പാചക വാതക പ്രതിസന്ധി അതിരൂക്ഷം - ആയിരകണക്കിന് ഹോട്ടലുകൾ അടച്ചുപൂട്ടി
പാചകവാതകക്ഷാമം രാജ്യത്ത് പുതിയ തലത്തിലേക്കു കടന്നിരിക്കുകയാണ്. ആയിരക്കണക്കിനു ഹോട്ടലുകൾ പൂട്ടിയതോടെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ വീടുകൾ പട്ടിണിയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഹോട്ടലുടമകളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി. പല ഹോട്ടലുകളും ഭക്ഷണത്തിനു വില വർധിപ്പിക്കാൻ നിർബന്ധിതരായി. യുദ്ധം നീണ്ടുപോയാൽ രാജ്യത്ത് ഉണ്ടാകാൻപോകുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല .
ഒരു പ്രതിസന്ധിയുമില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടയിലും സ്ഥിതി രൂക്ഷമായിക്കഴിഞ്ഞു. ഇതിനിടെ, തൃശൂരിൽ അറ്റകുറ്റപ്പണിക്കിടെ കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈൻ തൊഴിലാളികൾ അശ്രദ്ധമായി പൊട്ടിച്ചത് 63,380 സിലിണ്ടറിലേതിനു തുല്യമായ വാതകം നഷ്ടമാക്കിയെന്ന വാർത്ത സൂചിപ്പിക്കുന്നതു കെടുകാര്യസ്ഥതയുടെ അങ്ങേയറ്റമാണ്. വാതകനഷ്ടം മാത്രമല്ല, എന്തു സുരക്ഷയാണ് ഇത്തരം ഇന്ധനപൈപ്പുകൾക്ക് ഉള്ളതെന്ന ചോദ്യവും ഭയപ്പെടുത്തുന്നതാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തിലെടുക്കാത്ത പ്രതിസന്ധികൾ പാചകവാതകക്ഷാമത്തെ ചുറ്റിപ്പറ്റി രൂപംകൊള്ളുകയാണ്. യുദ്ധത്തെത്തുടർന്ന് അന്തർദേശീയ തലത്തിൽ രൂക്ഷമായ ഇന്ധന പ്രതിസന്ധി, പാചകം മുടക്കിൽനിന്നു തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും കടന്ന് ഇരട്ടിപ്രഹരമാകുകയാണ്. ബംഗാളിലും ആസാമിലുമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പണിയില്ലാതാകുകയും ചെയ്തതോടെ ഹോട്ടലുകളിലെ ഇതരസംസ്ഥാന തൊഴിലാളികളിലേറെയും നാടുവിട്ടു..നാട്ടുകാർ ഉൾപ്പെടെ ബാക്കിയുള്ളവർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നു. ഓരോ ദിവസവും കൂടുതൽ ഹോട്ടലുകൾ അടഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ തുക മുടക്കിയും വായ്പയെടുത്തും ഹോട്ടലുകൾ നടത്തുന്നവരും വലിയ സാന്പത്തിക പ്രതിസന്ധിയിലായി
തെരഞ്ഞെടുപ്പിന്റെ കസേരകളിയിൽ വ്യാപൃതരായിരിക്കുന്ന സർക്കാരുകളോ പ്രതിപക്ഷമോ പുത്തൻ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്. പാചകവാതകത്തിന്റെ പേരിൽ യാതൊരാശങ്കയും വേണ്ടെന്നും ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനകം സിലിണ്ടർ വീട്ടിലെത്തുമെന്നും കഴിഞ്ഞ ദിവസംവരെ ആവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്രം ഇപ്പോൾ പറയുന്നത്, ആശങ്കയുണ്ട്, പരിഭ്രാന്തി വേണ്ട എന്നാണ്.
എൽപിജി വിവേകപൂർവം ഉപയോഗിക്കണമെന്നും പാചകത്തിന് ബദൽ സംവിധാനങ്ങൾ തേടണമെന്നുമാണ് പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഒരാശങ്കയുമില്ലെന്നു പറഞ്ഞ് സർക്കാർ പാചകവാതകത്തിനു വില കൂട്ടിയപ്പോൾത്തന്നെ വിറക്-മണ്ണെണ്ണ-വൈദ്യുതി അടുപ്പുകൾ ഉൾപ്പെടെ ബദൽ മാർഗങ്ങൾ ജനം ഉപയോഗിച്ചുതുടങ്ങിയിരുന്നു..പക്ഷേ, വിറക് ക്ഷാമവും രൂക്ഷമായി. മണ്ണെണ്ണ കിട്ടാനില്ല. കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. ഇറാന് പ്രത്യേക അനുമതി നല്കിയതിനെത്തുടര്ന്ന് ഹോർമുസ് കടലിടുക്ക് കടന്ന് 45,000 മെട്രിക് ടൺ വീതം ഗ്യാസുമായി രണ്ടു കപ്പലുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത് നയതന്ത്രവിജയം തന്നെയാണ്. പക്ഷേ, പ്രശ്നപരിഹാരത്തിനു കൂടുതൽ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
17 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1,500 രൂപയായിരുന്നത് സ്വകാര്യ കമ്പനികൾ 3,500-4000 രൂപ വരെയാക്കി കൊള്ളയടിക്കുകയാണ്. 4,000 രൂപ കൊടുത്താൽ, സിലിണ്ടറിനു ക്ഷാമമില്ലാതാകുന്നത് എങ്ങനെയെന്നു ചോദിക്കേണ്ടതു സർക്കാരാണ്. വ്യക്തികളുടെ കരിഞ്ചന്തയിൽ ചുറ്റിത്തിരിയുന്ന സർക്കാർ, മുകളിലേക്കു പോകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സാന്പത്തിക പ്രതിസന്ധിയും വായ്പ തിരിച്ചടവുമുള്ളവർ നഷ്ടം സഹിച്ചും ഹോട്ടൽ തുറന്നിരിക്കുകയാണ്.ഇങ്ങനെപോയാൽ വരുംദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളും വീട്ടടുക്കളകളും അടയും. ഇതിനിടെ, തൃശൂരിൽ ബിപിസിയുടെ പെട്രോൾ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നവർ അബദ്ധത്തിൽ പൊട്ടിച്ച, കെഎസ്പിപിഎൽ (കൊച്ചി-സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്) എൽപിജി ലൈനിലിലെ ചോർച്ച അടയ്ക്കാനായിട്ടില്ല.
ഇതിൽ 63,380 സിലിണ്ടറിലേതിനു തുല്യമായ 900 ടണ് പാചകവാതകം ഉണ്ടായിരുന്നെന്നാണ് അറിയുന്നത്. ബിപിസിഎലിന്റെയും കെഎസ്പിപിഎലിന്റെയും എട്ടു മീറ്ററോളം വ്യത്യാസത്തിലുള്ള ഇത്ര ആപത്സാധ്യതയുള്ള പൈപ്പ്ലൈനുകൾ തിരിച്ചറിയാതെ പോയതിന്റെ ഉത്തരവാദികളെ കണ്ടെത്തേണ്ടതാണ്.യുദ്ധം അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും ഇതുവരെയില്ല. അതേസമയം, മറ്റു പല രാജ്യങ്ങൾക്കും സാധിക്കാത്ത വിധത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ അനുമതിയോടെ ഇന്ധനം കടത്തിക്കൊണ്ടുവരുന്നതിൽ ഇന്ത്യ മികവു കാട്ടി. എന്നിട്ടും സ്ഥിതി ഇതാണെന്ന് സർക്കാർ അംഗീകരിക്കണം.
സംസ്ഥാനത്തെ ഒരു ലക്ഷത്തിൽപ്പരം ഹോട്ടലുകളും തട്ടുകടകളും അവയിലെ ലക്ഷക്കണക്കിനു ജീവനക്കാരും പകച്ചുനിൽക്കുകയാണ്. രാജ്യമൊട്ടാകെയുള്ള സ്ഥിതിയെടുത്താൽ കോടിക്കണക്കിനു മനുഷ്യരെ ബാധിക്കുന്നതാണിത്. ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്ന ചോദ്യത്തിനുത്തരമില്ലെങ്കിൽ സർക്കാരെവിടെയെന്ന ചോദ്യമാകും അടുത്തത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment