Pages

Saturday, April 19, 2014

പിതാവ് മകളെ വെടിവച്ചു

                         വർഷങ്ങളായി താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയോടൊപ്പം താമസിക്കാൻ പോയതിന് കുടുംബനാഥൻ  മെഡിക്കൽ കോളേജ് ട്യൂട്ടറായ മകളുടെ നേർക്ക്  വെടിവെച്ചു. നെഞ്ചിന് താഴെ രണ്ട് വെടിയുണ്ടയേറ്റ നിലയിൽ അയൽവീട്ടിൽ ഓടിക്കയറിയ യുവതിയെ സമീപവാസികൾ  ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്​ത്രക്രിയയ്​ക്ക് വിധേയയാക്കി. പിതാവ് ഒളിവിലാണ്.മീയണ്ണൂർ പാലമുക്കിന് സമീപം വാടകയ്​ക്ക് താമസിക്കുന്ന  കോട്ടയം അതിരമ്പുഴ പടിഞ്ഞാറ്   ഉള്ളാട്ടിക്കുളം വീട്ടിൽ റോയി ചെറിയാനാണ് ( 62) മകൾ റോണി റോയിക്കു (24) നേരെ  എയർഗൺ ഉപയോഗിച്ച്  വെടിയുതിർത്തത്.  മീയണ്ണൂർ  അസീസിയ മെഡിക്കൽ കോളേജിലെ  ട്യൂട്ടറാണ്  റോണി റോയി.  അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ  പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.ഇന്നലെ രാവിലെ  പത്തു മണി യോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : റോയി ചെറിയാൻ വിവാഹം കഴിച്ചത് എറണാകുളം സ്വദേശിനിയെയാണ്.  അധികം താമസിയാതെ ഭാര്യയുമായി പിണങ്ങിയ റോയി  കഴിഞ്ഞ 23 വർഷമായി  ഏക മകളുമൊത്താണ് താമസം. എം.എസ്​സി സൈക്കോളജിയിൽ ബിരുദം നേടിയ റോണി  ആറു മാസം മുൻപാണ് മീയണ്ണുരിലെ അസീസിയ മെഡിക്കൽ കോളേജിൽ  ട്യൂട്ടറായി ജോലിക്കു കയറിയത്.   ജോലിയുടെ സൗകര്യാർത്ഥമാണ് ഏറ്റുമാനൂരിൽ നിന്ന് ഇവർ  പൂയപ്പള്ളി സ്വദേശിയുടെ മീയണ്ണൂർ പാലമുക്കിലെ വീട്ടിൽ വാടകയ്​ക്ക് താമസമായത്.

ബുധനാഴ്ച രാവിലെ  മകളെ ആശുപത്രിയിൽ കൊണ്ടുവിട്ട റോയി വൈകുന്നേരം മകളെ വിളിക്കാനെത്തിയെങ്കിലും റോണി അവിടെ ഉണ്ടായിരുന്നില്ല. ഇതെത്തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് ചാത്തന്നൂർ  പൊലീസിൽ പരാതി നൽകി.   പൊലീസ് നടത്തിയ അന്വേഷണത്തിൽ റോണി എറണാകുളത്തുള്ള അമ്മയോടൊപ്പം ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് അമ്മയോടും മകളോടും  ചാത്തന്നൂർ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും  അവർ കരുനാഗപ്പള്ളി കോടതിയിൽ ഹാജരായി.
                 അമ്മയോടൊപ്പം  ഒരു ദിവസം താമസിക്കാൻ  മകൾക്ക് അനുവാദം നൽകിയ കോടതി  മൂന്നു പേരും ശനിയാഴ്​ച കൗൺസലിംഗിന് ഹാജരാകണമെന്ന്  നിർദ്ദേശവും  നൽകി  .   വ്യാഴാഴ്​ച അമ്മയോടൊപ്പം കഴിഞ്ഞ മകൾ  വെള്ളിയാഴ്​ച വൈകിട്ടോടെയാണ് മീയണ്ണൂരിലെ വാടക വീട്ടിലെത്തിയത്. അന്ന് രാത്രി അച്ഛനോടൊപ്പം താമസിച്ച ശേഷം  ശനിയാഴ്​ച രാവിലെ ജോലിക്ക്  പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് വെടിവയ്​പുണ്ടായത്.മകളുടെ നേർക്ക് വെടിയുതിർത്തശേഷം തോക്കുമായി പുറത്തിറങ്ങിയ റോയി താൻ ആത്മഹത്യ ചെയ്യുകയാണെന്ന്  ഫോണിൽ ആരോടോ ഉച്ചത്തിൽ പറഞ്ഞതായി അയൽക്കാർ പറഞ്ഞു.  തുടർന്ന് സ്വന്തം കാറിൽ കയറി എവിടേക്കോ പോയി. കാനഡയിൽ ജോലി നോക്കിയിരുന്ന റോയിയും  ഭാര്യയുമായുള്ള കേസ് പതിനഞ്ച് വർഷമായി കുടുംബ കോടതിയിൽ നടന്നുവരുന്നു. പൊലീസ്  റോയിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ഉപയോഗിക്കാത്ത നാല്  തിരകൾ കണ്ടെടുത്തു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: