Pages

Thursday, July 25, 2013

UROOB(P.C KUTTIKRISHNAN)

ഉറൂബ് :മനുഷ്യബന്ധങ്ങളുടെ കഥാകൃത്ത്
                                                              പി കെ സബിത്ത്
P. C. Kuttikrishnan, popularly known by his penname Uroob (Malayalam: ഉറൂബ്; 1915 – 1979) was a famous Malayalam writer from Kerala state, South India. He along with writers like Basheer, Thakazhi, Kesavadev, and Pottekkatt formed the progressive writers in Malayalam during the twentieth century. Uroob is a recipient of Kendra Sahithya Academy Award (Malayalam) for his novel Sundarikalum Sundaranmarum
Uroob
 ജൂണ്‍ 10 ഉറൂമ്പിന്റെ ചരമദിനമാണ്. മലയാളത്തില്‍ ചെറുകഥാ സാഹിത്യത്തിന് വ്യക്തമായ മേല്‍വിലാസമുണ്ട്. വിവിധ കാലഘട്ടങ്ങളിലൂടെ നേടിയെടുത്ത വളര്‍ച്ചയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന നിരവധി കഥകള്‍ മലയാളത്തിന്റെ അഭിമാനമാണ്. ചെറുകഥാ സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി സി കുട്ടികൃഷ്ണന്‍ സ്വതസിദ്ധമായ പാതയാണ് ഒരുക്കിയത്. ആത്മസംഘര്‍ഷം സൃഷ്ടിക്കുന്നതിനുപകരം തന്മയത്വമാര്‍ന്ന അവതരണം ഇവിടെ വായനക്കാരന്റെ അനുഭൂതിയായി മാറുന്നു. ഉറൂബിന്റെ കഥയിലെ ജീവിതങ്ങള്‍ നിഷ്‌കളങ്കതയുടെ ദൃഷ്ടാന്തമാണ്. വായനക്കാരില്‍ അപരിചിതത്വം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പരമാവധി മാറ്റി നിര്‍ത്തിയുള്ള അവതരണമാണ് ഉറൂബിന്റേത്. മലബാറിന്റെ സാമൂഹികജീവിതത്തെ ചിത്രീകരിക്കുന്നതില്‍ വ്യതിരിക്തനാണ് ഇദ്ദേഹം. തനി നാടന്‍ ജീവിതത്തെ കഥകളിലേക്ക് സന്നിവേശിപ്പിക്കുന്ന ഉറൂബിന്റെ സൂക്ഷ്മനിരീക്ഷണ ചാതുരി എടുത്തുപറയേണ്ടതാണ്. അതുകൊണ്ടു തന്നെ അനുവാചകരില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിച്ചുകൊണ്ടാണ് ഓരോ കഥയും അവസാനിക്കുന്നത്. പ്രസന്നത ഉറൂബിന്റെ ശൈലിയുടെ പ്രത്യേകതയാകുന്നു. താന്‍ നെയ്‌തെടുത്ത കഥയുടെ പശ്ചാത്തലവുമായി വൈകാരികബന്ധമുണ്ട് ആ സംഭാഷണത്തിനുതന്നെ. നാട്ടിന്‍പുറങ്ങളിലെ പരുക്കന്‍ ജീവിതം മനുഷ്യസ്‌നേഹത്തിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കാന്‍ ഉറൂബിന് പ്രത്യേക ചാതുരിയുണ്ട്. കാരൂര്‍, ബഷീര്‍ എന്നിവരുടെ നിരയില്‍ നില്‍ക്കുന്ന കഥാകൃത്താണ് ഉറൂബ്. ചെറുകഥയെ ഭാവഗീതം പോലെ മധുരമാക്കിയ അദ്ദേഹം മനുഷ്യനിലെ നന്മയില്‍ അചഞ്ചലമായ വിശ്വാസമുള്ള കഥാകൃത്താണ്. മനുഷ്യരെല്ലാം ഏതെങ്കിലും വിധത്തില്‍ സുന്ദരികളും സുന്ദരന്മാരുമാണെന്ന ദൃഢവ്യശ്വാസം ഒരു ദൃഷ്ടാന്തമാണ്.
ഭാരതീയ സംസ്‌കൃതികളില്‍ ആഴത്തില്‍ വേരോടി നില്‍ക്കുന്ന ഉറൂബ് ജീവിതത്തിന്റെ പ്രസാദമധുരമായ ഭാവങ്ങളില്‍ ആണ്ടുമുങ്ങുന്ന മനസിന്റെ ഉടമയാണ്. 'ചരിത്രം ആവര്‍ത്തിക്കുന്നു', ''അച്ഛന്റെ മകന്‍'' , ''വെളുത്തകുട്ടി'', ''വാടകവീടുകള്‍'', ''രാച്ചിയമ്മ'', തുടങ്ങിയവ ചെറുകഥാകൃത്തായ ഉറൂബില്‍ നിന്നും നമുക്ക് ലഭിച്ച മികച്ച സൃഷ്ടികളാണ്.

പ്രകൃതിസൗന്ദര്യത്തിന്റെ ഭിന്നഭാവങ്ങള്‍
വിരൂപമെന്ന് സാമാന്യജനത കണ്ടെത്തുന്ന എന്തിലും സൗന്ദര്യം കണ്ടെത്തുന്ന, ഒന്നും നിസ്സാരമല്ലെന്നു കരുതുന്ന കാഴ്ചപ്പാടാണ് ഈ കഥാകൃത്തിന്റെ കരുത്ത്. തികഞ്ഞ സഹാനുഭൂതിയാണ് ഈ കാഴ്ചപ്പാടിന്നാധാരം. വേഷങ്ങളോട് കോപിക്കുന്നതില്‍ അര്‍ഥമില്ലെന്ന തത്വത്തെ സാര്‍ഥകമാക്കുന്ന കഥയാണ് പൊന്നമ്മ എന്ന കഥ. കഥകളുടെ ധ്വന്യാത്മക ശക്തിയെ തിരിച്ചറിഞ്ഞ കഥാകൃത്ത് കൂടിയാണ് ഉറൂബ്. കഥാകൃത്ത് കഥ പറഞ്ഞുപോകുന്ന വിധമാണ് അവതരണമെങ്കിലും; തൊട്ടുകാണിക്കാതെ എന്നാല്‍ അന്തര്‍ധാരയായെന്നോണം സൂചിപ്പിച്ചുവിട്ടന്ന വികാര പ്രപഞ്ചങ്ങളാണ് കഥയുടെ കരുത്ത്. കഥാഗതി നിശബ്ദവും ശാന്തവുമാണെങ്കിലും ഗഹനമായ ഒരു ഒഴുക്കായാണ് അനുഭവപ്പെടുക. പ്രകൃതിയും കഥാപശ്ചാത്തലവും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നതാണ് ഉറൂബിന്റെ കഥകള്‍. ''മൂടല്‍മഞ്ഞ് '' എന്ന കഥ ഒരു ദൃഷ്ടാന്തമാണ്. ഊട്ടിയാണ് കഥ നടക്കുന്ന സ്ഥലം. ഏതു നിമിഷവും മൂടല്‍മഞ്ഞ് വീണ് പടരാനിടയുള്ള സ്ഥലം. കുന്നിന്‍ പള്ളത്തിലുള്ള ഒറ്റപ്പെട്ട വീട്ടില്‍ ഏകാകിയായി കഴിയുന്ന നമ്പ്യാരാണ് കഥയിലെ കേന്ദ്രകഥാപാത്രം.
സംഭാഷണത്തിലെ ധ്വന്യാത്മകത
With novelist Uroob.
With Uroob and two young artists
 in one of the functions Edasseri had attended
സംഭാഷണങ്ങളിലൂടെ വിവിധ അര്‍ഥതലങ്ങള്‍ ധ്വനിപ്പിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങളുടെ നഖചിത്രങ്ങള്‍ ആരചിക്കുകയും ചെയ്യുക കഥാകാരനായ ഉറൂബിന്റെ തന്ത്രങ്ങളില്‍ ഒന്നുമാത്രം. ''വാടകവീടുകള്‍'', ''ഗോപാലന്‍ നായരുടെ താടി'', തുടങ്ങിയ കഥകള്‍ ഇത്തരം സ്വഭാവം വെച്ചു പുലര്‍ത്തുന്നവയാണ്. വീട്ടുടമസ്ഥയായ ചെറുപ്പക്കാരിയും അവരുടെ മുറികളിലൊന്നില്‍ വാടകയ്ക്കു താമസിക്കുന്ന കഥാകൃത്തും തമ്മിലുള്ള ബന്ധം ''വാടകവീടുകള്‍'' എന്ന കഥയിലൂടെ ഇത്ര വ്യക്തമായി ചിത്രീകരിക്കാന്‍ ഉറൂബിനേ കഴിയൂ. പറയുന്നതിനെക്കാള്‍ പറയാതെ വിടുന്ന കാര്യങ്ങളെ ധ്വനിപ്പിക്കുകയാണദ്ദേഹം. ക്ഷുരകനായ കുഞ്ചുവിന് ഭ്രാന്ത് പിടിക്കുന്നതും ഭ്രാന്ത് മാറിയശേഷം അയാളെക്കൊണ്ട് ക്ഷൗരം ചെയ്യിക്കാന്‍ ആളുകള്‍ മടിക്കുന്നതും അയാളുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ് ഗോപാലന്‍ നായര്‍ അയാളെക്കൊണ്ട് ക്ഷൗരം ചെയ്യിച്ച് പൈസ നല്‍കുന്നതും ഒക്കെയാണ് ഗോപാലന്‍ നായരുടെ താടി എന്ന കഥയുടെ പ്രമേയം. അടിമുടി നര്‍മ്മം നിറഞ്ഞു നില്‍ക്കുന്ന സംഭാഷണങ്ങളാണ് ഈ കഥ. പക്ഷെ... ആ നര്‍മ്മത്തിനിടയിലും ദുഃഖത്തിന്റെയും ദൈന്യതയുടേയും ഒരു അന്തര്‍ധാരയുള്ളത് നാം തിരിച്ചറിയുന്നു. ഈ സമയത്താണ് ''രാച്ചിയമ്മ'' പോലുള്ള മനോഹരമായ ആവിഷ്‌കാരങ്ങള്‍ നമ്മുടെ ഓര്‍മ്മയിലെത്തുന്നത്. ആത്മബന്ധങ്ങളും മാനവമൂല്യങ്ങളും ഒരുപോലെ സംയോജിക്കുമ്പോഴാണ് ഉറൂബിന്റെ കഥകള്‍ എക്കാലത്തെയും വ്യത്യസ്തമായ സൃഷ്ടികളായി മാറുന്നത്.

ബന്ധങ്ങളുടെ വിഹ്വലതകള്‍
മനുഷ്യബന്ധങ്ങളെ അതീവ ചാരുതയോടെ ചിത്രീകരിക്കാനാണ് ഉറൂബിന് എപ്പോഴും താല്‍പര്യം ഒന്നിലധികം കഥകളില്‍ ഒന്നിലധികം കഥാപാത്രങ്ങള്‍ പറയുകയോ ചിന്തിക്കുകയോ ചെയ്യുന്നു. ''നമ്മള്‍ ആളുകളെ എത്രവേഗം മറക്കുന്നു. മനസ്സിന്റെ ദുരൂഹമായ അടരുകള്‍ ഒന്നൊന്നായി വിടര്‍ത്തി കാണിക്കാനുള്ള ശ്രമമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ആള്‍ക്കൂട്ടത്തെ തന്നെ ഉറൂബ് കഥാപാത്രമാക്കിയിട്ടുണ്ട്. ''കൊടുങ്കാറ്റില്‍'' പോലുള്ള കഥകളില്‍ ചെകുത്താന്‍ മനുഷ്യക്കുഞ്ഞായി. വെളുത്തകുട്ടിയായി മാറി തികച്ചും വ്യത്യസ്തതലത്തില്‍ നില്‍ക്കുന്ന കഥയാണിത്. ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്കിടനല്‍കുന്ന ഈ കഥയും സൂചിപ്പിക്കുന്നത് അമ്മയുടെ മുലപ്പാലിലൂടെ നമ്മിലേക്ക് മനുഷ്യത്വം പകരുന്നു എന്ന ആശയമാണ്. ഏത് കഥയും സ്പഷ്ടമാക്കുന്ന ഒന്നുണ്ട്. ചെറുകഥയുടെ ശില്‍പ ഭദ്രതയെ പറ്റി ഏറെ ബോധവാനായിരുന്നു ഉറൂബ്. ഒരു രാജശില്‍പിയുടെ കൈവിരലടയാളം പതിഞ്ഞു കിടക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. തേന്‍മുള്ളുകള്‍, നവോന്മേഷം, തുറന്നിട്ടജാലകം, നിലാവെളിച്ചം, നീര്‍ച്ചാലുകള്‍, കതിര്‍ക്കറ്റകള്‍ എന്നീ സമാഹാരങ്ങളില്‍ ഉറൂബിന്റെ പ്രധാന കഥകള്‍ ഉള്‍പ്പെടുന്നു.

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: