Pages

Wednesday, January 22, 2014

TRIBUTE PAID TO A. NAZAR

എഴുത്തുകാരന് .നാസ അന്തരിച്ചു

                  കൊട്ടാരക്കര:എഴുത്തുകാരന്‍, സംഘാടകന്‍, വേറിട്ട വ്യക്തിത്വം-കഴിഞ്ഞദിവസം അന്തരിച്ച എ.നാസറിന് വിശേഷണങ്ങള്‍ ഒരുപാടുണ്ടാകും. ജാതിമതചിന്തകള്‍ക്ക് അപ്പുറത്ത് ജീവിതത്തില്‍ സര്‍വ്വമേഖലയിലും പുതിയമുഖം കണ്ടെത്തുകയായിരുന്നു അവണൂര്‍ ഫിര്‍ദൗസില്‍ എ.നാസര്‍.എസ്.ബി.ടി.യിലെ ജോലിത്തിരക്കിനിടയിലും എഴുത്തും വായനയും സംഘാടനവുമൊക്കെയായി നാസര്‍ തന്റെ ലോകം വലുതാക്കുകയായിരുന്നു. പരിഭവങ്ങളൊന്നും പറയാതെ, അധ്വാനക്ഷീണം പ്രകടമാക്കാതെ കുതിച്ച നാസറിനെ രോഗം തളര്‍ത്തിക്കളഞ്ഞു. ഈ വേര്‍പാട് കൊട്ടാരക്കരയിലെ എഴുത്തുകാരുടെ കൂട്ടായ്മയ്ക്കടക്കം വരുത്തിയത് വലിയ നഷ്ടവും.മൂന്നു പുസ്തകങ്ങളുടെ രചയിതാവായ നാസര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം കഥകളെഴുതിയിട്ടുണ്ട്. അടുത്തിടെ കൊട്ടാരക്കര അക്ഷരം കലാസാഹിത്യവേദി നടത്തിയ ലോക ചെറുകഥാമത്സരത്തില്‍ പ്രാഥമിക റൗണ്ടില്‍ കഥകള്‍ തിരഞ്ഞെടുക്കുന്ന ഭാരിച്ച ജോലിക്ക് നാസറുമുണ്ടായിരുന്നു. അക്ഷരം കലാസഹിത്യവേദിയുടെ സാഹിത്യമാസികയുടെ സ്ഥാപക പത്രാധിപരായ നാസര്‍ കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ജോയിന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

കൊട്ടാരക്കര സി.പി.കെ.പി. വായനശാലയില്‍ മാസംതോറും നടക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മയില്‍ മുഖ്യസാന്നിധ്യമായി എന്നും നാസറുണ്ടായിരുന്നു. കഥ, കവിതകളുടെ വിലയിരുത്തലിനും ആസ്വാദനം അവതരിപ്പിക്കുന്നതിനും ഈ എഴുത്തുകാരന്‍ എപ്പോഴും രംഗത്തുണ്ടായി. ഇനി ഇത്തരം സദസ്സുകള്‍ക്ക് നാസറിന്റെ അഭാവം വരുത്തുന്ന വേദന ചെറുതാകില്ല. കൊട്ടാരക്കരയ്ക്കകത്തും പുറത്തുമായി വലിയൊരു സുഹൃദ്കൂട്ടായ്മയുടെ ഉടമയായിരുന്നു അദ്ദേഹം.ചൊവ്വാഴ്ച (21-01-2014)അന്തരിച്ച നാസറിന് കൊട്ടാരക്കര ബുധനാഴ്ച വിടചൊല്ലി. അനുസ്മരണയോഗത്തില്‍ സി.പി.എം. ഏരിയ സെക്രട്ടറി എസ്.ആര്‍.രമേശ് അധ്യക്ഷനായി. കവി ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. ഗംഗാധരന്‍ പിള്ള, പല്ലിശ്ശേരി, അഡ്വ. വി.കെ.സന്തോഷ്‌കുമാര്‍, കെ.വാസുദേവന്‍, മണ്ണടി ചാണക്യന്‍, ചാലൂക്കോണം അജിത്ത്, കലാധരന്‍, വിക്രമന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്ഷരം കലാസാഹിത്യവേദിയും ഭരത് മുരളി കള്‍ച്ചറല്‍ സെന്ററും അനുശോചനയോഗം ചേര്‍ന്നു.അക്ഷരം കലാസാഹിത്യവേദിയുടെ ബാലസാഹിത്യ അവാര്‍ഡ് ഇനി നാസറിന്റെ പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരള കാവ്യ കലാ സാഹിതി യുടെ  പ്രവർത്തനങ്ങളിലും  അദ്ദേഹം  സജീവമായിരുന്നു .

                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: