Pages

Thursday, May 8, 2014

ജനാരോഗ്യം രാജ്യത്തിന്റെ ഏറ്റവുംവലിയ സമ്പത്തായി കരുതണം


വിഷരഹിതവുമായ പച്ചകറിയും മാമ്പഴവും  ഇന്ന് അന്യമായികൊണ്ടിരിക്കുന്നു
ജനാരോഗ്യം രാജ്യത്തിന്റെ
 ഏറ്റവുംവലിയ സമ്പത്തായി  കരുതണം 

             പച്ചക്കറികള്‍ക്കും അല്‍ഫോന്‍സ മാമ്പഴത്തിനും യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയത്‌ രാജ്യാന്തര വ്യാപാരരംഗത്ത്‌ ഇന്ത്യക്കു നാണക്കേടുണ്ടാക്കിയ സംഭവമായി മാറിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളാണ്‌ ഇന്ത്യന്‍ പച്ചക്കറികളും മാമ്പഴവും പടിക്കുപുറത്താക്കി ചാണകം തളിച്ചത്‌. 2015 ഡിസംബര്‍ വരെയെന്ന നീണ്ട കാലയളവിലേക്കാണ്‌ ഈ നിരോധനമെന്നത്‌ പച്ചക്കറി മാമ്പഴക്കയറ്റുമതി രംഗത്തിനു കനത്ത തിരിച്ചടിയാകും. അതുവഴി കിട്ടുന്ന വിദേശനാണ്യം ഇന്ത്യക്കു നഷ്‌ടമാകും. രാജ്യാന്തര വാണിജ്യബന്ധങ്ങള്‍പോലും വഷളാകാന്‍ കാരണമാകും.കയറ്റിയയച്ച പച്ചക്കറി ഉല്‌പന്നങ്ങളിലും മാമ്പഴങ്ങളിലും പുഴുക്കളെ കണ്ടെത്തിയതാണു വിലക്കിനു കാരണമായത്‌. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്‌ ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതി. അതില്‍വന്ന ഗുരുതരമായ പിഴവാണ്‌ ഈ സ്‌ഥിതിവിശേഷത്തിലേക്കു നയിച്ചത്‌. ഇതിനുത്തരവാദികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക തന്നെ വേണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല.
                   പഴങ്ങളുടെ രാജാവാണു മാമ്പഴമെങ്കില്‍ അതിലെ സൂപ്പര്‍കിംഗാണ്‌ അല്‍ഫോന്‍സാ മാമ്പഴം. രാജ്യത്തിനകത്തും പുറത്തും ഈ ഇന്ത്യന്‍ രാജാവിനു സിംഹാസനമുണ്ട്‌. ഏകദേശം ഒന്നരക്കോടിയോളം അല്‍ഫോന്‍സ മാമ്പഴം ഒരു സീസണില്‍ ബ്രിട്ടന്‍ ഇറക്കുമതി ചെയ്യുന്നത്‌ അതിന്റെ മേന്മ ഒന്നുകൊണ്ടു മാത്രമാണ്‌.മാമ്പഴത്തിനു പുറമേ, ചേമ്പ്‌, വഴുതന, പടവലം, പാവക്ക എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന പച്ചക്കറികളാണു വിലക്കുപട്ടികയില്‍ ഇടംനേടിയത്‌. അതീവ അപകടകാരികളാണ്‌ ഇവയെന്നാണ്‌ യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കറിവേപ്പിലയ്‌ക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ വിലക്കേര്‍പ്പെടുത്തിയിരുന്നത്‌ ഇതിനോടു ചേര്‍ത്തുവായിക്കാം.
ഇതിനുമുമ്പും ഇന്ത്യന്‍ ഭക്ഷ്യവസ്‌തുക്കള്‍ യുറോപ്പിലും അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്‌. അമിത കീടനാശിനിപ്രയോഗത്തിനു പുറമേ അശാസ്‌ത്രീയമായ രാസവളപ്രയോഗംമൂലം പലവട്ടം ഇന്ത്യന്‍ ഉല്‌പന്നങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍നിന്നു പുറന്തള്ളിയിട്ടുണ്ട്‌. പച്ചക്കറികള്‍ക്കു പുറമേ കിഴങ്ങുവര്‍ഗങ്ങളും മത്സ്യമാംസാദികളും വിലക്കിയിട്ടുണ്ട്‌. പിന്നീട്‌ വിലക്ക്‌ മാറുകയും കയറ്റുമതി പുനസ്‌ഥാപിക്കുകയുമായിരുന്നു ചെയ്‌തുവന്നിരുന്നത്‌.
                 വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള പലവിധ കീടനാശിനികള്‍ ഇന്ത്യയില്‍ യഥേഷ്‌ടം പ്രയോഗിക്കുന്നുണ്ടെന്നത്‌ പച്ചപ്പരമാര്‍ഥമാണ്‌. പൂവിടുമ്പോള്‍തന്നെ മാന്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക വിഷങ്ങള്‍ അടിക്കുന്നത്‌ ഇപ്പോഴും പതിവാണ്‌. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചിരിക്കുകയാണ്‌. തമിഴ്‌നാട്ടില്‍ ഈവിഷം നിര്‍ബാധം പ്രയോഗിക്കുന്നുണ്ട്‌. കൃഷിയിടത്തില്‍നിന്നു പറിച്ച്‌ വിപണിയിലേക്കു എത്തിക്കുന്നതിനു തൊട്ടുമുമ്പുവരെ കീടനാശിനി യഥേഷ്‌ടം പ്രയോഗിക്കുന്നത്‌ തമിഴ്‌നാട്ടില്‍ ശീലമാണ്‌. കറിവേപ്പിലപോലും ഇതിനപവാദമല്ല.വികസിത രാജ്യങ്ങളില്‍ ശാസ്‌ത്രീയ ജൈവ കൃഷികള്‍ പ്രോത്സാഹിപ്പിച്ചു വിളവെടുപ്പ്‌ നടത്തുമ്പോഴാണ്‌ ഇന്ത്യയില്‍ അമിത കീടനാശിനി, രാസവള പ്രയോഗങ്ങള്‍ നിര്‍ബാധം തുടരുന്നത്‌. ഇതിന്റെയെല്ലാം പരിണതഫലങ്ങള്‍ പലവിധ രോഗങ്ങളാണെന്നും ജനിതക മാറ്റത്തിനുപോലും കാരണമാകുമെന്നുവരെ തെളിയിക്കപ്പെട്ടെങ്കിലും അതൊന്നും തടയാന്‍ ബന്ധപ്പെട്ടവര്‍ ആത്മാര്‍ഥമായി ശ്രമിച്ചു കാണുന്നില്ല.
മാരകവിഷത്തില്‍ മുക്കിയിട്ടും കീടങ്ങള്‍ ശമിക്കുന്നില്ലെന്നത്‌ വേറെകാര്യം. അതുകൊണ്ട്‌ നിരോധിത കീടനാശിനികള്‍ തേടിപ്പിടിച്ചു വീണ്ടും വീണ്ടും തളിക്കുകയാണ്‌ കര്‍ഷകര്‍. വേണ്ടത്ര ബോധവത്‌കരണമൊന്നും കര്‍ഷകരിലേക്ക്‌ ഇറങ്ങിച്ചെന്നിട്ടില്ലെന്നുവേണം കരുതാന്‍.

                 പഴങ്ങളില്‍ പുഴുക്കളെ കണ്ടതിനു പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും ഒന്നരവര്‍ഷത്തോളം നീളുന്ന വിലക്കിന്റെ തിക്‌തഫലങ്ങള്‍ കര്‍ഷകര്‍ അനുഭവിക്കേണ്ടിവരും. വിദേശത്ത്‌ തള്ളപ്പെട്ട ഈയിനം മാമ്പഴത്തിന്‌ വിപണിയില്‍ കിലോയ്‌ക്ക്‌ 300 മുതല്‍ 500 രൂപവരെ വിലവരും. ആഭ്യന്തരവിപണിയില്‍ ഇനിയീ മാമ്പഴത്തിന്‌ വിലയിടിയാനുള്ള സാധ്യതയുമുണ്ട്‌. നമ്മുടെ മാര്‍ക്കറ്റിലും ഇതു മാമ്പഴക്കാലമാണ്‌. കാര്‍ബൈഡ്‌ ഇട്ടു പഴുപ്പിച്ച മൂപ്പെത്താത്ത മാമ്പഴങ്ങള്‍ വഴിയോരങ്ങളിലും മാളുകളിലും നിറഞ്ഞുകഴിഞ്ഞു. മാമ്പഴം കാണുമ്പോള്‍ കൃത്രിമ രാസപദാര്‍ഥങ്ങള്‍ക്കൊണ്ട്‌ പഴുപ്പിച്ചതാണെന്ന പൊതുധാരണ പടര്‍ന്നിട്ടുണ്ട്‌. നല്ല മാമ്പഴത്തിനുപോലും ഈ പഴി കേള്‍ക്കേണ്ടിവരും. ഇതെല്ലാം നമ്മുടെ സ്വന്തം വിപണിയുടെ കാര്യമാണ്‌.വിദേശരാജ്യങ്ങളില്‍ അവരുടെ ജനങ്ങള്‍ക്ക്‌ ഏറ്റവും മികച്ച ഭക്ഷ്യോത്‌പന്നങ്ങള്‍ തന്നെ ലഭിക്കണമെന്നു ഭരണാധികാരികള്‍ക്കു നിര്‍ബന്ധമുണ്ട്‌. ഇക്കാര്യത്തില്‍ അവര്‍ വിട്ടുവീഴ്‌ചചെയ്യാറില്ല. ആഭ്യന്തരവിപണിയിലും കയറ്റുമതിക്കുമായി പുഴുക്കളില്ലാത്തതും വിഷരഹിതവുമായ ഭക്ഷ്യവസ്‌തുക്കള്‍ ഉല്‌പാദിപ്പിക്കണം. ജനാരോഗ്യം രാജ്യത്തിന്റെ ഏറ്റവുംവലിയ സമ്പത്തുകളില്‍ ഒന്നാണ്‌.

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: