Pages

Wednesday, June 12, 2024

തോൽ‌വിയിൽ നിന്നും പാഠം പഠിക്കണം - പ്രൊഫ്. ജോൺ കുരാക്കാർ

 

തോൽവിയിൽ നിന്നും 

പാഠം പഠിക്കണം



ഇക്കഴിഞ്ഞ  ലോകസഭാ തിരഞ്ഞെടുപ്പിൽ  കനത്ത തോൽവിയാണ്  ഇടതുപക്ഷ സർക്കാരിന്  ഉണ്ടായത് ., ജനങ്ങളെ ചേർത്തുനിർത്തി നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർധിപ്പിക്കണമെന്നതാണ് വർഷത്തെ പരിസ്ഥിതിദിന സന്ദേശമെന്ന കുറിപ്പിനു തുടർച്ചയായാണ് നാലു മണിക്കൂറിനുശേഷം മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രതികരണം വന്നത്. സത്യത്തിൽ, സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെതന്നെയും വരൾച്ചയും തരിശുവൽക്കരണവുമല്ലേ ഇപ്പോഴുണ്ടായ ദയനീയ പതനത്തിനു കാരണം? ജനങ്ങളിൽനിന്ന് അകന്നുപോകുകയും ജനഹിതം അവഗണിച്ചു തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നൊരു സർക്കാരിന് എങ്ങനെ തിരഞ്ഞെടുപ്പു വിജയം എന്ന ഫലഭൂയിഷ്ഠത കൈവരിക്കാനാവും?

ജനങ്ങൾ രാഷ്ട്രീയക്കാർക്കു നൽകുന്ന അധികാരം അവരിൽനിന്ന് അകന്നുപോകാനുള്ള ഉപാധിയല്ല. അധികാരത്തിന്റെ ഉയരക്കസേരകൾക്കും ധാർഷ്ട്യത്തിനും അസഹിഷ്ണുതയ്ക്കും കേരളത്തിലെ ജനം സിപിഎമ്മിനും ഇടതുമുന്നണിക്കും നൽകിയ മറുപടികൂടി തിരഞ്ഞെടുപ്പു തോൽവിയുടെ പെട്ടിയിലുണ്ട്. ഒരേ ഭരണനേതൃത്വത്തിനു കീഴിലാണ് തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും പരാജയമുണ്ടായിരിക്കുന്നത്. രണ്ടു തവണയും കിട്ടിയത് ഒരേയൊരു സീറ്റ്. 2019നെ അപേക്ഷിച്ച് വോട്ടുവിഹിതം പിന്നെയും കുറയുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെയുള്ള ജനവികാരമാണ് തോൽവിക്കു കാരണമെന്ന വിമർശനം സിപിഎം എങ്ങനെ കൈകാര്യം ചെയ്യുമെന്നതു നിർണായകമാണുതാനും.

ജനങ്ങളിൽനിന്നു പാർട്ടി ഏറെ അകന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പുഫലത്തിൽ കണ്ടതെന്നത് ആർക്കും മനസ്സിലാക്കാവുന്ന കേവലരാഷ്ട്രീയമാണ്. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതും അതുതന്നെ. ജനങ്ങളുടെ നിശിതവിധിക്ക് പതിവുമറുപടി മതിയോ എന്ന് ആലോചിക്കേണ്ടതുണ്ട്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും അവയോടു പ്രതികരിക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു വോട്ടറുടെ മനസ്സിലേക്കുള്ള വഴി. ബംഗാളും ത്രിപുരയും നേരത്തേ നൽകിയ അനുഭവപാഠങ്ങൾതന്നെ, സിപിഎമ്മിൽ വീണ്ടുവിചാരവും സ്വയംതിരുത്തലും നടക്കാൻ മതിയായ കാരണങ്ങളായിരുന്നു. പക്ഷേ, പാഠങ്ങൾക്കു ചെവികൊടുക്കുന്നതിനു പകരം, പാർട്ടിക്കുള്ളിൽ ജനാധിപത്യം ഇല്ലാതാകുകയും പുറത്ത് പാർട്ടിയുടെ സംഘടനാ സംവിധാനവും അധികാരവും നൽകുന്ന ധാർഷ്ട്യത്തോടെ ജനങ്ങളോട് ഇടപഴകുകയും ചെയ്തതുതന്നെയാണ് തോൽവിയിലേക്കു നയിച്ചത്. സംസ്ഥാന ഭരണത്തിനു ജനങ്ങളുടെ അംഗീകാരം നേടാനായില്ല എന്നുതന്നെയല്ലേ കനത്ത തോൽവി ചൂണ്ടിക്കാട്ടുന്നത്?

കോൺഗ്രസിനാവട്ടെ, വലിയ തോതിൽ ആത്മവിശ്വാസവും ആത്മവീര്യവും പകരുന്നതാണ് ഗംഭീരവിജയം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനു സ്ഥാനാർഥിയെന്ന നിലയിൽ മണ്ഡലത്തിൽ കൂടുതൽ പ്രചാരണസമയം നൽകേണ്ടിവന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരുന്നു പോരാട്ടം നയിക്കാനുള്ള നിയോഗം. തൃക്കാക്കര, പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കു പിന്നാലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഉജ്വലവിജയം നേടിയതോടെ തിരഞ്ഞെടുപ്പു നിർവഹണത്തിൽ സതീശന്റെ കൃതഹസ്തത കൂടുതൽ പ്രകടമായി. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഏകോപിത പ്രവർത്തനമാണു വിജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്.

 

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ പരാജയം നേരിട്ട യുഡിഎഫിന് ഇതു വലിയ തിരിച്ചുവരവാണ്. ഗ്രൂപ്പുകളികൾ ഇല്ലാതെ, മികച്ച സ്ഥാനാർഥിയെ കണ്ടെത്തി, കൈകോർത്തു മുന്നോട്ടുനീങ്ങിയാൽ വിജയം സുഗമമെന്ന രാഷ്ട്രീയപാഠം മറന്നതിന്റെ കെടുതി ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് കോൺഗ്രസ് പാർട്ടിക്ക്. അതുകൊണ്ടുതന്നെ, ഇപ്പോൾ കൈവന്ന നവോർജം മുന്നിലുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടി എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചോദ്യത്തിനു നിർണായക പ്രാധാന്യമാണുള്ളത്.

സംസ്ഥാന രാഷ്ട്രീയം രണ്ടു മുന്നണികൾ നിർവചിച്ചുപോന്ന കാലം പിന്നിടുന്നുവെന്നതിന്റെ സൂചന തന്നെയാണ് സുരേഷ് ഗോപിയിലൂടെ ബിജെപി നേടിയ വിജയം. ശക്തമായ ത്രികോണ മത്സരത്തിൽ ലഭിച്ച മികച്ച ഭൂരിപക്ഷം ചിട്ടയായ പ്രചാരണത്തിന്റെയും തിരഞ്ഞെടുപ്പിന് എത്രയോ മുൻപുതന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ ചെയ്തുവന്ന പ്രവർത്തനങ്ങളുടെയുംകൂടി ഫലമാണെന്നു തീർച്ച.

കേരളം കണ്ട വൻ വിജയത്തിലെയും കനത്ത പരാജയത്തിലെയും സന്ദേശം വളരെ ലളിതമാണ്; സുവ്യക്തവും: വോട്ടറെ വിലകുറച്ചു കാണരുത്. സാമുദായിക വിഭാഗീയത ഉൾപ്പെടെ നിലവാരം കുറഞ്ഞ പല മാർഗങ്ങളും സംസ്ഥാനത്തു ചിലയിടത്തെങ്കിലും ഉപയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇതെന്നതു പ്രബുദ്ധ കേരളത്തിനും ജനാധിപത്യത്തിനുതന്നെയും കളങ്കമാണ്; ഒരിക്കലും ആവർത്തിച്ചുകൂടാത്ത കളങ്കം.മുഖ്യമന്ത്രിയുടെ  അഹങ്കാരം  തോൽവിക്ക് ഒരു കാരണം തന്നെയാണ് .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: