രവിപിള്ള ഫൗണ്ടേഷന്റെ 2- മത്
സമൂഹവിവാഹം
പത്മശ്രീ ഡോ. ബി. രവിപിള്ള നേതൃത്വം നല്‍കുന്ന രവിപിള്ള ഫൗണ്ടേഷന്റെ രണ്ടാമത് സമൂഹപരിണയം നാളെ ,2013 august 25 ന് കൊല്ലം ആശ്രാമം മൈതാനിയിലെ പ്രത്യേക വേദിയില്‍ നടക്കും. രാവിലെ 10-നും 11-നും മധ്യേ 101 വധൂവരന്‍മാരാണു വിവാഹിതരാകുന്നത്.സാമ്പത്തിക ബുദ്ധിമുട്ടുമൂലം മംഗല്യഭാഗ്യം ലഭിക്കാത്തവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് വ്യക്‌തമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് വധൂവരന്മാരെ തെരഞ്ഞെടുത്തത്. വധുവിന് അഞ്ചുപവനും 50,000 രൂപയും സമ്മാനിക്കും.
ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പി.കെ. ഗുരുദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. സമൂഹപരിണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന സുവനീറായ ഉര്‍വ്വരം മന്ത്രി കെ.സി ജോസഫിനു നല്‍കി കേന്ദ്ര പ്രവാസികാര്യവകുപ്പ് മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്യും. കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്‌തന്‍, ആത്മീയാചാര്യന്‍മാര്‍, രാഷ്‌ട്രീയ-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അതിഥികളായെത്തും.
101 വധൂവരന്മാര്‍ ഒരേസമയം വിവാഹിതരാവുന്നതിനുള്ള വേദിയും അയ്യായിരത്തോളം പേര്‍ക്കിരിക്കാന്‍ 65000 ചതുരശ്രയടിയില്‍ പന്തലും ഒരുങ്ങിക്കഴിഞ്ഞു. പങ്കെടുക്കുന്നവര്‍ക്കെല്ലാം സദ്യയും ഒരുക്കിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരി പന്ത്രണ്ടായിരം പേര്‍ക്ക് സദ്യയൊരുക്കും.വധുവരന്മാര്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള സൗകര്യം, ഇന്‍ഫേര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍ പവലിയന്‍, പാര്‍ക്കിംഗ് എന്നിവ മൈതാനത്തു ക്രമീകരിച്ചിട്ടുണ്ട്. തലേദിവസമെത്തുന്ന വധൂവരന്മാരെ സ്വാഗതസംഘം ഓഫീസില്‍ സ്വീകരിച്ച് അതാത് താമസസ്‌ഥലത്തെത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.പത്‌മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പക, കുമാരി വൈക്കംവിജയലക്ഷ്‌മിയുടെ ഗായത്രിവീണ സംഗീതസദസ്, ഗായികമാരായ ജ്യോത്സന, സരിത എന്നിവരെയുള്‍പ്പെടുത്തി സൂര്യാകൃഷ്‌ണമൂര്‍ത്തി അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും സമൂഹപരിണയത്തിന്റെ മാറ്റുകൂട്ടും.
വിവാഹനടത്തിപ്പിനായി പി.കെ. ഗുരുദാസന്‍ എം.എല്‍.എ. ചെയര്‍മാനും പി. ചന്ദ്രശേഖരപിള്ള ജനറല്‍ കണ്‍വീനറുമായും 351 അംഗ സ്വാഗതസംഘം രംഗത്തുണ്ടെന്ന് ഡോ. ബി. രവിപിള്ള അറിയിച്ചു.രവിപിള്ളയുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായി ചവറയില്‍ 101 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയും 2010 ല്‍ 107 പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment