സംസ്ഥാനത്ത് പച്ചക്കറി വില റോക്കറ്റ് വേഗത്തില്‍
കുതിച്ചുയരുന്നു. പച്ചമുളക്, സവാള, ഉള്ളി, ബീന്‍സ് തുടങ്ങിവയയുടെ വിലയാണ്
അനിയന്ത്രിതമായി കുതിച്ച് ഉയരുന്നത്. പച്ചമുളകിന് ഒരാഴ്ച്ചക്കിടയില്‍ കിലോയ്ക്ക്
എഴുപതു രൂപയോളം വര്‍ദ്ധിച്ച് 120 രൂപയായി. ഇനിയും ഇത് വര്‍ധിക്കുമെന്നാണ്
കച്ചവടക്കാര്‍ പറയുന്നത്. സവാളയ്ക്ക് കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ കിലോയ്ക്ക്
മുപ്പതുരൂപയോളമാണ് വര്‍ദ്ധിച്ചത്.
സവാള വിലയാണ് പാവപ്പെട്ടവനെ
ഞെട്ടിപ്പിക്കുന്ന വിധത്തില്‍ കുതിച്ചുയരുന്നത്. കനത്തമഴമൂലമുണ്ടായ
വിളനാശമാണ് വിലവര്‍ധനയ്ക്ക് കാരണം. രാജ്യാത്താകമാനം 60 രൂപയ്ക്ക് മുകളിലാണു
സവാളയുടെ ചില്ലറ വില്‍പനവില. അടുത്തമാസം അവസാനം വരെ വില താഴോട്ടിറങ്ങില്ലെന്നാണു
സൂചനകള്‍. രണ്ടാഴ്ചയ്ക്കുളളിലാണ് സവാളവില കുതിച്ചുയര്‍ന്നത്. കിലോയ്ക്ക് 25
രൂപമുതല്‍ 30 രൂപവരെയായിരുന്നത് ഇന്ന് 60 രൂപയ്ക്ക് മുകളിലായി. കഴിഞ്ഞമാസം
മുഴുവന്‍ നീണ്ട മഴമൂലം മഹാരാഷ്ട്രയിലും മധ്യപ്രദേശിലും വിളവെടുപ്പ് നടക്കാതെ
വന്നത് ഇന്ത്യന്‍ വിപണിയില്‍ സവാളയുടെ ലഭ്യത കുറച്ചു. ഡല്‍ഹിയില്‍ ഒരുഘട്ടത്തില്‍
80 രൂപ വരെ ഉയര്‍ന്നു. ഇന്നലെ വില താഴ്ന്ന് 60 രൂപയില്‍ എത്തി.കഴിഞ്ഞ വര്‍ഷം
സവാളയുടെ വില ഏതാണ്ട് ഇതുപോലെ വര്‍ധിച്ചപ്പോള്‍ പാകിസ്ഥാനില്‍ നിന്നും
ഇറക്കുമതി ചെയ്താണ് ഇതിനെ നിയന്ത്രിച്ചത്. എന്നാല്‍ ഇക്കുറി ഇ തിനുള്ള
നീക്കങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. കേരളത്തില്‍ കൊച്ചി മാര്‍ക്കറ്റില്‍ 70
രൂപയാണ് സവാള വില. ഇനി ആന്ധ്രയിലും കര്‍ണാടകത്തിലും വിളവെടുപ്പ് സജീവമാകുന്നതോടെ
അടുത്തമാസം വില കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മഴ തുടരുന്നത് ഇവിടങ്ങളിലെ
വിളയ്ക്ക് ഭീഷണിയായിട്ടുണ്ട്. അതേസമയം ഉല്‍പാദനത്തിലെ കുറവല്ല പൂഴ്ത്തിവയ്പ്പാണ്
വിലവര്‍ധനയ്ക്ക് കാരണമെന്ന ആക്ഷേപവും ശക്തമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment