Pages

Thursday, May 8, 2014

KERALA'S FEARS ON MULLAPERIYAR DAM


കേരളീയ ജനതയുടെ
മുല്ലപെരിയാ ഭീതി  ആര് അകറ്റും ?
               The Mullaperiyar Dam is situated in Idukki district of Kerala, which falls in Zone 3 seismic category where quakes of magnitude up to 6 on the Richter scale are possible. The dam has been shaken by tremors through much of its life, but fresh fears stem from the new cracks in the dam structure.Some believe the dam, breaking as it were at the seams, poses a huge threat to millions of people, wildlife and agriculture. It could change the topography of the area itself.
                 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി കേരളത്തെ സംബന്ധിച്ച്‌ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഒന്നായി. ജനലക്ഷങ്ങളുടെ ഉള്ളില്‍ വര്‍ഷങ്ങളായി എരിയുന്ന ഭയാശങ്കയുടെ തീ അണയ്‌ക്കാന്‍ ഉതകുന്ന വിധി പരമോന്നത നീതിപീഠത്തില്‍നിന്ന്‌ ഉണ്ടാകുമെന്ന പ്രതീക്ഷ സഫലമായില്ല. ഇനി എന്ത്‌ എന്നതാണ്‌ ഈ ഘട്ടത്തിലെ സുപ്രധാനമായ ചോദ്യം. നിയമപോരാട്ടത്തിന്‌ ഇനിയും പഴുതുകളുണ്ടെങ്കിലും ആ വഴിയിലൂടെ വിജയം കൈവരിക്കാന്‍ സാധ്യത കുറവാണെന്നാണ്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി സൂചിപ്പിക്കുന്നത്‌. അതിനാല്‍, നിയമത്തിന്റെ വഴി തേടുന്നതിനൊപ്പം മറ്റു മാര്‍ഗങ്ങളും കേരളം പരിഗണിക്കേണ്ടിയിരിക്കുന്നു. രണ്ടു സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള അഭിമാനപ്പോരാട്ടത്തിന്റെ പ്രശ്‌നമല്ലിത്‌. ജനലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്‌. പെരിയാറിന്റെ തീരത്തു താമസിക്കുന്നവരടക്കം വിവിധ ജില്ലകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ തലയ്‌ക്കു മുകളിലെ ജലബോംബാണു മുല്ലപ്പെരിയാര്‍ അണക്കെട്ട്‌. ഡാം സുരക്ഷിതമാണെന്നു വിദഗ്‌ധ സമിതികള്‍ എത്ര തവണ ആവര്‍ത്തിച്ചാലും ജനങ്ങളുടെ ആശങ്കകള്‍ നീങ്ങില്ല. അവര്‍ക്കു കണ്ണടച്ച്‌ ഉറങ്ങാനാവില്ല. നെഞ്ചില്‍ ഭീതിയുടെ നെരിപ്പോടുമായി ജനങ്ങള്‍ എത്രനാള്‍ കഴിയണം. അണക്കെട്ടിലെ ജലനിരപ്പ്‌ ഇനിയും ഒരടിയെങ്കിലും കൂട്ടുന്നതു ജനങ്ങള്‍ക്കു ചിന്തിക്കാനാവാത്ത കാര്യമാണ്‌.
                      ജുഡീഷ്യറിയുടെയും നിയമനിര്‍മാണ സഭകളുടെയും അധികാരപരിധി സംബന്ധിച്ച സാങ്കേതികമായ ചില വാദമുഖങ്ങളുടെ അടിസ്‌ഥാനത്തിലുള്ളതാണു സുപ്രീം കോടതിയുടെ ഇന്നലത്തെ വിധി. ജനങ്ങളുടെ ആശങ്ക, മുല്ലപ്പെരിയാര്‍ കരാറിന്റെ സാധുത തുടങ്ങിയ വിഷയങ്ങളൊന്നും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ആ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ 136 അടിയാക്കി നിജപ്പെടുത്തിയ നടപടിയും റദ്ദാക്കപ്പെട്ടു.ഡാമിലെ ജലനിരപ്പ്‌ 136 അടിയില്‍നിന്ന്‌ 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടു സുപ്രീം കോടതി 2006 ഫെബ്രുവരി 27 ന്‌ വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണു സംസ്‌ഥാനത്തെ എല്ലാ ഡാമുകളുടെ സുരക്ഷ മുന്‍നിര്‍ത്തി നിയമസഭ ഡാം സുരക്ഷാ നിയമം പാസാക്കിയത്‌. എന്നാല്‍, ഈ നിയമത്തിന്റെ സാധുത ചോദ്യംചെയ്‌തു തമിഴ്‌നാട്‌ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളെ മറികടക്കാനാണു കേരളം നിയമം കൊണ്ടുവന്നതെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിച്ചുകൊണ്ടാണു സുപ്രീം കോടതി ഡാം സുരക്ഷാ നിയമം ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്‌. സുപ്രീം കോടതിയുടെ അധികാരപരിധിയിലേക്കു കടന്നുകയറുകയാണു കേരള നിയമസഭ ചെയ്‌തതെന്നും കോടതി വിമര്‍ശിച്ചു. ചുരുക്കത്തില്‍, ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും ഉള്‍പ്പെട്ട അധികാരത്തര്‍ക്കമായി കേസിനെ മാറ്റുന്നതില്‍ തമിഴ്‌നാട്‌ വിജയിച്ചു.
അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിഗമനങ്ങളും കേരളത്തിനു തിരിച്ചടിയായി. അണക്കെട്ട്‌ സുരക്ഷിതമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഡാമിനു ബലക്ഷയമുണ്ടെന്ന വാദത്തെ സാധൂകരിക്കാനായി കേരളം കൊണ്ടുവന്ന തെളിവുകളൊന്നും കോടതി അംഗീകരിച്ചില്ല. 119 വര്‍ഷം പിന്നിട്ട ഒരു അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്ക സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം എന്തുകൊണ്ട്‌ പരാജയപ്പെട്ടു? പുതിയ അണക്കെട്ടിനായി കേരളം ശബ്‌ദമുയര്‍ത്തുന്നതിനിടെയാണ്‌ നിലവിലെ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടത്‌.
സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു സംസ്‌ഥാന ജലവിഭവ മന്ത്രി പി.ജെ. ജോസഫ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇപ്പോഴത്തെ വിധി പുനഃപരിശോധിക്കാന്‍ കോടതിയെ പ്രേരിപ്പിക്കും വിധം പുതിയ വസ്‌തുതകളും തെളിവുകളും വാദമുഖങ്ങളും കൊണ്ടുവരാന്‍ കേരളത്തിനു കഴിയുമോ? വീണ്ടും സുപ്രീം കോടതിയില്‍ പോകുന്നതിനൊപ്പം ആശങ്കയുടെ ജലനിരപ്പ്‌ താഴ്‌ത്താന്‍ മറ്റു വഴികളും തേടണം.

                  അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ത്താതിരിക്കുക എന്നതാണു കേരളത്തിനു മുന്നിലുള്ള അടിയന്തര ആവശ്യം. അതിനു തമിഴ്‌നാടുമായി സമവായത്തിനു സാധ്യതയുണ്ടോ എന്നും ശ്രമിക്കാവുന്നതാണ്‌. ഒരു നൂറ്റാണ്ടിലേറെയായി കേരളമണ്ണില്‍നിന്നു തമിഴ്‌നാടിനു ജീവജലം നല്‍കുന്നുണ്ട്‌. തമിഴ്‌നാടിനു വെള്ളം നല്‍കുന്നതിനോടു കേരളത്തില്‍ ഒരെതിര്‍പ്പും ഉണ്ടായിട്ടുമില്ല. സ്വന്തം ജീവിതം അപകടത്തിലാകുന്ന അവസ്‌ഥ ഒഴിവാക്കണം എന്നതാണു കേരളജനതയുടെ ആവശ്യം. ഇക്കാര്യം തമിഴ്‌ ജനതയെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ കഴിയണം. ജനലക്ഷങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനെയും പ്രേരിപ്പിക്കണം. ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കുക എന്നതുതന്നെയാണു കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ ഏറ്റവും പ്രധാന കടമ. ഇനിയും ജലനിരപ്പുയര്‍ത്തി ഡാമിന്റെ സുരക്ഷയെപ്പറ്റിയുള്ള ആശങ്ക കൂട്ടുന്ന സാഹചര്യം ഒഴിവാക്കണം. അതിലുപരി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലി കേരളത്തിലെ ജനങ്ങള്‍ക്കുള്ള ഭയാശങ്കകള്‍ പൂര്‍ണമായി നീക്കാനുള്ള ശാശ്വതപരിഹാര മാര്‍ഗമാണു കണ്ടെത്തേണ്ടത്‌.

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: