Pages

Thursday, August 30, 2012

രാഷ്ട്രീയ നേതാക്കള്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസ്


രാഷ്ട്രീയ നേതാക്കള്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസ്
ഗുജറാത്ത് കൂട്ടക്കൊലകള്‍ നടന്നിട്ട് പത്ത് വര്‍ഷം പിന്നിട്ടുവെങ്കിലും നരോദ പാട്യ കൂട്ടക്കൊല സംബന്ധിച്ച കോടതിവിധി, നീതിയുടെ രഥചക്രങ്ങള്‍ തടുക്കാന്‍ കഴിയാത്ത വിധം മുന്നോട്ടുതന്നെ നീങ്ങുകയാണെന്ന് പ്രഖ്യാപിക്കുന്നു. 2002-ലെ ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ കൂട്ടക്കൊലകളിലെ ആദ്യത്തെ വിധിയല്ല ഇത്. അവസാനത്തേതുമല്ല. എന്നാല്‍, ഇതിന് ഒരു സവിശേഷതയുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്. ബി.ജെ.പി. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ മായ കൊഡ്‌നാനി എന്ന വനിതയാണ് കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടുള്ളവരില്‍ ഒരാള്‍. ബജ്‌രംഗ്ദള്‍ നേതാവായ ബാബു ബജ്‌റംഗിയാണ് മറ്റൊരാള്‍. കുറ്റം ചെയ്യാനുള്ള ഉദ്ദേശത്തോടെയുള്ള ഗൂഢാലോചന, കൊല എന്നീ കുറ്റങ്ങള്‍ ഇവര്‍ ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കും മറ്റ് 30 പേര്‍ക്കുമുള്ള ശിക്ഷ വെള്ളിയാഴ്ച കോടതി വിധിക്കും. വര്‍ഗീയലഹള പോലുള്ള കേസുകളില്‍ രാഷ്ട്രീയനേതാക്കള്‍ പ്രതിചേര്‍ക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. ഇത്തരം കൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ രക്ഷപ്പെടുകയും അക്രമങ്ങളില്‍ നേരിട്ട് ഏര്‍പ്പെടുന്ന, ഊരും പേരുമില്ലാത്തവര്‍ മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ് പതിവ്. നിയമത്തിലെ പഴുതുകള്‍ എന്നതിലേറെ, അേന്വഷണ വേളയിലെ തിരിമറികളാണ് ഇതിന് വഴിവെക്കുക. രണ്ടായാലും തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസം പൗരന് നഷ്ടപ്പെടുന്നു. ഈ കോടതിവിധി മറിച്ചായത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
ഈ കേസുകളും ഒരുപക്ഷേ, വഴിതിരിഞ്ഞുപോയേക്കാമായിരുന്നു, സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍. വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാതെ പ്രോസിക്യൂഷന്‍ കൈയൊഴിഞ്ഞതിനെത്തുടര്‍ന്ന് ചില കേസുകള്‍ അങ്ങനെ വിട്ടുപോകുകയുണ്ടായി. ഇത് മനസ്സിലാക്കിയാണ് സുപ്രീംകോടതി തന്നെ പ്രധാനപ്പെട്ട ഒമ്പത് കേസുകള്‍ പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ഒമ്പത് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിച്ച് നീതിനടത്തിപ്പ് വേഗത്തിലാക്കിയതും. സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യാനും പരമോന്നത നീതിപീഠം വിചാരണ കോടതികളോട് നിര്‍ദേശിക്കുകയുണ്ടായി. ഭീഷണി നേരിട്ടും സാക്ഷികള്‍ സത്യം തുറന്നുപറയാന്‍ തയ്യാറായത് കൊണ്ടാണല്ലോ ഈ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ ഈ കേസുകള്‍ ഒന്നൊന്നായി തീര്‍പ്പുകല്പിക്കപ്പെടുകയാണ്.
അഹമ്മദാബാദ് നഗരത്തില്‍ പോലീസ് ആസ്ഥാനത്തിന് ഏതാണ്ട് നാല് കിലോമീറ്റര്‍ അപ്പുറം നരോദ പാട്യയില്‍ നടന്നത് മൃഗീയമായ നരഹത്യയായിരുന്നു. 97 മുസ്‌ലിംകളാണ് അവിടെ കൊലചെയ്യപ്പെട്ടത്. പത്ത് മണിക്കൂറോളം അക്രമികള്‍ അഴിഞ്ഞാടി. ഇത് തടയാന്‍ മായ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കഴിയുമായിരുന്നിട്ടും അവര്‍ അക്രമികളെ ഇളക്കിവിടുകയായിരുന്നുവെന്നുപറയുന്നു. ഇതിനു മുന്‍പ് 33 പേരെ തീവെച്ചുകൊന്ന സര്‍ദാര്‍പുര കേസില്‍ 31 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ആനന്ദ് ജില്ലയിലെ ഓഡെ ഗ്രാമത്തിലും ഇതുപോലെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 23 പേരെ തീവെച്ച് കൊല്ലുകയുണ്ടായി. ആ സംഭവത്തിലും 23 പേര്‍ ശിക്ഷിക്കപ്പെട്ടു. വടക്കന്‍ ഗുജറാത്തിലെ വിസ്‌നഗര്‍ പട്ടണത്തിലെ ദീപ്ദ ദര്‍വാജ പ്രദേശത്ത് 11 പേരെ കൊലചെയ്ത സംഭവത്തിലും വിധി വന്നുകഴിഞ്ഞു. ഇവിടെ ബി.ജെ.പി.യുടെ ഒരു മുന്‍ എം.എല്‍.എ.യും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും പ്രതികളായിരുന്നുവെങ്കിലും കോടതി അവരെ വെറുതെ വിടുകയാണുണ്ടായത്.

വര്‍ഗീയലഹള സംബന്ധിച്ച് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണചെയ്യാന്‍ മതിയായ തെളിവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. എങ്കിലും തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാള്‍ ശിക്ഷിക്കപ്പെടുന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. മോഡി മന്ത്രിസഭയില്‍ 2007-ല്‍ അംഗമായിരുന്നു നരോദ എം.എല്‍.എ.യായ മായ. 2009-ല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ നയിക്കാന്‍ മോഡി താത്പര്യപ്പെട്ടേക്കാമെങ്കിലും വര്‍ഗീയ കലാപത്തിന്റെ നീണ്ട നിഴലുകള്‍ അദ്ദേഹത്തിന്റെ വഴിയിലുണ്ടാവും. പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതാണ് ഏതൊരു സര്‍ക്കാറിന്റെയും പ്രാഥമികമായ കര്‍ത്തവ്യം. പാലവും റോഡും വൈദ്യുതിയുമൊക്കെ അതുകഴിഞ്ഞേ വരുന്നുള്ളൂ. പലപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായ പൗരന്റെ ആകെയുള്ള സ്വത്ത് തന്നെ അവന്റെ ജീവന്‍ മാത്രമാവും.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: