ടിടങ്ങളില്‍ മാറിമാറി കഴിഞ്ഞു. ഇതോടനുബന്ധിച്ചുണ്ടായിരുന്ന പുരാവസ്തുക്കളായ നാണയങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു. അസൗകര്യങ്ങള്‍ക്കും പരാധീനതകള്‍ക്കും നടുവിലായിരുന്ന മ്യൂസിയം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം 'മാതൃഭൂമി'യില്‍ വാര്‍ത്തയായതോടെയാണ് കഥകളി സ്‌നേഹികളും ജനപ്രതിനിധികളും ഇടപെട്ടത്. ക്ഷേത്രത്തിനുസമീപം ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പൈതൃക കലാകേന്ദ്രത്തിലേക്ക് മ്യൂസിയം മാറ്റിയെങ്കിലും പ്രധാന ഇനങ്ങളായ കഥകളി കോപ്പുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു സൗകര്യവും ഇവിടെ ഒരുക്കിയിരുന്നില്ല. കമനീയമായ കഥകളി വേഷങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി തയ്യാറാക്കിയ ശില്പങ്ങള്‍ ചാക്കുകളിലാക്കി ഇരുട്ടുമുറിയില്‍ തള്ളി. നിരവധി കലാകാരന്‍മാരുടെ കരവിരുതില്‍ തീര്‍ത്ത വേഷങ്ങളും അലങ്കാരങ്ങളും ആഭരണങ്ങളും കിരീടങ്ങളും ചാക്കിനുള്ളില്‍ ചിതലരിച്ചു. കഥകളിയുമായി ബന്ധപ്പെട്ട പുസ്തകശേഖരം കാണാനേയില്ല. ഇതുവഴിയുണ്ടായ നഷ്ടംകണക്കാക്കാന്‍ പോലും ആരും ഉണ്ടായില്ല. കാലം പരിക്കേല്‍പ്പിച്ച ശില്പങ്ങള്‍ ആടയാഭരണങ്ങള്‍ അണിയാനുള്ള സൗഭാഗ്യം ഇല്ലാതെ ഇരുട്ടില്‍ത്തന്നെ കഴിയുന്നു.
എം.എല്‍.എ. പലതവണ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചതോടെ കലാമണ്ഡലം പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ള വിദഗ്ധസംഘം ഒന്നരവര്‍ഷം മുമ്പ് മ്യൂസിയം സന്ദര്‍ശിച്ചു. കഥകളി രൂപങ്ങള്‍ പ്രദര്‍ശനയോഗ്യമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി. ശില്പങ്ങള്‍ പ്രദര്‍ശനയോഗ്യമാക്കാന്‍ എട്ടുലക്ഷം രൂപയും മ്യൂസിയത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ എട്ടുലക്ഷവും ഉള്‍പ്പെടെ 16 ലക്ഷം രൂപയുടെ അടങ്കലും തയ്യാറാക്കി. ഇതില്‍ എട്ടരലക്ഷം രൂപ സാംസ്‌കാരിക വകുപ്പ് ഒന്നരവര്‍ഷം മുമ്പ് അനുവദിച്ചു. എന്നിട്ടും ശില്പങ്ങള്‍ക്ക് അണിയാനുള്ള ആടയാഭരണങ്ങള്‍ തൃശ്ശൂര്‍ സംഗീതനാടക അക്കാദമിയില്‍ നിര്‍മിക്കുന്നതേയുള്ളു. ശില്പങ്ങള്‍ വേഷമിട്ടാലും മ്യൂസിയത്തില്‍ ഇവ വയ്ക്കാനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് വീണ്ടും പ്രതിസന്ധിയാകും.

            ദേവസ്വം ബോര്‍ഡ് പൈതൃക കലാകേന്ദ്രം എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ ക്ഷേത്രസംസ്‌കാരവുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിളക്കുകളും ആയുധങ്ങളും ക്ഷേത്രോപകരണങ്ങളും വാദ്യോപകരണങ്ങളും ഇവിടെയുണ്ട്. ഇവിടേക്ക് കഥകളി മ്യൂസിയം മാറ്റിയിട്ടും കേന്ദ്രത്തിന്റെ പേരില്‍ കഥകളി ഉള്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. മാത്രമല്ല കൊട്ടാരക്കരത്തമ്പുരാന്‍ മ്യൂസിയം എന്ന ബോര്‍ഡ് വയ്ക്കാന്‍പോലും ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നതുമില്ല. കഥകളിയെകുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും കഥകളി പ്രേമികള്‍ക്കും മുതല്‍ക്കൂട്ടാകേണ്ട മ്യൂസിയത്തിന്റെ വളര്‍ച്ചയെ ആരൊക്കെയോ ഭയക്കുന്നു. കേട്ടറിഞ്ഞ് കഥകളി മ്യൂസിയം കാണാനെത്തുന്നവര്‍ നിരാശരായി മടങ്ങുന്നു. ക്ഷേത്രകലയുടെയും ക്ഷേത്രസംസ്‌കാരത്തിന്റെയും ഭാഗമാണ് കഥകളി എന്ന വസ്തുത ദേവസ്വം ബോര്‍ഡ് അധികൃതര്‍ മറക്കുന്നു. എല്ലാവര്‍ഷവും മേടത്തിരുവാതിര ഉത്സവത്തിന് മഹാഗണപതി സന്നിധിയില്‍ കഥകളി അരങ്ങ് ഉണരും. വേദിയിലെ ആട്ടവിളക്കിന്റെ പ്രകാശം എത്തുന്നിടത്ത് തന്നെയാണ് കൊട്ടാരക്കരത്തമ്പുരാന്റെ കൊട്ടാരവും കഥകളി മ്യൂസിയവും. എങ്കിലും സംരക്ഷിക്കപ്പെടേണ്ടവര്‍ കണ്ണടയ്ക്കുന്നതിനാല്‍ തമ്പുരാന്‍ സ്മരണകളും മ്യൂസിയവും എന്നും ഇരുട്ടിലാണ്. ആട്ടവിളക്കിന്റെ പ്രകാശം പോലെ കഥകളി മ്യൂസിയവും തിളങ്ങുന്ന നല്ലനാളുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കലാസ്‌നേഹികള്‍.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: