Pages

Friday, January 3, 2014

ഗുരു ശ്രീനാരായണനെ അറിയണം

ഗുരു ശ്രീനാരായണനെ അറിയണം
ഉമേഷ് ബാബു. കെ.സി
mangalam malayalam online newspaperകാള്‍മാര്‍ക്‌സ്‌ അന്തരിച്ചത്‌ 1883-ലാണ്‌. വളരെയധികം ആധികാരികമെന്നു കരുതുന്ന, കോട്ടുക്കോയിക്കല്‍ വേലായുധനെഴുതിയ ജീവചരിത്രമനുസരിച്ച്‌ ഗുരു ശ്രീനാരായണന്‌ അന്ന്‌ ഇരുപത്തെട്ടു വയസാണ്‌. തന്റെ സാമൂഹികപ്രവര്‍ത്തനം അദ്ദേഹം ആരംഭിക്കാന്‍ പോകുന്നേയുള്ളൂ. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിപ്ലവവൈജ്‌ഞാനിക പദ്ധതിയായി മാര്‍ക്‌സിസം രൂപപ്പെട്ടതിനു സമാനമായ ഒരു സാഹചര്യവും അന്നു കേരളത്തിലില്ല. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഭാവി ഫലങ്ങളെക്കുറിച്ച്‌ മാര്‍ക്‌സ്‌ നടത്തിയപോലുള്ള പഠനം അന്നത്തെ, കേരളത്തില്‍ പോയിട്ട്‌ ഇന്ത്യയില്‍തന്നെ അസാധ്യമായിരുന്നു. ചരിത്രപരമായ ഭൗതികവാദത്തിന്റെ, പരിമിതമെങ്കിലും സാഹസികമായ മാര്‍ക്‌സിന്റെ ഇന്ത്യന്‍ പഠനം അന്നത്തെ ഇന്ത്യയില്‍ ലഭ്യവുമായിരുന്നില്ല. തന്റെ ജീവിതകാലത്തു ഗുരു ശ്രീനാരായണന്‍, മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക സംരംഭങ്ങളെ പരിചയപ്പെട്ടതിനു തെളിവില്ല. എന്നാലും, ഇംഗ്ലീഷുകാരാണു നമുക്കു സന്ന്യാസം തന്നത്‌ എന്ന ശ്രദ്ധേയമായ മാര്‍ക്‌സിയന്‍ പ്രസ്‌താവന ഗുരു നടത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഫലങ്ങളെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളോട്‌ അങ്ങേയറ്റം ഒത്തുപോകുന്നതും, ചരിത്രപരമായ ഭൗതികവാദ നിലപാടുകളുടെ വളരെ ഭംഗിയായ ആവിഷ്‌കാരവുമായിരുന്നു അത്‌. യാദൃച്‌ഛികതയുടെ ചാലകശക്‌തികള്‍, ചരിത്രത്തില്‍ നടത്തുന്ന വൈരുധ്യാത്മക ഇടപെടലുകളെക്കുറിച്ചുള്ള ഇത്തരം പ്രസ്‌താവനകള്‍ ഗുരു ശ്രീനാരായണന്‍ വേറെയും നടത്തിയിട്ടുണ്ട്‌. ചരിത്രപരമായി കൃത്യമായിരിക്കാനുള്ള ഇത്തരം ഒരു ബോധവും അതിന്റെ ജാഗ്രത്തായ സാമൂഹ്യാവിഷ്‌കാരങ്ങളുമാണ്‌ ഒരര്‍ഥത്തില്‍, ഗുരു ശ്രീനാരായണനെ തന്റെ സമകാലികതായ മറ്റെല്ലാ സാമൂഹികപ്രവര്‍ത്തകരില്‍നിന്നും വേറിട്ട്‌ നിര്‍ത്തിയത്‌. അതിന്റെ വിപ്ലവപരത, ഒരുപക്ഷേ, മുമ്പത്തെക്കാള്‍ കൃത്യമായി ഇന്നു തിരിച്ചറിയാനാകും.
കവിയും പ്രവാചകനും തോന്നലുകളെയാണ്‌ ആവിഷ്‌കരിക്കുന്നതെന്നു പറയാറുണ്ട്‌. ഗുരു ശ്രീനാരായണന്‍ ഒരേ സമയം ഇതുരണ്ടുമായിരിക്കത്തന്നെ, അദ്ദേഹത്തിലെ പ്രവാചകന്‍ തന്നിലെ, കവിയെ വിപ്ലവകാരിതയില്‍ അങ്ങേയറ്റം മറികടന്നെന്നു കാണാം. പ്രവാചകനെന്ന നിലയില്‍ അദ്ദേഹം തന്റെ നിലപാടുകളെയും സമീപനങ്ങളെയും നിരന്തരം പുതുക്കുകയും സമകാലികമാക്കുകയും ഭാവികാല മനുഷ്യതയ്‌ക്ക്‌ ഇണങ്ങുന്നതാക്കുകയും ചെയ്‌തു. 1888 ലെ അരുവിപ്പുറം പ്രതിഷ്‌ഠയുടെകാലത്തു സ്വീകരിച്ച ജാതിഭേദം മതദേ്വഷം ഏതുമില്ലാതെ സര്‍വരും സോദരതേ്വന വാഴുന്ന മാതൃകാസ്‌ഥാമാണിത്‌ എന്ന നിലപാടില്‍നിന്നും മഹാസേന്ദശത്തിന്റെ കാലത്തെത്തുമ്പോള്‍, മനുഷ്യരുടെ മതം, വേഷം, ഭാഷ എന്നിവ എങ്ങനിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട്‌ അന്യോനം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ യാതൊരു ദോഷവുമില്ല എന്ന നിലയില്‍ പുതുക്കപ്പെട്ടിരിക്കുന്നതിന്റെ മികവും ദീര്‍ഘദര്‍ശിത്വവും ഇക്കാലത്തുപോലും അമ്പരപ്പുണ്ടാക്കും. കാരണം, ഒരു സന്ന്യാസിക്കു യുക്‌തിവാദികളായ ശിഷ്യന്‍മാരുണ്ടാകുന്നതിന്റെയും അത്തരം ശിഷ്യന്‍മാരുടെ പ്രേരണയില്‍ ആ സന്ന്യാസി തന്റെ സ്‌ഥായിയായ നിലപാടുകള്‍ക്കു വിപ്ലവകരമായ മറ്റൊരു പുതുക്കല്‍ പ്രഖ്യാപിക്കുന്നതിന്റെയും അനുഭവം അതിനുമുമ്പോ, പിമ്പോ ഉണ്ടായിട്ടില്ല.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെയും ഒന്നിച്ചും ഇടമനുവദിക്കാന്‍ ഒരു സന്ന്യാസിക്ക്‌ സാധിച്ചെന്നതാണു ഗുരു ശ്രീനാരായണന്‍ സൃഷ്‌ടിച്ച മഹാത്ഭുതം. അതിര്‍ത്തികളില്ലാത്ത സ്‌നേഹത്തെക്കുറിച്ച്‌ ഏതു കവിക്കും പ്രവാചകനും സന്യാസിക്കും പറയാം- അതൊരു തത്വമാണെന്ന്‌. എന്നാല്‍, അങ്ങനൊരു സ്‌നേഹം അവരാരും പ്രായോഗികമാക്കിയില്ല. ഗുരുവിന്റെ സ്‌നേഹത്തിന്‌ അതിര്‍ത്തികളുണ്ടായിരുന്നില്ലെന്ന്‌ മാത്രമല്ല, അവിശ്വാസികളെ അണച്ചുപിടിക്കുന്ന കാര്യത്തില്‍, സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം നല്‍കിയ കൊടുങ്ങല്ലൂര്‍ അമ്പല സമരത്തിന്റെ പരീക്ഷണ ഘട്ടത്തില്‍പ്പോലും അദ്ദേഹം ഒരു വിട്ടുവീഴ്‌ചയും കാണിക്കാതിരുന്നു. ആധ്യാത്മികതയുടെ എതിര്‍പക്ഷത്തുനിന്ന സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി അനേകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണമനസോടെ പിന്തുണ നല്‍കിയതുവഴി ഗുരു ശ്രീനാരായണന്‍ തെളിച്ചു കാണിച്ച ജനാധിപത്യപരതയുടെ വലിയവഴി കേരളത്തില്‍ പിന്നീടാരും പിന്തുടര്‍ന്നില്ല. അറിയാനും അറിയിക്കാനും ദാഹിച്ച അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ വിപ്ലവകരമായ ധ്വനികള്‍ പിന്നീടു കേള്‍ക്കാതെപോയി.
1928 നുശേഷം ഇന്നുവരെയും പത്മാസനത്തിലിരിക്കുന്ന ഒരു ശ്രീനാരായണ ഗുരുവിനെയാണു കേരളം കാണുന്നത്‌. ജീവിതകാലം മുഴുവന്‍ കേരളത്തിലങ്ങോളം അവിശ്രമം സഞ്ചരിക്കുകയും അക്കാലത്തെ ഒരു സന്ന്യാസിയില്‍നിന്നും പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ ബുദ്ധിമുട്ടുകയും അധ്വാനിക്കുകയും അതിന്റെ ഭാഗമായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ശ്രീലങ്കയിലുമൊക്കെ ചെല്ലുകയും ചെയ്‌ത പ്രവൃത്തികളുടെ ഈ അഗ്രദൂതനെ വിശ്രമത്തിന്റെ വക്‌താവായി ചിത്രീകരിച്ച ഈ രൂപരചന, ഗുരുവിന്റെ ഓര്‍മകളോടു ചെയ്‌ത വലിയ അനീതി, പൊറുക്കാനാകില്ല. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശങ്ങളും ആശയങ്ങളും പ്രവര്‍ത്തനങ്ങളുംകൊണ്ടു ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ പോരാടിയ ഒരു ധീരനെ, പത്മാസനത്തില്‍ മഞ്ഞപുതച്ചിരിക്കുന്ന വിഗ്രഹമാക്കിത്തീര്‍ത്തതിന്റെ ചരിത്രപരമായ വങ്കത്തം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല. നേരായതും ഊഹാതീതവുമായ വലിയ പ്രവൃത്തികളുടെ ചരിത്രത്തില്‍നിന്ന്‌ വിശ്രമത്തിന്റെ ആലസ്യത്തിലേക്കു പതുക്കെ പിന്‍വാങ്ങിയ കേരളീയ ജനതയുടെ പരിണാമങ്ങള്‍ തന്നെയാകാം ഗുരു ശ്രീനാരാണന്റെ ഓര്‍മകള്‍ക്കും ഈ വിപരീതത്വം നല്‍കിയത്‌. സോവിയറ്റ്‌ വാര്‍പ്പ്‌ മാതൃകയിലുള്ള യാന്ത്രിക മാര്‍ക്‌സിസ്‌റ്റ്‌ പദ്ധതിയുടെ മുരടിപ്പില്‍ കുടുങ്ങിയതുവഴി, സ്വന്തം പൈതൃകത്തിലെ വിപ്ലവാത്മകത തിരിച്ചറിഞ്ഞ്‌ ഏറ്റെടുക്കാന്‍ കഴിയാതെ പോയ കേരളത്തിലെ കമ്യൂണിസ്‌റ്റുകാര്‍ക്കും ഈ വൈപരീത്യ സൃഷ്‌ടിയില്‍ പങ്കുണ്ട്‌.
നടക്കുകയും ജ്വലിക്കുകയും ചെയ്‌ത ഒരാളായിരുന്നു ഗുരുവെന്നതിന്‌ അദ്ദേഹത്തിന്റെ കൃതികളും മൊഴികളും തെളിവാണ്‌. അധികാരത്തോടു സത്യം പറയുന്ന ഒരു ഭാഷ സൃഷ്‌ടിക്കുകയാണ്‌ വിപ്ലവകാരിത്വത്തിന്റെ പ്രധാന ചുമതലകളിലൊന്നെന്ന വാദം ഇന്നുലോകത്തെവിടെയുമുണ്ടെന്നറിയുന്നവര്‍, ഗുരുവിന്റെ കൃതികളും മൊഴികളും വീണ്ടും ശ്രദ്ധിക്കണം. അവ അന്നുപറഞ്ഞ സത്യങ്ങളുടെ മുഴക്കമെന്നതുപോലെ, ഒരു ജൈവ ബുദ്ധിജീവിയുടെ ഇക്കാല പ്രവര്‍ത്തനമാര്‍ഗവും അതില്‍നിന്നും തെളിഞ്ഞുകിട്ടും. ഇതാണല്ലോ, ഇക്കാലമത്രയും കുറേ പ്രഭുക്കന്‍മാര്‍ക്കു തങ്ങളുടെ വ്യക്‌തിപരമായ അത്യുന്നതിക്കുവേണ്ടി മൂലധനമായി വിട്ടുകൊടുത്തത്‌, എന്നൊരു ഖേദവും ഉയര്‍ന്നേക്കാം.
സന്ന്യാസം ഒരടഞ്ഞ മാര്‍ഗമാണ്‌, ഇന്നും എന്നും. വിശ്വാസികള്‍ മാത്രമുള്ള ഒരു സമൂഹത്തെ സന്യാസപദമുപയോഗിച്ചും യുക്‌തിയുടെ മാരകത്വം ഉപയോഗിച്ചും തിരുത്താനാണു ഗുരു ശ്രീനാരായണന്‍ ശ്രമിച്ചത്‌. പിന്നീട്‌, യുക്‌തിവാദികളുണ്ടായപ്പോള്‍, അദ്ദേഹം അവരോടും ചേര്‍ന്നുനിന്നു. മനുഷ്യാണാം മനുഷ്യത്വം, ജാതിര്‍ ഗോത്വം ഗവാം യഥാ എന്നുപറഞ്ഞത്‌ അക്കാലത്ത്‌ അങ്ങനെ രണ്ടിടത്തെയും ശരിയായിത്തീര്‍ന്നു. പക്ഷേ, അദ്ദേഹം മരിച്ചതിനുശേഷം അതിനെല്ലാം യാതാസ്‌ഥിതികത്വം വീണ്ടും കവര്‍ന്നു. സന്ന്യാസപദ്ധതിയുടെ എക്കാലത്തെയും ഒരു വലിയ പ്രതിസന്ധി അതാണ്‌. മരിച്ച ഒരു സന്ന്യാസി എപ്പോഴും ചതിക്കപ്പെടുന്നു, കെണിയില്‍പ്പെടുന്നു. ഗുരുശ്രീനാരായണനെപ്പോലെ മഹാനും വിപ്ലവകാരിയും പ്രവാചകനുമായ ഒരാള്‍ക്കും മറിച്ചൊരു ഭാവി ഉണ്ടായില്ല.

ഇത്തരമൊരു വിപരീത ഭാവിയെക്കുറിച്ച്‌ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നെന്നുവേണം കരുതാന്‍. അതുകൊണ്ട്‌ തന്റെ ഭാവി ആശ്രമാധിപന്റെ യോഗ്യതകള്‍ അദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും ഇങ്ങനെ എഴുതിയിട്ടു. വിദ്യാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്‌ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രിയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും സമര്‍ഥനായും സദാചാരാതല്‍പരനായും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും മടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു- ശ്രീനാരായണനെപ്പോലെ ഈ ഗുണങ്ങളൊത്തുചേര്‍ന്ന മറ്റൊരാള്‍ പിന്നീടുണ്ടായില്ല എന്നതിന്റെ തെളിവായി കേരളം നില്‍ക്കുന്നു.

                                                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 
                                                            

No comments: