Pages

Friday, June 28, 2013

ലോഹിതദാസ് അന്തരിച്ചിട്ട് 2013 ജൂണ്‍ 28ന് നാലുവര്‍ഷംതികയുകയാണ്. -

              ലോഹിതദാസ് അന്തരിച്ചിട്ട് ജൂണ്‍ 28ന്           നാലുവര്‍ഷം തികയുകയാണ്.
                                                                       രമേഷ് പുതിയമഠം

ലോഹിതദാസ് അന്തരിച്ചിട്ട് ജൂണ്‍ 28ന് നാലുവര്‍ഷം തികയുകയാണ്. ആദ്യ സിനിമ മുതല്‍ ലോഹിതദാസിനൊപ്പം ശ്രീഹരിയുമുണ്ടായിരുന്നു. നിഴല്‍ പോലെ കൂടെ നടന്ന സുഹൃത്തിന് പറയാനേറെയുണ്ട്. അറിഞ്ഞതും അറിയാത്തതുമായ കഥകള്‍....
നാടകപ്രവര്‍ത്തനവുമായി നടക്കുന്ന കാലത്ത് ചെറുതുരുത്തി ഗസ്റ്റ്ഹൗസില്‍ വച്ചാണ് ലോഹിതദാസിനെ കാണുന്നത്. അന്ന് അറിയപ്പെടുന്ന നാടകകൃത്താണ്. 'സിന്ധു ശാന്തമായൊഴുകുന്നു' എന്ന നാടകം ജനപ്രീതിയാര്‍ജിച്ച സമയം. പരിചയപ്പെട്ടതാവട്ടെ 'തനിയാവര്‍ത്തന'മെന്ന ആദ്യ സിനിമയുടെ ഷൊര്‍ണൂരിലെ ലൊക്കേഷനില്‍ വച്ച്. സൗഹൃദം മുളച്ചത് അവിടെ നിന്നായിരുന്നു. ജീവിതത്തില്‍ എന്തും തുറന്നു പറയാവുന്ന സുഹൃത്തുക്കളായി മാറിയത് പെട്ടെന്നാണ്.
അച്ഛന്റെ വാത്സല്യം
ലോഹിയേട്ടന് ഒരു നിര്‍ബന്ധമുണ്ട്. ഷൂട്ടിംഗില്ലെങ്കിലും ഹോട്ടല്‍മുറിയില്‍ ചടഞ്ഞിരിക്കരുത്. പുതിയ അഭിനേതാക്കള്‍ പ്രത്യേകിച്ചും. 'ഭൂതക്കണ്ണാടി'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ പോലും എന്നെ മുറിയിലിരുത്തിയില്ല. എല്ലാ ദിവസവും രാവിലെ കാര്‍ ലൊക്കേഷനിലേക്ക് പുറപ്പെടുമ്പോള്‍ എന്നെയും കൊണ്ടേ പോവുകയുള്ളൂ.ആദ്യ ദിവസം അദ്ദേഹം പറഞ്ഞു.
''ലൊക്കേഷനില്‍ വന്ന് മറ്റുള്ളവരുടെ അഭിനയം നോക്കിക്കാണണം. എങ്കിലേ ഭയം മാറുകയുള്ളൂ. ഒപ്പം സ്വന്തം കഥാപാത്രത്തെക്കുറിച്ച് പഠിക്കാനുമാവും.''
ശരിയാണെന്ന് പിന്നീടെനിക്കു തോന്നിയിട്ടുണ്ട്. എന്റെ മാത്രം കാര്യമായിരുന്നില്ല. മീരയും ഭാമയും അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. അവരെയും ഇതുപോലെ രാവിലെ ഒപ്പം കൂട്ടും. ഒരു കുട്ടിയോടുള്ള വാത്സല്യമായിരുന്നു മീരാ ജാസ്മിനോടുണ്ടായിരുന്നത്. എന്നിട്ടും പലരും തെറ്റിദ്ധരിച്ചു. ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്തു. മാനസികമായി ഒരുപാടു ടെന്‍ഷനുണ്ടായ സമയമായിരുന്നു അതെന്ന് ലോഹിയേട്ടന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ആ സമയത്തുപോലും കുടുംബം അദ്ദേഹത്തിനൊപ്പം നിന്നു. ഭാര്യ സിന്ധുവിന് ലോഹിയേട്ടനെ നന്നായി അറിയാമായിരുന്നു. അവര്‍ ഒരു പാവം സ്ത്രീയാണ്. ലോഹിയേട്ടന്റെ നഖം വെട്ടിക്കൊടുക്കുന്നതുപോലും അവരാണ്. ചെറിയ സംഭവമുണ്ടായാല്‍ പോലൂം കരയും. ലോഹിയേട്ടന്റെ മരണം അവര്‍ക്കുണ്ടാക്കിയ നഷ്ടം ഭയങ്കരമാണ്.
ചകോരം എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതാനൊരുങ്ങുമ്പോള്‍ എന്നെ വിളിച്ചു.
''ഹരീ, എനിക്കിവിടെ ഷൊര്‍ണൂരിനടുത്ത് എവിടെയെങ്കിലും ഒരു വാടകവീട് വേണം. ശാന്തമായ സ്ഥലമാവണം. എഴുതാന്‍ വേണ്ടിയാണ്.''ഞാന്‍ എന്റെ നാടായ ശ്രീകൃഷ്ണപുരത്തുതന്നെ വീട് ഒരുക്കിക്കൊടുത്തു. ദിവസവും വൈകിട്ട് ഞങ്ങള്‍ കാണും. സംസാരിക്കും. എട്ട് നാടകങ്ങളെഴുതി സംവിധാനം ചെയ്ത ഞാന്‍ ഒരു ദിവസം ലോഹിയേട്ടനോട് ഒരു കഥ പറഞ്ഞു. അദ്ദേഹത്തിനത് ഭയങ്കരമായി ഇഷ്ടപ്പെട്ടു.''ഈ കഥ മറ്റാര്‍ക്കും കൊടുക്കരുത്. ഞാന്‍ തന്നെ സംവിധാനം ചെയ്യും.''
പക്ഷേ ലോഹിയേട്ടന്റെ തിരക്ക് കാരണം ആ പ്രൊജക്ട് നീണ്ടുപോയി. ലോഹിയേട്ടന്‍ ഓര്‍ത്തതുമില്ല. ഞാന്‍ ഓര്‍മ്മിപ്പിച്ചുമില്ല. എനിക്കു വിധിയുണ്ടായില്ലെന്നുവേണം പറയാന്‍.
അമരാവതിയെ പ്രണയിച്ച്
കിഴക്കുംപാട്ടുകളത്തെ എന്റെ തറവാട് ലോഹിയേട്ടന് ഭയങ്കര ഇഷ്ടമായിരുന്നു. ഇതുപോലുള്ള ഒരു വീട് എനിക്ക് ഷൊര്‍ണൂരില്‍ വേണമെന്ന് വരുമ്പോഴൊക്കെ പറയാറുണ്ട്. ലക്കിടിയില്‍ ഒരു വീടും സ്ഥലവും കണ്ടപ്പോള്‍ ആദ്യം വിളിച്ചത് എന്നെയാണ്. ഞാന്‍ പോയി കണ്ട് അഭിപ്രായം പറഞ്ഞതിനുശേഷമാണ് അഡ്വാന്‍സ് കൊടുത്തത്.നല്ലൊരു ഈശ്വര വിശ്വാസിയായിരുന്നു. ഇവിടത്തെ കുട്ടിച്ചാത്തന്‍ കാവില്‍ ഇടയ്‌ക്കൊക്കെ കുടുംബസമേതം വന്ന് പ്രാര്‍ഥിച്ചിട്ടാണ് മടങ്ങുക. സമയം കിട്ടുമ്പോഴൊക്കെ കൂട്ടുകാരുമൊത്ത് മൂകാംബികയിലേക്കു പോകും. പലപ്പോഴും കൈതപ്രവും മുരളിയുമൊക്കെയാവും കൂട്ട്.ലക്കിടിയിലെ 'അമരാവതി'യില്‍ ഒരു കുളമുണ്ട്. അതൊന്നു നേരെയാക്കണമെന്ന് ഒരിക്കല്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ നിന്ന് ഒരാളെ കൊണ്ടുവന്നു നോക്കിച്ചു. വറ്റിച്ച് ചെളി കോരാന്‍ 4500 രൂപ വേണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിലക്കി.''വേണ്ട ലോഹിയേട്ടാ, ഞാന്‍ വേണമെങ്കില്‍ എന്റെ നാട്ടില്‍ നിന്നും ആളെ കൊണ്ടുവരാം. ഇതിന്റെ പകുതി കൂലിയേ വേണ്ടിവരൂ.''
സിനിമാക്കാരന്‍ എന്ന ലേബലില്‍ അയാള്‍ കൂട്ടിപ്പറഞ്ഞതാണ്. അത് ലോഹിയേട്ടനും അറിയാം. താടി പിടിച്ച് ഉഴിഞ്ഞ ശേഷം പറഞ്ഞു.''കൊടുക്കാം. അവര്‍ക്കും ഇങ്ങനെയല്ലേ കിട്ടൂ.''കുളം വൃത്തിയാക്കിയ ശേഷം തൊഴിലാളികളെ അടുത്തേക്കു വിളിപ്പിച്ചു.
''അര്‍ഹിക്കാത്ത ഒരു പണവും എന്റെ കൈയിലില്ല. ദൈവകൃപയാല്‍ ഇവിടംവരെ എത്തിയെന്നേയുള്ളൂ. ലോഹിതദാസ് സിനിമാക്കാരനാണ്. എന്നാല്‍ പണക്കാരനല്ല.'' അതു പറഞ്ഞതിനുശേഷം പറഞ്ഞുറപ്പിച്ച പണം നല്‍കി. ലോഹിയേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ ആയിരം രൂപ തിരികെ നല്‍കി.
'അമരാവതി'യില്‍ താമസം തുടങ്ങിയതു മുതല്‍ മുടങ്ങാത്ത ഒന്നുണ്ട്. രാവിലത്തെ നടത്തം. വഴിയില്‍ കാണുന്ന പശുവിനോടും ആടിനോടും പുല്ലിനോടും പൂക്കളോടു വരെ അദ്ദേഹം സംസാരിക്കും. ലക്കിടിയില്‍ അദ്ദേഹത്തിന് പരിചയമില്ലാത്ത ആരുമില്ല. അവയെല്ലാം പലപ്പോഴും കഥാപാത്രങ്ങളായി സിനിമയിലെത്തിയിട്ടുമുണ്ട്. മണ്ണിന്റെ മണമുള്ള കഥകള്‍ കിട്ടുന്നതും ഈ നടത്തത്തിനിടയിലാണെന്ന് പലപ്പോഴും പറയാറുണ്ട്.
അമാനുഷികതയില്ലാതെ

രണ്ടു സിനിമകള്‍ ഹിറ്റാവുമ്പോഴേക്കും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ നോക്കിപ്പോവുന്ന സിനിമാക്കാരുടെ കൂട്ടത്തില്‍ ലോഹിയേട്ടനെ പെടുത്താനാവില്ല. ഹോട്ടല്‍മുറികളേക്കാളും അദ്ദേഹമിഷ്ടപ്പെടുന്നത് 'അമരാവതി'യിലെ വീടാണ്. അല്ലെങ്കില്‍ ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസ്. ഒരു സിനിമ ഹിറ്റായാല്‍ അതില്‍ അമിതമായി ആഹ്‌ളാദിക്കാറില്ല. അപ്പോഴൊക്കെയും പറയുന്നത് ഒരേയൊരു കാര്യമാണ്.''വിജയവും പരാജയവുമൊന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ല.''സ്വഭാവശുദ്ധിയായിരുന്നു ലോഹിയേട്ടന്റെ പ്രധാന ഗുണം. കള്ളത്തരവും സ്വാര്‍ഥതയും അറിയില്ല. സിനിമാഫീല്‍ഡില്‍ ഇതൊന്നും പറ്റിയതല്ല. ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ചവിട്ടുപടിയായി നിന്നത് അദ്ദേഹമായിരുന്നു. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം കരിയറില്‍ 'കിരീടം' എന്ന ഒറ്റ സിനിമ മതി. അതില്‍ അമാനുഷികത ഉണ്ടായിരുന്നില്ല. സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വികാരമായിരുന്നു ആ സിനിമ

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: