Pages

Friday, October 3, 2014

ശുചിത്വത്തിന്റെ ബാലപാഠംപോലും അറിയാത്ത ഭാരതജനത

ശുചിത്വത്തിന്റെ  ബാലപാഠംപോലും

അറിയാത്ത ഭാരതജനത

                       ശുചിത്വത്തിന്റെ കാര്യത്തിൽ ഭാരതത്തിന്റെ സ്ഥിതി  വളരെ ദയനീയമാണ് .നമ്മുടെ തോടുകളും പുഴകളും നദികളും  മാലിന്യം  തള്ളാനുള്ള സ്ഥലമായിട്ടാണ്  ഭാരതീയർ  കാണുന്നത് . അയൽ രാജ്യമായ  ശ്രിലങ്ക  ശുചിത്വ കാര്യത്തിൽ  വളരെ മുന്നിലാണ് .അതിവേഗം വികസനത്തിലേക്കു കുതിക്കുന്ന സമൂഹത്തിനു വിപത്തായി മാറുകയാണ്‌ കുമിഞ്ഞുകൂടുന്ന മാലിന്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമെല്ലാം മാലിന്യശേഖരം കുമിയുന്നു. ഇവ എങ്ങനെ സംസ്‌കരിക്കണമെന്ന്‌ അറിയാതെ വഴിവക്കിലും ഓടകളിലും പുഴകളിലും തോടുകളിലും വലിച്ചെറിഞ്ഞ്‌ തല്‍ക്കാലശമനം വരുത്തുന്നു. കുടിവെള്ളം മുതല്‍ പ്രാണവായു വരെ വിഷമയമാക്കുന്നു ഈ മാലിന്യങ്ങള്‍. ഈ സാഹചര്യത്തിലാണ്‌ ശുചിത്വബോധത്തിന്റെ മാഹാത്‌മ്യം ഓര്‍മിപ്പിച്ച്‌ ഗാന്ധി ജയന്തി ഇന്ന്‌ കടന്നുവരുന്നത്‌.ഫലവത്തായ സംസ്‌കരണത്തിലൂടെ മാത്രമേ മാലിന്യപ്രശ്‌നം പരിഹരിക്കാനാകൂ. അതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടാകാത്തതാണ്‌ ഖേദകരം. വികസനത്തിനൊപ്പം മാലിന്യസംസ്‌കരണത്തിനും പ്രാമുഖ്യം നല്‍കേണ്ടതു ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ്‌ രാഷ്‌ട്രപിതാവിന്റെ ജന്മദിനം.
                 നഗരമാലിന്യങ്ങള്‍ക്കൊണ്ട്‌ ഗ്രാമങ്ങളുടെ പൊറുതിമുട്ടിക്കുന്ന പ്രാകൃതരീതിയാണിന്ന്‌ കേരളത്തില്‍ നടപ്പാക്കുന്നത്‌. ഗ്രാമപ്രദേശങ്ങളില്‍ മാലിന്യംകൊണ്ടുചെന്നുതള്ളുന്നത്‌ വലിയ പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു. തിരുവനന്തപുരത്ത്‌ വിളപ്പില്‍ശാല, എറണാകുളത്ത്‌ ബ്രഹ്‌മപുരം എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഫലപ്രദമായ മാലിന്യസംസ്‌കരണനയം ഇല്ലാത്തതിന്റെ പ്രത്യാഘാതമാണിത്‌. ജൈവമാലിന്യങ്ങളെക്കാള്‍ പ്‌ളാസ്‌റ്റിക്‌ മാലിന്യങ്ങളാണ്‌ വലിയ ഭീഷണി വിതയ്‌ക്കുന്നത്‌. ഗാന്ധിജയന്തി ദിനം സംസ്‌ഥാന സര്‍ക്കാര്‍ പ്‌ളാസ്‌റ്റിക്‌ ശേഖരണദിനമായി ആചരിക്കുകയാണ്‌. വീടുകളില്‍ വന്ന്‌ പണം നല്‍കി പ്ലാസ്‌റ്റിക്‌ ശേഖരിക്കുന്നതാണ്‌ ഈ ദൗത്യം. ഇത്‌ വിജയിപ്പിക്കാന്‍ കൂട്ടായശ്രമം ആവശ്യവുമാണ്‌. അതിലേക്ക്‌ ഓരോരുത്തരും കൈകോര്‍ക്കണം.
                    വ്യക്‌തിശുചിത്വത്തിന്റെ കാര്യത്തില്‍ കേരളീയര്‍ ഏറെ മുന്നിലാണെങ്കിലും പരിസരങ്ങളോടും പരിസ്‌ഥിതിയോടും ഒട്ടും ആശാസ്യമായ സമീപനമല്ല പുലര്‍ത്തി വരുന്നത്‌. വീടുകളില്‍ മാലിന്യം സംസ്‌കരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കേ, അതിനു തുനിയാതെ അവ റോഡരികിലോ ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങളിലോ തള്ളി നാം തടിതപ്പുന്നു. എന്നിട്ട്‌ മൂക്കുപൊത്തി നടന്ന്‌ പരസര ശുചീകരണത്തിന്റെ മഹത്വം വിളമ്പുന്നു. വീടും പരിസരവും മാത്രം നന്നായാല്‍ മതിയെന്നും മറ്റിടങ്ങള്‍ ചീഞ്ഞുനാറിയാലും എനിക്കെന്ത്‌ എന്നും ചിന്തിക്കുന്ന മനസുകളിലാണ്‌ മാലിന്യക്കൂമ്പാരമെന്നോര്‍ക്കണം. കേരളത്തിൽ ജലശ്രോതസുകളുടെ  സമീപത്തു കൂടെ  മൂക്ക് പൊത്തി വേണം നടക്കാൻ . ദുർഗന്ധം കാരണം ടൂറിസ്റ്റുകൾ  പലപ്പോഴും  കേരളം  ഒഴിവാക്കുകയാണ്.
എന്നാല്‍, വിദ്യാര്‍ഥികളിലൂടെ മാലിന്യസംസ്‌കരണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്‌ ശ്ലാഘനീയമാണ്‌ ബോധവൽക്കരണം  പ്രൈമറി ക്ലാസ്സ്‌ മുതൽ  ആരംഭിക്കണം  . ഈ അവബോധം വീടുകളിലും പിന്നാലെ സമൂഹത്തിനും ഭാവിയില്‍ പകര്‍ന്നുകിട്ടും. വരുംതലമുറയെങ്കിലും ശുചിത്വബോധമുള്ളവരായിത്തീരുമെന്ന പ്രത്യാശയാണ്‌ ഇതു നല്‍കുന്നത്‌. മാലിന്യം അതിന്റെ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതാണ്‌ ഏറ്റവും ഫലവത്തും എളുപ്പവുമായ മാര്‍ഗം. ഗാര്‍ഹിക മാലിന്യങ്ങളില്‍ നിന്ന്‌ പാചകവാതകവും ജൈവവളവും ഉല്‍പാദിക്കുന്നവര്‍ ധാരാളമാണ്‌. പ്‌ളാസ്‌റ്റിക്ക്‌ കൂട്ടിയിട്ട്‌ കത്തിച്ചുകളയാതെ റിസൈക്കിള്‍ ചെയ്ുന്നതിനും മായര്‍ഗങ്ങള്‍ ധാരാളം. എന്നാലിവയൊന്നും ആരും അത്ര ഗൗരവത്തോടെ എടുക്കുന്നില്ല.

വന്‍കിട ഫാക്‌ടറികള്‍ മുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ വരെ മാലിന്യസംസ്‌കരണത്തില്‍ നമ്മുടെ നാട്ടില്‍ പിന്നാക്കമാണ്‌. ഫാക്‌ടറികളില്‍നിന്ന്‌ വിഷവാഹിനിക്കുഴലുകള്‍ പുഴകളിലേക്കു തുറന്നിരിക്കുന്നത്‌ കണ്ടു പഴകിയ കാഴ്‌ചയാണ്‌. കുടിവെള്ളം മലിനമാകുന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതുമെല്ലാം പുതുമകളില്ലാത്ത വാര്‍ത്തകള്‍. മാലിന്യസംസ്‌കരണത്തിനുള്ള സജ്‌ജീകരണങ്ങള്‍ ഇല്ലാത്ത കമ്പനികള്‍ പരിഷ്‌കൃത ലോകത്തിന്‌ അപമാനമാണ്‌. ശുചിത്വമില്ലാത്ത പരിസരം സമൂഹത്തെ രോഗാതുരമാക്കുമെന്നതില്‍ തര്‍ക്കമില്ല. ശുചിത്വവും പരിസരസംരക്ഷണവും ജീവിതചര്യയായി മാറ്റേണ്ടിയിരിക്കുന്നു.നമ്മുടെ പുണ്യ നദികളായ  ഗംഗ ,യമുനാ  എന്നിവയുടെ  സ്ഥിതി  പരമദയനീയമാണ്   കേരളത്തിലെ  44  നദികളിൽ  ഒന്നുപോലും  മാലിന്യ മുക്തമല്ല .ഭാരതീയർ ഉണരേണ്ട  കാലം  അതിക്രമിച്ചു കഴിഞ്ഞു .പ്രധാന മന്ത്രി  നരേന്ദ്ര മോഡി യുടെ പരിശ്രമങ്ങളെ  അഭിനന്ദിക്കുന്നു .

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: