Pages

Wednesday, December 19, 2018

ഹർത്താൽ ദിനത്തിൽ നാടിനും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥ വേണം .


ഹർത്താൽ ദിനത്തിൽ നാടിനും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥ വേണം .
കേരളത്തെ കൂച്ചുവിലങ്ങിട്ട്, തടവിലാക്കുന്ന ഹർത്താലുകൾ നിയന്ത്രിക്കാൻ  കഴിയണമെങ്കിൽ   ഹർത്താൽ ദിനത്തിൽ നാടിനും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥ വേണം .ഹർത്താലുകളിൽ രാഷ്ട്രീയപാർട്ടികൾ കണ്ടെത്തുന്ന പ്രധാന സൗകര്യം അവയുടെ ചെലവില്ലായ്മയാണ്. ഹർത്താൽ പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് എഴുതി പത്രങ്ങൾക്കും ചാനലുകൾക്കും മെയിൽ ചെയ്യുന്നതിനുള്ള ചെലവു മാത്രമാണ് .കൂടാതെ ഗുണ്ടകളെ നിയോഗിക്കാൻ കുറച്ചു പണവും വേണ്ടി വന്നേക്കാം . ഹർത്താൽ നടത്താൻ നേതാക്കൻമാർക്കു യാതൊരു അധ്വാനവും ആവശ്യമില്ല.  ജനം തന്നെ അത് നടത്തിക്കൊള്ളും .
ഒരു  ഹർത്താൽ ദിവസത്തെ നഷ്ടം 2000 കോടി രൂപയോളമാണത്രെ. പരീക്ഷയെഴുതേണ്ട വിദ്യാർഥികളും ആശുപത്രിയിലേക്ക് അടിയന്തരമായി പോകേണ്ട രോഗികളും വിദേശത്തു കൃത്യദിവസം ജോലിക്കു ചേരേണ്ട പൗരന്മാരും ഹർത്താൽ ദിവസം എത്തുന്ന മറുനാട്ടിൽ നിന്ന് എത്തുന്ന  മലയാളികളും ,ഹതഭാഗ്യരായ വിനോദ സഞ്ചാരികളുമടക്കമുള്ള ലക്ഷക്കണക്കിനു സാധാരണ  പൗരന്മാർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളുടെ വില കണക്കുകൂട്ടാൻ ആർക്കു കഴിയും?ഒരു പ്രശ്നവും ഹർത്താലിലൂടെ പരിഹരിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിന്  ഇത്തരം ഹർത്താലുകൾ  ജനജീവിതത്തിന്റെ സകല വാതിലുകളും അടച്ചുകളയുന്ന  ഇതുപോലൊരു ഹർത്താൽ ലോകത്തൊരുരിടത്തും ഉണ്ടാവില്ല .ഹർത്താൽ നടത്താൻ മൽസരിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഉണ്ടായതാണു കേരളത്തിന്റെ ശാപം .. രാഷ്ട്രീയ കക്ഷികൾക്ക് ഇതിലും ക്രൂരമായി നാടിനെ അവഹേളിക്കാനാവുന്നതെങ്ങനെ?
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം ആറാമത്തെ ഹർത്താലാണ് 2018 ഡിസംബർ 14 ന്   സംസ്ഥാനത്ത്ം  നടന്നത്.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില് ബിജെപി നേതാവ് സി കെ പത്മനാഭന് ഉപവാസമനുഷ്ഠിച്ചിരുന്ന സമരപ്പന്തലിനു മുന്നില് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ മുട്ടട സ്വദേശി വേണുഗോപാലന് നായര്  മരിച്ചതിനെ തുടർന്നാണ് ഹർത്താൽ . വേണുഗോപാലന് നായർ സമരപ്പന്തലിലേക്ക് ഓടിക്കയറി തീകൊളുത്തിയ സംഭവത്തിലെ നാടകീയത തികച്ചും ദുരൂഹമാണ്.
വികസനത്തെ ഇല്ലാതാക്കുന്നതാണ് ഹർത്താലുകൾ എന്ന് അറിയാത്തത് ആരാണ്. .കേരളത്തെ തുടർച്ചയായി നരകിപ്പിക്കുന്ന ഹർത്താലുകൾ. ആരു പ്രഖ്യാപിക്കുന്നതായാലും ഹർത്താൽ ജനദ്രോഹവും ജനാധിപത്യവിരുദ്ധവുംതന്നെ. ജനജീവിതം സ്തംഭിക്കുന്നില്ലെന്നും പൊതുമുതൽ നശിപ്പിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് കോടതികൾ പലതവണ ആവർത്തിച്ചുപറഞ്ഞിട്ടുണ്ട് .ഒരു വ്യക്തിയുടെ വൈകാരികപ്രശ്നത്തെ കേവലവോട്ടുരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോള് സംഭവിക്കുന്നത് ജനങ്ങളുടെയും ഒരു നാടിന്റെതന്നെയും ദുരന്തമാണ്. നിരാഹാരസമരപ്പന്തലിലേക്കാണ് വേണുഗോപാലന്നായര് ആളിപ്പടരുന്ന തീയുമായി ഓടിക്കയറിയത് .അയാൾക്ക്  കുടുംബപരമായി ചില പ്രശ്നങ്ങളുണ്ട്. വിവാഹമോചിതനാണ്. ഏതെങ്കിലും രാഷ്ട്രീയപാര്ട്ടിയുമായി ബന്ധമുള്ളയാളുമല്ല. ആത്മഹത്യാശ്രമത്തിന് കാരണം ജീവിതം മടുത്തതാണെന്നാണ് പൊലീസിനോട് വേണുഗോപാലന്നായര് പറഞ്ഞിരിക്കുന്നത്. ഇയാള്ക്ക് ഇടയ്ക്ക് മാനസികവിഭ്രാന്തി ഉണ്ടാകാറുണ്ടെന്നും അദ്ദേഹത്തെ അറിയാവുന്നവര് പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശബരിമല പ്രവേശവുമായി  യാതൊരു ബന്ധവുമില്ലെന്നുംഅവർ പറയുന്നു . ആത്മഹത്യയിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണം .
നാടിന്റെയും ജനങ്ങളുടെയും സൈ്വര്യജീവിതം ഉറപ്പവരുത്തുകയും അവരുടെ ജീവസ്വത്തുവകകള്ക്ക് സംരക്ഷണം നല്കുകയും ചെയ്യാന് ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ട സർക്കാരിന്  അതിനു കഴിയുന്നില്ല എന്നതാണ് വാസ്തവം .ഹർത്താൽ നടത്തുന്ന രാഷ്ട്രീയ കക്ഷികളോട് പൊതുജനത്തിന് വെറുപ്പാണ് .ഒറ്റ ദിവസത്തെ  ഹർത്താൽ കൊണ്ടുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്.ബന്ദും ഹർത്താലുമൊക്കെ പൗരാവകാശത്തെയാണു വെല്ലുവിളിക്കുന്നതെന്ന് രാഷ്ട്രീയപാർട്ടികൾ  ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.കോടിക്കണക്കിന് ജനങ്ങളുടെ  ജീവിതോപായങ്ങളെ തടസ്സപ്പെടുത്തിയും അവരെ വീട്ടുതടങ്കലിലാക്കിയും അവർക്ക് ദുരിതവും വേദനയും  മാത്രം നൽകിയാണ് ഓരോ  ഹർത്താലുംകളും  നടക്കുന്നത് .വേണുഗോപാലൻറെ ആത്മഹത്യയുടെ യാഥാർഥ്യമെന്തെന്ന് അറിയുന്നതിനുമുമ്പ്  ഹർത്താൽ പ്രഖ്യാപിച്ച് ജനത്തെ വലച്ചതിന്  എന്ത് ന്യായികരണമാണ്  ബി ജെ .പി ക്കു പറയാനുള്ളത് .നിയമം  അനുസരിക്കുന്ന ജനത്തെ ബന്ദിയാക്കി  ഒരു കൂട്ടർ നടത്തുന്ന തേർവാഴ്ച അവസാനിപ്പിച്ചേ  മതിയാകു .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: