Pages

Tuesday, May 27, 2014

സമാധാനപൂര്‍ണവും സമൃദ്ധവുമായ സദ്ഭരണം ഉണ്ടാകട്ടെ


സമാധാനപൂര്ണവും സമൃദ്ധവുമായ സദ്ഭരണം  ഉണ്ടാകട്ടെ
            ചില മാറ്റങ്ങള്‍ സാധ്യമാണെന്നു തെളിയിച്ച്‌ ബി.ജെ.പി. നേതാവ്‌ നരേന്ദ്രമോഡി ഇന്ത്യയുടെ പതിനഞ്ചാമതു പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റു. നരേന്ദ്രമോഡിയുടെ രാഷ്‌ട്രീയത്തോട്‌ വിയോജിപ്പും ആശങ്കയുമുള്ളവര്‍ ഒട്ടേറെയുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നു ജനങ്ങള്‍ക്കാകെ പ്രതീക്ഷയുടെ പുതിയ വെളിച്ചം പകര്‍ന്നുകൊണ്ടാണ്‌ അദ്ദേഹം അധികാരമേല്‍ക്കുന്നത്‌. രാജ്യത്തെ വളര്‍ച്ചയുടെയും വികസനത്തിന്റെയും വഴികളിലൂടെ നയിക്കാന്‍ തനിക്കു കഴിയുമെന്ന സന്ദേശമാണു വികസനപുരുഷന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നരേന്ദ്രമോഡി ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്‌. രാജ്യത്തിന്റെ ഭാവിയെപ്പറ്റി തനിക്കു വ്യക്‌തമായ കാഴ്‌ചപ്പാടുകളും സങ്കല്‍പ്പങ്ങളുമുണ്ടെന്നു പ്രവൃത്തിയിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌.
              ചുവപ്പുനാടയുടെ കെട്ടുകള്‍ അഴിച്ചുമാറ്റി ഭരണതലത്തിലും സമൂലമാറ്റത്തിനു നരേന്ദ്രമോഡി ഒരുങ്ങുന്നതായാണു സൂചന. ഉദ്യോഗസ്‌ഥവൃന്ദത്തെ തട്ടിയുണര്‍ത്തി ഊര്‍ജസ്വലമാക്കേണ്ടത്‌ അനിവാര്യമാണ്‌. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടതും ജനങ്ങളിലെത്തിക്കേണ്ടതും ഉദ്യോഗസ്‌ഥ സമൂഹമാണ്‌. നിര്‍ഭാഗ്യവശാല്‍ ഏറെ നാളായി നമ്മുടെ ഭരണസംവിധാനം കെടുകാര്യസ്‌ഥതയിലും അഴിമതിയിലും അലസതയിലും മുങ്ങിയിരിക്കുന്നു. ഇച്‌ഛാശക്‌തിയുള്ള രാഷ്‌ട്രീയ നേതൃത്വത്തിനു മാത്രമേ ഉദ്യോഗസ്‌ഥസമൂഹത്തെ കര്‍മനിരതമാക്കാന്‍ കഴിയൂ. ഭരണയന്ത്രത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ മോഡി മുന്നിട്ടിറങ്ങുമെന്നാണ്‌ അദ്ദേഹത്തിന്റെ ആദ്യനടപടികള്‍ സൂചിപ്പിക്കുന്നത്‌. യഥാസമയം തീരുമാനങ്ങള്‍ എടുക്കാനും അവ വേഗത്തില്‍ നടപ്പാക്കാനും ശേഷിയുള്ള നേതാവാണു നരേന്ദ്രമോഡി. പലപ്പോഴും നമ്മുടെ ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കു നഷ്‌ടമാകുന്ന രണ്ടു ഗുണങ്ങള്‍. നരേന്ദ്രമോഡിയുടെ ഊര്‍ജവും ചടുലതയും മറ്റു മന്ത്രിമാരിലേക്കും ഉദ്യോഗസ്‌ഥ വൃന്ദത്തിലേക്കും പകര്‍ന്നാല്‍ ഭരണസംവിധാനത്തില്‍ നല്ലമാറ്റങ്ങള്‍ ദൃശ്യമാകും. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പതിവു രീതിയില്‍നിന്നു മാറി കാര്യക്ഷമമായ ഭരണം ഉറപ്പാക്കുമെന്നാണ്‌ മോഡിയുടെ വാഗ്‌ദാനം.
ദീര്‍ഘകാലം ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്നതിന്റെ അനുഭവപരിചയവുമായി പ്രധാനമന്ത്രിപദത്തിലെത്തുന്ന നരേന്ദ്രമോഡിക്കു മുന്നില്‍ വെല്ലുവിളികളും ഏറെയാണ്‌. തന്റെ െകെപ്പിടിയിലായിരുന്ന ഗുജറാത്തില്‍നിന്ന്‌ അതിവിശാലമായ ഭൂമികയിലേക്കാണു മോഡി കടന്നുവരുന്നത്‌. ഉറച്ച തീരുമാനങ്ങള്‍ എടുക്കുമ്പോഴും അത്‌                                                                 ഏകപക്ഷീയമാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ പ്രാദേശികവും സാംസ്‌കാരികവുമായ െവെവിധ്യങ്ങളും ബഹുസ്വരതകളും അംഗീകരിച്ചുകൊണ്ടു മാത്രമേ പ്രധാനമന്ത്രിക്കു മുന്നോട്ടു പോകാന്‍ കഴിയൂ. വികസന കാര്യത്തിലുമുണ്ട്‌ ഈ െവെരുധ്യം. വന്‍കിടവ്യവസായ പദ്ധതികള്‍ക്കെതിരേ നാടിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്‌. പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ മുതല്‍ ജനങ്ങളുടെ നിലനില്‍പ്പു വരെയുള്ള കാരണങ്ങളാണു പല പ്രക്ഷോഭങ്ങള്‍ക്കും പിന്നിലുള്ളത്‌. വികസനം മുഖ്യമുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഈ വിഷയങ്ങളെ എങ്ങനെ െകെകാര്യം ചെയ്യുമെന്നും കണ്ടറിയേണ്ടിരിക്കുന്നു. ജനതയുടെ പ്രതിഷേധങ്ങള്‍ ന്യായവും നീതിയുക്‌തവുമാണെങ്കില്‍ അവ കണ്ടില്ലെന്നു നടിക്കാനാവില്ല. ഗുജറാത്തില്‍പോലും വ്യവസായിക, സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ മുന്നേറ്റമുണ്ടായിട്ടില്ലെന്നു വിമര്‍ശനമുണ്ട്‌.                            സാധാരണക്കാരനായി, കഷ്‌ടപ്പാടുകളിലൂടെ വളര്‍ന്ന നരേന്ദ്രമോഡി സാധാരണക്കാരുടെയും ഗ്രാമീണജനതയുടെയും ജീവിതാവസ്‌ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നു കരുതാം.രാഷ്‌ട്രീയ നേതാക്കളുടെ സാധാരണ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം നരേന്ദ്രമോഡിയുടെ വാഗ്‌ദാനങ്ങളില്‍ ജനങ്ങള്‍ ആത്മാര്‍ഥത കാണുന്നുണ്ട്‌. നല്ല നാളുകള്‍ വരാനിരിക്കുന്നു എന്ന മോഡിയുടെ വാക്കുകള്‍ രാജ്യത്തെ നല്ലൊരു ഭാഗം ജനങ്ങളും മുഖവിലയ്‌ക്കെടുത്തിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍. നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡിക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. ജനങ്ങളുടെ പ്രതീക്ഷകള്‍ വാനോളം ഉയരുമ്പോള്‍ ഉത്തരവാദിത്തവും കടമകളും അതിനൊപ്പം ഉയരും. ഇന്ത്യന്‍ ജനത ഏല്‍പ്പിച്ചിരിക്കുന്ന ചുമതല നിര്‍വഹിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കാം.സ്വാതന്ത്ര്യം, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് വിവേചനരഹിതവും സവിശേഷപരിഗണനകളില്ലാത്തതുമായ ഭരണം നടത്തുമെന്ന വാഗ്ദാനമാണ് നരേന്ദ്രമോദി നല്‍കിയിട്ടുള്ളത്. വ്യത്യസ്തജനങ്ങളുള്‍പ്പെടുന്ന ഭാരതീയജനത അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതും അതുതന്നെ. അത്ഭുതങ്ങളൊന്നും കാട്ടിയില്ലെങ്കിലും തന്റെ മന്ത്രിസഭയുടെ തുടക്കത്തില്‍ത്തന്നെ കാബിനറ്റ് റാങ്കില്‍ ആറുപേരടക്കം ഏഴ് മന്ത്രി പദവികള്‍ സ്ത്രീകള്‍ക്കായിനീക്കിവെച്ചത് സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ എന്നും പിന്നിലായിരുന്ന കേന്ദ്രമന്ത്രിസഭയെ ഇത്തവണ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നു. തീവ്ര രാഷ്ട്രീയസ്വഭാവമുള്ള വ്യക്തികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതും വിവേകപൂര്‍ണമായ തീരുമാനമായി. 'സാര്‍ക്' രാജ്യാധിപന്മാരെ അതിഥികളായി ക്ഷണിച്ചുവരുത്തി, 'അതിഥി ദേവോഭവഃ' എന്ന ഭാരതീയ പാരമ്പര്യസന്ദേശം നല്‍കിയ അദ്ദേഹം നയതന്ത്രപരമായ കരുതലിനും പ്രാധാന്യം നല്‍കി. സത്യപ്രതിജ്ഞാവേളയ്ക്ക് ഒരു അന്താരാഷ്ട്രസമ്മേളനത്തിന്റെ പ്രതീതി സൃഷ്ടിക്കുക മാത്രമല്ല, തന്റെ ഭാവിപരിപാടികളെപ്പറ്റിയുള്ള സൂചന നല്‍കാനും അതുവഴി മോദിക്കുകഴിഞ്ഞു. ഒരുതരം ഇന്ത്യ ഉപഭൂഖണ്ഡ സംസ്‌കാരം ഉള്ളിലടക്കിയ ആ ക്ഷണത്തിന്റെ ആദ്യത്തെ ഗുണഫലമാണ് പാകിസ്താന്റെയും ശ്രീലങ്കയുടെയും തടവിലുണ്ടായിരുന്ന ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ക്ക് ലഭിച്ച മോചനം. രണ്ടുവര്‍ഷമായി ഇന്ത്യ കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു പാകിസ്താന്റെയും ശ്രീലങ്കയുടെയും പിടിയില്‍പ്പെട്ട മീന്‍പിടിത്തക്കാരെ മോചിപ്പിക്കാന്‍. 151 പേരെ മോചിപ്പിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചപ്പോള്‍, തങ്ങളുടെ തടവിലുള്ള എല്ലാ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയയ്ക്കാനാണ് ശ്രീലങ്ക തീരുമാനിച്ചത്. തൊട്ടയല്‍പക്കത്തെ തന്ത്രപ്രാധാന്യമുള്ള ആ രണ്ടു രാജ്യങ്ങളില്‍നിന്നുമുണ്ടായ തീരുമാനം ആഹ്ലാദകരമാണ്.
            പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ പാര്‍ലമെന്റിലെ അശോകഹാളിനുപകരം രാഷ്ട്രപതിഭവന്‍ അങ്കണം തിരഞ്ഞെടുത്ത് അടല്‍ബിഹാരി വാജ്‌പേയിയുടെ പാത പിന്തുടരുകയാണ് മോദി ചെയ്തത്. സത്യപ്രതിജ്ഞയ്‌ക്കെത്തുംമുമ്പ് എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നപേക്ഷിച്ചുകൊണ്ട് മോദി നടത്തിയ ട്വിറ്റര്‍സന്ദേശം ഭാരതീയപാരമ്പര്യത്തെയും ആധുനികത്വത്തെയും കൂട്ടിയിണക്കുന്നതിന്റെ പ്രതീകം കൂടിയായിരുന്നു. ജനായത്തവ്യവസ്ഥയുടെ ആ ഹൃദയതത്ത്വം ഉള്‍ക്കൊള്ളുന്നതാവും തന്റെ സര്‍ക്കാറെന്ന സന്ദേശമാണ് തുടക്കത്തില്‍ നരേന്ദ്രമോദി നല്‍കുന്നത്. പെട്ടെന്നു തീരുമാനമെടുക്കാനുള്ള കഴിവുകൊണ്ട് ഗുജറാത്തില്‍ ഭരണമികവുതെളിയിച്ച മോദിക്ക് വൈവിധ്യത്തിന്റെ വെല്ലുവിളികളാല്‍ സമൃദ്ധമായ ഇന്ത്യയുടെ ഭരണം അനായാസമാകണമെങ്കില്‍ അദ്ദേഹത്തില്‍ ജനങ്ങളര്‍പ്പിച്ച പ്രതീക്ഷ നിറവേറ്റേണ്ടതുണ്ട്. അക്കാര്യത്തില്‍ തനിക്ക് ഇച്ഛാശക്തിയുണ്ടെന്ന സന്ദേശമാണ് ഒരേസമയംതന്നെ സരളവും പ്രൗഢവും രാഷ്ട്രീയാര്‍ഥനിര്‍ഭരവുമായ ആ സത്യപ്രതിജ്ഞാവേള നല്‍കുന്നത്. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന പുരോഗമനാത്മകവും സമാധാനപൂര്‍ണവും സമൃദ്ധവുമായ സദ്ഭരണത്തിന്റെ അരുണോദയമായിത്തീരട്ടെ സമാനതകളില്ലാത്ത ഈ സത്യപ്രതിജ്ഞ.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: