Pages

Wednesday, April 18, 2012

TURKI FILM (ഇരുട്ടിലേക്കുള്ള യാത്ര)



ഇരുട്ടിലേക്കുള്ള യാത്ര

തുര്‍ക്കിക്കാരനായ അതില്‍ ഇനാഖ് രണ്ടു ഫീച്ചര്‍ ചിത്രങ്ങളേ സംവിധാനം ചെയ്തിട്ടുള്ളൂ. രണ്ടിലും സമകാലീന രാഷ്ട്രീയവിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 2007-ല്‍ ഇറങ്ങിയ 'സിന്‍സിര്‍ബൊസാന്‍' ആണ് ആദ്യ ചിത്രം. 1980-ല്‍ തുര്‍ക്കിയിലുണ്ടായ പട്ടാളവിപ്ലവത്തെ ആസ്പദമാക്കിയാണീ ചിത്രം. അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകളാണ് ചിത്രം അന്വേഷിക്കുന്നത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ള കലാകാരനാണ് അതില്‍ ഇനാഖ്.

ആ ആത്മരോഷമാണ് രണ്ടാമത്തെ ചിത്രമായ 'എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സി' ല്‍ പ്രകടമാവുന്നത്. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. അധിനിവേശത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ഭീകരവാദത്തോട് അതില്‍ ഇനാഖിന് ആഭിമുഖ്യമില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൂടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാട് അരക്കിട്ടുറപ്പിക്കുകയാണ് ഫ്രഎ സ്‌റ്റെപ്പ് ഇന്‍ ടു ദ ഡാര്‍ക്ക്‌നെസ്സിയ്ത്ത ല്‍. 2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം.

പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമം. വടക്കന്‍ ഇറാഖിലാണീ ഗ്രാമം. ജീവിതം അവിടെ ശാന്തമായി ഒഴുകുന്നു. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ഇരുട്ടിന്റെ മറപറ്റി അമേരിക്കന്‍ സേന അവിടേക്ക് കടന്നുവരുന്നു. തീവ്രവാദികള്‍ ഗ്രാമത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയമാണ് റെയ്ഡിന് കാരണം. സെന്നത്ത് എന്ന യുവതി എല്ലാറ്റിനും സാക്ഷിയാകാന്‍ വിധിക്കപ്പെട്ടു. ഗ്രാമത്തെ ഒന്നടങ്കം അമേരിക്കന്‍ സേന കൊന്നൊടുക്കുന്നത് ദൂരെയുള്ള ടോയ്‌ലറ്റിരുന്ന് കാണുകയായിരുന്നു അവള്‍.

ഒരു നിലവിളി അവളില്‍ ആരുമറിയാതെ, നിശ്ശബ്ദമായി ഉയര്‍ന്നൊടുങ്ങി. ഗ്രാമത്തില്‍ ആരും അവശേഷിച്ചില്ല. പിന്നെ അവിടെ നില്‍ക്കാന്‍ സെന്നത്തിനായില്ല. വായിച്ചുവായിച്ച് തേഞ്ഞുപോയ അക്ഷരങ്ങളുള്ള ഒരു കത്തും ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായിരുന്നു. കത്തും ഫോട്ടോയും അവളുടെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍ അസിമിന്റെതായിരുന്നു. (പ്രാവുകളെ ഏറ്റവും ഇഷ്ടമായിരുന്നു അവന്. മരിക്കുന്നവരൊക്കെ പ്രാവായിത്തീരും എന്നവന്‍ വിശ്വസിച്ചിരുന്നു.). സെന്നത്തിന് ഇനി അസിം മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും അമേരിക്കന്‍ സേനയുടെ തോക്കിനിരയായി. അസിം കിര്‍ക്കുക്കിലാണ് ജോലി ചെയ്യുന്നത്.

കൂടുതലൊന്നും അവള്‍ക്കറിയില്ല. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് 'എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ' എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഇറാക്കിലും തുര്‍ക്കിയിലുമായാണ് കഥ നടക്കുന്നത്. വടക്കന്‍ ഇറാക്കിലെ സെന്നത്തിന്റെ ഗ്രാമത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഗ്രാമത്തിലെ കൂട്ടക്കൊലയ്ക്കുശേഷം സെന്നത്ത് അവിടംവിടുകയാണ്. അവള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. മൂത്ത സഹോദരനെ കണ്ടുപിടിക്കണം.

മലനിരകള്‍ താണ്ടി സെന്നത്ത് യാത്ര തുടരുകയാണ്. കിര്‍ക്കുക്ക് നഗരത്തിലാണ് സഹോദരനുള്ളതെന്ന് അവള്‍ക്കറിയാം. അവിടെയെത്തിയപ്പോഴാണ് ഒരു ബോംബ് സ്‌ഫോടനത്തില്‍പ്പെട്ട് അസിമിന് പരിക്കേറ്റ വിവരം സെന്നത്ത് അറിയുന്നത്. അയാളെ തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു. തുര്‍ക്കിയിലെത്തണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. സെന്നത്തിന്റെ കൈയില്‍ പാസ്‌പോര്‍ട്ടില്ല. നടന്നും വാഹനങ്ങളിലുമായി അവള്‍ തുര്‍ക്കി അതിര്‍ത്തിയിലെത്തുന്നു.

കള്ളക്കടത്തുസംഘത്തിന്റെ വലയിലാണവള്‍ ആദ്യംപെടുന്നത്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ആത്മഹത്യയ്ക്കായി നദിയില്‍ ചാടിയ അവളെ ഒരു തീവ്രവാദി ഗ്രൂപ്പ് രക്ഷിക്കുന്നു. പിന്നീട് അവരുടെ കൂടെയായി സെന്നത്തിന്റെ യാത്ര. ഈ സഞ്ചാരം അവളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. പ്രതികാരം സെന്നത്തിന്റെ ലക്ഷ്യമായിരുന്നില്ല. പക്ഷേ, അവള്‍ എത്തിപ്പെട്ടത് പ്രതികാരദാഹവുമായി നടക്കുന്ന ഒരു തീവ്രവാദി ഗ്രൂപ്പിന്റെ കൈകളിലാണ്. താനിഷ്ടപ്പെടാത്ത വഴിയിലൂടെ ഒരു പാവയെപ്പോലെ അവള്‍ക്ക് സഞ്ചരിക്കേണ്ടിവരുന്നു. തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍ നിയോഗിക്കപ്പെടുന്നു. മനുഷ്യച്ചാവേറിന്റെ വേഷം. പക്ഷേ, സെന്നത്ത് ചാവേറാകാന്‍ ഒരിക്കലും പാകപ്പെട്ടിരുന്നില്ല.

നഗരവനിതയുടെ വേഷത്തിനുള്ളില്‍ ഒരു ഭീകരവാദിയുടെ മുഖമൊളിപ്പി ച്ചുവെക്കാന്‍ അവള്‍ക്കൊട്ടും ആഗ്രഹമില്ല. എന്നിട്ടും ആരെയൊക്കെയോ അവള്‍ക്ക് അനുസരിക്കേണ്ടിവരുന്നു. ആ ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെ പിന്നീടുള്ള യാത്ര. ഇരുട്ടിലേക്ക് എടുത്തുവെച്ച കാല്‍ പിന്‍വലിക്കുന്ന സെന്നത്തിനെയാണ് ചിത്രാവസാനത്തില്‍ നമ്മള്‍ കാണുന്നത്. സ്വാസ്ഥ്യത്തോടെ ആദ്യം ആള്‍ക്കൂട്ടത്തില്‍ ലയിച്ച്, ക്രമേണ അവരില്‍ നിന്നകന്ന് , ഏകാകിയായി അവള്‍ നടന്നകലുന്നു. അപ്പോള്‍ എതിര്‍വശത്തൂടെ, അവള്‍ കാണാതെ, സഹോദരന്‍ പോകുന്നത് നമുക്ക് കാണാം. സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട അയാളുടെ ഒരു കാല്‍ മുട്ടിനു മുകളില്‍വെച്ച് മുറിച്ചുമാറ്റിയിരുന്നു.
അമേരിക്കന്‍ സേനയുടെ ക്രൂരതയ്ക്കിരയായി കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ട സെന്നത്തും അമീറയുമാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

                                പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: