Pages

Tuesday, September 24, 2013

എം.പി മന്മഥന്‍ നായകനായ സിനിമ

എം.പി മന്മഥന്‍ നായകനായ സിനിമ

 മദ്യവര്‍ജന പ്രസ്‌ഥാനത്തിന്റെ അനുയായിയും ഗാന്‌ധിയനും വിദ്യാഭ്യാസരംഗത്തെ ശക്‌തമായ സാന്നിധ്യവുമായിരുന്ന പ്രൊഫസര്‍ എം.പി. മന്മഥന്‍ ഒരു ചലച്ചിത്രത്തില്‍ നായകനായി അഭിനയിച്ചിട്ടുണ്ടെന്നു കേട്ടാല്‍ ഇന്ന്‌ അധികമാരും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല. എന്നാല്‍ അങ്ങിനൊരു സംഭവം മലയാളചലച്ചിത്രവേദിയില്‍ അരങ്ങേറിയിട്ടുണ്ട്‌.കാലം 1951. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച കൈരളി പ്രൊഡക്‌ഷന്‍സ്‌ എന്ന നിര്‍മ്മാണക്കമ്പനി കാഴ്‌ചവച്ച മലയാള ചിത്രമാണ്‌ `യാചകന്‍'. ഡോ. പി.എസ്‌. നായര്‍ എഴുതിയ കഥയ്‌ക്ക്‌ സംഭാഷണം രചിച്ചത്‌ അദ്ദേഹംതന്നെ ആയിരുന്നു. ആര്‍. വേലപ്പന്‍ നായര്‍ ആയിരുന്നു സംവിധായകന്‍. ബോധേശ്വരന്‍ രചിച്ച ഒരു കേരള ഗാനവും മഹാകവി ജി. ശങ്കരക്കുറുപ്പ്‌ രചിച്ച `ഇന്നു ഞാന്‍ നാളെ നീ' എന്ന പ്രശസ്‌ത കവിതയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ അഭയദേവ്‌ രചിച്ച പതിനാറു ഗാനങ്ങളും യാചകനില്‍ ഇടംപിടിച്ചു. എസ്‌.എന്‍. സ്വാമി ആയിരുന്നു സംഗീത സംവിധായകന്‍. ട്രിച്ചി ലോകനാഥന്‍, മെഹ്‌ബൂബ്‌, പി. ലീല, സി.കെ. രേവമ്മ എന്നിവര്‍ പിന്നണി പാടി.
         കെ.എസ്‌. അഖിലേശ്വര അയ്യര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌ സേലം രത്‌നാ സ്‌റ്റുഡിയോയിലാണ്‌.
പ്രൊഫ. എം.പി മന്മഥന്‍ ആണ്‌ ഈ ചിത്രത്തില്‍ നായകനായി അഭിനയിച്ചത്‌. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, മുതുകുളം രാഘവന്‍പിള്ള, എസ്‌.പി. പിള്ള, എസ്‌.ജെ. ദേവ്‌, കുമാരി, ആറന്മുള പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി എന്നിവരായിരുന്നു ഇതര താരങ്ങള്‍.
അക്കാലത്തെ സാമൂഹ്യ അന്തരീക്ഷത്തിനുയോജിച്ചവിധം ഒരു സമ്പന്നമായ തറവാടിന്റെ ഐശ്വര്യാതിരേകത്തെക്കുറിച്ചും അതിന്‌ വിള്ളല്‍ വീഴ്‌ത്തുവാന്‍ കാത്തിരിക്കുന്ന പരിചാരകവൃന്ദത്തെക്കുറിച്ചും, അവര്‍ക്കിടയില്‍പെട്ട്‌ ഞെരിയുന്ന കുറെ മനുഷ്യ ജീവികളെക്കുറിച്ചുമൊക്കെയുള്ള കഥയായിരുന്നു ഡോ. പി.എസ്‌. നായര്‍ യാചകനുവേണ്ടി എഴുതിയുണ്ടാക്കിയത്‌. അക്കാലത്ത്‌ സമുഖനും യുവാവുമായിരുന്ന എം.പി. മന്മഥന്‍ താന്‍ ഒരു വാഗ്‌മി മാത്രമല്ല നല്ലൊരു അഭിനേതാവുംകൂടിയാണെന്ന യാഥാര്‍ത്ഥ്യം തെളിയിച്ചുകൊടുത്ത ചിത്രമാണ്‌ യാചകന്‍. പക്ഷേ എന്തോ, ഏതോ യാചകന്‍ സാമ്പികമായി പരാജയപ്പെട്ട ഒരു ചിത്രമായി മാറുകയാണുണ്ടായത്‌.
നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്ന പോള്‍ പിക്‌ചേഴ്‌സിന്റെ സാരഥികളും ചിത്രത്തിന്റെ പരാജയത്തില്‍ വിഷണ്ണരായിരുന്നു. ചിത്രത്തിന്റെ പരാജയത്തിന്റെ മൂലഹേതു കണ്ടെത്തുവാന്‍ അവര്‍ക്കകാര്‍ക്കും സാധിച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ ആര്‍. വേലപ്പന്‍ നായര്‍ ഒരു ലേഖനത്തില്‍ ഇക്കാര്യം അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ ചിന്തയില്‍ ഒരൊറ്റ യാഥാര്‍ത്ഥ്യം മാത്രമാണ്‌ തെളിഞ്ഞുനിന്നത്‌. അന്നുമിന്നും ചലച്ചിത്രമേഖലയിലെ പ്രവര്‍ത്തകരുടെ പരിശുദ്ധിക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള ഏക ഉദാഹരണം. ഒരമ്മയുടെ പരിശുദ്ധി ചലച്ചിത്രത്തിനകത്തും പുറത്തും ഇന്നും കാത്തുസൂക്ഷിച്ചുകൊണ്ട്‌ ഏവരുടെയും ബഹുമാനാദരങ്ങള്‍ ആര്‍ജിച്ചുകൊണ്ട്‌ മുന്നോട്ടുനീങ്ങുന്നു. ആറന്മുള പൊന്നമ്മയ്‌ക്ക്‌ ഒരു വേശ്യയുടെ റോള്‍ ആണ്‌ ഈ ചിത്രത്തില്‍ നല്‍കിയത്‌. ഒരു കലാകാരി എന്ന നിലയില്‍ ആറന്മുള പൊന്നമ്മ അതിനോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയുണ്ടായില്ല. എങ്കിലും ആ റോളിനു തീരെ യോജിക്കാത്ത പ്രകടനമാണ്‌ അവര്‍ കാഴ്‌ചവച്ചത്‌. അതിനോട്‌ നീതി പുലര്‍ത്തുക അവര്‍ക്ക്‌ സാധ്യമായിരുന്നില്ല.തന്റെ അവിവേകത്തിന്‌ കലാദേവതയില്‍ നിന്നുണ്ടായ ശാപമാണ്‌ `യാചകന്‍' ചിത്രത്തിന്‌ ലക്ഷ്‌മികടാക്ഷം ലഭിക്കാതിരുന്നതിനു കാരണമെന്ന്‌ ആ ലേഖനത്തിലൂടെ വേലപ്പന്‍ നായര്‍ കലാലോകത്തിനോട്‌ മാപ്പപേക്ഷിച്ചു.
ഏവരുടെയും ബഹുമാനാദരങ്ങള്‍ ആര്‍ജിച്ച വിഗ്രഹങ്ങളുടെ പരിശുദ്ധിക്കു കളങ്കമേല്‍പ്പിക്കുവാനുള്ള ഏതൊരു ശ്രമത്തിനും അതിന്റേതായ തിരിച്ചടി ലഭിക്കും. അത്‌ അന്‌ധവിശ്വാസമല്ല, ഒരു യാഥാര്‍ത്ഥ്യം മാത്രം.

                              മോഹന്‍ദാസ്‌ കളരിക്കല്‍



No comments: