Pages

Sunday, October 12, 2014

പുനലൂരില്‍ സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയ്ക്ക് നിര്‍ഭയ ഓട്ടോറിക്ഷാ സവാരി

പുനലൂരില്‍ സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയ്ക്ക്
നിര്‍ഭയ ഓട്ടോറിക്ഷാ സവാരി


 ദീര്‍ഘദൂര യാത്രകഴിഞ്ഞ് രാത്രിയില്‍ പുനലൂര്‍ പട്ടണത്തില്‍ വാഹനമിറങ്ങുന്ന വനിതകള്‍ക്കൊരു സന്തോഷവാര്‍ത്ത. പുനലൂര്‍ പട്ടണത്തിലെ രാത്രികാല ഓട്ടോസവാരി ഇനിമുതല്‍ നിര്‍ഭയമായിരിക്കും.സാംസ്‌കാരികവകുപ്പിന്റേതാണ് പദ്ധതിയെങ്കിലും പുനലൂരിലെ ജൈനമൈത്രി പോലീസിനാണ് നിര്‍ഭയ ഓട്ടോറിക്ഷകളുടെ നിയന്ത്രണം. ഒരു വനിതയടക്കം ആറ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കാണ് നിര്‍ഭയ സവാരിയുടെ ചുമതല. കഴിഞ്ഞ ഒമ്പതിന് കൊട്ടാരക്കരയില്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. വനിതാ ഓട്ടോ ഡ്രൈവര്‍ പുനലൂര്‍ സ്വദേശിനി രജി രാജന് താക്കോല്‍ കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
            രാത്രിയില്‍ പട്ടണത്തിലെത്തുന്ന വനിതായാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് ഈ സ്ത്രീസുരക്ഷാ സംരംഭത്തിന്റെ ഉദ്ദേശ്യം. പദ്ധതിയില്‍ ആദ്യഘട്ടമായി ആറ് ഓട്ടോറിക്ഷകള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. ഒരു വനിത ഉള്‍പ്പെടെ പെരുമാറ്റദൂഷ്യമില്ലാത്തവരും സത്യസന്ധരും വിശ്വസ്ഥരുമായ ആറ് ഡ്രൈവര്‍മാരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ നട്ടെല്ലും ഇവര്‍തന്നെയാകും. നിര്‍ഭയ പദ്ധതിയിലെ ഓട്ടോറിക്ഷകള്‍ തിരിച്ചറിയാനായി വാഹനത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലും നിര്‍ഭയ ഓട്ടോറിക്ഷ എന്ന് പ്രത്യേക സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെ പേര്, ലൈസന്‍സ,് രജിസ്‌ട്രേഷന്‍ നമ്പരുകള്‍ ഇവ വാഹനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ ഓട്ടോറിക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ ചിത്രം മെബൈല്‍ ക്യാമറയില്‍ എടുത്ത് വീട്ടുകാര്‍ക്ക് അയച്ച് നല്‍കിയും നിര്‍ഭയ യാത്ര നടത്താം. വിവരങ്ങളുടെ ചിത്രമെടുക്കാനും തടസ്സമുണ്ടാകില്ല. അതല്ലെങ്കില്‍ പുനലൂര്‍ പോലീസ് സ്റ്റേഷനിലെ നമ്പരില്‍ നേരിട്ട് വിളിച്ചറിയിച്ചാലും നിര്‍ഭയ ഓട്ടോറിക്ഷകള്‍ വനിതകളുടെ അടുത്തേക്ക് പാഞ്ഞെത്തും. പരീക്ഷണ പദ്ധതി വിജയംകണ്ടാല്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ നിര്‍ഭയ സവാരിക്ക് തിരഞ്ഞെടുക്കും. വനിതാ ഡ്രൈവര്‍മാര്‍ക്കാകും പദ്ധതിയില്‍ മുന്‍ഗണന. നിര്‍ഭയ ഓട്ടോയിലെ സാരഥികള്‍ രാത്രികാലത്ത് സദാ പോലീസ് നിരീക്ഷണത്തിലുമായിരിക്കും. രാത്രിയില്‍ പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. കവല കേന്ദ്രീകരിച്ചായിരിക്കും നിര്‍ഭയ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുക.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: