അവയവദാനം
ഒരു പുണ്യ പ്രവർത്തി
സമാനസംഭവങ്ങള്‍ വേറെയുമുണ്ട്. കുളിമുറിയില്‍ തലചുറ്റിവീണതിന്റെ ആഘാതത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരളും വൃക്കകളും കണ്ണുകളും അഞ്ചു പേര്‍ക്കായി ലഭിച്ചതും ഈയിടെയാണ്. കോട്ടയം സ്വദേശിയുടെ ബന്ധുക്കളാണ് അവയവദാനത്തിന് തയ്യാറായത്. തുറന്നമനസ്സും വിശാലവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഇതിന് ആവശ്യമാണ്. ഇനിയും കൂടുതല്‍ പേര്‍ ഈ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കാം. മസ്തിഷ്‌കം പ്രവര്‍ത്തിക്കാതാവുന്നവരുടെ ശ്വസനം ഡോക്ടര്‍മാര്‍ നിലനിര്‍ത്തുന്നത് ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും. ശ്വസനസഹായികളായ ഉപകരണങ്ങള്‍ നീക്കിയാല്‍ ശ്വസനവും ഹൃദയസ്പന്ദനവും നിലയ്ക്കും. വാഹനാപകടത്തിലോ വീഴ്ചയിലോ തലയ്ക്ക് ആഘാതമേറ്റവര്‍ക്കാണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്. രോഗിയുടെ ബന്ധുക്കള്‍ മസ്തിഷ്‌കമരണം അംഗീകരിക്കുകയും ശ്വസനസഹായി എടുത്തുമാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അവയവദാനം സാധ്യമാവുന്നത്. ഇതേപ്പറ്റി ബന്ധുക്കളെ പറഞ്ഞുമനസ്സിലാക്കാനും സന്നദ്ധത തേടാനും ഡോക്ടര്‍മാര്‍ക്ക് സാധിക്കും. ന്യൂറോളജി വിദഗ്ധര്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘമാണ് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്.
അവയവദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരുമ്പോള്‍ അതിന് കുറ്റമറ്റ സംവിധാനം അത്യാവശ്യമാണ്. മസ്തിഷ്‌കമരണസ്ഥിരീകരണവും അതിന് അര്‍ഹരെ കണ്ടെത്തലും തികഞ്ഞ വിശ്വാസ്യതയോടെയും സുതാര്യതയോടെയും നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലയാണ്. വൃക്ക, കരള്‍ തുടങ്ങി മാറ്റിവെക്കാന്‍ അവയവം ആവശ്യമായവരുടെ പട്ടിക സര്‍ക്കാര്‍ തലത്തിലുണ്ട്. രക്തഗ്രൂപ്പ്, പ്രായം തുടങ്ങിയവ വിലയിരുത്തിയാണ് അവയവത്തിന്റെ ചേര്‍ച്ച വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ സമ്പത്തികപരിഗണനയോ കച്ചവടമോ അനുവദനീയമല്ല. ഗവ. ആസ്പത്രികളേക്കാള് സ്വകാര്യ ആസ്പത്രികളാണ് ഈ രംഗത്തുള്ളത്. അവയവദാനത്തിനുള്ള അംഗീകൃത പട്ടികയില്‍പ്പെട്ട ആസ്പത്രികളില്‍ നിന്നാണ് അവയവം ആവശ്യമുള്ളവരുടെ പട്ടിക അതിന് ഉത്തരവാദപ്പെട്ട ഏജന്‍സി സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്നത്. അവയവം ലഭ്യമാകുമ്പോള്‍ ചേര്‍ച്ചയും മറ്റും പരിശോധിച് പട്ടികയിലെ മുന്‍ഗണനാക്രമത്തിലാണ് ആവശ്യക്കാരെ അറിയിക്കുന്നത്. ഇത് അട്ടിമറിച്ച് ഇഷ്ടക്കാര്‍ക്ക് ലഭ്യമാക്കാനായി സ്വാധീനത്തിനുള്ള സാധ്യത ഏറെയാണ്. അതൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ക്കുപുറമേ സ്വകാര്യ ആസ്പത്രികളും ഡോക്ടര്‍മാരും ഉറപ്പാക്കണം. തികഞ്ഞ വിശ്വാസ്യത ഉറപ്പാക്കിയാല്‍ മാത്രമേ ഈ രംഗത്ത് സംസ്ഥാനം ഇതിനകം ഉണ്ടാക്കിയ നേട്ടം നിലനിര്‍ത്താനാവൂ. ജീവന്റെ ഈ മഹാദാനത്തിന് സന്മനസ്സുള്ള ഇനിയുമേറെ പേരെ കണ്ടെത്താനുള്ള സംവിധാനം സുതാര്യമായി തുടരേണ്ടതുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment