Pages

Tuesday, September 24, 2013

ഇന്നു ഞാന്‍, നാളെ നീ - മഹാകവി ജി. ശങ്കരക്കുറുപ്പ്

               ഇന്നു ഞാന്‍, നാളെ നീ

                                   മഹാകവി ജി. ശങ്കരക്കുറുപ്പ്

'ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ'
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!

പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്‌ക
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,
താരകരത്‌നഖചിതമാം പട്ടിനാല്‍
പാരമലംകൃതമായ വിണ്‍പെട്ടിയില്‍
ചത്ത പകലിന്‍ ശവം വച്ചെടുപ്പതി
നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,
തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചു
കമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,
ജീവിതം പോലെ രണ്ടറ്റവും   കാണാത്തൊ
രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്.
പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,
യിക്ഷിതിതന്നെ മരവിച്ചപോലെയായ്!

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍
പൊന്തി 'ണാംണാം'മെന്നു ദീനം മണിസ്വനം.
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ
ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു
മേകമുഖമാം കുരിശിനെ മുത്തുവാന്‍
ആരാലിറങ്ങി വരും ചില 'മാലാഖ'
മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്.
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍
നിന്നുമാറക്ഷരം, 'ഇന്നു ഞാന്‍, നാളെ നീ.'
ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: