Pages

Monday, September 22, 2025

BISHOP ALVARIS MAR YULIYOSE,ഗോവായിലെ കാരുണ്യത്തിന്റെ അപ്പോസ്തോലൻ: യഥാർഥ പുനരൈക്യത്തിന്റെ ശ്രേഷ്ഠാചാര്യൻ -

ഗോവായിലെ കാരുണ്യത്തിന്റെ അപ്പോസ്തോലൻ:
യഥാർഥ പുനരൈക്യത്തിന്റെ ശ്രേഷ്ഠാചാര്യൻ - പുണ്യവാനായ അൽവാറീസ് മാർ യൂലിയോസ് തിരുമേനിയുടെ 102 -ാം ഓർമ്മപ്പെരുന്നാൾ.


പൗരാണിക മലങ്കര സഭയിൽ നിന്ന് വേർപെട്ട് റോമാ സഭയോട് ചേർക്കപ്പെട്ട ഒരു ജനതയെ രണ്ടര നൂറ്റാണ്ടിനു ശേഷം സ്വന്തം ജീവനേക്കാൾ, സത്യവിശ്വാസം മുറുകെ പിടിച്ച് മാതൃസഭയിലേക്ക് നയിച്ച യഥാർഥ പുനരൈക്യത്തിന്റെ കാവൽ ഭടൻ. പൗരാണിക ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേര് -
പുണ്യവാനായ അൽവാറീസ് മാർ യൂലിയോസ് തിരുമേനി.

1836
ഏപ്രിൽ 29 നാണ് ഗോവയിലെ ഒരു റോമൻ കാത്തോലിക്ക കുടുംബത്തിൽ ജോസഫ് അൽവാറീസ്- മറീന ലുറൻകൊ ദമ്പതികളുടെ പുത്രനായി പണ്യവാൻ ജനിക്കുന്നത്.
മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു.
സ്നേഹത്തോടെ എല്ലാവരും അദ്ദേഹത്തെ ഫ്രാൻചു എന്നുവിളിച്ചു.
1853
ആറു വർഷത്തെ വേദശാസ്ത്ര പഠനത്തിനായി റാചോൽ സെമിനാരിയിൽ ചേർന്നു. തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയ അൽവാരിസ് അതിനുശേഷം ബോംബെയിലെ ജസ്യൂട്ട് സ്കൂളുകളിൽ അധ്യാപകസേവനം നടത്തിവന്നു. 1986 നവംബർ മാസം ആറാം തീയതി ബിഷപ്പ് വാൾറ്റർ എസ്റ്റിൻ അൽവാറീസിനെ പുരോഹിതനായി പട്ടംകെട്ടി. അതേതുടർന്ന് ഫാ. അൽവാറീസ് മറ്റനേകം ദേവാലയങ്ങളിൽ ശുശ്രുഷ ചെയ്തു. അക്കാലത്താണ് അവിടെ പദ്രുവാദോ പ്രോപഗണ്ട ഫിഡെ വിവാദം ഉണ്ടാകുന്നത്. ( പൗരസ്ത്യ നാടുകളിൽ കത്തോലിക്ക സഭയിൽ വിശ്വാസപ്രചരണത്തിനായി നിർമ്മിച്ചെടുത്ത ഒരു സംവിധാനമാണ് പദ്രുവാദോ സിസ്റ്റം. പോർച്ചുഗൽ-സ്പെയിൻ രാജ്യങ്ങളിലെ അധിപന്മാരുമായി സഭക്കുണ്ടായിരുന്ന നിയമം മൂലം സഭയുടെ വളർച്ചക്ക് വേണ്ടുന്നതെല്ലാം ചെയ്യുവാനുള്ള അധികാരം അവർക്ക് നൽകി. അങ്ങനെയുള്ള സഭയുടെ വികാരിമാരും ചുമതലപെട്ടവരുമെല്ലാം ആരെന്ന് നിശ്ചയിക്കപ്പെടുന്നത് സമൂഹം തന്നെയാണ്. എന്നാൽ ഇടക്കാലത്ത് പോർച്ചുഗൽ സൈന്യം ക്ഷയിക്കുവാൻ ഇടയായി. അങ്ങനെയിരിക്കെ മാർപ്പാപ്പയാൽ പതുക്കെ പദ്രുവാദോ സംവിധാനത്തിനു വിപരീതമായി തന്നിഷ്ടത്തിനു അപ്പോസ്തോലിക വികാരിമാരെ നിയമിക്കുവാൻ തുടങ്ങി. ഇത് പദ്രുവാദോവാദികളെ ചൊടിപ്പിച്ചു.)
ഫാ. അൽവാറീസ് ഉൾപ്പെടുന്നവർ പദ്രുവാദോവാദത്തെ ശക്തമായി ഉയർത്തിപിടിച്ചിരുന്നത് കൊണ്ട് അനേകം പീഡകളും കത്തോലിക്കാ സഭയിൽ നിന്നും അദ്ദേഹത്തിനെൽക്കേണ്ടവന്നു. സ്വതന്ത്രമായ സഞ്ചാരത്തിന് പോലും അദ്ദേഹത്തിന്റെ നിലപാട് വിനയായി. അങ്ങനെ ഒരു വിഷമം ഘട്ടത്തിലാണ് 1886 ഫാ. അൽവാറീസ് അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയെ കാണുന്നതും അദ്ദേഹത്തിന് കൗദാശിക പിന്തുണ അപേക്ഷിക്കുന്നതു ചെയ്യുന്നത്. പുലിക്കോട്ടിൽ തിരുമേനി അൽവാറീസ് അച്ചനെ സ്വാഗതം ചെയ്തു എന്ന് മാത്രമല്ല അദ്ദേഹത്തിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ സ്തുതിചൊവ്വാക്കപ്പെട്ട സത്യവിശ്വാസം പഠിക്കുന്നതിനു വേണ്ടി സഭ ഫാ.അൽവാരിസിനെ തിരുവിതാംകൂറിലേക്ക് അയച്ചു. മാർ ദിവന്നാസിയോസിനോടൊപ്പവും പരിശുദ്ധനായ പരുമല തിരുമേനിയോടൊപ്പവും പരുമല സെമിനാരിയിലും കോട്ടയം എംഡി സെമിനാരിയിലും അദ്ദേഹം താമസിച്ചുപോന്നു. 1888 ഓഗസ്റ്റ് 15നു അൽവാറീസിനെ സിലോണിന്റെയും ഗോവായുടെയും ശ്ലൈഹീക മേലധികാരിയായിട്ട് (Apostolic Perfect) മാർ ദിവന്നാസിയോസ് കല്പിച്ചാക്കി.
"
തനിക്കുവേണ്ടി ഭരണം നടത്തുവാനും ഇടയനെ നഷ്ടപ്പെട്ട ആടുകളെപ്പോലെ വലയുന്ന തന്റെ മക്കൾക്ക് ആശ്രയമേകുവാനുമായിട്ടാണ് " മലങ്കര മെത്രാപ്പോലീത്തായാൽ അദ്ദേഹം നിയമിതനാകുന്നത്.
ശ്ലൈഹീക മേലധികാരിയായ ഉടനെ തന്നെ അൽവാരിസ് തന്നെ ദൗത്യം ആരംഭിച്ചു. മലങ്കരസഭയോടുള്ള അദ്ദേഹത്തിന്റെ ബന്ധവും സഭ അദ്ദേഹത്തിന് നൽകിയ സ്വതന്ത്ര സ്ഥാനവും കത്തോലിക്കസമൂഹത്തെയും ജെസ്യൂട്ട് പുരോഹിതരെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. തൻമൂലം തിരികെ ഗോവയിൽ എത്തിയ അദ്ദേഹത്തിന് അനേകം അപമാനങ്ങളും പീഡനങ്ങളുമാണ് സഹിക്കേണ്ടി വന്നത്. 1889 ജൂലൈ മാസം 29 ആം തീയതി കോട്ടയം പഴയ സെമിനാരിയിൽ വെച്ച് ഫാ അൽവാരിസനെ അൽവാരിസ് മാർ യൂലിയോസ് എന്ന നാമത്തിൽ മലങ്കര സഭയുടെ കീഴിൽ നിലനിന്നുവന്ന സ്വതന്ത്ര കത്തോലിക്ക സഭയുടെ (Western Rite Orthodox Community) സിലോൺ-ഗോവ-പ്രദേശങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിച്ചു. 1892 മെയ് മാസം 29 ആം തീയതി അൽവാരിസ് മാർ യൂലിയോസും പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസും കൂടെ ചേർന്ന് സിലോണിലെ ദൈവമാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലിൽ വെച്ച് തോമസ്റെനി വിലാത്തിയെ, മാർ തിമോത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിക്കുകയുണ്ടായി.
താൻ ജനിച്ചത് മലങ്കരസഭയിൽ അല്ലാഞ്ഞിട്ടും മലങ്കര സഭയ്ക്ക് വൈദേശിക ആധിപത്യം മൂലം പ്രശ്നം ഉണ്ടായ സാഹചര്യത്തിൽ സഭയുടെ സ്വാതന്ത്ര്യത്തെയും സ്വയംശിർഷകത്തെ മുൻനിർത്തി മാർ അൽവാറിസ് ചരിച്ചു എന്നുള്ളത് അദ്ദേഹത്തെപറ്റി ഓർക്കുമ്പോൾ സുപ്രധാനമായ കാര്യമാണ്. 1911 മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെ . അബ്ദുള്ള പാത്രിയർക്കീസ് അകാരണമായി മുടക്കിയപ്പോൾ അൽവാറീസ് തിരുമേനിയും മുറിമറ്റത്തിൽ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയും ചേർന്നു പാത്രിയാർക്കീസിന്റെ മുടക്കൽ അസാധുവാണെന്നും, മലങ്കര മെത്രാനായിരുന്ന വട്ടശേരിൽ തിരുമേനിയെ പിന്തുണച്ചുകൊണ്ടും ഒരു കല്പന എഴുതിയുണ്ടാക്കി പ്രസിദ്ധീകരിച്ചു. കല്പന അക്കാലത്ത് സഭാമക്കൾക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. 1918 തന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും വിരമിച്ച അദ്ദേഹം വിശ്രമ ജീവിതത്തിനായി സ്വന്ത ഗൃഹത്തിലേക്ക് മടങ്ങി.
1923
സെപ്റ്റംബർ മാസത്തിലെ ആദ്യ വാരങ്ങളിൽ മെത്രാപ്പോലീത്തക്കു ദേഹാസ്വാസ്ഥ്യം ആരംഭിക്കുകയും സെപ്റ്റംബർ മാസം ഇരുപത്തി മൂന്നാം തീയതി അദ്ദേഹം തന്റെ ദേഹം ഉപേക്ഷിച്ച് കർത്താവിന്റെ സന്നിധിയിലേക്ക് വാങ്ങിപോവുകയും ചെയ്തു.
പൂർണ്ണ അംശ വസ്ത്രധാരിയായി മുൻസിപ്പൽഹാളിൽ വെച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ദർശിക്കുവാൻ ഏതാണ്ട് ഇരുപത് മണിക്കൂറുകളോളം ആളുകൾ വന്നുകൊണ്ടേയിരുന്നു എന്നുള്ളത് ഏറ്റവും പ്രസ്താവ്യമാണ്. 1923 സെപ്റ്റംബർ 24നു സെന്റ് ഐനസ് ദേവാലയത്തിന്റെ സെമിത്തേരിയുടെ കിഴക്കേ ഭാഗത്ത് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ കബറടക്കി. നാലുവർഷത്തിനുശേഷം 1927 തന്റെ അസ്ഥികൾ ശേഖരിച്ച് ഒരു കല്ലറയിൽ ആക്കി വലിയ ഒരു സ്ലീബായുടെ കീഴിൽ അടക്കം ചെയ്തു.
1979
ഒക്ടോബർ മാസം അഞ്ചിന് ബോംബെ ഭദ്രാസനാധിപനായിരുന്ന ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയാൽ ഗോവയിലെ റിബാന്ദ്ർ പട്ടണത്തിലുള്ള ദൈവമാതാവിന്റെ നാമത്തിലുള്ള മലങ്കരസഭയുടെ ദേവാലയത്തിലെ മദ്ബഹായുടെ വലതു വശത്തു ഒരു കബറുണ്ടാക്കി അതിലേക്കു അൽവാറീസ് തിരുമേനിയുടെ അസ്ഥികളും തിരുശേഷിപ്പുകളും മാറ്റിസ്ഥാപിച്ചു.
2015
അൽവാരിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെയും, പാദ്രെ. നോറോനോ അച്ചനെയും മലങ്കര സഭയുടെ പ്രാദേശിക പരിശുദ്ധന്മാരായിട്ട് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവ തിരുമനസ്സുകൊണ്ട് പ്രഖ്യാപനം നടത്തുകയുണ്ടായി. റൈബന്ധർ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയെ വിശുദ്ധ അൽവാറിസ് മാർ യൂലിയോസ് തീർഥാടന കേന്ദ്രമായി മലങ്കര സഭ പ്രഖ്യാപിച്ചിട്ടുണ്ട്.

റോമായുടെ ശീമളത കണ്ടു മലങ്കരസഭയിൽ നിന്നുപോലും അങ്ങോട്ടേക്ക് കൊഴിച്ചിൽ ഉണ്ടായിട്ടും, അങ്ങേയറ്റം പ്രലോഭനങ്ങളും ഭീഷണികളും തന്റെ മരണ കിടക്കയിൽ വെച്ചുപോലുമുണ്ടായിട്ടും യാതൊരുകാരണവശാലും മലങ്കരസഭയുടെ സ്വസ്ഥമായ തണലുവിട്ടു റോമൻ പരിമളതയിലേക്ക് തിരിഞ്ഞുനോക്കാൻപോലും മാർ അൽവാറീസ് കൂട്ടാക്കിയിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ മലങ്കരസഭയോടുള്ള കടപ്പാടും സ്നേഹവുമാണ് സൂചിപ്പിക്കുന്നത്.
അൽവാരിസ് മാർ യൂലിയോസ് തിരുമേനിയുടെ വിശുദ്ധി എന്നുള്ളത് അദ്ദേഹം ക്രിസ്തുവിനു വേണ്ടി സഹിച്ച കഷ്ടതയും ക്ലേശങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചതാണ് എന്നു നിസ്തർക്കം പറയാൻ സാധിക്കും. അൽവാറീസ് മെത്രാപ്പോലീത്തയ്ക്ക് ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ സഭയെയും സഭയുടെ പിതാക്കന്മാരും സഭയുടെ മക്കളും അദ്ദേഹത്തോട് ചേർന്നുനിന്നു. അതോടൊപ്പം സഭയ്ക്ക് ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ അദ്ദേഹം തന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ എല്ലാം സഭയുടെ സ്വാതന്ത്ര്യത്തിനും സ്വയം ശീർഷകത്തിനു വേണ്ടി പ്രവർത്തിച്ചു എന്നുള്ളതും ഏറെ ചിന്തനീയമാണ്. പുണ്യവാനായ അൽവാറീസ് മാർ യൂലിയോസ് തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിക്കാം.

പ്രൊഫ. ജോൺ കുരാക്കാർ



 

No comments: