Pages

Monday, December 22, 2025

ശ്രീനിവാസൻ ആധൂനിക കുഞ്ചൻ നമ്പ്യാർ

 

ശ്രീനിവാസൻ  ആധൂനിക

  കുഞ്ചൻ നമ്പ്യാർ

 

കുഞ്ചൻനമ്പ്യാരുടെ  പിൻഗാമിയാണ്  ശ്രീനിവാസൻ .സാമൂഹികവിമർശനത്തിന് നർമത്തോളം ഫലപ്രദമായ ആയുധം വേറേയില്ലെന്നു തിരിച്ചറിഞ്ഞ് ആധൂനിക കലാകാരനാണ് ശ്രീനിവാസൻ നർമത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് സിനിമയിലും ജീവിതത്തിലും ചിരിച്ചും ചിരിപ്പിച്ചും കടന്നുപോയ മഹാപ്രതിഭയാണ് അദ്ദേഹം .കലയും രാഷ്ട്രീയവും ഇണപിരിയാതെ നിലകൊണ്ടിരുന്നു എന്നും, ശ്രീനിവാസന്റെ സർഗാങ്കണങ്ങളിൽ. അദ്ദേഹത്തിന്റെ കലാവൈഭവം ഒട്ടേറെ ആരാധകരെ നേടിയപ്പോഴും നർമത്തിന്റെഅമ്പുകൊണ്ട കുരുക്കൾപലരും ശത്രുക്കളായിമാറി. പക്ഷേ, ഇത്തരം ശത്രുതകൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മുൻപിൽ ചെന്നുചാടുന്നവരെ നിഷ്കളങ്കമായ വ്യക്തിത്വംകൊണ്ട് കീഴടക്കാനുള്ള വൈഭവമായിരുന്നു അതിനുകാരണം.

ഒന്നിനെയും മാറിനിന്ന് വിമർശിക്കുകയായിരുന്നില്ല ചുവന്നമണ്ണായ പാട്യത്തുനിന്ന് ഉരുവംകൊണ്ട വിപ്ലവകാരി. പുരോഗമനപ്രസ്ഥാനങ്ങളോട് നർമത്തിലൂടെ കലഹിക്കുകയും കർമംകൊണ്ട് സഹകരിക്കുകയും മനസ്സാ ചേർന്നുനിൽക്കുകയുംചെയ്തു. ശ്രീനിവാസന്റെ ചിന്തയിലും എഴുത്തിലും കലയിലുമെല്ലാം അടിമുടി രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ട് ഒന്നിനെയും പുറത്തുനിന്നല്ല, അകത്തുകയറിയായിരുന്നു മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി വിമർശിച്ചത്. അതിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തവരായിരുന്നു പ്രതിലോമകരം എന്ന് വിളിച്ചുകൂവിയത്. ഇടതെന്നോ വലതെന്നോ നോക്കാതെ സമകാലിക രാഷ്ട്രീയപ്രവർത്തകരെയും നേതാക്കളെയും വിമർശിച്ചുകൊണ്ടിരുന്നപ്പോഴും അവരെ നിന്ദിച്ചിരുന്നില്ലെന്ന് അടുപ്പമുള്ളവർക്കറിയാം. ‘‘നമുക്കവരെ പരിഹസിക്കാം, വിമർശിക്കാം. പക്ഷേ സമൂഹത്തിൽ, നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാനും ആളുകളെ ആശ്വസിപ്പിക്കാനും അവർതന്നെ വേണം, അവരേ കാണൂ’’ -അതായിരുന്നു ശ്രീനിവാസന്റെ നിലപാട്.

രാഷ്ട്രീയകക്ഷികൾക്കെതിരായ വിമർശനങ്ങളൊന്നും ഉപരിതലത്തിലായിരുന്നില്ല. അവരവരുടെ ആശയങ്ങളും സിദ്ധാന്തങ്ങളും പഠിച്ചും അറിഞ്ഞും പ്രായോഗികതലത്തിൽ സംഭവിക്കുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ശ്രീനിവാസൻ, സിനിമയിലൂടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയചലച്ചിത്രങ്ങളുടെ സന്ദേശങ്ങൾ കാലാനുവർത്തിയാകുന്നത് അതുകൊണ്ടുതന്നെ.

രാഷ്ട്രീയത്തിനകത്തുനിന്ന് അതിനെ വിമർശിച്ചതുപോലെ മലയാളിപുരുഷനുനേരേയുള്ള ആത്മച്ഛായയുള്ള പരിഹാസങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് കരുത്തും രസനീയതയുമേകുന്നു. ഉയരം, നിറം തുടങ്ങി ശാരീരികവും മാനസികവുമായ തലങ്ങളിൽ ശരാശരി മലയാളിപുരുഷൻ കൊണ്ടുനടക്കുന്ന അപകർഷതയെ പരിഹസിച്ചുകൊണ്ടിരുന്ന മറ്റേതു സിനിമാക്കാരനുണ്ട് നമുക്ക്? സ്ത്രീക്കുമുൻപിൽ തോറ്റുകൊണ്ടേയിരിക്കുന്നവരാണ് ശ്രീനിവാസന്റെ പുരുഷകഥാപാത്രങ്ങൾ. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുംപോലുള്ള ശ്രീനിവാസൻസൃഷ്ടികൾ ഇത്തരുണത്തിൽ ലോകസിനിമയിലെത്തന്നെ അപൂർവതകളായിമാറുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: