ക്രൂരത ആവർത്തിക്കുന്നു
ക്രൂരത ആവർത്തിക്കുന്നു
കഴിഞ്ഞദിവസം വനിതാ ഫോട്ടോഗ്രാഫറെ മുംബൈയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ലോക ജനതയെ വീണ്ടും നടുക്കിയിരിക്കുകയാണ് .ഓടുന്ന ബസില്‍ പെണ്കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ആവശ്യം കഴിഞ്ഞപ്പോള്‍ വണ്ടി കയറ്റി ആ പെണ്കുട്ടിയെ ക്രൂരമായി കൊല ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഡല്ഹി സംഭവം രാജ്യത്തെ ജനങ്ങളുടെ നെഞ്ചിലിപ്പോഴും നൊമ്പരമായി നില്ക്കുന്നു. ആ സംഭവത്തില്‍ നനഞ്ഞ കണ്ണുകളുണങ്ങും മുമ്പേയാണ് കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് കാമ്പസില്‍ നിന്ന് മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. അതിനൊക്കെ മുമ്പേ എറണാകുളത്തുനിന്ന് ഷൊര്‍ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിച്ച സൗമ്യ എന്ന പെണ്കുട്ടിയെ ഗോവിന്ദച്ചാമി എന്ന പിശാചിന്റെ സന്തതി ട്രെയിനില്‍ നിന്നു തള്ളിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ഇപ്പോഴിതാ മുംബൈയില്‍ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി താന്‍ ജോലി ചെയ്യുന്ന ഇംഗ്ലീഷ് മാഗസിനുവേണ്ടി ഫോട്ടോയെടുക്കാന്‍ പോയ വനിതാ ഫോട്ടോഗ്രാഫറെ ഒരുപറ്റം പിശാചുക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയിരിക്കുന്നു. കഴിഞ്ഞദിവസം എട്ടുമണിയോടെ മുംബൈയിലെ മഹാലക്ഷ്മി മില്ലിന്റെ കോമ്പൗണ്ടിലാണ് കുറെ നരാധമന്മാര് ചേര്‍ന്ന് ഈ ക്രൂരത ചെയ്തത്. ഒരു ഫീച്ചര്‍ ഐറ്റത്തിനു വേണ്ടി മില്ലിന്റെ ചിത്രങ്ങളെടുക്കാനാണ് ഇരുപത്തിരണ്ടുകാരിയായ യുവതി സഹപ്രവര്ത്തകനൊപ്പം പോയത്. മില്ലിലെത്തിയ ഇവരെ, ചിത്രമെടുക്കണമെങ്കില്‍ അനുവാദം വാങ്ങണമെന്നു പറഞ്ഞ് അഞ്ചംഗ സംഘം ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെയെത്തിയതും സഹപ്രവര്ത്തകനെ ആക്രമിച്ചു കീഴടക്കി കെട്ടിയിട്ട ശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവരുടെ ആവശ്യം കഴിഞ്ഞ ശേഷം മറ്റു സുഹൃത്തുക്കളില്‍ ചിലരെ വിളിച്ചുവരുത്തിയും പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി. രാത്രി പത്തുമണിയോടെ ഒരു വിധത്തില്‍ അവിടെനിന്നു രക്ഷപ്പെട്ട യുവതി അവശയായി ജസ്ലോക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. ഒരു മാധ്യമപ്രവര്ത്തകയുടെ അവസ്ഥയിതാണെങ്കില്‍ സാധാരണ സ്ത്രീകള്‍ എങ്ങനെ പുറത്തിറങ്ങി നടക്കും. ഇത്തരം പിശാചുക്കളില്‍ നിന്ന് എങ്ങനെയവര്ക്കു രക്ഷപ്പെടാനാവും. എന്തായാലും പോലീസ് അഭിനന്ദനമര്‍ഹിക്കുന്ന രീതിയിലാണ് ഈ സംഭവത്തിനു ശേഷം പ്രവര്ത്തിച്ചത്. മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇരുപതു ടീമുകളായി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായ യുവതിയുടെയും സഹപ്രവര്ത്തകന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ചു പ്രതികളുടെ രേഖാചിത്രം തയാറാക്കിയിരുന്നു. അക്രമികളില്‍ രണ്ടുപേര്‍ രൂപേഷ് എന്നും സാജിത് എന്നുമൊക്കെ പരസ്പരം പേരു വിളിക്കുന്നതു കേട്ടതായും യുവതി പോലീസിനോടു പറഞ്ഞത് കൂടുതല്‍ സഹായകമായി. ലഹരിമരുന്ന് കച്ചവടക്കാരുടെയും അതുപയോഗിക്കുന്നവരുടെയും കേന്ദ്രമായ മഹാലക്ഷ്മി മില്‍ പ്രദേശത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍ പിടിയിലാകുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവമായി കാണുന്നുവെന്നും പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നുമാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പറഞ്ഞത്. രണ്ടുദിവസം മുമ്പ് മുംബൈയില്‍ ഒരു അമേരിക്കന്‍ യുവതിയെ ട്രെയിനില്‍ മാനഭംഗപ്പെടുത്തിയതിനു പിന്നാലെ ഞെട്ടിക്കുന്ന ഈ സംഭവം കൂടിയായതോടെ ജനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകളിലും പെണ്കുട്ടികളിലും ആശങ്കയേറിയിരിക്കയാണ്. ആവര്‍ത്തിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. ഡല്ഹി പെണ്കുട്ടിക്കുണ്ടായ അനുഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോഭമാണ് പാര്‍ലമെന്റ് പരിസരങ്ങളില്‍ അരങ്ങേറിയത്. യാതൊരു രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വമില്ലാതെ സാധാരണ ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ ഒത്തുചേര്‍ന്നാണ് അന്നു പ്രതികരിച്ചത്. പക്ഷേ, വീണ്ടും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നത് രാജ്യത്തിനു തന്നെ അപമാനമാണ്. വിദേശികൾ ഭാരതത്തിലേക്ക് വരാൻ മടിക്കുകയാണ് .ഇന്ത്യ സന്ദര്‍ശിച്ച ശേഷം മടങ്ങിയ ഒരു വിദേശവനിതയുടേ ഇന്ത്യയ്‌ക്കെതിരേയുള്ള കുറ്റപ്പെടുത്തല്‍ ലോകം വിലയിരുത്തുകയാണ് . ചിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ സ്‌റ്റഡി ട്രിപ്പിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച മൈക്കലാ ക്രോസ് ആണ് ഇന്ത്യയിലെ യാത്രകള്‍ക്കിടയിലുള്ള ദുരനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്. തോണ്ടലും തടവലുമൊക്കെയായി ഇന്ത്യാക്കാരുടെ ലൈംഗിക ചൂഷണ ത്വരയെ കുറിച്ചാണ് അവർ പറഞ്ഞിരിക്കുന്നത് . ഭാരതം സ്ത്രീകൾക്ക് നരകമാണന്നു അവർ പറഞ്ഞിരിക്കുന്നു. ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ക്കു കടുത്ത ശിക്ഷ നല്കണം. അവര്ക്കു രക്ഷപ്പെടാനോ ശിക്ഷായിളവുകള്‍ ലഭിക്കാനോ ഉള്ള യാതൊരു പഴുതും ഉണ്ടാവുകയുമരുത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment