Pages

Monday, July 22, 2013

WATER TAX HIKE MOVE IN KERALA



               
                  കുടുംബ ബജറ്റിനെ
          താളം തെറ്റിക്കുന്ന വെള്ളക്കരം
                        സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് വെള്ളക്കരം ഇരട്ടിയിലധികമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. കേരള വാട്ടര്‍ അതോറിറ്റിക്ക് നിലവിലുള്ള നഷ്ടം നികത്താനാണെന്ന അവകാശവാദത്തെ മുന്നില്‍ നിര്‍ത്തി കുടിവെള്ളം സ്വകാര്യവത്കരിക്കുന്നതിന്റെയും ആദ്യഘട്ടമായാണ് വെള്ളക്കരം ഇപ്പോള്‍ കൂട്ടുന്നത്. 
പൊതുജനത്തിന് കുടിവെള്ളം നിഷേധിക്കുന്ന തരത്തില്‍ കുത്തക കമ്പനികളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അനുസരിക്കുന്നതിന്റെ ഭാഗമാണിത്. പൊതുജനത്തിനുമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിച്ച് കുടിവെള്ളത്തിന് നിലവിലുള്ളതിനേക്കാള്‍ ഇരട്ടി തുക ഈടാക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം ബുധനാഴ്ച ചേരുന്ന ജല അതോറിട്ടി ബോര്‍ഡ് യോഗം അംഗീകരിച്ച് സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു കിലോലിറ്റര്‍ ജലത്തിന് നാലു രൂപയില്‍ നിന്നും എട്ടര രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാരിനോടുള്ള ശുപാര്‍ശയിലുള്ളത്. വാട്ടര്‍ അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്ന വ്യാജേനയാണ് ജനങ്ങളുടെ പക്കല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.  സര്‍ക്കാര്‍ മലയാളിയുടെ കുടിവെള്ളാവകാശം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.

               സിയാല്‍ മാതൃകയില്‍ ശുദ്ധജല വിതരണത്തിനായി 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ വെള്ളത്തിന് വിലകൂട്ടുന്നത്. ഇത് വരാന്‍പോകുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ കുടിവെള്ള കച്ചവടരംഗത്തേക്കുള്ള ആദ്യ ചവിട്ടുപടിയുമാണ്. 
കുടിവെള്ളത്തിന് സര്‍ക്കാര്‍ വിലകൂട്ടുന്നതോടെ സാധാരണ ജനങ്ങളില്‍ നിന്നും 322.21 കോടി രൂപയും ഗാര്‍ഹികേതര ഉപഭോക്താവില്‍ നിന്ന് 156.51 കോടി രൂപയും വ്യാവസായിക ഉപഭോക്താക്കളില്‍നിന്ന് 10.64 കോടി രൂപയും കണ്ടെത്താനുള്ള നിര്‍ദേശമാണ് അതോറിട്ടി ബോര്‍ഡ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാന്‍ തയാറാക്കിയത്. പുതിയ കുടിവെള്ള വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ വാട്ടര്‍ അതോറിട്ടിക്ക് ലഭിക്കുന്ന 268.82 കോടി രൂപ ലാഭം ലഭിക്കുമെന്നും ബോര്‍ഡ് സര്‍ക്കാരിനുള്ള ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 
ഗാര്‍ഹിക ഉപഭോക്താക്കള്‍ അഞ്ചു കിലോലിറ്റര്‍ വെള്ളം ഉപയോഗിച്ചാല്‍ 40 രൂപയും അഞ്ചുകിലോ ലിറ്ററിന് അധികമുള്ള ഓരോ കിലോലിറ്ററിനും 10 രൂപയും അധികമായി നല്‍കണം. 20-30 കിലോലിറ്ററിന് 16 രൂപയും, 30-40 കിലോലിറ്ററിന് 20 രൂപ, 40-50 കിലോലിറ്ററിന് 25 രൂപ എന്ന ഭീമമായ നിരക്ക് നല്‍കേണ്ടിവരും. 50 കിലോലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്കാകട്ടെ  നിലവില്‍ 200 രൂപയ്ക്കു പകരം 400 രൂപ നല്‍കേണ്ടിവരും. കൂടാതെ 50ല്‍ നിന്നും അധികമായി ഉപയോഗിക്കുന്ന ഒരോ കിലോ ലിറ്ററിനും 25 രൂപ നിരക്കില്‍ നല്‍കേണ്ടിവരുമെന്നാണ് ശുപാര്‍ശ. 
ഗാര്‍ഹികേതര വാണിജ്യ വെള്ളക്കരം ഏറ്റവും കുറവ് 125 രൂപയായും കിലോലിറ്ററിന് 10 രൂപയില്‍ നിന്നും 15 രൂപയായും ഉയര്‍ത്തും. സാധാരണ വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ 50 കിലോ ലിറ്ററിനു മുകളില്‍ ഉപയോഗിക്കുമ്പോള്‍ കിലോലിറ്ററിന് 25 രൂപയുമായിരുന്നതു യഥാക്രമം 960 രൂപയും കിലോലിറ്ററിന് 35 രൂപയുമായി ഉയരും. വ്യാവസായിക ആവശ്യത്തിനുള്ള വെള്ളത്തിനു നിലവില്‍ മിനിമം 250 രൂപയും കിലോലിറ്ററിന് 25 രൂപയുമായിരുന്നു. ഇതു കുറഞ്ഞനിരക്ക് ഒഴിവാക്കി കിലോലിറ്ററിന് 35 രൂപയാക്കാനാണു സര്‍ക്കാരിനോട് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്. 
സംസ്ഥാനത്തെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള ജല അതോറിറ്റി നിര്‍ദേ ശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചു തന്നെയാണ് ഇപ്പോള്‍ വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശയുമായി ബോര്‍ഡ് സര്‍ക്കാരിനെ സമീപിക്കുന്നതും. സിയാല്‍ മോഡലില്‍ 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ ജലസേചന വകുപ്പിന് കീഴിലാണ് കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അന്ന് അംഗീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനവും ജല അതോറിറ്റിക്ക് 23 ശതമാനവും ഓഹരി പങ്കാളിത്തമാണ് പുതിയ കമ്പനിയില്‍ ഉണ്ടാവുക. 2014 മാര്‍ച്ചോടെ ആവശ്യമായ എല്ലാ പഞ്ചായത്തുകളിലും കമ്പനി കുടിവെള്ള വിതരണ പ്ലാന്റുകള്‍ സ്ഥാപിക്കും. മുനിസിപ്പാലിറ്റികളില്‍ 2015 മാര്‍ച്ചിനകവും കോര്‍പ്പറേഷനുകളില്‍ 2016 മാര്‍ച്ചിനകവും പ്ലാന്റുകള്‍ സ്ഥാപിക്കും. നാല് വര്‍ഷത്തിനകം സംസ്ഥാനത്ത് ജല വിതരണം കമ്പനി വഴിയാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക നല്‍കിയാവും ശുദ്ധീകരണത്തിനായി വെള്ളം ശേഖരിക്കുക. ഇത് നിശ്ചിത വില ഈടാക്കി കമ്പനി പൊതു ജനങ്ങള്‍ക്ക് നല്‍കാനും തീരുമാനമുണ്ടായിരുന്നു.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: