Pages

Thursday, October 11, 2012

നുരയ്ക്കുന്ന, തിളയ്ക്കുന്ന ഹോട്ടല്‍ ഭക്ഷണം


നുരയ്ക്കുന്ന, തിളയ്ക്കുന്ന
 ഹോട്ടല്‍ ഭക്ഷണം

എഴുനൂറ്റി മുപ്പത്തിയേഴ് രൂപ കൊടുത്ത് വാങ്ങിയ ചിക്കനിൽ നുരയ്ക്കുന്ന പുഴു. ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ചു. ഷവർമ്മ കഴിച്ച മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ. ബിരിയാണിയിൽ പാറ്റ, ഊണിൽ പല്ലി, നഗരത്തിലെ പ്രശസ്ത ഹോട്ടലിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു.... കുറേക്കാലമായി പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളാണ്. രണ്ടു മൂന്നു ദിവസം ഇതുമായി ബന്ധപ്പെട്ട വാർത്തകളും റെയ്ഡിന്റെ വാത്തകളും മറ്റും നിറയും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവന് ആദ്യമൊരു ‌ഞെട്ടൽ. പിന്നെയൊരു തമാശ. ഏതാനും ദിവസങ്ങൾ കഴിയുന്നതോടെ വിവാദങ്ങളും കോലാഹലങ്ങളും കെട്ടടങ്ങും. പൂട്ടിച്ച ഹോട്ടലുകൾ ഒന്ന് വൃത്തിയാക്കി തുറക്കും. ജനം പുതിയ ഭക്ഷണം കഴിക്കാമെന്ന പ്രതീക്ഷയിൽ ഹോട്ടലുകളിലേക്ക് തള്ളിക്കയറും.എത്ര കിട്ടിയാലും മലയാളി  പഠിക്കില്ലെന്ന വാശി.തുറക്കുന്ന നിമിഷം മുതൽ ഇവിടങ്ങളിൽ വീണ്ടും തിരക്കോടു തിരക്കാണ്. കഴിഞ്ഞ ദിവസം പുഴുവുള്ള ഇറച്ചി പിടിച്ചതല്ലേ ഇനി കുറച്ചു ദിവസമെങ്കിലും ഇവിടുത്തെ ഭക്ഷണം നല്ലതായിരിക്കും എന്നൊക്കെ പറഞ്ഞാകും വീണ്ടും അവിടേക്ക് തള്ളിക്കയറുക. ആൾക്കാർ ധാരാളം വീണ്ടും ഒഴുകിയെത്തുന്നതോടെ എല്ലാം പഴയമട്ടിലാകും. പാതിവെന്ത ഇറച്ചി ചൂടാക്കി, കൊള്ള വിലയ്ക്ക് വില്ക്കും. പുഴുവരിച്ച ഇറച്ചിയുടെ വാർത്ത വായിച്ചവർ അതെല്ലാം മറന്ന് മുടിഞ്ഞ വില നൽകി ഈ പാതിവെന്ത ഇറച്ചി വയർ നിറയെ വെട്ടി വിഴുങ്ങും. അടുത്ത ദിവസം വീണ്ടും ഇതു വിഴുങ്ങാൻ എത്തുമ്പോഴായിരിക്കും ചിക്കനിൽ പച്ചച്ചോരയും പുഴുവും കാണുന്നത്. ഉടൻ വാർത്തയായി, റെയ്ഡായി, അന്വേഷണമായി, അടച്ചുപൂട്ടലായി. ഒരാഴ്ച കഴിയുമ്പാൾ എല്ലാം മറക്കും. കുറേക്കഴിയുമ്പാൾ ഇക്കഥ ആവർത്തിക്കും. അപ്പോൾ ആരാണ് യഥാർഥ ഉത്തരവാദി? പഴകിയ ഇറച്ചി വിളമ്പുന്നവരോ, ഇതെല്ലാം അറിഞ്ഞുകൊണ്ട് കൊള്ള വില നൽകി ഇവ വാങ്ങി സ്വന്തം ജീവൻ അപകടത്തിലാക്കുന്നവരോ? പൂട്ടിയവ അടക്കം വീണ്ടും തുറന്നാലും ഒരിടത്തും തിരക്കും വില്പനയും കുറഞ്ഞതായി കാണുന്നില്ല. പുഴുവുള്ള ഇറച്ചി വിറ്റാലും പഴകിയ മട്ടൺ വിറ്റാലും ജീവനെടുത്ത ഷവർമ്മ വിറ്റാലും ജനത്തിന് ഒരു പ്രശ്നവുമില്ല. രണ്ടു ദിവസം കഴിഞ്ഞ് അതേ സാധനം കൂടിയ വിലയ്ക്ക് വാങ്ങി വയറു നിറച്ച് തട്ടും. ആരാണ് ഉത്തരവാദി? എല്ലാ ദിവസവും ഓടിനടന്ന് സകല ഹോട്ടലുകളും ചിക്കൻ സ്റ്റാളുകളും പരിശോധിക്കുകയും മറ്റും ചെയ്യുക അസാധ്യമാണ്. അങ്ങനെ ചെയ്യാത്തതാണ് കുറ്റമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ പഴിചാരിയിട്ട് കാര്യമില്ല. പുഴുവരിച്ചവ വാങ്ങിക്കഴിവുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. കുറച്ചുകാലം മുൻപു വരെ വല്ലപ്പോഴും വീടുകളിൽ ഇറച്ചി വെച്ച് കഴിക്കുന്ന ശീലമുണ്ടായിരുന്നു. പ്രത്യേകിച്ചും ഞായറാഴ്ചകളിൽ, ഇന്ന് ആർക്കും നേരമില്ല. കണ്ടും  കേട്ടും  പഠിച്ചില്ലെങ്കില്‍ ആശുപത്രികളില്‍  കിടന്നും  കൊടുത്തും പഠിക്കാം .

                          പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: