Pages

Friday, April 18, 2014

സുരാജ്‌ വെഞ്ഞാറമൂടിന്‌. മലയാളത്തിന്റെ അഭിനന്ദനം


സുരാജ് വെഞ്ഞാറമൂടിന്
 മലയാളത്തിന്റെ  അഭിനന്ദനം
                 മികച്ച നടനുള്ള ദേശീയപുരസ്‌കാരം മലയാളിയുടെ പ്രിയതാരം സുരാജ്‌ വെഞ്ഞാറമൂടിന്‌. ചിരിപ്പിക്കുന്ന സുരാജില്‍നിന്നു ചിന്തിപ്പിക്കുന്ന സുരാജിലേക്കുള്ള വേഷപ്പകര്‍ച്ചയെ തേടി ദേശീയ അംഗീകാരം എത്തുമ്പോള്‍ അതു മലയാളികള്‍ക്ക്‌ ഒന്നടങ്കം ആഹ്‌ളാദവും അഭിമാനവും പകരുന്നു. മലയാളത്തിന്റെ ശക്‌തമായ അഭിനയപാരമ്പര്യം ദുര്‍ബലമായിട്ടില്ലെന്നും പല വഴികളിലൂടെ അതു മുന്നോട്ടുപോകുന്നുവെന്നും തെളിയിക്കുന്നതാണു സുരാജിന്റെ കഥാപാത്രവും അതിനു ലഭിച്ച അംഗീകാരവും. ഹിന്ദി നടന്‍ രാജ്‌ കുമാര്‍ റാവുവും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
                       ഡോ. ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണു സുരാജ്‌ പുരസ്‌കാരം നേടിയത്‌. ഇതേ ചിത്രം മികച്ച പരിസ്‌ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. തീക്ഷ്‌ണമായ സമകാലിക യാഥാര്‍ഥ്യങ്ങള്‍ തന്റെ സിനിമകളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഡോക്‌ടര്‍ ബിജുവിന്റെ ആത്മാര്‍ഥതയ്‌ക്കുള്ള അംഗീകാരം കൂടിയാണ്‌ ഈ നേട്ടം. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്‌ത സ്വപാനത്തിലെ റീ റിക്കോഡിംഗിനു ഡി. യുവരാജും ദേശീയ പുരസ്‌കാരത്തിന്‌ അര്‍ഹനായി.
                      മികച്ച നടനുള്ള പുരസ്‌കാരം എന്ന വലിയ നേട്ടത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും മറക്കരുതാത്ത ചില വസ്‌തുതകളുമുണ്ട്‌. അറുപത്തിയൊന്നാമതു ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്ന്‌ അവാര്‍ഡുകള്‍ മാത്രമാണു മലയാള സിനിമയ്‌ക്കു ലഭിച്ചത്‌. മലയാള സിനിമയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്‌. അതേസമയം, മറ്റു ഭാഷാ ചിത്രങ്ങളിലൂടെ മലയാളികള്‍ കൂടുതല്‍ തിളങ്ങുകയും ചെയ്‌തു. ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്‌ത ലയേഴ്‌സ്‌ ഡയസ്‌ എന്ന ഹിന്ദി ചിത്രത്തിലൂടെയാണു ഗീതാഞ്‌ജലി ഥാപ്പ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്‌. ഇതേ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍മിച്ച ഗീതുവിന്റെ ഭര്‍ത്താവ്‌ രാജീവ്‌ രവി മികച്ച കാമറാമാനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്കു ചിത്രമായ നാ ബങ്കാരു തല്ലിയുടെ സംവിധായകന്‍ രാജേഷ്‌ ടച്ച്‌റിവര്‍, എഡിറ്റിംഗിനുള്ള പുരസ്‌കാരം നേടിയ വി.ജെ. സാബു (തമിഴ്‌ ചിത്രം-വല്ലിനം) എന്നിവരും മലയാളികളാണ്‌. അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍ സംവിധാനം ചെയ്‌ത നോര്‍ത്ത്‌ 24 കാതമാണ്‌ മികച്ച മലയാള സിനിമ. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകന്റെ സിനിമ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്‌ത കന്യകയാണ്‌.
ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്ന മലയാള സിനിമയ്‌ക്ക്‌ ഇന്നു പഴയ തിളക്കം ഇല്ലാത്തത്‌ എന്തുകൊണ്ടെന്നു ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്‌. രാജ്യാന്തരതലങ്ങളില്‍ അംഗീകരിക്കപ്പെട്ടിരുന്ന മലയാള സിനിമയ്‌ക്ക്‌ ഇന്ന്‌ അതേ നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ല എന്ന വിമര്‍ശനമുണ്ട്‌. നല്ല സിനിമകളുടെ എണ്ണം കുറയുന്നു. അതേസമയം, മലയാള സിനിമ പിന്നോട്ടു പോയതല്ല, മറ്റു ഭാഷാ ചിത്രങ്ങള്‍ ഒരുപാടു മുന്നേറിയതാണു പുരസ്‌കാരവേദിയില്‍ മലയാളം മങ്ങാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്‌ ഏറ്റവും നല്ല ഉദാഹരണം മറാത്തി സിനിമയാണ്‌. പത്തു വര്‍ഷം മുമ്പുവരെ താണനിലവാരത്തിലുള്ള ചിത്രങ്ങള്‍ മാത്രമെടുത്തിരുന്ന മറാത്തിയില്‍ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റം അമ്പരിപ്പിക്കുന്നതാണ്‌.                                                    സാങ്കേതികവിദ്യയിലും പ്രമേയത്തിലും അവതരണരീതിയിലുമെല്ലാം മറ്റു ഭാഷാ ചിത്രങ്ങള്‍ നടത്തിയിട്ടുള്ള കുതിച്ചുചാട്ടം അവാര്‍ഡ്‌ പ്രഖ്യാപനത്തിലും പ്രതിഫലിച്ചിട്ടുണ്ട്‌. ഇതിനൊപ്പം മുന്നേറാന്‍ മലയാള സിനിമയ്‌ക്കു കഴിഞ്ഞിട്ടില്ല. അതേസമയം, ബംഗാളി സിനിമ അതിന്റെ പഴയകാല പ്രതാപം ഏറെക്കുറെ നിലനിര്‍ത്തുന്നുമുണ്ട്‌. പല നല്ല സിനിമകളും  അവാർഡു കമ്മറ്റി  പരിഗണിച്ചില്ല എന്നതാണ്  വസ്തുത . വരും കാലങ്ങളിൽ മലയാള സിനിമ കൂടുതൽ ഉയരങ്ങൾ  കീഴടക്കുമെന്ന്  പ്രതീക്ഷിക്കാം .

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: