കേരളം കൊള്ളാമെന്ന് യു.എൻ
ലോകത്ത് ഏറ്റവും കൂടുതൽ നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ കണക്കുകളിൽ പറയുന്നു. അതേസമയം കേരളം പോലുള്ള സംസ്ഥാനങ്ങൾ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം നീക്കിവയ്ക്കുന്നുണ്ടെന്ന് യു.എൻ ചൂണ്ടിക്കാണിക്കുന്നു.ലോകത്തിലെ നിരക്ഷരരിൽ 37 ശതമാനവും ഇന്ത്യയിലാണ്. ഇത് 28.7 കോടിയോളം പേർ വരും. ധനികരും ദരിദ്രരും തമ്മിൽ വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ധനികർ നൂറു ശതമാനം സാക്ഷരത കൈവരിച്ചുകഴിഞ്ഞു. പക്ഷേ ദരിദ്രവിഭാഗങ്ങൾ ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ 2080 ആകണം. സാക്ഷരത ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എത്തേണ്ടിടത്ത് എത്തുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ലോകത്ത് ചെലവഴിക്കുന്ന തുകയുടെ പത്തു ശതമാനം പാഴായി പോകുന്നുണ്ട്.
ഇന്ത്യയുടെ സാക്ഷരത 1991ലെ 48 ശതമാനത്തിൽനിന്ന് 2008ൽ 63 ശതമാനമായി ഉയർന്നെങ്കിലും ജനസംഖ്യ വല്ലാതെ വർദ്ധിക്കുന്നതുകൊണ്ട് നിരക്ഷരരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ല. ലോകത്തിലെ നിരക്ഷരരിൽ 72 ശതമാനം പത്തു രാജ്യങ്ങളിലാണുള്ളത്. ഈ രാജ്യങ്ങളിലെ നാലു പേരിൽ ഒരാൾക്ക് വായിക്കാൻ പോലും അറിയില്ല. താരതമ്യേന ധനിക സംസ്ഥാനമായ കേരളത്തിൽ ഒരു വിദ്യാർത്ഥിക്കുവേണ്ടി സംസ്ഥാനം 42,000 രൂപ ചെലവാക്കുന്നുണ്ട്. പക്ഷേ ഇത്തരം സംസ്ഥാനങ്ങളിൽപോലും ദരിദ്രവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ഗണിതം അടക്കമുള്ള വിഷയങ്ങൾ നന്നായി പഠിക്കാനാവുന്നില്ല.
മഹാരാഷ്ട്ര, തമിഴ്നാട് എന്നിങ്ങനെ താരതമ്യേന മെച്ചപ്പെട്ട സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ മിക്കവാറും എല്ലാ കുട്ടികളും അഞ്ചാംക്ലാസിലെത്തുന്നുണ്ട്. പക്ഷേ രണ്ടക്ക സംഖ്യ ഉപയോഗിച്ചുള്ള കിഴിക്കൽ (വ്യവകലനം) ഇവർക്ക് നിശ്ചയമില്ല. ദരിദ്ര സംസ്ഥാനങ്ങളിൽ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെങ്കിലും ദാരിദ്ര്യം കാരണം മെച്ചപ്പെട്ട പഠനാവസരങ്ങൾ പല സംസ്ഥാനങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നില്ല. മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും അഞ്ചിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിക്കുമാത്രമെ കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പോലും അറിയുകയുള്ളു. ഇത്തരം കുട്ടികൾ നേരത്തെതന്നെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വയസായിട്ടും കണക്കിന്രെ അടിസ്ഥാന പാഠങ്ങൾ അഭ്യസിക്കാത്ത കുട്ടികൾ 15 വയസാകുന്പോഴേക്കും പഠിത്തം നിറുത്തുന്നുവെന്നാണ് യു.എൻ പറയുന്നത്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment