Pages

Wednesday, January 29, 2014

മലയാളത്തിനോട്‌ അയിത്തം കാണിക്കുന്ന നമ്മുടെ നാട്ടിലെ ചില ഇംഗ്ലീഷ് മീഡിയം വിദ്യാലങ്ങളെ നിലയ്ക്കു നിര്ത്തണം

മലയാളത്തിനോട്അയിത്തം കാണിക്കുന്ന നമ്മുടെ നാട്ടിലെ ചില ഇംഗ്ലീഷ് മീഡിയം വിദ്യാലങ്ങളെ നിലയ്ക്കു നിര്ത്തണം

ബിനു കണ്ണന്താനം
     സംസ്‌ഥാനസര്‍ക്കാര്‍ എല്ലാ മേഖലകളിലും മലയാളം നിര്‍ബന്ധമാക്കി വരുമ്പോള്‍ മലയാളത്തിനോട്‌ അയിത്തം കാണിക്കുന്ന നമ്മുടെ നാട്ടിലെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ധാര്‍ഷ്‌ട്യം അധികൃതര്‍ കാണാതെ പോകുന്നത്‌ മലയാളി സമൂഹത്തിന്‌ മാനക്കേടാണ്‌.ലോകത്തുള്ള ഏതു രാജ്യത്തു ചെന്നാലും അവര്‍ സ്വന്തം മാതൃഭാഷയെയാണ്‌ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതായി കാണാന്‍ സാധിക്കുന്നത്‌. സ്വന്തം ഭാഷയോട്‌ അയിത്തം കല്‍പ്പിക്കുന്ന ഒരു വ്യക്‌തിക്ക്‌ എങ്ങനെ സ്വന്തം നാടിനെ സ്‌നേഹിക്കാന്‍ പറ്റും. മറ്റെല്ലായിടത്തും അങ്ങനെയാണ്‌ ഇങ്ങനെയാണ്‌ നമ്മള്‍ മാത്രം ശരിയാകില്ല എന്ന ഒരു മുന്‍വിധിയാണ്‌ നമുക്കോരോരുത്തര്‍ക്കും. നാട്‌ മാറണമെങ്കില്‍ ആദ്യം മാറേണ്ടത്‌ നാമാണ്‌.

പരിസ്‌ഥിതി മാറണമെങ്കില്‍ മനസ്‌ഥിതി മാറണം. തങ്ങളുടെ സ്‌ഥാപനത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികളും സായിപ്പിന്റെ ഭാഷ മാത്രമേ, എഴുതാവൂ, പറയാവൂ എന്ന്‌ ശാഠ്യം പിടിക്കുന്നവരോട്‌ ഒന്നേ ചോദിക്കാനുള്ളൂ. നിങ്ങളുടെ സ്‌ഥാപനത്തില്‍ പഠിക്കുന്ന എത്ര കുട്ടികളെ നിങ്ങള്‍ ''ജീവിതം'' എന്താണെന്ന്‌ പഠിപ്പിക്കുന്നുണ്ട്‌.
             എങ്ങനെ ഈ പ്രതിസന്ധി നിറഞ്ഞ ലോകത്ത്‌ ജീവിക്കാം എന്നു പഠിപ്പിക്കുന്നുണ്ട്‌. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക്‌ വഴിയില്‍ തുപ്പുകയും ചവറുകള്‍ വഴിയില്‍ വലിച്ചെറിയുകയും ചെയ്യുന്നവരെ കാണുവാന്‍ സാധിച്ചിരിക്കുന്നത്‌ നമ്മുടെ നാട്ടിലാണ്‌. ഇത്‌ തെറ്റാണെന്ന്‌ എന്തുകൊണ്ടാണ്‌ നിങ്ങള്‍ പഠിപ്പിക്കാത്തത്‌. അത്‌ അറിയത്തില്ലാത്തതുകൊണ്ടല്ലേ ഈ പ്രവൃത്തിയില്‍ ഒരു കുറ്റബോധവും തോന്നാത്തത്‌. ആവശ്യമുള്ളതും അല്ലാത്തതുമായ വിഷയങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. പക്ഷേ ജീവിതം എന്താണെന്ന്‌ പഠിപ്പിക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസരീതി Deadlearnings ആണ്‌ യൂണിവേഴ്‌സിറ്റിയെ ബോധ്യപ്പെടുത്തുവാന്‍വേണ്ടി മാത്രമുള്ള പഠനം. നമുക്ക്‌ വേണ്ടത്‌ learning learnings ആണ്‌. പഠിച്ച കാര്യങ്ങള്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കണം.

                     ഇംഗ്ലീഷ്‌ അറിയാത്തതുകൊണ്ടല്ല ഇന്ന്‌ നമ്മുടെ കുട്ടികള്‍ മറ്റു സംസ്‌ഥാനത്തെ കുട്ടികളുമായി മത്സരിക്കുമ്പോള്‍ പിന്നോക്കം പോകുന്നത്‌. മുന്‍പോട്ട്‌ കടന്നുവരുവാനുള്ള ഒരു ഇച്‌ഛാശക്‌തി നമ്മുടെ യുവതലമുറയ്‌ക്ക് കുറവാണ്‌. എപ്പോഴും ബാക്ക്‌ സീറ്റ്‌ തേടിപ്പോകുന്നവരാണ്‌ നമ്മുടെ കുട്ടികള്‍.
110 കസേരയിട്ട്‌ ഓഡിറ്റോറിയത്തിലേക്ക്‌ 100 മലയാളികളെ കയറ്റിവിട്ടാല്‍ ഏറ്റവും മുന്‍പിലെ 10 കസേര കാലി കിടക്കുന്നത്‌ കാണാന്‍ സാധിക്കും. 100 സായിപ്പന്മാരെയാണ്‌ കയറ്റിവിടുന്നതെങ്കില്‍ കാലിക്കസേര ഏറ്റവും പിന്നിലായിരിക്കും. സായിപ്പിന്റെ ഈ ഗുണസവിശേഷത നമ്മുടെ കുട്ടികളിലേക്ക്‌ എത്തിക്കാനാണ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്‌.പഠിച്ച വിഷയങ്ങളിലെല്ലാം ഉന്നത മാര്‍ക്ക്‌ വാങ്ങിയ പലരും ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നു. അവര്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയാന്‍ വയ്യാഞ്ഞിട്ടല്ല. ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുവാനുള്ള സഭാകമ്പമാണ്‌ ഇവരുടെ തോല്‍വിക്കു കാരണം. ഇവരില്‍ പലരും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സ്‌റ്റേജില്‍ കയറുകയോ മൈക്ക്‌ കൈയില്‍ പിടിക്കുകയോ ചെയ്‌തിട്ടുള്ളവരാകില്ല.
                 ഹാ
ര്‍വാള്‍ഡ്‌ യൂണിവേഴ്‌സിറ്റി 150 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ കണ്ടത്‌ സ്‌കൂള്‍, കോളജ്‌ വിദ്യാഭ്യാസംകൊണ്ട്‌ ഒരു വ്യക്‌തിയുടെ ജീവിതവിജയത്തിനാവശ്യമായ അറിവിന്റെ വെറും 15% മാത്രമേ നേടുന്നുള്ളൂ എന്ന്‌. ഇന്ന്‌ നമ്മുടെ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ പലതും ഈ 15% ല്‍ ഒതുങ്ങി നിന്ന്‌ വിദ്യാഭ്യാസം ഒരു കച്ചവടമാക്കി മാറ്റിയിരിക്കുകയാണ്‌.
സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ രാജ്യത്തെ സാക്ഷരതയില്‍ ഒന്നാംസ്‌ഥാനത്ത്‌ നില്‍ക്കുന്ന കേരളത്തില്‍ നിന്ന്‌ വര്‍ഷം പത്തോ പന്ത്രണ്ടോ പേര്‍ ജയിക്കുമ്പോള്‍ സാക്ഷരതയില്‍ രാജ്യത്തെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ബീഹാറില്‍ നിന്ന്‌ ഇരുനൂറും ഇരുനൂറ്റിയന്‍പതും പേരാണ്‌ ഓരോ വര്‍ഷവും ജയിക്കുന്നത്‌. ഇംഗ്ലീഷ്‌ അറിയാത്തതല്ല ഇതിനു കാരണം. അതുമാത്രം പോര. മാസത്തില്‍ അഞ്ചുമിനിട്ടെങ്കിലും ഓരോ കുട്ടിയെയും സ്‌റ്റേജില്‍ കയറ്റി എന്തെങ്കിലും പ്രോഗ്രാം ചെയ്യാന്‍ സാധിപ്പിച്ചാല്‍ നമ്മുടെ കുട്ടികളുടെ പിന്നോക്ക മനോഭാവം മാറ്റിയെടുക്കുവാനും അതുവഴി ഏത്‌ മേഖലയിലും വിജയംവരിക്കാനും സാധിക്കും.
കേരളത്തിലെ ചില വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ മലയാളം പറഞ്ഞാല്‍ ഏര്‍പ്പടുത്തിയിരിക്കുന്ന ശിക്ഷാരീതിയിങ്ങനെയാണ്‌. ഏതെങ്കിലും കോമാളിയുടെയോ കഴുതയുടെയോ അല്ലെങ്കില്‍ മലയാളം പറഞ്ഞതിന്‌ ക്ഷമ ചോദിച്ചുകൊണ്ടെഴുതിയ കാര്‍ഡോ കഴുത്തിലണിഞ്ഞുകൊണ്ടു വേണം ക്ലാസിലിരിക്കാന്‍. ക്ലാസില്‍ പിന്നീടാരെങ്കിലും മലയാളം പറഞ്ഞാല്‍ ഇതൂരി അവര്‍ക്കിട്ടു കൊടുക്കണം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്‌ഥാനത്താണ്‌ ഈ ക്രൂരത നടക്കുന്നതെന്ന്‌ നാം ഓര്‍ക്കണം.
ഈ വേഷംകെട്ടി നടക്കേണ്ടി വരുന്ന കുട്ടിയുടെ മാനസികാവസ്‌ഥ എന്താണെന്ന്‌ ഒരു നിമിഷം ചിന്തിക്കണം. ഇതും തൂക്കിയിട്ട്‌ കുട്ടിക്ക്‌ ക്ലാസില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുമോ? എന്തുമാത്രം മാനസിക പീഡനമാണ്‌ കുട്ടിക്ക്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്‌. ഇത്‌ കൂടുതല്‍ നടക്കുന്നത്‌ അക്ഷരജില്ലയായ കോട്ടയത്താണെന്നുള്ളത്‌ കൂടുതല്‍ നാണക്കേടുണ്ടാക്കുന്നു. ഇങ്ങനെ കാട്ടുനീതി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ കണ്ടെത്തി ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം
.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: