Pages

Wednesday, August 1, 2012

പി .ജയരാജന്‍ റിമാന്‍ഡില്‍


പി .ജയരാജന്‍ റിമാന്‍ഡില്‍

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. കോടതിനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ തന്നെ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ജയരാജന്‍ കേസില്‍ 38 ാംപ്രതിയും ടി.വി രാജേഷിനെ 39 ാം പ്രതിയുമാണ്. പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത് അന്വേഷണ സംഘമാകട്ടെ കോടതി മുമ്പാകെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ജയരാജന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചില്ല. ഹൃദ്രോഗിയാണെന്നും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ വ്യക്തിയാണെന്നും ജയരാജന് മജിസ്‌ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചു. ഇതനുസരിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയരാജന് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് ബുധനാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായായാണ് ടൗണ്‍ സി.ഐ ഓഫീസിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. എം.വി ജയരാജന്‍, പി.കെ ശ്രീമതി, ജയിംസ് മാത്യു എം.എല്‍.എ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഐ.പി.സി 118 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരുന്നുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. 11.20 ഓടെ സി.ഐ ഓഫീസിലേക്ക് കയറിപ്പോയ ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റ് നടപടി ക്രമം പൂര്‍ത്തിയാക്കി 11.35 ഓടെ തന്നെ കോടതിയിലേക്ക് കൊണ്ടുപോകാനായി പുറത്തേക്ക് കൊണ്ടുവന്നു. ഇതോടെ പുറത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങി. പോലീസ് വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേര്‍ക്കും കല്ലേറ് നടന്നു. സംഘര്‍ഷാവസ്ഥയ്ക്കിടയിലും പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ടുപോയി. 11.45 ഓടെ തന്നെ അദ്ദേഹത്തെ കോടതിയിലെത്തിച്ചു. അറസ്റ്റിന് മുന്നോടിയായിട്ടുള്ള എല്ലാ സംവിധാനങ്ങളും പോലീസ് മുന്‍കൂട്ടി ഒരുക്കിയിരുന്നു. നഗരത്തിലും ടൗണ്‍ സ്റ്റേഷന്‍ പരിസരത്തും വന്‍ പോലീസ്‌കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം ചൊദ്യം ചെയ്ത ടി.വി.രാജേഷ് എം.എല്‍.എയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.ജയരാജനോട് ബുധനാഴ്ച മൂന്നാം ഘട്ട ചോദ്യചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശിച്ചതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. പ്രതിചേര്‍ക്കുന്നതിനുള്ള ക്ഷണപത്രം കിട്ടിയത് അനുസരിച്ചാണ് ഹാജരാകാന്‍ എത്തിയിരിക്കുന്നതെന്ന് സി.ഐ ഓഫീസിന് പുറത്തുവെച്ച് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണിത്. കള്ളക്കേസും ജയിലറയും പുത്തരിയല്ല. മുസ്‌ലിം ലീഗിന്റെ തിട്ടൂരമനുസരിച്ച് താളംതുള്ളുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. മതഭ്രാന്തന്മാരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കുന്നത്. പോലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജയരാജന്റെ അറസ്റ്റുണ്ടായാല്‍ ജില്ലയില്‍ പലയിടത്തും ദിവസങ്ങളോളം അക്രമസാധ്യത രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മേഖലകളിലൊക്കെ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജില്ലയ്ക്കുപുറത്തുനിന്ന് സേനയെ കണ്ണൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.ഷുക്കൂര്‍ കൊല്ലപ്പെടുമെന്ന് ജയരാജന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന് തെളിവും വ്യക്തമായ മൊഴികളും ലഭിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം ടി.വി.രാജേഷ് എം.എല്‍.എയുടെ മൊഴി തന്നെയാണ്. ജയരാജന്‍ നിഷേധിച്ച പല കാര്യങ്ങളും രാജേഷ് സമ്മതിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ജയരാജനോട് ബുധനാഴ്ച ടൗണ്‍ സി.ഐ ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചത്. ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണുവിനെ തനിക്ക് അറിയില്ലെന്നാണ് പി.ജയരാജന്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. പരിക്കേറ്റ് ആസ്പത്രിയിലായ തന്നെ പരിചരിക്കാന്‍ വന്നയാളെന്ന് മാത്രമാണ് വേണുവിനെക്കുറിച്ച് ജയരാജന്‍ പറഞ്ഞത്. ഇതിനുമുമ്പ് വേണുവിനെ തനിക്ക് പരിചയമില്ല. ആസ്പത്രിയിലെത്തി കണ്ടപ്പോഴാണ് ലോക്കല്‍ സെക്രട്ടറിയായ വേണുവിനെ അറിയുന്നതെന്നും ജയരാജന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പാടെ നിഷേധിക്കുന്ന മൊഴിയാണ് ടി.വി.രാജേഷ് നല്‍കിയത്. ആദ്യം വേണുവിനെ അറിയില്ലെന്ന് രാജേഷ് പറഞ്ഞു. എന്നാല്‍ സംഭവം നടക്കുന്നതിന്റെ ഒരുദിവസം മുമ്പ് നിങ്ങള്‍ വേണുവിനെ വിളിച്ചിരുന്നല്ലോ എന്ന് അന്വേഷണസംഘം ചോദിച്ചു. അക്കാര്യവും രാജേഷ് നിഷേധിച്ചു. ഫിബ്രവരി 20ന് മാത്രമാണ് താന്‍ കണ്ണൂരിലെത്തിയതെന്നും രാജേഷ് പറഞ്ഞു. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും കളവാണെന്ന് പോലീസ് രാജേഷിനോട് പറഞ്ഞു. ഫിബ്രവരി 19ന് മൂന്നുതവണ രാജേഷ് വേണുവിനെ വിളിച്ചതിന്റെ രേഖകള്‍ പോലീസ് രാജേഷിനെ കാണിച്ചു. 20നുമുമ്പ് കണ്ണൂരിലുണ്ടായിരുന്നുവെന്നതും പോലീസ് സ്ഥാപിച്ചു. തനിക്ക് നിഷേധിക്കാന്‍ കഴിയാത്തവിധം അന്വേഷണ സംഘം തെളിവ് ശേഖരിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് വേണുവിനെ അറിയാമെന്ന് രാജേഷ് സമ്മതിച്ചത്. 
സഹകരണ ആസ്പത്രിയില്‍ ലീഗ്പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചടി ആസൂത്രണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് രാജേഷ് നല്‍കിയ മൊഴി. ആസ്പത്രിയില്‍ വന്നവരോടൊക്കെ പി.ജയരാജനാണ് കൂടുതലും സംസാരിച്ചതെന്നും രാജേഷ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളാണ് പി.ജയരാജനില്‍നിന്ന് ഉറപ്പുവരുത്താനായി ജയരാജനെ വിളിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.
പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ(ഓഗസ്റ്റ്‍ 2-2012 ) ഹര്‍ത്താല്‍ നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

                                                പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: