പദ്മനാഭസ്വാമിക്ഷേത്രം:
രാജകുടുംബം ഇടപെടാൻ പാടില്ലെന്ന്
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളയാൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്. രാജകുടുംബാംഗങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ ക്ഷേത്രഭരണത്തിൽ ഇടപെടാൻ പാടില്ല. ക്ഷേത്രം സ്വത്തുക്കളെ പൊതു സ്വത്തായി കണക്കാക്കുന്നതിന് പകരം സ്വകാര്യ സ്വത്തുപോലെയാണ് രാജകുടുംബാംഗങ്ങൾ കൈകാര്യം ചെയ്തതെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി. രാജകുടുംബാംഗങ്ങൾക്ക് ക്ഷേത്രത്തിൽ വന്ന് തൊഴാം. ക്ഷേത്ര ഭരണത്തെക്കുറിച്ച് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ രേഖാമൂലം പുതിയ ഭരണസമിതിക്ക് നൽകാം.
ക്ഷേത്രത്തിലെ സ്വത്തുക്കളെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ രാജകുടുംബം കോടതിയിൽ ഹാജരാക്കിയില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ റിപ്പബ്ളിക്കായ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു നഗരം മാത്രമാണെങ്കിലും രാജഭരണമാണ് ഇവിടെ നിലവിലുള്ളതെന്നാണ് തിരുവനന്തപുരത്തുകാർ പലരും തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി. ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസറേയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറേയും ഉടൻ നീക്കാനും ഒരുമുൻ എക്സിക്യുട്ടീവ് ഓഫീസറെ തത്സ്ഥാനത്തേക്ക് കൊണ്ടുവരാനും നിർദ്ദേശമുണ്ട്.ക്ഷേത്രത്തിലെ ജീവനക്കാരും രാജകുടുംബാംഗങ്ങളും തമ്മിൽ അവിശുദ്ധ സഖ്യമാണ്. സംസ്ഥാന സർക്കാരും രാജകുടുംബവും ചേർന്ന് സുപ്രീംകോടതിയെ വരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ജീവനക്കാർക്ക് ശമ്പളം കൂട്ടണം. അതേ സമയം കീഴ്ശാന്തിമാർക്ക് നൽകുന്ന പണം നിക്ഷേപിക്കാൻ പ്രത്യേകം പെട്ടിവയ്ക്കാനും നിർദ്ദേശമുണ്ട്. ക്ഷേത്ര ഭരണത്തിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടി. സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധ സമിതിയെ ക്ഷേത്രം അധികാരികൾ സഹായിച്ചില്ല. ക്ഷേത്രത്തിൽ എക്സിക്യുട്ടീവ് ഓഫീസർ റിമോട്ട് ഭരണം നടത്തി. ക്ഷേത്രത്തിലെ കണക്കുകളിൽ ഗുരുതരമായ വീഴ്ചയുണ്ട്. ഓഡിറ്റർ ആൻഡ് കംപ്ട്രോളർ ജനറലിനെക്കൊണ്ട് ക്ഷേത്ര സ്വത്തുക്കളും കണക്കുകളും ഓഡിറ്റ് ചെയ്യിപ്പിക്കണം. ക്ഷേത്രം വക സ്വത്തുക്കൾ വൻതോതിൽ അന്യാധീനപ്പെട്ടു. ഇത് തിരിച്ചുപിടിക്കാനും അമിക്കസ് ക്യൂറി നിർദ്ദേശിച്ചു. ക്ഷേത്രം സ്വത്തുക്കൾ വിൽക്കുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്യരുതെന്ന കർശനമായ നിർദ്ദേശം നൽകണം. ശ്രീപണ്ടാരവക ( ശ്രീപദ്മനാഭ സ്വാമി-മൈനർ) സ്വത്തുക്കൾ കൈമാറ്റം ചെയ്തത് സംബന്ധിച്ച് വിവരം നൽകാൻ കേരളത്തിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും നിർദ്ദേശം നൽകണം.ക്ഷേത്രം സുരക്ഷയ്ക്കായി കേരള പൊലീസിന്റെ കൂടെ കേന്ദ്ര സേനയെക്കൂടി നിയോഗിക്കണം. ക്ഷേത്ര സുരക്ഷയുള്ള പൊലീസിന് മുകളിൽ എക്സിക്യുട്ടീവ് ഓഫീസർക്ക് യാതൊരു വിധ അധികാരവുമുണ്ടായിരിക്കില്ല. ലക്ഷദീപം സമയത്ത് പദ്മതീർത്ഥക്കുളത്തിൽ ജഡം കണ്ടെത്തിയ സംഭവവും ക്ഷേത്രജീവനക്കാരൻ പദ്മനാഭദാസിനെ ആഡിഡ് ഒഴിച്ച സംഭവും പൊലീസ് പുനരന്വേഷിക്കണമെന്നും 537 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രൊഫ്. ജോണ് കുരാക്കാർ

No comments:
Post a Comment