Pages

Thursday, August 24, 2023

സ്വേഛാധിപത്യ പ്രവണതയും അഴിമതിയും

 

സ്വേഛാധിപത്യ പ്രവണതയും  അഴിമതിയും



പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷണമോ ദുരുപയോഗമോ ആണ് അഴിമതികൈക്കൂലി,സ്വജനപക്ഷപാതം,പൊതുസ്വത്തപഹരിക്കൽ,സ്വന്തം കാര്യലാഭത്തിനായി നിയമവ്യവസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ,എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്തീർച്ചയായും അഴിമതി ഇല്ലാതാകേണ്ടതാണ്.അഴിമതി രോഗം പോലെയാണ്.

ആരോഗ്യം ഉണ്ടാകുമ്പോള്‍ മാറി നില്‍ക്കുന്നതാണ് രോഗം.രോഗം ഇല്ലാതെവരുമ്പോള്‍ ചികിത്സ അപ്രസക്തമാകുന്നു. എന്നാല്‍ രോഗം വരുമ്പോള്‍ ചികിത്സ ആവശ്യവുമാണ്. ചികിത്സകൊണ്ട് രോഗത്തെ ഒരു പരിധിവരെ മാറ്റാം. എന്നാല്‍ ചികിത്സയിലൂടെ ആരോഗ്യത്തെ സൃഷ്ടിക്കുക സാധ്യമല്ല. ആരോഗ്യ സൃഷ്ടിക്ക് വ്യക്തമായ ജീവിത വീക്ഷണവും അതിന്റെയടിസ്ഥാനത്തിലുള്ള ജീവിത രീതിയും കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളു.

അഴിമതിക്കെതിരെ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കാന്‍ കഴിയുകയില്ല.

അഴിമതി എന്താണെന്ന് ആദ്യം നന്നായി മനസ്സിലാക്കുക . ആരുടെയെങ്കിലും പക്കല്‍ നിന്ന് കാശോ അതിനു സമാനമായ എന്തെങ്കിലുമോ കൈപ്പറ്റി ആനുകൂല്യങ്ങള്‍ തരപ്പെടുത്തുന്നതിനെയാണ് പൊതുവേ അഴിമതിയായി കാണപ്പെട്ടുവരുന്നത്. അത് അഴിമതിയെന്ന വന്‍ വിപത്തിനെ അതിന്റെ നിഴലാട്ടത്തിലൂടെ മനസ്സിലാക്കുന്നതുപോലെയാണ്.

അഴിമതി എന്താണെന്ന് മനസ്സിലാക്കുന്നതിന്റെ എളുപ്പത്തിനായി അഴിമതിയെ രണ്ടായി തിരിക്കാവുന്നതാണ്. ആന്തരികമായ അഴിമതി, ബാഹ്യമായ അഴിമതി. ഇതു രണ്ടും തിരിച്ചറിയുക ഒരേപോലെ ബുദ്ധിമുട്ടു തന്നെ. ആന്തരികമായ അഴിമതിയുടെ പ്രതിഫലനമാണ് മൊത്തത്തില്‍ ബാഹ്യമായ അഴിമതി. എന്നാല്‍ അതിന്റെ ഉള്ളിലേക്കു നോക്കുമ്പോള്‍ ആന്തരികമായ അഴിമതിയും ബാഹ്യമായ അഴിമതിയും തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. കാരണം ചിലപ്പോള്‍ ചില ബാഹ്യമായ അഴിമതികള്‍ കൊടിയ അഴിമതിയായി തുടരുമ്പോഴും അവ ചിലപ്പോള്‍ അങ്ങേയറ്റം ആദര്‍ശത്തിന്റേയും സത്യസന്ധതയുടേയും ഉദാഹരണങ്ങളായി കാണപ്പെടും. അത് ആദരണീയവും മാതൃകാപരവുമൊക്കെയായി ജനം കണ്ടെന്നിരിക്കും. അത് പുകഴ്ത്തപ്പെടും. സമൂഹത്തില്‍ അവയ്ക്ക് അംഗീകാരം കിട്ടും. അവ ആചരിക്കുന്നവര്‍ ആദരിക്കപ്പെട്ടെന്നിരിക്കും. പക്ഷേ  അഴിമതിയുടെ ദുരന്തം സംഭവിച്ചുകഴിയുമ്പോള്‍ മാത്രമാണ് അതിലെ അപകടം മനസ്സിലായെന്നിരിക്കുകയുള്ളു. ചിലപ്പോള്‍ അപകടം സംഭവിച്ചുകഴിഞ്ഞാല്‍ പോലും അത് തിരിച്ചറിയണമെന്നില്ല.അഴിമതിക്കെതിരെ പോരാടാനുള്ള ഇടം അഴിമതി നിറഞ്ഞഅവസരത്തില്‍ അവശേഷിക്കുന്നുണ്ട്.

എന്നാല്‍ സ്വേഛാദിപത്യം തഴയ്ക്കുന്നിടത്ത് മിണ്ടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് അധികാരം കൈയടക്കാനുള്ള കരു മാത്രമാണ് തെരഞ്ഞെടുപ്പുകള്‍. ജനാധിപത്യ മൂല്യങ്ങളെ വളരെ അലസമായാണ് അവര്‍ തെരഞ്ഞെടുപ്പുമായി ചേര്‍ത്തുവെക്കുന്നത്. പലപ്പോഴും അവയെ പൂര്‍ണമായി ഉപേക്ഷിക്കുകയും ചെയ്യും. സ്വേഛാധിപത്യ പ്രവണതയുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് ലോകജനതയുടെ 68 ശതമാനവും ജീവിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അംഗീകരിക്കപ്പെട്ട എല്ലാ തത്ത്വങ്ങളും ഇന്ന് ആട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇന്ന് കേരളത്തിലും കേന്ദ്രത്തിലും സർക്കാരുകൾക്ക് സ്വേഛാധിപത്യത്തിന്റെ മത്തുപിടിച്ചിരിക്കുകയാണ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കേണ്ട പ്രതിപക്ഷത്തെ ഭരണകൂടം നിശ്ശബ്ദമാക്കുകയും മാധ്യമങ്ങളെയും കുറ്റാന്വേഷണ ഏജന്‍സികളെയും സ്വാധീനിച്ച് കൂടെ നിർത്തുകയും ചെയ്യുന്നു. അഴിമതിയെക്കാൾ കൂടുതൽ  ഭയപ്പെടേണ്ടത്

സ്വേഛാധിപത്യത്തെയാണ്

പ്രൊഫ. ജോൺ കുരാക്കാർ

No comments: