Pages

Friday, December 22, 2023

ജനാധിപത്യഭാരതം ഏകാധിപത്യത്തിന് വഴിമാറുകയാണോ ?

 

ജനാധിപത്യഭാരതം ഏകാധിപത്യത്തിന് വഴിമാറുകയാണോ ?

 


ജനാധിപത്യഭാരതം ഇതുവരെ അഭിമുഖീകരിക്കാത്തവിധം അതീവഗുരുതരമാണ് ഇന്ത്യയിലെ   ഇപ്പോഴത്തെ സ്ഥിതിവിശേഷം. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയെന്നത് സർവാധിപത്യത്തിലെ രീതിയാണ്. ജനാധിപത്യം അതിന്റെ നേർവിപരീതമാണ് ഇത് .49 പ്രതിപക്ഷ എംപിമാരെക്കൂടി രണ്ടുദിവസം  മുൻപ്  ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്തതോടെ ജനാധിപത്യത്തെ അപമാനിച്ചുവരുന്ന തുടർപ്രക്രിയ കൂടുതൽ ആപൽക്കരമാകുന്നു. ജനത്തിനായി സഭയിൽ ചോദ്യങ്ങളുന്നയിക്കാൻ ചുമതലപ്പെട്ട പ്രതിപക്ഷത്തെ ഭരണപക്ഷം നിശ്ശബ്ദരാക്കുമ്പോൾ ഫലത്തിൽ ജനത്തെത്തന്നെയാണു നിശ്ശബ്ദരാക്കുന്നത്. ലോകത്തിലെ ഏറ്റവും ദീപ്തമായ ജനാധിപത്യ രാഷ്ട്രത്തിൽ ഏറ്റവും വിലപിടിപ്പുള്ളതെന്താണ് എന്ന ചോദ്യത്തിനുത്തരം വിശേഷണത്തിൽതന്നെയുണ്ട്. നമ്മുടെ ഭരണഘടനയിൽത്തന്നെ ഏറ്റവും മൂല്യമുള്ള വാക്കും ജനാധിപത്യം എന്നതുതന്നെ. എന്നാൽ, മറുസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ, വിയോജിക്കാനുള്ള അവകാശം മാനിക്കാതെ വരുമ്പോൾ വാക്കിന് അർഥം നഷ്ടമാകുന്നു.

 

ജനാധിപത്യം  ഒരു യുദ്ധമായി കാണാക്കരുത് ,മറുവശത്തുള്ളവർ ശത്രുക്കളല്ല . വിയോജിക്കുന്ന  എം'പിമാരെ

ഒന്നിനുപിറകെ ഒന്നായി പുറത്താക്കുന്ന കാഴ്ചയാണ്  പാർലമെൻറിൽ കാണുന്നത് . ശീതകാലസമ്മേളനം നടന്നുവരവേ, പാർലമെന്റിന്റെ ഇരുസഭയിൽനിന്നുമായി 141 പ്രതിപക്ഷാംഗങ്ങളെയാണ്മൂന്നുദിവസങ്ങളിലായി സസ്പെൻഡുചെയ്തത്. പാർലമെന്റ് മന്ദിരത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തെയും അതിനിടയാക്കിയ സുരക്ഷാവീഴ്ചയെയുംപറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവനനടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എം.പി.മാരെയാണ്നടപടിക്കുവിധേയരാക്കിയിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്പെൻഷനാണ്നടന്നിരിക്കുന്നത്. പ്രതിപക്ഷസ്വരത്തോടുള്ള ഇമ്മാതിരി അസഹിഷ്ണുത ഒട്ടും നിസ്സാരമായി കാണാനാകില്ല.

 

അനിശ്ചിതകാല സസ്പെൻഷൻ ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അനിശ്ചിതകാലത്തേക്കു രാജ്യസഭയിൽനിന്നു പുറത്താക്കിയതു ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടിയിലെ രാഘവ് ഛദ്ദ നൽകിയ ഹർജി കഴിഞ്ഞ ഒക്ടോബറിൽ പരിഗണിച്ചപ്പോൾ സുപ്രീം കോടതി പറഞ്ഞത്, പ്രാതിനിധ്യത്തിനുള്ള ജനങ്ങളുടെ അവകാശം അനിശ്ചിതകാല സസ്പെൻഷനിലൂടെ നിഷേധിക്കപ്പെടുന്നു എന്നാണ്. മഹാരാഷ്ട്ര നിയമസഭയിൽനിന്ന് 12 ബിജെപി എംപിമാരെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തതിനെതിരെയുള്ള കേസിൽ കഴിഞ്ഞ വർഷം ജനുവരിയിൽ സുപ്രീം കോടതി പറഞ്ഞതും സമാനദിശയിൽതന്നെ: നീണ്ടകാലത്തേക്കുള്ള സസ്പെൻഷൻ പുറത്താക്കലിനു തുല്യവും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധമാണ്.

 

പതിനേഴാം ലോക്സഭയുടെ ഏകദേശം അവസാനത്തെ സമ്മേളനമാണിത്. അടുത്ത തവണ വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരിക്കും. പല നിർണായക ബില്ലുകളും സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. സുപ്രധാന വിഷയങ്ങളിലുള്ള വോട്ടെടുപ്പിനെ ബാധിക്കാവുന്ന സസ്പെൻഷൻ നടപടി ജനാധിപത്യത്തിന് അപകടകരമാണെന്നും സസ്പെൻഷൻ ഭയന്ന് പ്രതിപക്ഷ അംഗങ്ങൾ ചർച്ചകളിൽ പങ്കെടുക്കാത്ത സാഹചര്യമുണ്ടാകുമെന്നും സുപ്രീം കോടതി  മുന്നറിയിപ്പു നൽകിയതുകൂടി സാഹചര്യത്തോടു ചേർത്തുവയ്ക്കാം.

 

സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. പ്രതിപക്ഷത്തിന്റേതാണ് പാർലമെന്റ് എന്ന് ഭരണഘടനാസഭയിൽ ഡോ. ബി.ആർ.അംബേദ്കർ പറഞ്ഞത് അംഗബലത്തിലെ ഭൂരിപക്ഷംകൊണ്ട് ജനാധിപത്യം പ്രാവർത്തികവും അർഥവത്തും ആവില്ലെന്ന മുന്നറിയിപ്പുകൂടിയായിരുന്നു. ശബ്ദിക്കുകയെന്നതും ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്. അവകാശത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതു കാലമാവും ചോദ്യം ചെയ്യുക.

ശീതകാലസമ്മേളനം നടന്നുവരവേ, പാർലമെന്റിന്റെ ഇരുസഭയിൽനിന്നുമായി 141 പ്രതിപക്ഷാംഗങ്ങളെയാണ്മൂന്നുദിവസങ്ങളിലായി സസ്പെൻഡുചെയ്തത്. പാർലമെന്റ് മന്ദിരത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തെയും അതിനിടയാക്കിയ സുരക്ഷാവീഴ്ചയെയുംപറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവനനടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എം.പി.മാരെയാണ്നടപടിക്കുവിധേയരാക്കിയിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്പെൻഷനാണ്നടന്നിരിക്കുന്നത്. പ്രതിപക്ഷസ്വരത്തോടുള്ള ഇമ്മാതിരി അസഹിഷ്ണുത ഒട്ടും നിസ്സാരമായി കാണാനാകില്ല. .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: