Pages

Monday, August 5, 2024

അമിതവിമാനക്കൂലി പ്രവാസികൾ ഇതെങ്ങനെ താങ്ങും

 

അമിതവിമാനക്കൂലി  പ്രവാസികൾ ഇതെങ്ങനെ  താങ്ങും



പ്രവാസികൾക്ക് നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥ  സംജാതമായിരിക്കുകയാണ് .സാധാരണ നിലയിൽ ദുബായ്കൊച്ചി യാത്രനിരക്ക് 350 ദിർഹമാണ്; ഏതാണ്ട് 8000 രൂപ. എന്നാൽ, ഇപ്പോൾ നിരക്ക് 1500 – 2000 ദിർഹത്തിലെത്തി. അതായത്, 35,000 – 46,000 രൂപ; ഏതാണ്ട് അഞ്ചിരട്ടി വർധന!  നാലു പേരുള്ള ഒരു കുടുംബം വാർഷികാവധിക്കു നാട്ടിലെത്താൻ 32,000 രൂപ മുടക്കേണ്ട സ്ഥാനത്തു വേണ്ടിവരുന്നത് 1.8 ലക്ഷം രൂപ. നാട്ടിൽനിന്നു മടങ്ങുമ്പോഴും ഇതേ അവസ്ഥ തന്നെ. കുടുംബത്തോടൊപ്പം നാട്ടിൽ പോയിവരാൻ ഏകദേശം 3.6 ലക്ഷം രൂപ വേണ്ടിവരുന്നതു സാധാരണ പ്രവാസിയുടെ നട്ടെല്ലൊടിക്കും. 64,000 രൂപയിൽ തീരേണ്ട യാത്രയ്ക്ക് അഞ്ചിരട്ടിയിലേറെ മുടക്കേണ്ടിവരുന്ന സാഹചര്യത്തിൽ അവധിക്കാലത്തെ നാട്ടിൽപോക്ക് മാറ്റിവയ്ക്കുക മാത്രമാകും പ്രവാസിക്കു മുന്നിലുള്ള പോംവഴി.

വേനലവധിക്കുശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെയാണ് വിമാനക്കമ്പനികൾ യാത്രക്കൂലി ഇത്രയും കൂട്ടിയത്. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് അന്യായ വർധന.ആവശ്യക്കാർ വർധിക്കുമ്പോൾ യാത്രക്കൂലി പരമാവധി ഉയർത്തുന്ന വിമാനക്കമ്പനികളുടെ പതിവുതന്ത്രം ഗൾഫിലേക്കുള്ള യാത്രക്കാർക്ക് ഇത്തവണയും നിസ്സഹായതയോടെ സഹിക്കേണ്ടിവരുന്നു. ഗൾഫിലെ വാർഷിക അവധിക്കാലമായ ജൂൺജൂലൈ മാസങ്ങളിൽ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്നു; മടക്കയാത്ര ആരംഭിക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഗൾഫിലേക്കുള്ള യാത്രക്കൂലി പലമടങ്ങു കൂടുകയും ചെയ്യുന്നു.

ആവശ്യക്കാർ വർധിക്കുമ്പോൾ നിരക്കു വർധിക്കുന്നതു സ്വാഭാവികമാണെന്നും തിരക്കു കുറയുമ്പോൾ നിരക്കു കുറയ്ക്കാറുണ്ടെന്നുമാണു വിമാനക്കമ്പനികളുടെ വിശദീകരണം. എന്നാൽ, കേരളത്തിലേക്കു സാധാരണനിരക്കിൽ പറക്കുന്ന വിമാനത്തിൽ ആളുകൾ കുറയുന്നില്ലെന്നതാണു സത്യം. തിരികെ ഉയർന്ന നിരക്കിൽ പറക്കുന്ന വിമാനത്തിലെന്നപോലെ അവയിലും മുഴുവൻ സീറ്റുകളിലും ആളുണ്ടാകാറുണ്ട്. നിരക്കു കുറയുന്നത് ആൾ കുറയുന്നതുകൊണ്ടാണെന്നോ കൂടുന്നത് ആൾ കൂടുന്നതു കൊണ്ടാണെന്നോ ഉള്ള വാദം അർഥമില്ലാത്തതാണെന്നു സാരം. ഗൾഫിൽനിന്നു ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കു സീസൺ സമയത്തുപോലും കേരളത്തിലേക്കുള്ളത്ര നിരക്ക് ഉണ്ടാവാറില്ല എന്നുകൂടി ഓർക്കണം.

വിമാന യാത്രനിരക്ക് തീരുമാനിക്കുന്നതു സർക്കാരുകളല്ല, സ്വകാര്യ വിമാനക്കമ്പനികളുടെ കൺസോർഷ്യമായ ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ആണ്. വിമാനനിരക്കുവർധന സംബന്ധിച്ച് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു കഴിഞ്ഞദിവസം ലോക്സഭയിൽ പറയുകയുണ്ടായി. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്കു നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനനിരക്കു സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കുംഇതു വിപണിക്ക് അനുസൃതംഎന്നാണ് കേന്ദ്രത്തിന്റെ പതിവു മറുപടി. സർക്കാർ ഇടപെട്ട് നിരക്കു നിയന്ത്രിക്കുന്നതിനുപകരം വിമാനക്കമ്പനികൾ സ്വയം നിയന്ത്രണം പാലിക്കുകയും പൊതുതാൽപര്യം കണക്കിലെടുക്കുകയും ചെയ്യണമെന്നാണ് കേന്ദ്രനിലപാടെങ്കിലും വിമാനക്കമ്പനികൾ അങ്ങനെ ഉദാരസമീപനമെടുക്കില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം.

കേന്ദ്ര വ്യോമയാന മന്ത്രിയെയും പ്രധാനമന്ത്രിയെത്തന്നെയും ജനകീയ പ്രശ്നത്തിൽ ഇടപെടുത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ, വർഷങ്ങളായി പ്രവാസികളോടു വിമാനക്കമ്പനികൾ ചെയ്യുന്ന അനീതിക്ക് അറുതിയാകൂ. ടിക്കറ്റ് നിരക്കിന്റെ പേരിൽ നടത്തുന്ന കൊള്ള തടയാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ ആത്മാർഥതയോടെ, അടിയന്തരമായി പ്രായോഗികവഴികൾ തേടേണ്ടതുണ്ട്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: