ഭക്ഷ്യ വസ്തുക്കളിൽ
മായംചേർക്കരുത്
സുനാമി ഇറച്ചിയും ഫോര്‍മാലിന്‍ തളിച്ച വ്യാജ കരിമീനും അമോണിയയില്‍ പൊതിഞ്ഞ മീനും റെഡ്‌ഓക്‌സൈഡുകൊണ്ടു നിറംപിടിപ്പിച്ച കുത്തരിയും പുളിങ്കുരു ചേര്‍ത്ത കാപ്പിപ്പൊടിയും മെഴുകു ചേര്‍ത്ത വെളിച്ചെണ്ണയും മാരകമായ കീടനാശിനികള്‍ തളിച്ച പച്ചക്കറികളും മെഴുകില്‍ പൊതിഞ്ഞ ആപ്പിളും ഇഷ്‌ടികപ്പൊടി ചേര്‍ത്ത മുളകുപൊടിയും തുടങ്ങി മനുഷ്യന്‍ ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അവന്റെ വിശപ്പടക്കുകയോ ജീവന്‍ നിലനിര്‍ത്തുകയോ അല്ല ചെയ്യുന്നത്. അവന്റെ ആയുസിന്റെ ദൈര്‍ഘ്യം കുറയ്‌ക്കുന്നവയായിത്തീരുന്നു ഇവയൊക്കെ.
അടുത്തകാലത്ത് ഏറെ വിവാദം സൃഷ്‌ടിച്ച 'സുനാമി ഇറച്ചി'യും കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ആടിന്റെയും മാടിന്റെയുമൊക്കെ പ്രധാന ഭാഗങ്ങള്‍ വിദേശത്തേക്കു കയറ്റി അയച്ചതിനുശേഷമുള്ളവ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്ന് മൊത്തമായി കൊണ്ടുവന്ന് 'സുനാമി ഇറച്ചി' എന്ന പേരില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകളിലും റസ്‌റ്റോറ്റുകളിലുമൊക്കെ വിതരണം ചെയ്‌തിരുന്നു. വളരെ കുറഞ്ഞ വിലയ്‌ക്കു ലഭിക്കുമായിരുന്നതുകൊണ്ട് ഹോട്ടലുകാര്‍ ഇതു വാങ്ങിയിരുന്നു. കേടാകാതിരിക്കാന്‍, ഗുരുതരമായ പാര്‍ശ്വഫലമുളവാക്കുന്ന അമോണിയ വിതറിയാണ് ഇതു സൂക്ഷിച്ചിരുന്നത്. ഒരാഴ്‌ചയോളം പഴക്കമുള്ള ഇത്തരം ഇറച്ചി വന്‍തോതില്‍ പിടിക്കപ്പെട്ടതോടെ വിതരണത്തിനു തെല്ലൊരു ശമനമുണ്ടായി എന്നതില്‍ ആശ്വസിക്കാം.
സര്‍ക്കാര്‍ നടത്തിയിട്ടുള്ള പല പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടതാണ് ഇവിടെ വിതരണം ചെയ്യപ്പെടുന്ന 'മിനറല്‍ വാട്ടര്‍' എന്ന പേരിലുള്ള കുപ്പിവെള്ളങ്ങളൊന്നുംതന്നെ നിയമം അനുശാസിക്കുന്ന ഗുണനിലവാരം പുലര്‍ത്തുന്നില്ല എന്ന്. പക്ഷേ, റിപ്പോര്‍ട്ടുകള്‍ വന്നതല്ലാതെ ആ കുടിവെള്ളക്കമ്പനികളില്‍ എത്രയെണ്ണം നിലവാരം മെച്ചപ്പെടുത്തി എന്ന് ആര്‍ക്കുമറിയില്ല. പുതിയ ബ്രാന്‍ഡുകള്‍ അടിക്കടി മാര്‍ക്കറ്റില്‍ എത്തുന്നുണ്ടുതാനും.
ഏതു മായവും നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും പരീക്ഷണശാലകളും ഉള്ള ഹൈടെക് യുഗമാണിത്. പക്ഷേ, കണ്ടുപിടിക്കേണ്ടവരും നടപടികള്‍ സ്വീകരിക്കേണ്ടവരും ഉറങ്ങുന്നവരായാല്‍ മായം ചേര്‍ക്കല്‍ അതിന്റെ വഴിയേ നടന്നുകൊണ്ടിരിക്കും. മനുഷ്യന്റെ ജീവനു ഭീഷണിയാവുന്നതരത്തില്‍ ഭക്ഷ്യവസ്‌തുക്കളില്‍ മായംചേര്‍ക്കുന്നതു കണ്ടുപിടിക്കാനും തടയാനും കടുത്ത ശിക്ഷ നല്‍കാനുമുള്ള നടപടികള്‍ കൂടുതല്‍ ശക്‌തമാക്കണം. മായംചേര്‍ക്കല്‍ മാഫിയകള്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക് മായം ചേര്‍ക്കുന്നവരുടേതിനെക്കാള്‍ കടുത്ത ശിക്ഷ നല്‍കാനുള്ള നടപടിയുമുണ്ടാകണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment