Pages

Sunday, December 15, 2013

കൊച്ചൌസേപ്പ് എന്ന മനുഷ്യസ്നേഹി

കൊച്ചൌസേപ്പ് എന്ന മനുഷ്യസ്നേഹി
   കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വികാരമാണ് സന്ധ്യയെന്ന വീട്ടമ്മ തിരുവനന്തപുരത്ത് പ്രകടിപ്പിച്ചത്.. നീയൊക്കെ 'യാത്' ജനത്തിന് വേണ്ടിയാണെടാ ഇങ്ങനെ വഴി തടഞ്ഞ് സമരം നടത്തുന്നത് എന്ന സന്ധ്യയുടെ ചോദ്യം ഓരോ സാധാരണക്കാരനും പല തവണ പലയിടങ്ങളിൽ നാവിൽ തുമ്പത്ത് ചോദിക്കാൻ വെമ്പിയ ചോദ്യമാണ്. പക്ഷേ ഭവിഷ്യത്തുകൾ ഓർത്തുള്ള ധൈര്യക്കുറവുകൊണ്ട് അവ പുറത്ത് വന്നില്ലെന്ന് മാത്രം. സന്ധ്യയെന്ന വീട്ടമ്മയുടെ നാവിൽ നിന്ന് ആ ചോദ്യങ്ങളുയർന്നപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് അവർ അസംഘടിതരായ സാധാരണക്കാരന്റെ മുഴുവൻ ഹീറോയായി. അവരെ അഭിനന്ദിക്കാനും പിന്തുണ പ്രഖ്യാപിക്കാനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ മുന്നോട്ട് വന്നു. കൊച്ചൌസേപ്പ് ചെയ്തതും അതാണ്. സന്ധ്യക്ക് പാരിതോഷികം പ്രഖ്യാപിക്കുക വഴി ഒരായിരം പേരുടെ മനസ്സിലെ വികാരമാണ് കൊച്ചൌസേപ്പ് പ്രകടിപ്പിച്ചത്, പ്രഖ്യാപിച്ചത്.. അതിലടങ്ങിയ തുകയുടെ വലുപ്പമോ ചെറുപ്പമോ അല്ല, സാമൂഹിക മാറ്റത്തിന് വേണ്ടി ചൂലെടുക്കാൻ തയ്യാറായ ഒരു ആം ആദ്മിയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു അത്.
               വീഗാലാന്റിൽ വീണ് പരുക്കേറ്റ വിജേഷ് വിജയന് പണം കൊടുത്തുകൂടായിരുന്നോ?. എന്ന്  സന്ധ്യയുടെ  എതിരാളികളുടെ  ചോദ്യങ്ങൾ ന്യായമാണ്. പരിഗണിക്കേണ്ടതുണ്ട്. ന്യായമായ ചില ഉത്തരങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കണം. ജസീറക്ക് പണം കൊടുക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് മാത്രമല്ല കഴിയുക, കേരളത്തിലെ കാശുള്ള ആർക്കും കൊടുക്കാവുന്നതാണ്. പൂത്ത കാശ് കയ്യിലില്ലെങ്കിലും ഉള്ള കാശിൽ നിന്ന് അഞ്ചോ പത്തോ കൊടുക്കാൻ കേരളത്തിലെ സാമാന്യ ജനത്തിനും കഴിയും.ജസീറയുടെ സമരത്തിന് നാളിതു വരെ ഒരു നയാപൈസ സംഭാവന ചെയ്തിട്ടില്ലാത്തവരാണ് കൊച്ചൌസേപ്പിനെ ഉദാരത പഠിപ്പിക്കുന്നത്.

             വിജേഷ് വിജയന്റെ കാര്യത്തിൽ കൊച്ചൌസേപ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ വിശദീകരണം നല്കിയിട്ടുണ്ട്. കൂട്ടുകാരോടൊപ്പം വീഗാലാൻഡിൽ കള്ള് കുടിച്ചെത്തിയ വിജേഷ്  രണ്ടടി മാത്രം താഴ്ച്ചയുള്ള ഫാമിലി പൂളിലേക്ക് ഡൈവ് ചെയ്യുകയായിരുന്നുവത്രേ. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉപയോഗിക്കാനുള്ള ഈ സ്ഥലത്ത് ചാടുകയോ ഡൈവ് ചെയ്യുകയോ അരുത് എന്ന നിർദേശം വകവെക്കാതെ മദ്യലഹരിയിലുള്ള ആ ചാട്ടത്തിൽ വിജേഷിനു പരിക്ക് പറ്റി എന്നാണ് കൊച്ചൌസേപ്പ് വിശദീകരിച്ചിട്ടുള്ളത്. പ്രാഥമിക ചികിത്സകൾ നല്കിയ ശേഷം അവർ സ്ഥലം വിടുകയും ചെയ്തത്രേ. പിന്നീട് വിജേഷിന്റെ പരിക്ക് സാരമുള്ളതാണെന്നും ചികിത്സക്ക് പണം വേണമെന്നും അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ അറുപതിനായിരം രൂപ സഹായം നല്കിയതായും കൊച്ചൌസേപ്പ് പറയുന്നു.  വിജേഷിന്റെ കുടുംബം പോലീസിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തെങ്കിലും വിദഗ്ദ അന്വേഷണത്തിന് ശേഷം പോലീസ് കേസ് തള്ളുകയും ചെയ്തു. ഇതിൽ കൊച്ചൌസേപ്പിനെ തെറി വിളിക്കാനായി എന്താണുള്ളത് എന്ന് മനസ്സിലാകുന്നില്ല.  

                  കൊച്ചൌസേപ്പ് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ഒരു പഴയ ലംബ്രെറ്റ സ്കൂട്ടറില് സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയ വോള്ട്ടേജ് സ്റ്റബിലൈസറുമായി വീടുകള് കയറിയിറങ്ങി വിറ്റു നടന്ന ഒരു സാധാരണ തൊഴിലാളിയിൽ നിന്ന് കൃത്യമായി നികുതി കൊടുക്കുകയും മാന്യമായ സേവന വേതന വ്യവസ്ഥകൾ സ്വയം നടപ്പിലാക്കുകയും ചെയ്ത  ഒരു  മനുഷ്യനാണ്‌  അദ്ദേഹം .സ്വന്തം ബുദ്ധിയും പ്രയത്നവും കൈമുതലാക്കി അദ്ധ്വാനിച്ച് നേടിയെടുത്തതാണ്. എന്നാൽ ഇതിനൊക്കെയപ്പുറം മനുഷ്യസ്നേഹികൾക്കിടയിൽ കൊച്ചൌസേപ്പിനെ പ്രിയങ്കരനാക്കിയത് സ്വന്തം  കിഡ്നി ഒരു പാവപ്പെട്ട ട്രക്ക് ഡ്രൈവർക്ക് മുറിച്ച് കൊടുത്ത് കൊണ്ട് മാതൃക കാണിച്ചപ്പോഴാണ്. വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്തവരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിർത്തിയതും അതാണ്. താൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കൊച്ചൗസേപ്പിനുണ്ട്. ഒരു ചില്ലിക്കാശ് മറ്റൊരുത്തന് കൊടുക്കാൻ  കഴിയാത്തവർ എന്തിനു  കരയണം കൊച്ചൌസേപ്പിനോടും അതുപോലുള്ള മുഴുവൻ മനുഷ്യ സ്നേഹികളോടും അഭ്യർത്ഥിക്കാനുള്ളത് ഒരേയൊരു കാര്യമാണ്. ഇത്തരം പ്രചാരണങ്ങളിൽ നിരാശപ്പെടുകയോ പിന്മാറുകയോ ചെയ്യരുത്.

                 ഒറ്റപ്പെട്ട പ്രതികരണം വഴിതടയൽ സമരങ്ങൾക്കെതിരെയുള്ള ജനകീയ വികാരമായി പരിവർത്തനം ചെയ്യിപ്പിക്കുവാൻ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. സന്ധ്യയുടെ പ്രതികരണത്തെ ഒരു ജനകീയ തരംഗമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിച്ച ദൃശ്യമാധ്യമങ്ങളെ അഭിനന്ദിക്കുന്നു. വളരെ അപൂർവമായാണ് അവരെ അഭിനന്ദിക്കാൻ അവസരം കിട്ടാറുള്ളത്. അത് പാഴാക്കുന്നത് ശരിയല്ലല്ലോ. കൂടുതൽ ചർച്ചകളിലും സംവാദങ്ങളിലും ഈ വിഷയം ഉയർന്നു വരട്ടെ. ഒരു വീട്ടമ്മയുടെ ഒറ്റപ്പെട്ട പ്രതികരണത്തിൽ നിന്നും ജനങ്ങളെ മാനിക്കുന്ന ഒരു പുതിയ സമര സംസ്കാരം വളർന്നു വരട്ടെ.. സന്ധ്യക്കും സന്ധ്യയുടെ വികാരം പ്രതിഫലിപ്പിക്കുന്ന എല്ലാ കൊച്ചൌസേപ്പുമാർക്കും മനുഷ്യ സ്നേഹികൾക്കും ഭാവുകങ്ങൾ..

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: