Pages

Wednesday, May 9, 2018

പൊലീസ് പരിശീലനം പരിഷ്കൃത സമൂഹത്തിനു യോജിച്ചതാകണം


പൊലീസ് പരിശീലനം പരിഷ്കൃത സമൂഹത്തിനു യോജിച്ചതാകണം

സമൂഹത്തിൽ ദുർബലരോട് നീതികാട്ടുന്നതിൽ നമ്മുടെ പോലീസ് സേന വളരെ പിന്നിലാണ്.സ്ത്രീകൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കാനാകാതെ പോവുന്നത്  ഇവരുടെ ഉദാസീനതകൊണ്ടാണ് .അടുത്തകാലത്ത് പോലീസ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട ഒരു സംഭവമാണ് വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവിന്റെ  കസ്റ്റഡിമരണവും ഒട്ടേറെ മനുഷ്യാവകാശലംഘനങ്ങളും.
പെരുമാറ്റ പരിശീലനമടക്കം കാതലായ പരിഷ്കരണത്തിനുള്ള തീരുമാനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിപ്പോയെങ്കിലും നല്ലത്. മുൻകാലങ്ങളിലെന്നപോലെ വാചകത്തിലും കടലാസിലും ഒതുങ്ങാതെ ഈ മാറ്റം യാഥാർഥ്യമായാൽ  കേരളപോലീസ് ജനങ്ങളിലേക്ക് അടുക്കും. പോലീസിന്റെ പരിശീലനസമ്പ്രദായത്തിൽ അടിമുടി മാറ്റം ഉണ്ടാകണം .  കഠിനമായ കായികാഭ്യാസത്തിനും മുൻതൂക്കം നൽകിക്കൊണ്ടുള്ള പരിശീലനമാണ് 2004 വരെ കേരളത്തിൽ നിലവിലുണ്ടായിരുന്നത്.2004 നു ശേഷം പരിശീലനത്തിൽ കാതലായ മാറ്റംവന്നു  കുട്ടികളോടും സ്ത്രീകളോടും അഭിഭാഷകരോടും സംസാരിക്കുമ്പോൾ എന്തൊക്കെ വാക്കുകൾ ഉപയോഗിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട് 140 പേജുകളുള്ള പദാവലി തന്നെ അന്ന് തയ്യാറാക്കിയിരുന്നു.  പോലീസ് മോശംവാക്കുകൾ ഉപയോഗിക്കരുതെന്ന് 2015-ൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവുപോലും പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും അസഭ്യംപറയുന്നത് അലങ്കാരമായി സേനയിലെ ഒരു വിഭാഗം ഇപ്പോഴും കരുതുന്നു. കുറ്റാന്വേഷണത്തിലെ കഴിവുകേട് മറച്ചുവെയ്ക്കാനാണ് പരപീഡനത്തിൽ ഇവർ ആസ്വാദ്യത കണ്ടെത്തുന്നത്.
രാജ്യത്തെ ഏറ്റവും അഭ്യസ്തവിദ്യരായ പോലീസുള്ളത് കേരളത്തിലാണ്. എന്നിട്ടും ചില പോലീസുകാർ തീരെ മോശമായി പെരുമാറുന്നത് എന്തുകൊണ്ടാണ് ?സമൂഹത്തിന്റെ മാറുന്ന ശീലങ്ങളും കാഴ്ചപ്പാടുകളും കൂടി മനസ്സിലാക്കാനുതകുന്ന പരിശീലന പരിപാടിയാണ് പോലീസിന് വേണ്ടത്.  തൊഴിൽ സംസ്കാരങ്ങളും മനുഷ്യന്റെ വ്യവഹാരങ്ങളും യാത്രാരീതികളും മാറിയത് തങ്ങൾ അറിഞ്ഞതേയില്ലെന്ന മട്ടിലാണ് ഇവിടത്തെ പോലീസ് ഇപ്പോഴും പെരുമാറുന്നത്. രാത്രിയിൽ സഞ്ചരിക്കുന്നവരൊക്കെ കുറ്റവാളികളെന്ന് കരുതാനാണ് അവർക്കിപ്പോഴും ഇഷ്ടം.പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറാൻ പാടില്ലെന്നും എന്തൊക്കെ പ്രകോപനം ഉണ്ടായാലും അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്നും അവർക്കു നിർദ്ദേശം നൽകിയിട്ടുണ്ട് .വാഹനങ്ങൾ നിർത്താതെ പോയാൽ പിന്തുടരാൻ പാടില്ല. രേഖകൾ പരിശോധിക്കണമെങ്കിൽ പൊലീസ്, വാഹനത്തിനടുത്തേക്കു പോകണം. കുടുംബമായി യാത്ര ചെയ്യുന്നവരെ റോഡിൽ തടഞ്ഞുനിർത്തുന്ന രീതി ഒഴിവാക്കണം.
 വൈകിട്ട് അഞ്ചിനുശേഷം വാഹനപരിശോധന വേണ്ട. മദ്യപിച്ചു വാഹനമോടിക്കുന്നുണ്ടോ എന്നു മാത്രമേ രാത്രിയിൽ പരിശോധിക്കാവൂ. ടിപ്പർ ലോറികളെ സ്കൂൾ സമയത്തു മാത്രമേ തടയാവൂ. അല്ലാത്ത സമയങ്ങളിൽ നമ്പർ നോട്ട് ചെയ്തു നിയമനടപടി സ്വീകരിക്കണം.ഈ  നിർദ്ദേശങ്ങളൊക്കെ പോലീസുകാർ പാലിക്കേണ്ടതാണ് .പൊലീസ് പരിശീലനം കാലോചിതമായി മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിട്ടുണ്ട് .ലാത്തിയും തോക്കും ഉപയോഗിച്ചല്ല പൊലീസ് ജനങ്ങളോട് ഇടപെടേണ്ടത്.ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മാത്രമല്ല നിയമപാലനം സാധ്യമാവുക എന്നും മുഖ്യമന്ത്രി പറഞ്ഞു.പൊലീസ് ജനങ്ങളോടു കരുണയും വിനയമുള്ളവരായിരിക്കണം. പോലീസ് നാടിൻറെ ശാപമാകാതെ അനുഗ്രഹമായി തീരണം

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: