Pages

Wednesday, August 29, 2012

വാനരസംഘത്തിനു ഓണസദ്യ


വാനരസംഘത്തിനു ഓണസദ്യ
 തമ്മിലടിച്ചും അന്യന്റെ ഇലയില്‍ കൈയിട്ടുവാരിയും ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസംഘം ഉത്രാടസദ്യ ഉണ്ടു. ബുധനാഴ്ച തിരുവോണസദ്യ ഉണ്ണാനുള്ള ഒരുക്കത്തിലാണ്അവര്‍. ക്ഷേത്രവളപ്പിലെ വാനര ഭോജനശാലയിലായിരുന്നു വാനരസംഘത്തിന് ഉത്രാടസദ്യ വിളമ്പിയത്. നിരത്തിയിട്ട തൂശനിലയില്‍ പച്ചടി, കിച്ചടി, പഴം, അവിയല്‍, തോരന്‍, ഉപ്പേരി, പപ്പടം തുടങ്ങി എല്ലാവിധ വിഭവങ്ങളും വിളമ്പി. ഒടുവിലായി ചോറും പരിപ്പും വിളമ്പി. ഈ സമയമത്രയും ക്ഷേത്രത്തിന്റെ മതിലിലും മരച്ചില്ലകളിലും അക്ഷമരായി കാത്തുനിന്ന വാനരസംഘം വിളമ്പുകാര്‍ പന്തി വിട്ടതോടെ സദ്യ ഉണ്ണാനായി എത്തിത്തുടങ്ങി. വാനരസംഘത്തിന്റെ നേതാവ് വീരനാണ് ആദ്യം സദ്യയുണ്ടത്. തുടര്‍ന്ന്, സംഘാംങ്ങളെല്ലാം ഊണ് തുടങ്ങി. സമാധാനമായി തുടങ്ങിയ സദ്യയുണ്ണല്‍ അല്പനിമിഷങ്ങള്‍ക്കുള്ളില്‍ അലങ്കോലപ്പെട്ടു. അന്യന്റെ ഇലയില്‍ കൈയിട്ടുവാരിയും വിഭവങ്ങള്‍ തട്ടിപ്പറിച്ചുമായി പിന്നീടുള്ള സദ്യയുണ്ണല്‍. കൂട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം വാരി നല്‍കുന്ന അമ്മക്കുരങ്ങുകള്‍ കൗതുകമായി. ചില ചന്തക്കുരങ്ങുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. വാനരസംഘത്തിന്റെ നേതാവായിരുന്ന സായിപ്പിന്റെ മരണത്തോടെ ചന്തക്കുരങ്ങുകളും ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി ഉത്രാടസദ്യ ഉണ്ണുന്നത് പതിവാണ്. 

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.വി. അരവിന്ദാക്ഷന്‍ നായരുടെ വകയായിട്ടായിരുന്നു ഉത്രാട സദ്യ. വിദേശ മലയാളി കന്നിമേലഴികത്ത് ബാലചന്ദ്രന്റെ വകയായാണ് ബുധനാഴ്ച തിരുവോണസദ്യ നല്‍കുക. നിരവധി ആളുകളാണ് വാനരസംഘം ഓണസദ്യ ഉണ്ണുന്നത് കാണാന്‍ എത്തുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ക്ഷേത്രത്തിലെ വാനരസംഘത്തിന് ഓണസദ്യ നല്‍കാറുണ്ട്.
 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: