അറുപത്തിമൂന്നുകാരന്റെ വയറ്റിൽ
12 സ്വർണ ബിസ്കറ്റുകൾ
അറുപത്തിമൂന്നു വയസുള്ള ബിസിനസുകാരന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ ഓപ്പറേഷനിലൂടെ പുറത്തെടുത്തത് 12 സ്വർണ ബിസ്കറ്റുകൾ. 33 ഗ്രാം വീതം ഭാരമുള്ള ഇത്രയും സ്വർണ ബിസ്കറ്റുകൾക്ക് രാജ്യാന്തര വിപണിയിൽ 12 ലക്ഷം രൂപ വിലമതിക്കും. ഇയാളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.ഡൽഹിയിലെ ചാന്ദ്നി ചൗക്ക് സ്വദേശിയായ അതിസന്പന്നനായ ബിസിനസുകാരനാണ് സ്വർണം നിറഞ്ഞ 'വയറു'മായി ആശുപത്രിയിലെത്തിയത്. വാട്ടർ ബോട്ടിലിന്റെ അടപ്പു വിഴുങ്ങിയെന്നും അതിനാൽ കടുത്ത വയറുവേദനയുമാണെന്നാണ് അയാൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ സ്വർണ ബിസ്കറ്റാണ് വിഴുങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു.സിംഗപ്പൂരിൽ നിന്ന് 10 ദിവസം മുന്പ് ഇന്ത്യയിലെത്തിയ അയാൾ സ്വർണ ബിസ്കറ്റ് കടത്താൻ കണ്ടെത്തിയ വഴിയാണ് അവ വിഴുങ്ങുകയെന്നത്. വിമാനത്താവളത്തിലെ പരിശോധനയിലും വയറ്റിലെ സ്വർണ ബിസ്കറ്റ് ശ്രദ്ധയിൽ പെടാതെ പോയി. മലവിസർജ്ജനത്തിലൂടെ സ്വർണ ബിസ്കറ്റ് പുറത്തെടുക്കാനായിരുന്നു അയാളുടെ പദ്ധതി. വയറിളകാൻ മരുന്നു കഴിച്ചെങ്കിലും സ്വർണ ബിസ്കറ്റ് പുറത്തുവന്നില്ല. എന്നുമാത്രമല്ല കലശലായ വയറു വേദനയും തുടങ്ങി.
1989 മുതൽ തന്നെ ചികിത്സിക്കുന്ന ഡോക്ടറെയാണ് ബിസിനസുകാരൻ ഇത്തവണയും കണ്ടത്. നേരത്തെ പിത്താശയം നീക്കംചെയ്യൽ ശസ്ത്രക്രിയ അടക്കം നാലു ശസ്ത്രക്രിയകൾക്ക് അയാൾ വിധേയനായിരുന്നു. അതിനാൽ തന്നെ ഒരു ശസ്ത്രക്രിയ കൂടി നടത്തുകയെന്നത് രോഗിയെ അപകടത്തിലാക്കിയേക്കുമെന്ന് ഡോക്ടർമാർ ആശങ്കപ്പെട്ടു. ഈ മാസം ഒന്പതിന് ആശുപത്രിയിൽ എത്തിയ അയാളെ പക്ഷേ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തയ്യാറായില്ല. ബിസ്കറ്റ് പുറത്തു വരുമെന്ന് കരുതി പത്തു ദിവസത്തോളം അയാൾ ആഹാരമൊന്നും കഴിച്ചിരുന്നുമില്ല. ഒടുവിൽ ഡോക്ടർമാർ വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയിൽ ഒന്നിനു പുറകെ ഒന്നായി സ്വർണ ബിസ്കറ്റുകൾ പുറത്തെടുത്തു. ഖനിയിൽ നിന്ന് സ്വർണം കുഴിച്ചെടുക്കുന്നതു പോലുള്ള ശ്രമകരമായ ദൗത്യമെന്നായിരുന്നു ഇതേക്കുറിച്ച് ഡോക്ടർമാരുടെ പ്രതികരണം. 15ന് അയാൾ ആശുപത്രി വിട്ടു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment